Image

ഭൂമിയിടപാടില്‍ സീറോ മലബാര്‍ സഭ പ്രതിരോധത്തില്‍ (ജോസഫ് പടന്നമാക്കല്‍)

Published on 03 January, 2018
ഭൂമിയിടപാടില്‍ സീറോ മലബാര്‍ സഭ പ്രതിരോധത്തില്‍ (ജോസഫ് പടന്നമാക്കല്‍)
സോഷ്യല്‍ മീഡിയാകളിലും ചര്‍ച്ചാ മാദ്ധ്യമങ്ങളിലും ഭൂമി വില്പനയുടെ ക്രമക്കേടുകളെ സംബന്ധിച്ച് സഭയ്ക്കും കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പൊന്തി വന്നിരിക്കുന്നു. ഏതാനും പുരോഹിതരും അല്മായ പ്രമുഖരും ഉന്നയിച്ച ചൂടുപിടിച്ച ആരോപണങ്ങളില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി നിഷ്കളങ്കനോ അഥവാ കള്ളത്തരത്തില്‍ കൂട്ടുനിന്നയാളോ എന്നൊക്കെ വിധിയെഴുതാന്‍ ഞാന്‍ ആളല്ല. ന്യായങ്ങള്‍ പൊലിപ്പിച്ചും ബോധിപ്പിച്ചും ശക്തിയേറിയ വാദപ്രതിവാദങ്ങള്‍ ഇരുഭാഗത്തും മുന്നേറുന്നതാണ് കാരണം. ഇതില്‍ നെല്ലും പതിരും തിരിച്ചറിയാനും തിരഞ്ഞെടുക്കാനും ബുദ്ധിമുട്ടാണ്. എന്നാല്‍ സത്യാവസ്ഥ മുഴുവന്‍ പുറത്താകുന്നതിനു മുമ്പ് സഭയിലെ ചില പ്രമുഖരും പുരോഹിതരും അദ്ദേഹത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചത് സീറോ മലബാര്‍ സഭയുടെ അന്തസ്സിനും അഭിമാനത്തിനും തന്നെ ക്ഷതം ഏറ്റിരിക്കുകയാണ്.

തെറ്റുകള്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയില്‍ വന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഒരു അഴിമതിയോട് ബന്ധപ്പെടുത്തി ആര്‍ക്കും സംസാരിക്കാന്‍ സാധിക്കില്ല. സഭയുടെ അടുത്തകാലത്തെ ഭൂമി വില്പനയിലുള്ള സാമ്പത്തിക ക്രമക്കേടുകളില്‍ അദ്ദേഹം കൂട്ടുനില്‍ക്കുമെന്ന് തോന്നുന്നില്ല. മഹത്തായ ഒരു വ്യക്തിമഹാത്മ്യം അദ്ദേഹത്തിനുണ്ട്. ലളിത ജീവിതം നയിക്കുന്ന ഒരു ഋഷിവര്യന് സമാനമാണ് അദ്ദേഹം. ആദ്യകാലങ്ങളില്‍ വിദേശ യാത്രകളില്‍ ഭ്രമമുമുണ്ടായിരുന്നെങ്കിലും ഒരിക്കലും ആഡംബരപ്രിയനായിരുന്നില്ല. കാവി വസ്ത്രവും രുദ്രാക്ഷ മാലയും ധരിച്ചു നടക്കുന്ന ഈ വന്ദ്യ പുരോഹിതന്‍ എന്നും ഭാരതീയനായി ജീവിക്കുന്നതിലാണ് ഇഷ്ടപ്പെട്ടിരുന്നത്.

എന്നാല്‍ ചിന്തിക്കാതെയുള്ള സംഭവങ്ങളില്‍ എടുത്തുചാടിയതുമൂലം ബലഹീനമായ സമയങ്ങളും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. കൊല്ലത്തിനടുത്ത് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചിട്ടപ്പോള്‍ അദ്ദേഹം ഇറ്റാലിയന്‍ നാവികരോടൊപ്പമായിരുന്നുവെന്നു ആരോപണങ്ങളുണ്ടായിരുന്നു. നാക്കിനു വന്ന ചില താളപ്പിഴകള്‍ കാരണം അദ്ദേഹത്തെ അന്ന് പ്രതിയോഗികള്‍ രാജ്യ ദ്രോഹിയായി മുദ്ര കുത്തുകയും ചെയ്തു. രാജ്യത്തിനുവേണ്ടി സംസാരിക്കാതെ ഇറ്റാലിയന്‍ നാവികര്‍ക്കുവേണ്ടി സംസാരിച്ചുവെന്നായിരുന്നു ആരോപണം. എങ്കിലും കാലം അദ്ദേഹത്തെ നിഷ്കളങ്കനായി തിരിച്ചറിഞ്ഞു. അദ്ദേഹം പറഞ്ഞ ചില അഭിപ്രായങ്ങള്‍ ഇറ്റാലിയന്‍ റിപ്പോര്‍ട്ടര്‍മാര്‍ വളച്ചൊടിച്ചു റിപ്പോര്‍ട്ട് ചെയ്തതിന്റെ പ്രത്യാഘാതങ്ങളായിരുന്നു അത്. പിന്നീടുള്ള പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെയിടയില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നേതൃത്വം വഹിക്കുന്ന നാളുകളിലാണ് അദ്ദേഹത്തെപ്പറ്റി ഭൂമിയിടപാടുകള്‍ സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങള്‍ വന്നിരിക്കുന്നത്. ഈ ആരോപണങ്ങളെ നിസാരമായി തള്ളാനും സാധിക്കില്ല.
'
വിവാദപരമായ സഭയുടെ ഭൂമിയിടപാടില്‍ ബിഷപ്പ് 'മാര്‍ എടയന്ത്രത്ത് 'പുരോഹിതര്‍ക്കായി ഒരു സര്‍ക്കുലര്‍ ലെറ്റര്‍ അയച്ചിരുന്നു. വിശ്വാസികള്‍ കത്തിലെ വിവരങ്ങള്‍ അറിയരുതെന്നു സര്‍ക്കുലറില്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും ബിഷപ്പിന്റെ കത്തിലെ വിവരങ്ങള്‍ പിന്നീട് പുരോഹിതര്‍വഴി ചോര്‍ന്നു പോവുകയാണുണ്ടായത്. പൂര്‍വികരില്‍ നിന്നും പിടിയരി വാങ്ങി മേടിച്ച സഭാ സ്വത്തുക്കളുടെ ഇടപാടുകളുടെ കാര്യം വിശ്വാസ സമൂഹം അറിയരുതെന്നുള്ള ബിഷപ്പ് എടയന്ത്രയുടെ തീരുമാനം തികച്ചും ഗൂഢതന്ത്രങ്ങള്‍ നിറഞ്ഞതെന്നു മനസിലാക്കണം. കത്തിന്റെ ഉള്ളടക്കം പുരോഹിതരില്‍നിന്നും മാദ്ധ്യമങ്ങളുടെ വാര്‍ത്തകളാവുകയും ചെയ്തു. പുരോഹിതര്‍ക്കയച്ച കത്തില്‍ നിന്നും ഭൂമിയിടപാടില്‍ വലിയ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും വ്യക്തമാണ്.

മാര്‍ എടയന്ത്രതയുടെ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചുരുക്കമായി വിവരിക്കുന്നു. "ഒരു മെഡിക്കല്‍ കോളേജ് തുടങ്ങാനായി എറണാകുളം ലിറ്റില്‍ ഫ്‌ലവര്‍ ഹോസ്പ്പിറ്റലിനടുത്ത് മറ്റൂര്‍ എന്ന സ്ഥലത്തു 2015 മെയ് ഇരുപത്തിയൊമ്പതാം തിയതി സഭാ വക 23.22 ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. ഈ വസ്തു വാങ്ങുന്നതിനായി അറുപതു കോടി രൂപ ബാങ്കില്‍ നിന്ന് കടം എടുക്കേണ്ടി വന്നു. ഈ കടം വരാന്തരപ്പള്ളിയിലുള്ള സഭയുടെ ചെറുകിട അഞ്ചു പുരയിടങ്ങള്‍ വിറ്റു വീട്ടാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഈ സ്ഥലം വില്‍ക്കാന്‍ സഭയ്ക്ക് സാധിച്ചില്ല. രൂപതയുടെ ചെലവുകള്‍ കഴിഞ്ഞു വാര്‍ഷിക വരുമാനത്തില്‍ അധികമായ മിച്ചം വെക്കാന്‍ സാധിച്ചിരുന്നില്ല. ആറുകോടി രൂപയോളം ബാങ്ക് പലിശ കൊടുക്കാന്‍ സഭയ്ക്ക് കഴിയാതെയും വന്നു. അക്കാര്യം അതിരൂപത ഫൈനാന്‍സു കമ്മീഷന് ബോദ്ധ്യപ്പെടുകയും ചെയ്തതാണ്. അതിരൂപത അതിര്‍ത്തിയില്‍ തന്നെ 23.2 ഏക്കര്‍ സ്ഥലം മേടിച്ചതിനാല്‍ രൂപതയുടെ മറ്റു സ്ഥലങ്ങള്‍ വിറ്റു കടം വീട്ടിയാലോയെന്നും ആലോചനയുണ്ടായി. തൃക്കാക്കരയും കാക്കനാട്ടും അഞ്ചു പ്ലോട്ടുകളായുള്ള 3.69 ഏക്കര്‍ സ്ഥലം വില്‍ക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു."

പാലായിലുള്ള ഒരു റീയല്‍ എസ്‌റ്റേറ്റ് ബ്രോക്കറുമായിട്ടാണ് ഇടപാടുകള്‍ മുഴുവന്‍ നടത്തിയത്. കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ നിര്‍ദ്ദേശ പ്രകാരം സാജു വര്‍ഗീസ് എന്ന ബ്രോക്കര്‍ വഴി ഭൂമിയുടെ കച്ചവടം ചെയ്തതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വില്പനയുടെ തുക അക്കൗണ്ടില്‍ രേഖപ്പെടുത്തിയെങ്കിലും അത്രയും തുക വാങ്ങിയവരില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും പറയപ്പെടുന്നു. കൈവിട്ടുപോയ ഭൂമി പത്രങ്ങളില്‍ പരസ്യം കൊടുത്ത് വിറ്റിരുന്നെങ്കില്‍ എണ്‍പതുകോടി രൂപ മതിപ്പുവില കിട്ടുന്ന സ്ഥലമായിരുന്നു അത്. എന്നാല്‍ ഈ ഭൂമി വിറ്റത് ഒരു സെന്റിന് ഒരു ലക്ഷത്തി അമ്പതിനായിരം രൂപായ്ക്കാണ്. ആ വിലയ്ക്കു വില്പന നടന്നിരുന്നെങ്കിലും 27 കോടി രൂപ സഭയ്ക്ക് ലഭിക്കേണ്ടതായിരുന്നു. പ്രമാണങ്ങള്‍ പരിശോധിച്ചതില്‍ സഭയ്ക്ക് ലഭിച്ചിരിക്കുന്നത് 9.13 കോടി രൂപ മാത്രം. 'ജോഷി പുതുവാ' എന്ന പുരോഹിതനാണ് കര്‍ദ്ദിനാളുമായി സാജുവിനെ പരിചയപ്പെടുത്തിയതെന്നും ഫാദര്‍ വട്ടോളി എന്ന പുരോഹിതന്‍ പറയുന്നു.

ഒരു മെഡിക്കല്‍ കോളേജ് നിര്‍മ്മതിക്കായി മുന്നൂറു കോടി രൂപാ ആവശ്യമുണ്ടായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികളില്‍ നിന്ന് വലിയ ഫീസ് വാങ്ങി ഈ തുക ഈടാക്കാമെന്നായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇങ്ങനെ വ്യവസായ രീതിയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതു സഭയുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നുവെന്നും വട്ടോളി കരുതുന്നു. കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തിന്റെ കാലത്തു തന്നെ മെഡിക്കല്‍ കോളേജ് തുടങ്ങേണ്ടെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്നുള്ള നേതൃത്വം വര്‍ക്കി വിതയത്തിലിന്റെ തീരുമാനത്തിനെതിരെ പ്രവര്‍ത്തിക്കുകയായിരുന്നു.

"വസ്തു വില്പനയില്‍ അസന്തുഷ്ടിതരായ പുരോഹിതര്‍ ആദ്യം ആ വസ്തുവിന്റെ വിവരം ചോദിച്ചപ്പോള്‍ അങ്ങനെ ഒരു വസ്തു സഭയ്ക്കില്ലന്നായിരുന്നു ഉത്തരം. പുരോഹിതര്‍ അതിന്റെ ഡോകുമെന്റ് ഹാജരാക്കുകയും ചെയ്തു. വ്യക്തമല്ലാത്ത വസ്തു വില്പനയെപ്പറ്റി ആരാഞ്ഞപ്പോള്‍ അത് വളരെ പണ്ടുകാലം മുതലുള്ള വസ്തുവായിരുന്നുവെന്നും പല വ്യക്തികളുടെ പേരിലായിരുന്നെന്നും അതിന്റെ നഷ്ടം പള്ളിയുടെ അംഗങ്ങളായ ഓരോ വ്യക്തികളാണ് വഹിക്കുന്നതെന്നും കര്‍ദ്ദിനാളിന്റെ മനസുസൂക്ഷിപ്പുകാരനായ ഒരു പുരോഹിതനില്‍നിന്നും ഉത്തരം കിട്ടി. ഇങ്ങനെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ചോദ്യം ചെയ്യുന്നവരില്‍ നിന്നു വസ്തുവില്പനയുമായി ബന്ധപ്പെട്ടവര്‍ അകന്നും നിന്നിരുന്നു.

ഒരു സെന്റിന് ഒമ്പത് ലക്ഷം മതിപ്പുവിലയുണ്ടായിരുന്ന സ്ഥലമായിരുന്നു അത്. രൂപതയുടെ അതിര്‍ത്തിയിലുള്ള ഈ സ്ഥലം മൂന്നാമതൊരു പാര്‍ട്ടിക്ക് അനുവാദം കൂടാതെ വില്‍ക്കാന്‍ പാടില്ലാന്നും പൊതുവായ ഒരു ധാരണയുണ്ട്. കാനോന്‍ നിയമം അനുശാസിക്കുന്നതും അങ്ങനെ തന്നെയാണ്. എന്നാല്‍ ഈ നിബന്ധനകള്‍ ലംഘിച്ച് കര്‍ദ്ദിനാളിന്റെ അറിവോടെ സഭയുടെ വസ്തുക്കള്‍ 36 പ്ലോട്ടുകളായി വില്‍ക്കുകയാണുണ്ടായത്. വില്പനയുടെ പേരില്‍ 27.3 കോടി രൂപ അതിരൂപതയ്ക്ക് ലഭിക്കുമെന്നും പണം ബാങ്കിലിട്ടു ബാക്കി 32 കോടി രൂപായെ കടം വരുകയുള്ളൂവെന്നും ഡോകുമെന്റ് അനുസരിച്ച് കരുതിയിരുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ഷോപ്പിംഗ് കോംപ്ലെക്‌സിന്റെ പണി പൂര്‍ത്തിയായാല്‍ വാടക വഴി കാര്യങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകാമെന്ന കണക്കുകൂട്ടലുമുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകള്‍ക്കു ശേഷം ഒരു മാസത്തിനുള്ളില്‍! വാങ്ങുന്നവര്‍ വില്പന വില തരണമെന്ന വ്യവസ്ഥയുണ്ടായിരുന്നെങ്കിലും ഒന്നര വര്‍ഷം കഴിഞ്ഞിട്ടും സഭയ്ക്ക് 9.13 കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂ. ബാക്കി 18.17 കോടി രൂപാ വസ്തു വാങ്ങിയവരില്‍ നിന്നും നാളിതു വരെ ലഭിച്ചിട്ടില്ല.

അതിരൂപതയിലെ സാമ്പത്തിക സമിതികള്‍ അറിയാതെയാണ് വസ്തുക്കള്‍ വിറ്റതും അഡ്വാന്‍സ് മേടിച്ചതും. അതിരൂപതയ്ക്ക് കിട്ടാനുള്ള കടം കൂടാതെ വീണ്ടും സാമ്പത്തിക സമിതികളുടെ അനുവാദം കൂടാതെ പത്തു കോടി രൂപ കൂടി ബാങ്കില്‍ നിന്നും വായ്പ്പ എടുത്തു. 16.5 കോടി രൂപായ്ക്ക് കോതമംഗലം അടുത്തു കോട്ടപ്പടിയില്‍ 7-4-2017 ല്‍ 25 ഏക്കറും 2-22-2017 ല്‍ ദേവികുളത്തു പതിനേഴക്കര്‍ സ്ഥലവും അതിരൂപതയുടെ പേരില്‍ വാങ്ങിച്ച് രജിസ്റ്റര്‍ ചെയ്തു. അതിരൂപതയിലെ മറ്റു പുരോഹിതരുടെ അറിവോ സമ്മതമോ കൂടാതെയാണ് ദേവികുളത്തും കോതമംഗലത്തും ആര്‍ക്കും വേണ്ടാതിരുന്ന സ്ഥലങ്ങള്‍ മേടിച്ചത്.

മറ്റൂരുള്ള സ്ഥലത്തിന്റെ കടം വിടുന്നവരെ മറ്റു സ്ഥലങ്ങള്‍ സഭ മേടിക്കരുതെന്നു സാമ്പത്തിക സമിതികളില്‍നിന്നും കര്‍ശനമായ നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു. മറ്റൂരിലെ കടം ബാധ്യത അറുപതു കോടിയായിരുന്നെങ്കില്‍ പുതിയ സ്ഥലങ്ങള്‍ മേടിച്ചതു കാരണം ബാധ്യത 84 കോടിയായി വര്‍ദ്ധിച്ചിരുന്നു.  സാമ്പത്തിക പ്രതിസന്ധികള്‍ കൂടാതെ വസ്തു ക്രയ വിക്രയങ്ങള്‍ മൂലം ധാര്‍മ്മികത നശിച്ചുവെന്നു ഫാദര്‍ വട്ടോളി പറഞ്ഞു. കാനോനിക നിയമങ്ങള്‍ പാലിച്ചുമില്ല. വ്യക്തമായ ഒരു നയമില്ലാതെ കര്‍ദ്ദിനാളിനെ കരുവാക്കിക്കൊണ്ടു ഭരണം മുഴുവന്‍ ഏതാനും പുരോഹിതരുടെ നിയന്ത്രണത്തിലായിരിക്കുകയാണ്. വസ്തു വില്പന പ്രകാരം ബാക്കി പണം കിട്ടിയാലും ധാര്‍മ്മിക പ്രശ്‌നങ്ങള്‍ ബാക്കി നില്‍ക്കുന്നു.

സീറോ മലബാര്‍ സഭയില്‍ ഭൂമി വില്പനയിലുണ്ടായ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് സഭയുടെ ഉന്നത അധികാര കമ്മറ്റിയുമായുള്ള തര്‍ക്കങ്ങള്‍ തുടര്‍ന്നുകൊണ്ട് പോവുന്നു. ഏതാനും പുരോഹിതരുടെ നേതൃത്വം സഭയുടെ വസ്തു വില്പന സംബന്ധിച്ചുള്ള സുതാര്യത ചോദ്യം ചെയ്യുകയും അവര്‍ വില്പനയിലുണ്ടായ ക്രമക്കേടുകളെപ്പറ്റി മാര്‍പ്പാപ്പയെ ബോധ്യപ്പെടുത്തുമെന്നും അറിയിക്കുകയും ചെയ്തു. പരാതി ഉന്നയിച്ച പുരോഹിത നേതൃത്വത്തില്‍ ചിലര്‍ കോടതികളില്‍ പോവുമെന്നും ഭീക്ഷണി മുഴക്കിക്കഴിഞ്ഞു. ഒരു ബിഷപ്പിനെതിരെ കോടതിയില്‍ പോവാന്‍ സാധിക്കുമോയെന്നു കാനോന്‍ നിയമങ്ങള്‍ പരിശോധിക്കുമെന്നും വസ്തു ക്രയവിക്രയത്തില്‍ എതിര്‍ക്കുന്ന പുരോഹിതര്‍ പറയുന്നു. അതി രൂപതയിലെ ഭൂരിഭാഗം പുരോഹിതര്‍ അംഗങ്ങളായ ഒരു സംഘടനയാണ് ഈ കുറ്റാരോപണങ്ങള്‍ നടത്തിയത്. നടപ്പു വിലയേക്കാള്‍ വളരെ കുറച്ചു  ഭൂമി വിറ്റതിനാല്‍ സഭയ്ക്ക് ഭീമമായ നഷ്ടമാണ് ഉണ്ടായതെന്നും അവര്‍ ആരോപിച്ചു. വാസ്തവത്തില്‍ വസ്തു വില്പനകൊണ്ട് കടബാധ്യത സഭയ്ക്ക് കൂടുകയാണുണ്ടായത്.

വിശ്വാസികളെ പിഴിഞ്ഞെടുത്ത പണംകൊണ്ട് ളോഹയിട്ട കള്ളന്മാര്‍ സഭയുടെ സമ്പത്ത് ചൂതുകളിക്കുന്നുവെന്ന ആരോപണങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ മുഴുവന്‍ നിറഞ്ഞിരിക്കുകയാണ്. ദുബായ് കേന്ദ്രീകരിച്ച മലയാളി നേതൃത്വം നല്‍കുന്ന കള്ളപ്പണ വ്യവസായത്തില്‍ കേരളത്തിലെ പുരോഹിതര്‍ക്ക് തീവ്രമായ ബന്ധങ്ങളുണ്ടെന്നും ആരോപണങ്ങള്‍ പൊന്തിവന്നിരിക്കുന്നു. ഒരു കേസ് ഉണ്ടാവുമ്പോള്‍ അതിനു മീതെ സത്യവും അസത്യവുമായ ആരോപണങ്ങള്‍ ഉണ്ടാവുകയെന്നുള്ളതും സാധാരണമാണ്. ഒരു വശത്ത് ഒരു കൂട്ടം പുരോഹിതര്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ തേജോവധം ചെയ്യാനുള്ള പടയൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മറുഭാഗത്ത് ആലഞ്ചേരിയെ വെറും ബലിയാട് മാത്രം ആക്കുകയായിരുന്നുവെന്ന വാദങ്ങളും ശക്തമാണ്. സത്യം ആലഞ്ചേരിക്ക് അറിയാമെന്നു ഭൂരിഭാഗം വിശ്വസിക്കുന്നു. മുപ്പത്തിയാറു ആധാര പത്രങ്ങളിലെ അദ്ദേഹത്തിന്‍റെ ഒപ്പുകള്‍ സാമൂഹിക മീഡിയാകളില്‍ കൂടി പ്രചരിച്ചു കൊണ്ടിരിക്കുന്നതും അദ്ദേഹം കൈവരിച്ചിരുന്ന വ്യക്തി മാഹാത്മ്യങ്ങള്‍ക്ക് ഒരു വെല്ലുവിളിയാണ്.

അടുത്തയിടെയുള്ള സാമൂഹിക വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഭൂമി വിവാദക്കേസില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ബലഹീന വശങ്ങളും കാണുന്നുണ്ട്. അദ്ദേഹം വിശ്വസ്തരായി കൊണ്ടുനടന്ന സ്വന്തം പുരോഹിതരുടെ കെണിയില്‍പ്പെട്ടു കെട്ടഴിക്കാന്‍ തത്രപ്പെടുന്ന ദയനീയ വാര്‍ത്തകളും കേള്‍ക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പുരോഹിതരെയും കന്യാസ്ത്രികളെയും സംഭാവന ചെയ്യുന്ന സീറോ മലബാര്‍ സഭയുടെ അഭിവന്ദ്യ നേതാവാണ് അദ്ദേഹം. ലോകത്തിന്റെ നാനാ ഭാഗത്തും ഇന്ന് സീറോ മലബാര്‍ പുരോഹിതര്‍ സഭാ വിശ്വാസികള്‍ക്കായി പള്ളികളും സ്ഥാപിച്ചു കര്‍മ്മങ്ങള്‍ നടത്തുന്നു. വിദേശത്തും സ്വദേശത്തുമായി കണക്കില്ലാത്ത സാമ്പത്തിക ഒഴുക്കുമൂലം പുരോഹിതരും മെത്രാന്മാരും ഒരു പോലെ ആഡംബര ജീവിതവും നയിക്കുന്നു.

അഭിവന്ദ്യ കര്‍ദ്ദിനാള്‍ ആലഞ്ചേരി നിശബ്ദത പാലിക്കുന്നതിലും ഭൂമിയിടപാടുകളെ പിന്താങ്ങിയതിലും വട്ടോളി നേതൃത്വം കുറ്റപ്പെടുത്തുന്നുണ്ട്. സാധാരണ ഗതിയില്‍ റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാരാണ് ഇങ്ങനെയുള്ള വസ്തു വില്പനകള്‍ നടത്താറുള്ളത്. വ്യവസായിക മാനദണ്ഡത്തോടെ സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്തതതും കാനോന്‍ നിയമങ്ങള്‍ക്കും എതിരാണ്. സഭ ഒരു റിയല്‍ എസ്‌റ്റേറ്റ് വ്യവസായിയെപ്പോലെയാണ് വസ്തുവകകള്‍ ക്രയവിക്രയം ചെയ്തത്. വില്പന നടത്തിയതു ഉത്തരവാദിത്വപ്പെട്ടവരോട് ആലോചിക്കാതെയുമായിരുന്നു. ഒരു സ്ഥാപനം സ്വത്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ സാധാരണ ഗതിയില്‍ വില്പന നടത്തുന്നതിനുമുമ്പ് അതാത് ഭരണ സംഹിതകളുമായി ആലോചിക്കാറുണ്ട്. പത്രങ്ങളില്‍ പരസ്യം ചെയ്തു മാര്‍ക്കറ്റനുസരിച്ചുള്ള വിലകള്‍ ക്ഷണിക്കുകയും ചെയ്യും. എന്നാല്‍ അങ്ങനെയുള്ള നടപടികളൊന്നും കര്‍ദ്ദിനാളിന്റെ ഓഫിസില്‍ നിന്നും ഉണ്ടായില്ല.

മാര്‍ക്കറ്റ് വിലയേക്കാളും വളരെക്കുറച്ചു ഭൂമി വിറ്റതുകൊണ്ടു സര്‍ക്കാരിന്റെ നികുതി കിട്ടേണ്ട വരുമാനത്തിനും ഭീമമായ നഷ്ടം സഹിക്കേണ്ടി വന്നു. കര്‍ദ്ദിനാളോ സഭയോ ഈ വസ്തു ഇടപാടില്‍ നിന്നും ലാഭമുണ്ടാക്കിയെന്ന് ആരും വിശ്വസിക്കുന്നില്ല. എന്നാല്‍ ഈ വസ്തു കൈമാറ്റത്തില്‍ ആര്‍ക്കും വ്യക്തമായ ഒരു സുതാര്യത കാണാന്‍ സാധിക്കുന്നില്ല. അനേകം മാസ്റ്റര്‍ ഡിഗ്രികളും ഡോക്ടര്‍ ഡിഗ്രികളും സമ്പാദിച്ച, സഭാ വിഷയങ്ങളില്‍ പതിറ്റാണ്ടുകള്‍ പരിചയവുമുള്ള സഭയുടെ തലവനായ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഈ വിഷയത്തില്‍ തികച്ചും അജ്ഞനാണെന്നു ചിന്തിക്കാനും സാധിക്കില്ല. സഭയുടെ കാര്യനിര്‍വഹണ സമിതിയിലുള്ള ഉത്തരവാദിത്വപ്പെട്ട പുരോഹിതരും കര്‍ദ്ദിനാള്‍ ആലഞ്ചേരിയും ഒന്നിച്ചു വസ്തുവില്പന സംബന്ധിച്ച യുക്തിപരമായ ഒരു തീരുമാനം എടുത്തില്ലെന്നും വ്യക്തമാണ്.

അധാര്‍മ്മികമായി നേടുന്ന സഭയുടെ സ്വത്തിന് ഒരു കണക്കുമില്ല. അത് എത്രത്തോളമുണ്ടെന്ന് അല്മായ ലോകത്തിന് അറിഞ്ഞും കൂടാ. സുനാമി വന്നപ്പോള്‍ കാഞ്ഞിരപ്പള്ളി, പാലാ മെത്രാന്മാര്‍ വലിയ തോതില്‍ പിരിവുകള്‍ നടത്തിയെങ്കിലും അതിന്റ ഒരു ഡോളര്‍ പോലും സുനാമിയില്‍ ദുരിതരായവര്‍ക്ക് ലഭിച്ചില്ല. ഒരു മെത്രാന്റെ സമ്മതത്തോടെ ദീപികയുടെ കോടിക്കണക്കിനുള്ള സ്വത്തുക്കള്‍ ഒരു മുസ്ലിമിന് വിറ്റ് സഭയുടെ പണം ചോര്‍ത്തിക്കൊണ്ടു പോയ ചരിത്രവും മറക്കാന്‍ നാളുകളായിട്ടില്ല. റീയല്‍ എസ്‌റ്റേറ്റ് ഇടപാടുകളും റീയല്‍ എസ്‌റ്റേറ്റ് മാഫിയാകളും സഭയുടെ നിലനില്‍പ്പിനു തന്നെ ചോദ്യമായിരിക്കുകയാണ്.

സഭയുടെ ചരിത്രത്തിലേക്ക് ഒന്ന് പിന്തിരിഞ്ഞു നോക്കുമ്പോള്‍ സംഭവിക്കരുതാത്തത് പലതും സഭയ്ക്കുള്ളില്‍ സംഭവിച്ചിരുന്നതായും കാണാം. ലൈംഗിക മ്ലേച്ഛകളില്‍പ്പെട്ട എത്രയെത്ര പുരോഹിതരെ ഇവര്‍ സംരക്ഷിക്കുന്നു. കുറ്റക്കാരായ ളോഹധാരികളെ രക്ഷിക്കാന്‍ വിധവയുടെ കൊച്ചുകാശുകൊണ്ട് പരമോന്നത കോടതികളും കയറിയിറങ്ങും. ലോക പ്രസിദ്ധരായ വക്കീലന്മാരെ വെച്ച് കുറ്റവാളികളായ പുരോഹിതരെ രക്ഷിക്കാനും ശ്രമിക്കും. സ്ത്രീയുടെ മാനവും ജീവനും പോയാലും കുഞ്ഞുങ്ങള്‍ അനാഥരായാലും അതിനു കാരണക്കാരായ പുരോഹിതര്‍ക്കെന്നും സുഖവാസം ലഭിക്കുകയും ചെയ്യും. അഭയാക്കേസില്‍ പുരോഹിതരുടെ മാനം രക്ഷിക്കാന്‍ മില്യണ്‍ക്കണക്കിന് പണമാണ് സഭ ഒഴുക്കിയത്. പണം എങ്ങനെ ചെലവാക്കുന്നു, എവിടെ നിന്നു വന്നുവെന്നു ചോദിക്കാനും ആളില്ല. പുരോഹിതര്‍ നടത്തുന്ന കുറ്റകൃത്യങ്ങളില്‍ അല്മായര്‍ നിശബ്ദരായിരിക്കണമെന്നും സഭയുടെ പാരമ്പര്യമായ പ്രമാണമാണ്. അപ്രമാദിത്യം കല്പിച്ചിട്ടുള്ള അവരെ ആരും ചോദ്യം ചെയ്യാന്‍ പാടില്ല. പക്ഷെ സോഷ്യല്‍ മീഡിയാകളുടെ ആവിര്‍ഭാവത്തോടെ പുരോഹിതരുടെ കള്ളക്കളികള്‍ ഓരോന്നായി പുറത്തു വരുന്നതും ഇവര്‍ക്കൊരു തിരിച്ചടിയായി തീര്‍ന്നു. യൂറോപ്പില്‍ സംഭവിച്ചപോലെ സീറോ മലബാര്‍ സഭയുടെ നാശത്തിന്റെ തുടക്കം ആരംഭിച്ചുവെന്നും കരുതണം.

സഭയുടെ വസ്തു വില്പന ഇടപാടുകളെപ്പറ്റി സോഷ്യല്‍ മീഡിയാകളും മാദ്ധ്യമങ്ങളും കൊട്ടിഘോഷിക്കുന്നതുമൂലം നാളിതുവരെയുള്ള രഹസ്യങ്ങള്‍ പലതും പുറത്തുവന്നു കഴിഞ്ഞു. അതില്‍ കള്ളപ്പണമുണ്ട്, നികുതി വെട്ടിപ്പുണ്ട്, എന്നെല്ലാമുള്ള സംശയങ്ങളാണ് നിറഞ്ഞിരിക്കുന്നത്. കാപട്യം നിറഞ്ഞ കാക്കനാട്ടെ മാഫിയ പുരോഹിതരുടെ ഭീക്ഷണിയും എതിര്‍ക്കുന്നവരുടെ മേല്‍ പ്രയോഗിക്കുന്നു. ആദരണീയനായ കര്‍ദ്ദിനാള്‍ ആലഞ്ചേരിയില്‍ നിന്ന് ഇങ്ങനെയൊരു അധാര്‍മ്മിക പ്രവര്‍ത്തി സംഭവിക്കില്ലെന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നു.

മെഡിക്കല്‍ കോളേജുണ്ടാക്കാന്‍ വേണ്ടി മേടിച്ച വസ്തുവില്‍ പിന്നീട് മെഡിക്കല്‍ കോളേജ് വേണ്ടെന്നു വെച്ചത് ആരുടെ തീരുമാനമെന്നും വ്യക്തമല്ല. കാക്കനാട്ട് നടന്നത് കള്ളപ്പണവും നികുതി വെട്ടിപ്പുമാണെങ്കില്‍ അത് മാര്‍പ്പാപ്പായാണോ തീരുമാനിക്കേണ്ടതെന്ന ചോദ്യത്തിനും ഉത്തരമില്ല. അക്കാര്യം തീരുമാനിക്കേണ്ട ബാധ്യത രാജ്യത്തെ നിയമ വ്യവസ്ഥകള്‍ക്കുള്ളതാണ്. വസ്തു ഇടപാടുകളെ അന്വേഷിക്കാന്‍ ആലഞ്ചേരി ഒരു കമ്മീഷനെ വെച്ചിട്ടുണ്ട്. സ്വന്തം ആള്‍ക്കാരെ മാത്രം കമ്മീഷനില്‍ വെച്ച് അന്വേഷണം നടത്തിയാലും കുറ്റക്കാരെ കണ്ടുപിടിക്കാന്‍ സാധിക്കില്ല. മാര്‍ ഏടയന്ത്രത്  ഇറക്കിയ സര്‍ക്കുലര്‍ ലെറ്ററില്‍ മാര്‍ ആലഞ്ചേരി ഒരു കള്ളനെന്ന നിലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ബിഷപ്പുമാര്‍ തമ്മില്‍ ഇങ്ങനെ പോര്‍വിളികള്‍ തുടങ്ങിയാല്‍ വിശ്വാസികള്‍ ഇവരെ ഇനി എത്രമേല്‍ അനുസരിക്കണമെന്നുള്ളതും അനശ്ചിതത്വത്തിലാണ്. പണം കിട്ടാതെ എങ്ങനെ വസ്തുവിന്റെ ആധാരം എഴുതിയെന്നുള്ളതിലും ദുര്‍ഗ്രാഹ്യത ബാക്കി നില്‍പ്പുണ്ട്.

സഭാ നേതൃത്വം തന്നെ കാക്കനാട്ടെ ഭൂമിയിടപാടുകളെ വിമര്‍ശിച്ച വൈദികര്‍ക്കെതിരെ ശിക്ഷണനടപടികള്‍ എടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. സഭയുടെ നടപടി ക്രമങ്ങളില്‍ വിശ്വസമില്ലാത്തതുകൊണ്ടാണ് എതിര്‍പ്പുകളും വിമര്‍ശനങ്ങളുമായി പുരോഹിതര്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോള്‍ സത്യമറിയാന്‍ ആരെയാണ് വിശ്വസിക്കേണ്ടത്, സഭയെയോ, വിമര്‍ശകരേയോ! ഉത്തരം, കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ നിശബ്ദത മാത്രം. വൈദികര്‍ പോലും ആലഞ്ചേരിയെ കള്ളനും പിടിച്ചുപറിക്കാരനുമായി വിശേഷിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇങ്ങനെ ചൂടുപിടിച്ച വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ അല്മായരുടെ സംശയങ്ങള്‍ വര്‍ദ്ധിക്കുകയും സഭയുടെ മൂല്യതയ്ക്ക് ഇടിവ് തട്ടുകയും ചെയ്യുന്നു. സഭ നിയമിച്ചിരിക്കുന്ന കമ്മീഷനെയും അധികാരികളെയും വൈദികര്‍ക്കുപോലും വിശ്വാസം ഇല്ലെങ്കില്‍ സഭയുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നവര്‍ ഇനി എത്രകാലം സഭയോടൊപ്പം നില്‍ക്കും. ഇതിനിടയില്‍ തന്നെ സഭയുടെ ഭൂമിയിടപാടുകളില്‍ സംശയം പ്രകടിപ്പിച്ച രണ്ടു വൈദികരെ ഔദ്യോഗിക സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും ചെയ്തു.

മതപുരോഹിതര്‍ക്കും അഭിഷിക്തര്‍ക്കും കുന്നുകൂട്ടി കിടക്കുന്ന സമ്പത്തുണ്ട്. അല്മായരായ വിശ്വാസികള്‍ അവര്‍ക്കു സമ്പത്തുണ്ടാക്കാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്നു. പാടത്തും പണിശാലകളിലും കടലമ്മയെ ആശ്ലേഷിച്ചും കടലിനക്കരെയും മലമുകളിലും അദ്ധ്വാനിക്കുന്നവരുടെ വിയര്‍പ്പുഫലത്തിന്റെ പങ്കുപറ്റിക്കൊണ്ടു പുരോഹിതര്‍ ആഡംബര ഭ്രമത്തില്‍ ജീവിക്കുന്നു. സൗധങ്ങളും പള്ളികളും നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു. കവര്‍ സ്‌റ്റോറിയില്‍ പറയുന്നു, "വചനവും ശുശ്രൂഷയും ഒരു വഴിക്ക്, വ്യാപാരവും കള്ളക്കച്ചവടവും മറുവഴിക്ക്, എല്ലാം അല്മായര്‍ അറിയാതെ." സ്വത്തുക്കള്‍ നിയന്ത്രിക്കേണ്ടത് അല്മായരെന്ന വാദഗതികള്‍ക്ക് ശക്തി പ്രാപിച്ചിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിയായിരുന്ന അന്തരിച്ച കൃഷ്ണയ്യര്‍ തയ്യാറാക്കിയ ചര്‍ച്ചാക്റ്റിന്റെ ആവശ്യകതയും പൊന്തിവരുന്നുണ്ട്. സഭാ സ്വത്തുക്കളില്‍ അല്മായരുടെ പങ്ക് അഴിമതിയില്‍ പൊതിഞ്ഞിരിക്കുന്ന സഭാനേതൃത്വത്തിനു ഒരു മറുപടിയും കൂടിയാണ്. വ്യാപാര വ്യവസായ സമിതികളെ അടിച്ചോടിച്ചതും ദേവാലയത്തില്‍ ശുദ്ധികലശം നടത്തിയതും യേശുക്രിസ്തു തന്നെയല്ലേ!

ഫാദര്‍ വട്ടോളിയുടെ വാക്കുകളും ഇവിടെ പ്രസക്തമാണ്. "അടുത്ത കാലത്ത് മാര്‍പ്പാപ്പാ രണ്ടു വലിയ പാപങ്ങളെപ്പറ്റി വിലയിരുത്തിയിരുന്നു. ആദ്യത്തേത് കുട്ടികളെ ലൈംഗിക പീഡനം നടത്തുന്നതും രണ്ടാമത്തേത് സാമ്പത്തിക ക്രമക്കേടുകളുമായിരുന്നു."
ഭൂമിയിടപാടില്‍ സീറോ മലബാര്‍ സഭ പ്രതിരോധത്തില്‍ (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Christian 2018-01-03 09:52:41
സീറോ മലബാർ സഭ നാറി എന്നാക്കണം തലക്കെട്ട്. ക്രിസ്തുവിന്റെ പേരിൽ കോടികൾ  വേണോ? മേജർ ആർച്ച് ബിഷപ്പ് ഒരു ഉണ്ണാക്കനായി നിൽക്കുന്നത് കാണുമ്പോൾ സങ്കടം ലജ്ജ.
JOHNY 2018-01-03 14:24:32
അന്ന് പുറത്താക്കാതിരുന്നെങ്കിൽ ഏദൻ തോട്ടവും ഈ മെത്രാൻ മാറ് വിറ്റു കാശ്  അടിച്ചുമാറ്റിയേനെ. അത് അറിയാവുന്ന ദൈവം രണ്ടിനേം ചവിട്ടി പുറത്താക്കി. എന്നിട്ടു ആപ്പിള് തിന്നിട്ടാണെന്നുള്ള നുണക്കഥ ഇവർ പറഞ്ഞു ആളുകളെ പറ്റിച്ചു പോരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക