Image

കൗമാരകലയുടെ പൂരത്തിന് പൂരനഗരിയില്‍ തുടക്കം

അനില്‍ പെണ്ണുക്കര Published on 05 January, 2018
കൗമാരകലയുടെ പൂരത്തിന് പൂരനഗരിയില്‍ തുടക്കം
തൃശൂർ : കൗമാരകലയുടെ പൂരത്തിന് പൂരനഗരി സുസജ്ജം. മത്സരാര്‍ത്ഥികളെയും കലാസ്വാദകരെയും ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ വിശാലമായ വേദികളും പന്തലുകളും. 24 വേദികളില്‍ പരിപാടി. ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ കലോത്സവം അരങ്ങേറുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.

മത്സരങ്ങള്‍ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. 5 ദിവസവും രാവിലെ 9 മണിക്ക് മത്സരം ആരംഭിക്കും. ഓരോ ഇനവും 14 എന്ന നിലയിലും അതിന്റെ ഇരട്ടിയോളം അപ്പീല്‍ വഴി എന്ന നിലയിലുമാണ് ക്രമികരിക്കുന്നത്. അപ്പീല്‍ വഴി പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചാല്‍ സമയക്രമം അട്ടിമറിക്കപ്പെടും എന്ന ആശങ്കയുണ്ട്.

മത്സര നടത്തിപ്പ് സുഗമവും സുതാര്യവുമാക്കാന്‍ പ്രോഗ്രാം കമ്മറ്റി തന്നെ 13 ഉപസമിതികളായി വിഭജിച്ചിട്ടുണ്ട്. സ്റ്റേജ് ജോലിക്ക് രണ്ട് ഷിഫ്റ്റുകളായി വിഭജിച്ച് നല്‍കിയിട്ടുണ്ട് . രാവിലെ 9 മണി മുതല്‍ 4 മണിവരെ ഒരു ഷിഫ്റ്റും 4 മുതല്‍ പരിപാടി അവസാനിക്കുന്നതുവരെ മറ്റൊരു ഷിഫ്റ്റും എന്നാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ടൈമര്‍, ടാബുലേറ്റര്‍, അനൗണ്‍സര്‍ എന്നിങ്ങനെയുള്ള ജോലികളാണ് ഓരോരുത്തരും ഏറ്റെടുക്കുക.

'ഇലഞ്ഞി'വാര്‍ത്ത പത്രിക പ്രകാശനം ചെയ്തു

കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഇലഞ്ഞി എന്ന വാര്‍ത്ത പത്രിക പ്രകാശനം ചെയ്തു. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ഇലഞ്ഞിയുടെ പ്രകാശനം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുമതിക്കു നല്‍കി പ്രകാശനം നിര്‍വഹിച്ചു. സംസഥാന സക്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ജില്ലാ കലകടറുടെ നേത്യത്വത്തില്‍ വിവിധ വങ്കുപ്പ് തല മേധവികളുടെ യോഗം കലകട്രറുടെ ചേംമ്പറില്‍ നടന്നു

ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് കലോത്സവം

മുളങ്കുട്ടകളും ബാംബു ബാഡ്ജും മുതല്‍ പേപ്പര്‍പേനയും സമ്മാനവും വരെ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് കലോത്സവമെത്തുന്നു. തൃശൂരിന്റെ ഹൃദയമായ തേക്കിന്‍കാട് ആയിരം വോളണ്ടിയര്‍മാരെ വച്ച് ജനുവരി 4 ന് വൃത്തിയാക്കി. ഗ്രീന്‍ ആന്റ് ക്ലീന്‍ ആശയപ്രചരണത്തിനായി ഫ്ളാഷ്മോബും തെരുവു നാടകവുമൊരുക്കും. പൂര്‍ണമായും മുള കൊണ്ട് നിര്‍മ്മിക്കുന്ന ബാംബു വീട് മറ്റൊരു പ്രത്യേകതയാകും.

മാലിന്യങ്ങള്‍ ശേഖരിക്കാന്‍ മുളങ്കുട്ടകളാണ് വിവിധയിടങ്ങളില്‍ സ്ഥാപിക്കുക. തേക്കിന്‍കാടിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ കുടിലുകളൊരുക്കി ബോധവല്‍ക്കരണം നടത്തും. പ്ലാസ്റ്റിക് കവറുകള്‍ കലോത്സവ വേദിയിലേക്ക് പ്രവേശിപ്പിക്കില്ല. പകരം തുണിസഞ്ചി നല്‍കും.

പ്രോഗ്രാം കമ്മിറ്റിക്കുവേണ്ടി അധ്യാപകരും കുട്ടികളും ചേര്‍ന്ന് കടലാസു പേനകള്‍ തയ്യാറാക്കി നല്‍കും. തൃശൂര്‍ ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികളും അധ്യാപകരും ചേര്‍ന്നാണ് പേനകള്‍ തയ്യാറാക്കുന്നത്. കടലാസ് പേന നിര്‍മ്മാണത്തിന് തൃശൂര്‍ ഡി ഇ ഒ കെ ജി മോഹനന്‍, എ ഇ ഒ എം ആര്‍ ജയശ്രീ, ബെന്നി സി ജേക്കബ്, ടി എസ് രവീന്ദ്രന്‍ എന്നിരാണ് നേതൃത്വം നല്‍കിയത്

പ്ലാസ്റ്റിക് മാലിന്യവസ്തുക്കള്‍ ഗ്രീന്‍ വളണ്ടിയേഴ്സിന് കൈമാറുന്നവര്‍ക്ക് സമ്മാന കൂപ്പണുകളുമുണ്ട്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായും സമ്മാനകൂപ്പണുകള്‍ നല്‍കും. ഇവരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്നും ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി അറിയിച്ചു. വോളണ്ടിയേഴ്സ് ധരിക്കുക ബാംബു ബാഡ്ജായിരിക്കും. മുന്‍ എം എല്‍എ ടി എന്‍ പ്രതാപനാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍.

24 മണിക്കൂര്‍ പൊലീസ് സുരക്ഷ

കലാകാരന്‍മാര്‍ക്കും കലാസ്വാദകര്‍ക്കും കരുതലൊരുക്കാന്‍ പൊലീസ് സേനയും ഒപ്പം. പ്രധാനവേദികള്‍ക്കും മറ്റ് വേദികള്‍ക്കും 24 മണിക്കൂര്‍ പൊലീസ് സുരക്ഷ നല്‍കും. നഗരത്തിലെത്തുന്നവര്‍ക്ക് സുരക്ഷിത യാത്ര ഒരുക്കാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് അവരുടെ താമസസ്ഥലങ്ങളിലേക്ക് പോകാന്‍ മറ്റു വാഹനങ്ങള്‍ ലഭ്യമാകാത്ത പക്ഷം പൊലീസ് വാഹനങ്ങളില്‍ കൊണ്ടുവിടാനും സൗകര്യമൊരുക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമായിരിക്കും.

സുരക്ഷ മുന്‍നിര്‍ത്തി കലോത്സവ വേദികള്‍ക്കു സമീപവും നഗരത്തിലെ പ്രധാന ഭാഗങ്ങളിലും പൊലീസ് സഹായം ലഭ്യമാക്കുന്ന നമ്പറുകള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഗ്രീന്‍ പ്രോട്ടോക്കോളിന് അനുസൃതമായിട്ടാണ് ബോര്‍ഡുകള്‍ നിര്‍മ്മിക്കുക. അവശ്യ സന്ദര്‍ഭങ്ങളില്‍ ചികിത്സ ലഭ്യമാക്കാന്‍ 24 മണിക്കൂര്‍ മെഡിക്കല്‍ എമര്‍ജന്‍സി യൂണിറ്റുകളുടെ പ്രവര്‍ത്തനവും ഉറപ്പു വരുത്തും. കലോത്സവത്തിനെത്തിയവരുടെ താമസ സ്ഥലങ്ങളിലും 24 മണിക്കൂര്‍ സുരക്ഷ നല്‍കും.

സാമൂഹിക വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായി സിസിടിവി. കാമറകള്‍ സ്ഥാപിക്കും. പ്രധാന വേദികളിലേക്ക് കടക്കാവുന്ന രണ്ട് സബ്വേകളുടെയും പ്രവര്‍ത്തന സമയം നീട്ടും. തേക്കിന്‍കാട് മൈതാനം ഒട്ടാകെ വെളിച്ചം ലഭ്യമാകുന്ന രീതിയില്‍വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കാനും ധാരണയായി. മദ്യപിച്ച് എത്തുന്നവരെയോ മറ്റു ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരെയോ യാതൊരു കാരണവശാലും കലോത്സവ വേദികള്‍ക്കരില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ രാഹുല്‍ ആര്‍ നായര്‍ വ്യക്തമാക്കി.

തേക്കിന്‍കാട് മൈതാനം പ്രധാന വേദിയാകുന്നതിനാല്‍ സ്വരാജ് റൗണ്ടിലൂടെയുള്ള വാഹന നിയന്ത്രണം കര്‍ശനമാക്കും. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ക്ക് ജനുവരി 6 മുതല്‍ പത്തു വരെ റൗണ്ടില്‍ പ്രവേശനത്തിന്റെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തും. മറ്റു വാഹനങ്ങളുടെ തിരക്കും നിയന്ത്രിക്കും. തേക്കിന്‍കാട് മൈതാനത്ത് സ്ഥാപിക്കുന്ന പ്രധാന വേദികള്‍ റോഡിനോട് അടുത്താണ് എന്നതിനാല്‍ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ഹോണ്‍ നിരോധനം നടപ്പാക്കും. വാഹനങ്ങളുടെ ശബ്ദം കലാപരിപാടികളെ ബാധിക്കാതിരിക്കാനായി റൗണ്ടില്‍ നോ ഹോണ്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട് .

10 വിധി കര്‍ത്താക്കള്‍ പിന്‍വാങ്ങി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് വിധികര്‍ത്താക്കള്‍ പിന്‍വാങ്ങി. നൃത്ത ഇനങ്ങളിലെ 10 വിധികര്‍ത്താക്കളാണ് പിന്‍ വാങ്ങിയത്. അഴിമതി നടന്നുവെന്ന് ഉറപ്പാക്കുന്നതാണ് ഇപ്പോഴത്തെ പിന്മാറ്റമെന്ന് സൂചനയുണ്ട്. ഗ്ളാമര്‍ വിഭാഗമായ നൃത്തയിനങ്ങളിലാണ് മുന്‍കാലം മുതലേ അഴിമതി കൊടികുത്തിവാഴുന്നത്. വിജിലന്‍സ് ജാഗ്രത ശക്തമാണെന്ന വാര്‍ത്ത പരന്നതു മുതല്‍ പലരും അസ്വസ്ഥരായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ സൂചന നല്‍കുന്നു.

വിജിലന്‍സ് സംവിധാനം ശക്തമാക്കിയതിനാലാണ് പിന്മാറ്റമെന്ന് ഡിപിഐ പറഞ്ഞു. തൃശൂരില്‍ കണ്ണൂരിലേതിനേക്കാള്‍ ശക്തമായ സംവിധാനമായിരിക്കും തൃശൂരിലെന്നും ഡിപിഐ വിശദമാക്കി.
കൗമാരകലയുടെ പൂരത്തിന് പൂരനഗരിയില്‍ തുടക്കംകൗമാരകലയുടെ പൂരത്തിന് പൂരനഗരിയില്‍ തുടക്കംകൗമാരകലയുടെ പൂരത്തിന് പൂരനഗരിയില്‍ തുടക്കംകൗമാരകലയുടെ പൂരത്തിന് പൂരനഗരിയില്‍ തുടക്കംകൗമാരകലയുടെ പൂരത്തിന് പൂരനഗരിയില്‍ തുടക്കംകൗമാരകലയുടെ പൂരത്തിന് പൂരനഗരിയില്‍ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക