Image

കോണ്‍ഗ്രസുമായി സഖ്യം ആകാമെന്ന്‌ ആവര്‍ത്തിച്ച്‌ സി.പി.ഐ

Published on 09 January, 2018
കോണ്‍ഗ്രസുമായി സഖ്യം ആകാമെന്ന്‌ ആവര്‍ത്തിച്ച്‌ സി.പി.ഐ
ന്യൂദല്‍ഹി: കോണ്‍ഗ്രസുമായി തൊട്ടുകൂടായ്‌മയില്ലെന്ന്‌ സി.പി.ഐ. ബി.ജെ.പിയെ തോല്‍പ്പിക്കാനാണ്‌ മുന്‍ഗണന നല്‍കേണ്ടതെന്നും സംസ്ഥാന സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ സഖ്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കാമെന്നും സി.പി.ഐ കരട്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. സി.പി.ഐ.എം കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാന്‍ സാധിക്കില്ലെന്ന്‌ ആവര്‍ത്തിക്കുന്നതിനിടെയാണ്‌ വ്യത്യസ്‌ത നിലപാടുമായി സി.പി.ഐ കേന്ദ്ര നേതൃത്വം രംഗത്തെത്തുന്നത്‌.

പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയ രേഖയുടെ കരട്‌ റിപ്പോര്‍ട്ടിലാണ്‌ ഇതു സംബന്ധിച്ച പരാമര്‍ശങ്ങള്‍. സംസ്ഥാന സാഹചര്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ സഖ്യങ്ങള്‍ രൂപീകരിക്കാമെന്നും ബി.ജെ.പിയ തോല്‍പ്പിക്കാനാണ്‌ മുന്‍ഗണന നല്‍കേണ്ടതെന്നുമാണ്‌ റിപ്പോര്‍ട്ട്‌ പറയുന്നത്‌. സി.പി.ഐ ദേശീയ സെക്രട്ടറി എസ്‌.സുധാകര്‍ റെഡ്ഡിയാണ്‌ റിപ്പോട്ട്‌ അവതരിപ്പിച്ചത്‌.

രാഷ്ട്രീയ തന്ത്രവും തെരഞ്ഞെടുപ്പ്‌ തന്ത്രവും രണ്ടായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരട്‌ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച വരും ദിവസങ്ങളില്‍ നടക്കും. നേരത്തെ സി.പി.ഐ.എമ്മിലും കോണ്‍ഗ്രസ്‌ സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ തള്ളി വിവിധ സംസ്ഥാന ഘടകങ്ങളും പൊളിറ്റ്‌ ബ്യൂറോയിലെ മറ്റംഗങ്ങളും രംഗത്ത്‌ വന്നിരുന്നു.

കോണ്‍ഗ്രസ്‌ ബാന്ധവത്തിന്‌ മുതിരരുതെന്നും അത്‌ പാര്‍ട്ടി നിലപാടിന്‌ ചേര്‍ന്നതല്ലെന്നുമുള്ള പ്രകാശ്‌ കാരാട്ടിന്റെ നിലപാടിനായിരുന്നു സി.പി.ഐ.എമ്മില്‍ സ്വീകാര്യത. ഈ സാഹചര്യം നിലനില്‍ക്കെയാണ്‌ കോണ്‍ഗ്രസ്‌ സഖ്യം ആകാമെന്ന്‌ ആവര്‍ത്തിച്ച്‌ വ്യക്തമാക്കി സി.പി.ഐ വീണ്ടും രംഗത്തെത്തുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക