Image

എന്നെ കൊല്ലാന്‍ ബി.ജെ.പി സര്‍ക്കാരുകള്‍ ശ്രമിക്കുന്നു'; പ്രവീണ്‍ തൊഗാഡിയ

Published on 16 January, 2018
എന്നെ കൊല്ലാന്‍ ബി.ജെ.പി സര്‍ക്കാരുകള്‍ ശ്രമിക്കുന്നു'; പ്രവീണ്‍ തൊഗാഡിയ

ന്യൂദല്‍ഹി: തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടക്കുകയാണെന്ന്‌ വി.എച്ച്‌.പി വര്‍ക്കിങ്‌ പ്രസിഡന്റ്‌ പ്രവീണ്‍ തൊഗാഡിയ. കേസന്വേഷണത്തിന്റെ പേര്‌ പറഞ്ഞ്‌ അന്വേഷണ സംഘം നിരന്തരമായി വേട്ടയാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസ്‌ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്‌ അടിമപ്പെടുകയാണെന്നും തൊഗാഡിയ പറഞ്ഞു.

' ആശുപത്രിയില്‍ കഴിയുകയായിരുന്ന തന്നെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ്‌ വന്നുകണ്ടിരുന്നു. അതിനുശേഷം തന്റെ മുറിയിലെത്തിയ ഒരാള്‍ വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നതായി പറഞ്ഞു.'

ഇതിനെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ നിന്നിറങ്ങിയ താന്‍ അബോധാവസ്ഥയിലാകുകയായിരുന്നെന്നും ബോധം തിരിച്ചുകിട്ടുമ്പോള്‍ താന്‍ ആശുപത്രിയിലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന്‍, ഗുജറാത്ത്‌ സര്‍ക്കാരുകള്‍ തന്നെ നിരന്തരമായി വേട്ടയാടുകായണെന്നും വിതുമ്പലോട്‌ തൊഗാഡിയ പറഞ്ഞു.

തൊഗാഡിയയെ ഇന്നലെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ്‌ വിവരം. പത്തുവര്‍ഷം മുന്‍പുള്ള ഒരു കേസുമായി ബന്ധപ്പെട്ട്‌ രാജസ്ഥാന്‍ പൊലീസ്‌ തൊഗാഡിയയെ അറസ്റ്റ്‌ ചെയ്യാന്‍ അഹമ്മദാബാദില്‍ എത്തിയിരുന്നു. എന്നാല്‍ ഇതിനുശേഷം അദ്ദേഹത്തെ കാണാതാവുകയും, പിന്നീട്‌ പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയുമായിരുന്നു. തൊഗാഡിയയെ രാവിലെമുതല്‍ കാണാനില്ലെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌ അറിയിച്ചിരുന്നു. അദ്ദേഹത്തെ രാജസ്ഥാന്‍ പൊലീസ്‌ അറസ്റ്റുചെയ്‌തുവെന്ന്‌ ആരോപിച്ച്‌ വി.എച്ച്‌.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി.

അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൊഗാഡിയയുടെ സ്ഥിതി ഗുരുതരമല്ലെന്ന്‌ ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട്‌ വിശദീകരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക