Image

ലാക്റ്റാലിസ് ബേബി ഫുഡില്‍ ബാക്റ്റീരിയ: 12 മില്യണ്‍ ബോക്‌സുകള്‍ തിരിച്ചുവിളിച്ചു

Published on 16 January, 2018
ലാക്റ്റാലിസ് ബേബി ഫുഡില്‍ ബാക്റ്റീരിയ: 12 മില്യണ്‍ ബോക്‌സുകള്‍ തിരിച്ചുവിളിച്ചു

പാരീസ്: ഫ്രഞ്ച് കന്പനിയായ ലാക്റ്റാലിസിന്റെ ബേബി ഫുഡില്‍ അപകടകാരിയായ സാല്‍മൊണെല്ല ബാക്റ്റീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. 12 മില്യണ്‍ പാക്കറ്റുകള്‍ തിരിച്ചുവിളിക്കാന്‍ ഡിസംബറില്‍ തന്നെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും വില്പനന തുടരുന്നതായിട്ടാണ് ചിലയിടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യുകെ, യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നു കന്പനി സിഇഒ ഇമ്മാനുവല്‍ ബെസ്‌നിയര്‍ ഫ്രഞ്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തി.

ആഗോള തലത്തില്‍ ഇന്ത്യയുള്‍പ്പടെ 83 രാജ്യങ്ങിലാണ് ഇത് വിറ്റഴിക്കപ്പെട്ടത്. ഇന്ത്യയിലെ തിരുമല മില്‍ക്ക് പ്രൊഡക്ട്‌സ് കന്പനിയുടെ മേജര്‍ ഷെയര്‍ഹോള്‍ഡറാണ് ലാക്റ്റാലിസ്. 

ഈ ഫോര്‍മുല ഫുഡ് കഴിച്ച പല കുട്ടികള്‍ക്കും അസുഖം ബാധിച്ചിരുന്നതായി മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. 

യൂറോപ്പ്, ഏഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളില്‍ ഈ ഉത്പന്നം വിറ്റഴിച്ചിരുന്നു. എല്ലാ രാജ്യങ്ങളെയും വിവരമറിയിച്ചു കഴിഞ്ഞെന്നാണ് കന്പനി അവകാശപ്പെടുന്നത്. 

ലോകത്തെ ഏറ്റവും വലിയ പാല്‍ ഉത്പന്ന നിര്‍മാതാക്കളിലൊന്നാണ് ലാക്റ്റാലിസ്. നാല്പത്തേഴ് രാജ്യങ്ങളിലായി 246 നിര്‍മാണ കേന്ദ്രങ്ങളാണ് ഇവര്‍ക്കുള്ളത്. ഫ്രാന്‍സില്‍ മാത്രം പതിനയ്യായിരം ജീവനക്കാരുണ്ട്. 17 ബില്യണ്‍ യൂറോയാണ് പ്രതിവര്‍ഷം വിറ്റുവരവ്. 

പിക്കോട്ട്, മിലുമെല്‍, ടരാനിസ് എന്നീ ബ്രാന്‍ഡുകളാണ് ഇപ്പോള്‍ തിരിച്ചു വിളിച്ചിരിക്കുന്നത്. വയറിളക്കം, വയര്‍ വേദനം, ഛര്‍ദി, നിര്‍ജലീകരണം എന്നിവയ്ക്കു കാരണമാകുന്നതാണ് സാല്‍മണെല്ല ബാക്റ്റീരിയ. കുട്ടികള്‍ക്ക് ഇതു മരണകാരണം വരെയാകാം. ഇതിനകം ഫ്രാന്‍സില്‍ 35 പേരും സ്‌പെയിനില്‍ ഒരാളും പരാതി നല്‍കിക്കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക