Image

കെ.സി.ആര്‍.എം. സഭാ നവീകരണ പ്രസ്ഥാനം നാലാമത് ടെലികോണ്‍ഫെറന്‍സ് : പുലിക്കുന്നേല്‍ അനുസ്മരണം

ചാക്കോ കളരിക്കല്‍ Published on 22 January, 2018
കെ.സി.ആര്‍.എം. സഭാ നവീകരണ പ്രസ്ഥാനം  നാലാമത് ടെലികോണ്‍ഫെറന്‍സ് : പുലിക്കുന്നേല്‍ അനുസ്മരണം
പ്രിയരേ,
ആദ്യമെതന്നെ, തെക്കുംഭാഗ രൂപതയായ കോട്ടയം രൂപതയിലും പ്രവാസി ഇടവകകളിലും നടന്നുകൊണ്ടിരിക്കുന്ന, സമുദായത്തില്‍നിന്നും മാറി വിവാഹം ചെയ്യുന്നവരെ ഇടവകാംഗത്വത്തില്‍നിന്നും പുറത്താക്കുന്ന അക്രൈസ്തവ നടപടിയെ, പൗരസ്ത്യ തിരുസംഘം നിയമിച്ച ഏകാംഗകമ്മീഷന്‍ കാനഡയിലെ പെംബ്രോക്ക് രൂപതാധ്യക്ഷന്‍ ബിഷപ്പ് മൈക്കിള്‍ മുല്‍ഹലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, നിര്‍ത്തലാക്കികൊണ്ടുള്ള റോമിന്റെ പ്രഖ്യാപനത്തെ KCRM -North America സസന്തോഷം സ്വാഗതം ചെയ്യുന്നു.  ക്രൈസ്തവ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട്, സമുദായാംഗങ്ങളും സമുദായത്തിനു വെളിയില്‍ നിന്നുള്ളവരും നീതിക്കു വേണ്ടി നടത്തിയ ആ പോരാട്ടത്തില്‍ പങ്കെടുക്കുകയുണ്ടായി. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

KCRM - North America-യുടെ നാലാമത്തെ ടെലികോണ്‍ഫെറന്‍സ് ജനുവരി 10, 2018 ബുധനാഴ്ച നടത്തുകയുണ്ടായി. 

രണ്ടുമണിക്കൂര്‍ നീണ്ടുനിന്നതും ശ്രീ എ സി ജോര്‍ജിന്റെ അഭാവത്തില്‍ ചാക്കോ കളരിക്കല്‍ മോഡറേറ്റ് ചെയ്തതുമായ ആ ടെലികോണ്‍ഫെറന്‍സില്‍ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍നിന്നുമായി അനേകര്‍ സജീവമായി പങ്കെടുക്കുകയുണ്ടായി.  ഇപ്രാവശ്യത്തെ ചര്‍ച്ച 'കേരള കത്തോലിക്കാ സഭാ നവീകരണ പോരാളി ജോസഫ് പുലിക്കുന്നേലിന്‍   ഒരനുസ്മരണം' എന്ന വിഷയമായിരുന്നു. 

മൗന ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍, ഇപ്രാവശ്യത്തെ ടെലികോണ്‍ഫെറന്‍സില്‍ ആദ്യമായി പങ്കെടുത്ത എല്ലാവരും സദസ്സിന് സ്വയം പരിചയപ്പെടുത്തുകയുണ്ടായി. അതിനുശേഷം ശ്രീ പുലിക്കുന്നേലുമായി അനേക വര്‍ഷങ്ങളായി സ്‌നേഹബന്ധത്തില്‍ കഴിഞ്ഞിരുന്ന ശ്രീ ജോസഫ് പുല്ലാപ്പള്ളി (ഷിക്കാഗോ) പുലിക്കുന്നേലിനെ അനുസ്മരിച്ച് സംസാരിക്കുകയുണ്ടായി. 

പണ്ഡിതനും കര്‍മ്മോല്‍സുകനും ബഹുമുഖ പ്രതിഭയുമായിരുന്ന ബഹു. പുലിക്കുന്നേലിനെ, ദേവഗിരി കോളേജില്‍ അദ്ദേഹം അധ്യാപകനായിരുന്ന കാലത്ത് താനുമായി ആരംഭിച്ച സ്‌നേഹബന്ധമാണെന്നുള്ള മുഖവുരയോടെയാണ് ശ്രീ പുല്ലാപ്പള്ളി തന്റെ അനുസ്മരണം ആരംഭിച്ചത്. പുലിക്കുന്നേല്‍ എന്ന പ്രവാചകനെ സ്ഥാപിത സഭ പുശ്ചിച്ചു തള്ളി. പുലിക്കുന്നേലാകുന്ന ജ്വലിക്കുന്ന അഗ്‌നിയെ തമസ്‌ക്കരിക്കാന്‍ സഭാധികാരം എന്നും പരിശ്രമിച്ചുകൊണ്ടിരുന്നു. 

കോളേജ് അധ്യാപകന്‍, കെപിസിസി മെമ്പര്‍, സര്‍വ്വകലാശാല സെനെറ്റ് മെമ്പര്‍, കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് തുടങ്ങിയ നിലകളില്‍ ആദ്യകാലങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.  പിന്നീടദ്ദേഹം കാര്യങ്ങള്‍ നേരെചൊവ്വെ പോകാത്ത ക്രിസ്തീയ സഭകളുടെ, പ്രതേകിച്ച് താന്‍ ആയിരുന്ന സീറോമലബാര്‍  സഭയുടെ, നവീകരണത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ചു. 

ആഡംബര ളോഹധാരികളായ, അധികാര ചിഹ്നങ്ങളായ വടി, തൊപ്പി, മോതിരം, അരപ്പട്ടയുമെല്ലാം ധരിച്ചുനടക്കുന്ന, രാഷ്ട്രീയമായ ചീഞ്ഞ സ്വാധീനമുള്ള, അഹന്ത കൈമുതലായ, വെട്ടിപ്പിലും തട്ടിപ്പിലും കൂടി കള്ളപ്പണം സമാഹരിക്കുന്ന, തങ്ങളുടെ ഇഷ്ടത്തിനു വഴങ്ങാത്ത സാധാരണ വിശ്വാസികള്‍ക്ക് മരിച്ചടക്കും കൂദാശകളും മുടക്കുന്ന, സഭാധികാരികളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ അദ്ദേഹം വിമര്‍ശന വിധേയമാക്കി. 

വി കെ കുര്യന്‍സാറിന്റെ മരിച്ചടക്കും മുപ്പതോളം വിവാഹങ്ങളും അദ്ദേഹത്തിന്റെ കാര്‍മ്മികത്വത്തില്‍ നടത്തികൊടുക്കുകയുണ്ടായി. 1975 മുതല്‍ 'ഓശാന' മാസിക അദ്ദേഹം പ്രസിദ്ധീകരിച്ചു തുടങ്ങി. പണ്ഡിതനായ അദ്ദേഹത്തിന്റെ നാവായിരുന്നു ഓശാന മാസിക. അതിലെ ലേഖനങ്ങള്‍ വരും തലമുറയ്ക്ക് ഒരു നിക്ഷേപ ഖനിയായിരിക്കും. ശ്രീ പുലികുന്നേലിന്റെ പരിശ്രമഫലമായി മലയാളത്തിലേയ്ക്ക് ബൈബിള്‍ തര്‍ജ്ജിമ ചെയ്തു. മികച്ച മലയാളം ബൈബിള്‍ എന്ന ഖ്യാതി ഓശാന ബൈബിളിനായിരുന്നു. ലക്ഷക്കണക്കിന് കോപ്പികള്‍ ചുരുങ്ങിയ വിലയ്ക്ക് നല്‍കി. സുവിശേഷാധിഷ്ഠിത ജീവിതം നയിയ്ക്കാന്‍ അത് വിശ്വാസികള്‍ക്ക് പ്രേരണയായി തീര്‍ന്നു. 

1991ലെ കാനോന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ത്തോമാ ക്രിസ്താനികളുടെ പള്ളിയും പള്ളി സ്വത്തുക്കളും മെത്രാന്മാര്‍ പിടിച്ചെടുത്തപ്പോള്‍ മറ്റു മതസ്തര്‍ക്കുള്ളതു പോലെ െ്രെകസ്തവര്‍ക്കും അവരുടെ സ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കാന്‍ ഗവണ്മെന്റ്റ് നിയമമുണ്ടാക്കണമെന്നുള്ള ആശയം ജനമദ്ധ്യത്തില്‍ അദ്ദേഹം അവതരിപ്പിച്ചു. അതിന്റെ ഫലമായി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള നിയമ പരിഷ്‌കരണ കമ്മീഷന്‍ രൂപം കൊടുത്ത് 2009ല്‍ 'The Kerala Christian Church Properties and Institutions Trust Bill.എന്ന കരടുനിയമം ഗവണ്‍മെന്റ്റിനു സമര്‍പ്പിച്ചു. ആ കരടുബില്‍ നിയമമാക്കുന്നതിനുള്ള യാതൊരു നടപടികളും ഗവണ്മെന്റ്റ് ഇന്നുവരേയും സ്വീകരിച്ചിട്ടില്ല.

അസാമാന്യ ധീരതയോടെ സഭയോടു പൊരുതിയ പുലിക്കുന്നേലിന്  'സഭാവിരുദ്ധന്‍' എന്ന ലേബല്‍ മെത്രാന്മാരും വൈദികരും വൈദിക അടിമകളായ വിശ്വാസികളും ചാര്‍ത്തികൊടുത്തെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ സഭാവിശ്വാസികളുടെ ഇടയില്‍ ഇന്ന് പരക്കെ അംഗീകരിക്കപ്പെടുകയും സ്വീകാര്യമാകുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. 

വിഷയാവതരണത്തിനുശേഷം നടന്ന ചര്‍ച്ചയില്‍ പുലിക്കുന്നേല്‍ അവതരിപ്പിച്ച ആശയങ്ങളെ പലരും പലവിധത്തില്‍ വിശകലനം ചെയ്ത് സംസാരിച്ചു. അദ്ദേഹം വിശ്വാസികള്‍ക്കു ലഭിക്കേണ്ട നീതിക്കും അവകാശത്തിനും വേണ്ടിയാണ് പൊരുതിയത്. സിംപിളും ഓര്‍ഡിനറിയുമായ സാദാവിശ്വാസികള്‍ക്കും സഭയില്‍ സ്ഥാനമുണ്ടായിരിക്കണം. അഭിപ്രായങ്ങള്‍ സഭാധികാരികളുടെ മുഖം നോക്കാതെ തുറന്ന് പറയാനുള്ള കരുത്ത് പുലിക്കുന്നേലും ഓശാനയും നല്കി. ഓശാന ഒരു തിരുത്തല്‍ ശക്തിയായി മാറി. എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കാന്‍ പറ്റില്ലെന്ന് ഓശാന കാണിച്ചുകൊടുത്തു. 

സഭയുടെ അധികാര കേടുപാടുകളില്‍ പുലിക്കുന്നേല്‍ ഒരു പ്രവാചകനായിരുന്നു. അദ്ദേഹത്തിന്റെ അസാമാന്യ ധീരതയും ബുദ്ധി വൈഭവവും സഭയെ തിരുത്താനുള്ള ഒറ്റയാന്‍ പട്ടാളത്തെ അദ്ദേഹം സൃഷ്ടിച്ചു. ചരിത്രത്തിന്റെ അനിവാര്യതയായിരുന്നു പുലിക്കുന്നേലും അദ്ദേഹത്തിന്റെ ഓശാനയും. അദ്ദേഹം പൊക്കിപിടിച്ച ദീപശിഖ അദ്ദേഹം പ്രസവിച്ചുവിട്ട പുലികുട്ടികള്‍ മുന്‍പോട്ടു കൊണ്ടുപോകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനുള്ള തെളിവുകള്‍ സോഷ്യല്‍ മീഡിയാകളില്‍ കാണാം. പുലിക്കുന്നേലിന്റെ ജീവിത സാക്ഷാല്‍ക്കാരത്തിന്റെ പ്രതിഫലവും കാപട്യരഹിത ജീവിതത്തിന്റെ കറതീര്‍ന്ന തെളിവുമാണ് സ്വന്തം  വീട്ടുവളപ്പില്‍ വെച്ചു നടത്തിയ ശവദാഹമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

സീറോ മലബാര്‍ സഭയിലെ ക്‌നാനായ സമുദായത്തിലെ സ്വവംശ വിവാഹ നിഷ്ഠയുടെ പരിണതഫലമായി തെക്കുംഭാഗ ഇടവക പള്ളികളില്‍ സമുദായത്തില്‍നിന്നും മാറി വിവാഹം ചെയ്യുന്നവരെ പള്ളിഅംഗത്വത്തില്‍നിന്നും ബഹിഷ്‌ക്കരിക്കുന്ന അെ്രെകസ്തവ നടപടിയെ ശ്രീ പുലിക്കുന്നേല്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. കോട്ടയം രൂപതയില്‍ നടന്നുകൊണ്ടിരിക്കുന്ന ആ നടപടി െ്രെകസ്തവ നീതിക്കും വിശ്വാസത്തിനും നിരക്കാത്തതാണെന്ന് സമര്‍ദ്ധിച്ചു കൊണ്ടുള്ള ഒട്ടനവധി ലേഖനങ്ങള്‍ അദ്ദേഹം ഓശാനയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പുലിക്കുന്നേലിന്റെ ധീരമായ ആ ക്രിസ്തീയ നിലപാടിനെ ശ്രീ ജോസ് കല്ലിടുക്കില്‍ അഭിനന്ദിക്കുകയും അനുസ്മരണത്തില്‍ അദ്ദേഹത്തിന് ക്‌നാനായ കമ്മ്യൂണിറ്റിയുടെ പേരില്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ആ ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

KCRM - North America-യുടെ അഞ്ചാമത് ടെലികോണ്‍ഫെറന്‍സ് ഫെബ്രുവരി 14, 2018 ബുധനാഴ്ച വൈകീട്ട് ഒന്‍പതുമണിയ്ക് (9 pm Eastern Standard time) നടത്തുന്നതാണ്. വിഷയം: 'ഫ്രാന്‍സിസ് പാപ്പയും സഭാനവീകരണ യഗ്‌നങ്ങളും'. ടെലികോണ്‍ഫെറന്‍സിലേയ്ക്ക് എല്ലാവരെയും ഹാര്‍ദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു.

സ്‌നേഹാദരവുകളോടെ,
ചാക്കോ കളരിക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക