Image

മലയാളത്തിന്റെ പ്രിയ ഭാവന ഇനി നവീന്റെ സ്വന്തം

Published on 22 January, 2018
മലയാളത്തിന്റെ പ്രിയ ഭാവന ഇനി നവീന്റെ സ്വന്തം
മലയാളത്തിന്റെ പ്രിയനടി ഭാവന ഇനി നവീന് സ്വന്തം. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് കന്നഡ നിര്‍മ്മാതാവ് നവീന്‍ ഭാവനയുടെ കഴുത്തില്‍ താലി ചാര്‍ത്തി. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഭാവനയോടുള്ള മലയാളത്തിന്റെ സ്‌നേഹവും വാത്സല്യവും നിറഞ്ഞു നിന്ന വേദിയില്‍ ആരാധകരുടെയും ആശംശകള്‍ അര്‍പ്പിക്കാനുളള തിരക്ക് പ്രകടമായിരുന്നു. മാധ്യമങ്ങളുടെ ഒരു വലിയ സംഘവും വിവാഹത്തിനെത്തിയിരുന്നു.

മുത്തു പതിപ്പിച്ച ഗോള്‍ഡണ്‍ മഞ്ഞ നിറമുള്ള സാരിയും ആന്റിക് ആഭരണങ്ങളും അണിഞ്ഞാണ് ഭാവന വിവാഹത്തിനായി ക്ഷേത്രത്തിലേക്കെത്തിയത്. മഞ്ജു വാര്യര്‍, നവ്യാ നായര്‍, ഷംനാ കാസിം, ലെന, ഭാമ, രമ്യ നമ്പീശന്‍, ശില്‍പ ബാല, കൃഷ്ണപ്രഭ, മിയ തുടങ്ങി നിരവധി താരങ്ങളും ഭാഗ്യലക്ഷ്മി, സിദ്ദിഖ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു. രമ്യ നമ്പീശന്‍ ഉള്‍പ്പെടെ അടുത്ത കൂട്ടുകാര്‍ കോഫി ബ്രൗണ്‍ നിറത്തിലുള്ള വേഷമണിഞ്ഞാണ് വിവാഹത്തിനെത്തിയത്. വിവാഹ ശേഷം സദ്യ കഴിക്കാനും താരസുന്ദരിമാര്‍ ഒരുമിച്ചായിരുന്നു.

മഞ്ജു വാര്യര്‍ ആശംസകള്‍ നേരാന്‍ എത്തിയപ്പോള്‍ ഇരുവരും പരസ്പരം ആലിംഗനം ചെയ്തു. ആഹ്‌ളാദവും കണ്ണീരും ഒരു പോലെ ഇരുവരുടെയും കണ്ണുകളിലും ചിരിയിലും നിറഞ്ഞു. ഭാഗ്യലക്ഷ്മി സ്‌നേഹചുംബനം നല്‍കിയപ്പോഴും അതു തുടര്‍ന്നു. കാല്‍ തൊട്ടു വന്ദിച്ച ഭാവനയെ ഭാഗ്യലക്ഷ്മി ചേര്‍ത്തു പിടിച്ച് കവിളില്‍ ഉമ്മ നല്‍കി. അതോടെ ഇരുവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. പുതിയ ജിവിതത്തിലേക്കു പ്രവേശിക്കുന്ന തന്റെ കുഞ്ഞനുജത്തിക്ക് വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ട് നടന്‍ സിദ്ദിഖും വിവാഹത്തിനെത്തിയിരുന്നു. ആശംസകള്‍ നേരാന്‍ ലെന എത്തിയപ്പോള്‍ നവീന്‍ വേദിയില്‍ നിന്ന് ഇറങ്ങാനൊരുങ്ങുകയായിരുന്നു. ഇറങ്ങി പോവുകയാണോ എന്നു ചോദിച്ച ലെനയോട് '' നവീന്‍ ഷര്‍ട്ട് മാറ്റി ഇപ്പോള്‍ വരും, പോകരുത് '' എന്നു പറഞ്ഞു.
ഭാവനയും നവീനും പ്രണയത്തിലാകുന്നത് 2012 ല്‍ പുറത്തിറങ്ങിയ ആദ്യ കന്നഡ ചിത്രം റോമിയോയ്ക്ക് ശേഷമാണ്. നവീനായിരുന്നു ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്. റോമിയോ ഹിറ്റായതോടെ നവീനും ഭാവനയും തമ്മിലുള്ള പ്രണയം ശക്തമായി.

പ്രതിസന്ധികളില്‍ മറ്റുള്ളവര്‍ക്ക് ധൈര്യവും തണലും നല്‍കുന്നതാണ് ഭാവനയുടെ പ്രകൃതമെന്നും ഈ മനോഭാവമാണ് അവരെ മലയാള സിനിമയില്‍ വ്യത്യസ്തയാക്കുന്നതെന്നും അവരോട് അടുപ്പമുള്ളവര്‍ പറയാറുണ്ട്. ഇരുവര്‍ക്കും ജിവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധികളിലും വേദനകളിലും പരസ്പരം താങ്ങും തണലുമായി നിന്നതാണ് ഇരുവര്‍ക്കുമിടയില്‍ പ്രണയം ശക്തമാകാന്‍ കാരണമെന്ന് ഭാവന ഒരിക്കല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇരുവര്‍ക്കുമിടില്‍ പ്രണയം ശക്തമായ അവസരത്തിലാണ് നവീന്റെ അമ്മ അര്‍ബുദ ബാധയെ തുടര്‍ന്ന് മരണമടയുന്നത്. അമ്മയുടെ അപ്രതീക്ഷിത വേര്‍പാടില്‍ ആകെ തകര്‍ന്നു പോയ നവീന് എല്ലാ മാനസിക പിന്തുണയും കരുതലും സ്‌നേഹവും നല്‍കി ഭാവന ഒപ്പം നിന്നു. പിന്നീട് ഭാവനയുടെ അച്ഛന്റെ ആകസ്മിക മരണത്തില്‍ നവീനാണ് ഭാവനയ്ക്ക് സാന്ത്വനവും കരുത്തും തണലുമായി കൂടെ നിന്നത്. അപ്രതീക്ഷിത പ്രതിസന്ധികളില്‍ പരസ്പരം താങ്ങും തണലുമാകാന്‍ കഴിയുന്ന സുഹൃത്തുക്കളാണെന്ന് തങ്ങളെന്ന് ഇരുവര്‍ക്കും ബോധ്യമായി.

വിവാഹനിശ്ചയം വേഗത്തിലാക്കിയത് നവീന്റെ ആഗ്രഹപ്രകാരമായിരുന്നു. കന്നഡ ആചാരപ്രകാരം നടത്തിയ ചടങ്ങില്‍ ഇരുവരും മോതിരം കൈമാറിയതിനു പുറമേ മാലയും അണിയിച്ചു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വിവാഹ നിശ്ചയം.    
മലയാളത്തിന്റെ പ്രിയ ഭാവന ഇനി നവീന്റെ സ്വന്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക