"ഇരുപത്തൊമ്പതാം വയസില്‍ വൈദികനാകാന്‍ വിളി
വന്നിരുന്നില്ലെങ്കില്‍ ഞാന്‍ ജോലാര്‍പെട്ട റെയില്‍വേ സ്‌റെഷനില്‍ ഒരു
രെജിസ്‌റെര്‍ഡ പോര്‍ട്ടര്‍ ആകുമായിരുന്നു"നൂറാം വയസ്സില്‍ ലോകത്തിലെ ഏറ്റം
പ്രായം കൂടിയ മെത്രാപ്പോലിത്തയായ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പറയുന്നു.
"ബാംഗലൂരില്‍ തിയോളജി പഠിച്ച ശേഷം മടങ്ങുന്ന വഴിക്കാണ് പോര്‍ട്ടര്‍മാരുടെ
കഷ്ട്ട പ്പാടുകളില്‍ മനസലിഞ്ഞു അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചത്.
പക്ഷെ മെത്രാപ്പോലിത്ത സമ്മതിച്ചില്ല. "ഇവിടെ വൈദികര്‍ ഇല്ല. ഉടനെ
കൊട്ടാരക്കര, മൈലം, പട്ടമല ഇടവകകളുടെ ചുമതല ഏറ്റെടുക്കണം, വേറെ വഴിയില്ല.
അദ്ദേഹം പറഞ്ഞു" ക്രിസോസ്റ്റം തന്‍റെ ആത്മകഥയില്‍ എഴുതി.
നൂറ്റൊന്നാം പിറന്നാളിനു തൊട്ടു മുമ്പ് (ഫിലിപ് ഉമ്മന്‍, ജനനം 1918
ഏപ്രില്‍ 27) പദ്മഭൂഷന്‍ ലഭിച്ചത്തിനു തൊട്ടു പിന്നാലെ നടന്ന 123ആമത്
മാരാമണ്‍ കണ്‍വന്‍നില്‍ ചെയ്ത പ്രസംഗത്തില്‍, "ഇക്കാലമത്രയും യഹോവ
കോരിചൊരിഞ്ഞു നല്‍കിയ അനുഗ്രഹവര്‍ഷങ്ങള്‍ക്കു" അദ്ദേഹം നന്ദി പറഞ്ഞു.
"നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്, മാരാമണ്ണില്‍ പഞ്ചാബിലെ സാധു സുന്ദര്‍സിംഗ്
പ്രസംഗിക്കുന്ന കാലം. "നിങ്ങള്‍ വടക്കേ ഇന്ത്യയിലെ ഊഷരഭൂമിയിലേക്ക്
സുവിശേകരെ അയക്കുക" എന്നദ്ദേഹം പറഞ്ഞു. അന്ന് അവിടെ ഉണ്ടായിരുന്ന വൈദികനായ
എന്‍റെ അപ്പനും ഗര്‍ഭിണിയായ എന്‍റെ അമ്മയും പ്രതിജ്ഞ എടുത്തു. ജനിക്കുന്നത്
ആണ്‍കുട്ടിയാണെങ്കില്‍ അവനെ സുവിശേഷ വേലക്കായി അയക്കും. അങ്ങിനെയാണ്
ജനിക്കും മുമ്പേ ഞാന്‍ അച്ചനായത്"സദസിന്‍റെ ചിരിക്കിടയില്‍ ആ ചിരിരാജാവ്
പറഞ്ഞു.
വലിയ മെത്രാപ്പോലിത്തയുടെ പിതാവ് കുമ്പനാട് അങ്ങാടിപ്പുറത്തു കലമണ്ണില്‍
കെ.ഇ.ഉമ്മന്‍ മാര്‍ത്തോമ്മാസഭയുടെ വികാരി ജനറല്‍ ആയിരുന്നു. അമ്മ
കാര്‍ത്തികപള്ളി നടുക്കെ വീട്ടില്‍ ശോശാമ്മ. മാര്‍ ക്രിസോസ്റ്റം വൈദികനായത്
1944ല്‍. ബിഷപ് ആയിട്ട് 65 വര്‍ഷം.
ഒരു ബിഷപ്പിന് ആദ്യമായി ലഭിക്കുന്ന പുരസ്കാരം എന്ന നിലയില്‍ പദ്മഭൂഷന്‍
ബഹുമതി ആദരവോടെ സ്വീകരിക്കുന്നു എന്ന് ജനുവരി 26നു പുരസ്കാര പ്രഖ്യാപന
വേളയില്‍ അദ്ദേഹം പറഞ്ഞു. "മറ്റുള്ളവരേക്കാള്‍ നന്നായി എന്തെങ്കിലും
ചെയ്തിട്ടായി രിക്കില്ല, അവര്‍ ചെയ്ത അബദ്ധങ്ങള്‍ വല്ലതും
ചെയ്യാതിരുന്നതാവാം എന്‍റെ മേന്മ. ഈ അംഗീകാരം വൈകിയിട്ടൊന്നുമില്ല. വേറെ
ചിലര്‍ക്ക് നേരത്തെ കൊടുത്തതാവാം." (വീണ്ടും ചിരി).
പദ്മപുരസ്കാരത്തിന് എം.ടി.വാസുദേവന്‍ നായര്‍ ഉള്‍പെടെ 42 പേരുടെ ലിസ്റ്റ്
ആണ് സംസ്ഥാന ഗവ. സമര്‍പ്പിച്ചിരുന്നത്. അതില്‍ മാര്‍ ക്രിസോസ്റ്റത്തിന്‍റെ
പേര് മാത്രമേ സ്വീക രിച്ചുള്ളു. ബഹുമതി കിട്ടിയ മറ്റു മൂന്ന് മലയാളികള്‍,
പി.പരമേശ്വരന്‍, എം.ആര്‍. രാജഗോപാലന്‍, ലക്ഷ്മിക്കുട്ടിയമ്മ എന്നിവര്‍
ലിസ്‌റിന് പുറത്തുള്ളവര്‍.
പതിവ് പോലെ ആയിരക്കണക്കിന് നാനാജാതി മതസ്ഥരെ ആകര്‍ഷിച്ചു കൊണ്ടാണ്
കോഴഞ്ചേരി മാരാമണ്‍ പമ്പാമണല്‍പ്പുറത്തു ലോകത്തിലെ ഏറ്റവും വലിയ
ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍ 11നു ആരംഭിച്ചത്. 18നു സമാപിക്കും. 1895ല്‍ ഉദയം
കൊണ്ട കണ്‍വന്‍ഷനില്‍ ലോകപ്രശസ്ത സുവിശേഷകര്‍ ഇ. സ്ടാന്‍ലി ജോണ്‍സ്,
ഷെര്‍വുഡ് എഡി, ടോയോഹിക്കോ കഗാവ, നൊബേല്‍ സമ്മാനം നേടിയ ജോണ്‍
ആ.ര്‍.മോട്ട്, അസ്‌ട്രോനോട്ട് കേണല്‍ ജോണ്‍ ഇര്‍വിന്‍, കാന്റര്‍ബറി
ആര്‍ച്ച്ബിഷപ്മാരായ റോബര്‍ട്ട് റണ്‍സി, ജോര്‍ജ് കാരി തുടങ്ങിയവര്‍
പ്രസംഗിച്ചിട്ടുണ്ട്.
ഫ്‌ലോറിഡയില്‍ നിന്നുള്ള ബിഷപ് പീറ്റര്‍ ഡേവിഡ് ഈസ്റ്റന്‍, ഇന്തോനേഷ്യയിലെ
സോറിട്ട നബാബന്‍, ചെന്നൈയിലെ ഫ്രാന്‍സിസ് സുന്ദര്‍രാജ് തുടങ്ങിയവരാണ്
ഇത്തവണത്തെ മുഖ്യാതിഥികള്‍. മാര്‍ത്തോമ്മ ഇവാന്ജലിസ്ടിക്ക്
അസോസിയേഷനാണ്‌സംഘാടന ചുമതല. റവ. ജോര്‍ജ് എബ്രഹാം കൊറ്റനാട് അതിന്‍റെ ജനറല്‍
സെക്രട്ടറിയും.