Image

ഭാര്യയെയും രണ്ട്‌ പെണ്‍കുട്ടികളെയും കൊലപ്പെടുത്തി യുവ വ്യവസായി തൂങ്ങിമരിച്ചു

Published on 18 February, 2018
ഭാര്യയെയും  രണ്ട്‌  പെണ്‍കുട്ടികളെയും കൊലപ്പെടുത്തി യുവ വ്യവസായി തൂങ്ങിമരിച്ചു

പൂണെ: ഭാര്യയെയും രണ്ട്‌ കുട്ടികളെയും വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം യുവ വ്യവസായി തൂങ്ങിമരിച്ചു. പൂണെയിലെ പ്ലാസ്റ്റിക്‌ വ്യവസായിയായ നീലേഷ്‌ ചൗധരി(38), ഭാര്യ നീലം ചൗധരി(30) ഇവരുടെ പെണ്‍മക്കളായ ശ്രാവണി(9), ശ്രേയ(7) എന്നിവരെയാണ്‌ വെള്ളിയാഴ്‌ച രാത്രി മരിച്ചനിലയില്‍ കണ്ടെത്തിയത്‌.

നീലേഷിന്റെ മൃതദേഹം സീലിങ്‌ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലും, ഭാര്യയുടെയും പെണ്‍കുട്ടികളുടെയും മൃതദേഹം കിടക്കയിലുമാണ്‌ കണ്ടെത്തിയത്‌. 

വ്യവസായിയായ നീലേഷ്‌ ചൗധരി ഭാര്യയ്‌ക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷം സീലിങ്‌ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം. നീലം ചൗധരിയുടെയും കുട്ടികളുടെയും വായില്‍ നിന്ന്‌ വിഷാംശം കലര്‍ന്ന നുരയും പതയും പുറത്തുവന്ന നിലയില്‍ കണ്ടെത്തിയതാണ്‌ ഇത്തരമൊരു നിഗമനത്തിന്‌ അടിസ്ഥാനം.


നീലേഷിനെയും കുടുംബത്തെയും പുറത്തുകാണാത്തതിനെ തുടര്‍ന്ന്‌ ഇവരുടെ അപ്പാര്‍ട്ട്‌മെന്റിലെത്തി അയല്‍വാസികള്‍ പരിശോധന നടത്തിയപ്പോഴാണ്‌ നീലേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ അയല്‍വാസികള്‍ ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചു.


തുടര്‍ന്ന്‌ പോലീസെത്തി അപ്പാര്‍ട്ട്‌മെന്റില്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ്‌ ബാക്കി മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്‌. ഇതോടൊപ്പം നീലേഷ്‌ എഴുതിയതെന്ന്‌ കരുതുന്ന ആത്മഹത്യാക്കുറിപ്പും കിടപ്പുമുറിയില്‍ നിന്ന്‌ കണ്ടെത്തിയിരുന്നു.


പൂണെയിലെ പ്ലാസ്റ്റിക്ക്‌ റീമോള്‍ഡിങ്‌ വ്യവസായിയായ നീലേഷ്‌ ചൗധരി സാമ്പത്തിക ബാധ്യതകള്‍ മൂലം ജീവനൊടുക്കുന്നുവെന്നാണ്‌ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്‌.

ചൗധരിക്ക്‌ അടുത്തിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നെന്നും, കടമെടുത്ത തുക തിരിച്ചടയ്‌ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പോലീസ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. അതിനാല്‍ സാമ്പത്തിക ബാദ്ധ്യതകള്‍ തന്നെയാണ്‌ ആത്മഹത്യയിലേക്ക്‌ നയിച്ചതെന്നാണ്‌ പോലീസിന്റെ നിഗമനം.

അതേസമയം, നീലം ചൗധരിയുടെയും മക്കളുടെയും മരണത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നും പോലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക