Image

അറപ്പോടെ അവരെ കാണണോ? ഹിജടകളും സാമൂഹിക പ്രശ്‌നങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 26 February, 2018
അറപ്പോടെ അവരെ കാണണോ?  ഹിജടകളും സാമൂഹിക പ്രശ്‌നങ്ങളും (ജോസഫ് പടന്നമാക്കല്‍)
സൃഷ്ടി ജാലങ്ങളില്‍ ആണ്‍-പെണ്‍ എന്നിങ്ങനെ മനുഷ്യനെ സൃഷ്ടിച്ചുവെന്ന സങ്കല്പങ്ങളാണ് നമുക്കേവര്‍ക്കുമുള്ളത്. എന്നാല്‍ അതിനുമപ്പുറത്ത് സ്ത്രീയുടെ വികാരാനുഭൂതികളോടെ നടക്കുന്ന മൂന്നാമതൊരു ലിംഗ വിഭാഗം കൂടിയുണ്ട്. അവരെ ട്രാന്‍സ് ജെന്‍ഡേഴ്‌സ് അഥവാ ഹിജടകള്‍ എന്ന് വിളിക്കുന്നു. നപുംസകങ്ങള്‍ എന്നും അറിയപ്പെടുന്നു. തൊട്ടുകൂടാ ജാതികളെക്കാളും വെറുക്കപ്പെട്ട സമൂഹങ്ങളായി ഇവരെ ലോകം കരുതുന്നു. സ്ത്രീകളെപ്പോലെ വേഷഭൂഷാദികളണിഞ്ഞു കൊണ്ട് സ്ത്രീത്വവും സ്‌ത്രൈവണ ഭാവാദികളും പ്രകടിപ്പിക്കുന്ന മുഖമാണ് ഒരു ഹിജട തന്റെ സ്വത്തായി കരുതുന്നത്. അവരുടെ ചുണ്ടുകള്‍ വിലകുറഞ്ഞ ചായം കൊണ്ട് മിനുക്കി തേച്ചിരിക്കും. മുഖം നിറയെ പൗഡര്‍ പൂശിയിരിക്കും. ദേഹത്തിനു അനുയോജ്യമായ ബ്ലൗസ്, നിറമുള്ള സാരി, വിചിത്രമായ സ്ത്രീ രൂപം എന്നിവകള്‍ ഹിജടകളുടെ പ്രത്യേകതകളാണ്.

അവര്‍ കൂട്ടമായിട്ടാണ് തിരക്കുള്ള തെരുവുകളില്‍ക്കൂടി യാത്ര ചെയ്യുന്നത്. വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തി പണം മേടിക്കും. തെരുവില്‍ കാണുന്ന സാധാരണ ഭിക്ഷക്കാരല്ല അവര്‍. അവര്‍ക്ക് പുരുഷന്മാരുടെ ശബ്ദമായിരിക്കുമുണ്ടാകുന്നത്. ആശ്ചര്യകരമായ നിരര്‍ത്ഥക പദങ്ങള്‍കൊണ്ട് ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കും. കൈകള്‍ കൊട്ടിക്കൊണ്ടു നടക്കും. നടക്കുന്ന വഴിയേ മനസിനെ സ്പര്‍ശിക്കുന്ന പ്രാര്‍ത്ഥനകളും ഉരുവിടും. ധര്‍മ്മം കൊടുത്തില്ലെങ്കില്‍ യാത്രക്കാരെ അസഭ്യ വാക്കുകള്‍ വിളിക്കും. ചിലര്‍ കൂട്ടത്തോടെ സാരി പൊക്കി ലിംഗ വിച്ഛേദനം ചെയ്ത ഭാഗം പൊക്കി കാണിച്ചും. കാല്‍ നടക്കാരുടെ മുഖത്തിനു നേരെ ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിച്ചും പണം ശേഖരിക്കും. പൊതു നിരത്തില്‍ക്കൂടി ഹിജടകള്‍ കൂട്ടത്തോടെ വരുമ്പോള്‍ കാണുന്നവര്‍ക്കു ഭയവും ജ്വലിക്കുക സ്വാഭാവികമാണ്. ഭിക്ഷാടനം നടത്തിയും ലൈംഗിക തൊഴിലുകളിലും ഉപജീവനങ്ങളാക്കി ഹിജടകള്‍ ജീവിക്കുന്നു. ഇന്ത്യയിലാകെ ഏകദേശം ഇരുപതു ലക്ഷം ഹിജടകളുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ലിംഗ വിച്ഛേദനം നടത്തിയ ഹിജടകള്‍ അഥവാ നപുംസകങ്ങള്‍ ഇന്ത്യയില്‍ ബി.സി. ഒമ്പതാം നൂറ്റാണ്ടു മുതലുണ്ടെന്നു അനുമാനിക്കുന്നു. ഇംഗ്‌ളീഷില്‍ ഇവരെ യൂനിക്‌സ് (Eunuchs) എന്ന് പറയും. ഈ പദം ഗ്രീക്കില്‍ നിന്നും വന്നതാണ്. കിടക്കയുടെ കാവല്‍ക്കാരനെന്ന അര്‍ത്ഥമാണുള്ളത്. കാരണം രാജകീയ അന്തപ്പുരങ്ങള്‍ കാത്തുകൊണ്ടിരുന്നത് പുരുഷ ഹിജടകളായിരുന്നു. ട്രാന്‍സ് ജെണ്ടര്‍ (Trans gender) എന്നും പാശ്ചാത്യ ലോകത്ത് അറിയപ്പെടുന്നു.

ഹിജട സമൂഹങ്ങളെ നൂറ്റാണ്ടില്‍പ്പരം വര്‍ഷങ്ങളായി താന്തോന്നികളായും വഴിതെറ്റി നടക്കുന്നവരായും അറിയപ്പെടുന്നു. ലൈംഗിക താല്‍പര്യമുള്ളവരെ ഇരപിടിച്ചു നടക്കുന്ന വര്‍ഗമായി അവഹേളിക്കുകയും പൊതുസദസുകളില്‍ നിന്നും അവരെ മാറ്റി നിര്‍ത്തുകയും ചെയ്യും. സ്വവര്‍ഗ രതികളോട് മിതമായ സമീപനം അടുത്തകാലത്തു കാണിക്കാന്‍ തുടങ്ങിയെങ്കിലും ഹിജടകള്‍ (ട്രാന്‍സ് ജെന്‍ഡര്‍സ്) ഇന്നും സമൂഹത്തില്‍ പരിഹാസപാത്രമായുള്ളവരാണ്. നിയമം ഉണ്ടാക്കുന്നവരും ഹിജടകളോട് നീതി പാലിക്കാതെ വിരോധ ഭാവം തുടരുന്നു. 'ഹിജട' എന്ന വ്യക്തിത്വം സ്ഥാപിക്കുന്ന മുതല്‍ കുടുംബവും സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരും സാധാരണ അവരെ ഒറ്റപ്പെടുത്തുകയാണ് പതിവ്. അവരെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും അവര്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചു വിടുകയും ചെയ്യും.

ചൈനയില്‍ 'മിങ്ങ് രാജവംശ' കാലത്ത് ഹിജടകളെ രാജകൊട്ടാരങ്ങള്‍ സൂക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്നു. അവിടെ ഹിജടകള്‍ 1930 വരെ ലക്ഷക്കണക്കിനുള്ളതായും തെളിവുകളുണ്ട്. 1930-ല്‍ ചൈനയിലെ അറുപതിനും എണ്‍പത്തിനുമിടക്കുള്ള ഹിജടകളുമായി അമേരിക്കന്‍ റിപ്പോര്‍ട്ടര്‍മാര്‍ അഭിമുഖ സംഭാഷണങ്ങള്‍ നടത്തിയിരുന്നു. ചൈനയിലെ ഹിജടകളില്‍ കൂടുതല്‍ പേരും പ്രത്യേക രീതിയില്‍ തലമുടി കഴുത്തുവരെ നീട്ടി പിന്നിയിടുന്നവരും, തടിച്ച ചുണ്ടുള്ളവരും പരുക്കന്‍ ശബ്ദക്കാരുമായിരുന്നുവെന്നു അവരുടെ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരിക്കുന്നു. രാജസേവനം ചെയ്തുകൊണ്ടിരുന്ന ചൈനയിലെ അവസാനത്തെ ഹിജട 'സണ്‍ യോയിങ്' 1996-ല്‍ തൊണ്ണൂറ്റി നാലാം വയസില്‍ മരിച്ചു.

ഹിജടകളെ അമേരിക്കയില്‍ 'ട്രാന്‍സ് ജെണ്ടര്‍' എന്നറിയപ്പെടുന്നു. ജീവിതത്തിന്റെ നാനാ തുറകളിലും കലാ സാംസ്‌ക്കാരിക മേഖലകളിലും അമേരിക്കന്‍ ഹിജടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹിജടകള്‍ അമേരിക്കയിലും അവഗണിക്കപ്പെട്ട വര്‍ഗമാണ്. അമേരിക്കയിലെ പ്രസിദ്ധ നടി 'ലാവെന്‍ കോക്‌സ്', എഴുത്തുകാരന്‍ 'ജാനറ്റ് മോക്ക്' മുതലായ പ്രസിദ്ധരായവരും ഹിജടകളായിരുന്നു. ഹിജടകളെപ്പറ്റി ഒരു കണക്ക് വ്യക്തമല്ലെങ്കിലും ഏകദേശം ഒരു മില്യണ്‍ ഹിജടകള്‍ അമേരിക്കയിലുണ്ടെന്നു കരുതുന്നു. അവരുടെ ജനസംഖ്യയെപ്പറ്റി വ്യക്തമായ ഒരു കാഴ്ച്ചപ്പാടിനായി അധികമൊന്നും ഗവേഷണങ്ങള്‍ നടത്തിയിട്ടില്ല.

സാഹചര്യങ്ങള്‍ കൊണ്ടും നിയമപരമായ സംരക്ഷണമില്ലാത്തതിനാലും അമേരിക്കന്‍ ഹിജടകളുടെയിടയില്‍ തൊഴിലില്ലായ്മാ ശക്തമാണ്. പതിനഞ്ചു ശതമാനം ജനം ജീവിക്കുന്നതും നിത്യ ദാരിദ്ര്യത്തിലും വാര്‍ഷിക വരുമാനം പതിനായിരം ഡോളറിനു താഴെയുമാണ്. 34 ശതമാനം കറുത്തവരും ഇരുപത്തിനാലു ശതമാനം ലാറ്റിനോ ഹിജടകളും തൊഴിലില്ലാത്തവരാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മായും കാരണം അവര്‍ക്ക് ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍പോലും അമേരിക്കയില്‍ ലഭിക്കാറില്ല. കൂടുതലും ഭവനരഹിതരാണ്. ലൈംഗികത്തൊഴിലുകള്‍ ഉപജീവനമായി തിരഞ്ഞെടുത്തിരിക്കുന്നു. ചിലര്‍ മയക്കുമരുന്ന് ബിസിനസിലും ഏര്‍പ്പെട്ടിട്ടുണ്ട്. അതുമൂലം അവരുടെയിടയില്‍ കൂടുതല്‍ അറസ്റ്റും ലഹളകളും സാധാരണമാണ്.

ഹിജടകള്‍ക്കെതിരെ ക്രൂരകൃത്യങ്ങള്‍ അമേരിക്കയിലും സംഭവിക്കുന്നു. ഡസന്‍കണക്കിന് ഹിജട സ്ത്രീകള്‍ അമേരിക്കയില്‍ ഓരോ വര്‍ഷവും കൊലചെയ്യപ്പെടുന്നുണ്ട്. കൂടുതലും അവരുടെ പങ്കാളികളോ അപരിചിതരോ, കത്തി കൊണ്ടോ, വെടിവെച്ചോ കഴുത്തു ഞെരിച്ചോ കൊല ചെയ്യുന്ന കഥകളാണ് കേള്‍ക്കുന്നത്. നിയമവും പോലീസും ഇവര്‍ക്ക് തുല്യവും നീതിപൂര്‍വമായ പരിഗണനകളും നല്‍കില്ല. അതുകൊണ്ട് അവര്‍ക്ക് പോലീസില്‍ പരാതിപ്പെടാനും മടിയാണ്.

ഒരു സമൂഹത്തില്‍ ജീവിക്കണമെങ്കില്‍ ശരിയായ ഐഡന്റിഫിക്കേഷന്‍ വേണം. അതില്ലാതെ യാത്ര ചെയ്യാനോ സ്‌കൂളില്‍ ചേരാനോ സാധിക്കില്ല. സമൂഹത്തിന്റെ എല്ലാ തുറകളിലും ജീവിക്കാന്‍ ശരിയായ തിരിച്ചറിയല്‍ (ഐഡന്റിഫിക്കേഷന്‍) ആവശ്യമാണ്. താമസിക്കാന്‍ വീടുകളോ കാറുകള്‍ വാടകയ്ക്കെടുക്കുന്നതിനോ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആവശ്യമായി വരുന്നു. അമേരിക്കയില്‍ ഹിജടകളുടെ ലിംഗം സ്ഥാപിച്ചെടുക്കുന്നതിനായി അമിതമായി ഫീസും ചെലവുകളും വഹിക്കണം. അവരുടെ ലിംഗപദവി (ജെണ്ടര്‍) സ്ഥാപിച്ചാലും പിന്നീട് പുതുക്കുവാന്‍ ചെലവുള്ളതിനാല്‍ മുപ്പത്തിരണ്ട് ശതമാനം ഹിജടകള്‍ തങ്ങളുടെ തിരിച്ചറിവ് കാര്‍ഡുകള്‍ (ഐഡന്റിറ്റി) പുതുക്കാറില്ല.

ഡൊണാള്‍ഡ് ട്രംപിന്റെ മിലിറ്ററിയില്‍ ഹിജട സമൂഹത്തെ നിരോധിച്ചത് അവര്‍ എതിര്‍ത്തുകൊണ്ടിരിക്കുന്നു. ട്രംപിന്റെ മിലിറ്ററിപരിഷ്‌ക്കാരത്തില്‍ സൈന്യത്തില്‍ ജോലിചെയ്തിരുന്ന ഹിജടകളെ പുറത്താക്കിയിരുന്നു. പുതിയതായി ഹിജടകളെ മിലിറ്ററിയില്‍ റിക്രൂട്ട് ചെയ്യില്ല. ഹിജടയായി ലിംഗമാറ്റം നടത്താനുള്ള സര്‍ജറിയും അതിനോടനുബന്ധിച്ചുള്ള ഫണ്ടും അനുവദിക്കുന്നില്ല, ട്രംപിന്റെ പദ്ധതികളായ എച്ച്.ഐ.വി എയ്ഡ്‌സ് ഫണ്ട് കുറയ്ക്കുന്നതും ഫുഡ് സ്റ്റാംപ്‌സ്, ഹൌസിങ്. മെഡിക്കെയര്‍ സോഷ്യല്‍ സെക്യൂരിറ്റി പ്രോഗ്രാം എന്നിവകള്‍ക്കു നിയന്ത്രണം വരുത്തുന്നതും ഹിജട സമൂഹത്തിന്റെ ജീവിത നിലവാരത്തെ ബാധിക്കും. പൗരാവകാശ നിയമത്തില്‍, ലിംഗവ്യത്യാസം, നിറം, വര്‍ഗം, ജന്മം എന്നീ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലാന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഹിജടകള്‍ നടത്തിയ കേസുകളിലൊന്നിലും അവര്‍ക്ക് അനുകൂലമായ വിധികള്‍ അമേരിക്കന്‍ കോടതികളില്‍ നാളിതുവരെ ലഭിച്ചിട്ടില്ല.

ഹിജടകളുടെ പാരമ്പര്യം സൂക്ഷിക്കുന്ന ഏക രാജ്യം ഇന്ത്യ മാത്രമാണ്. ഇന്ന് അവര്‍ രാജകുടുംബത്തിലെ സേവകരും വിശ്വസ്ഥരുമല്ലെങ്കിലും മില്യണ്‍ കണക്കിന് ഹിജടകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായുണ്ട്. ഇന്ന് ഹിജടകള്‍ ഒരു സമൂഹമായതുകൊണ്ടു അവര്‍ക്ക് വേണ്ടി സംസാരിക്കാനും സമൂഹത്തിലുള്ളവരുണ്ട്. ഹിജട സമൂഹം ഒരു ഗുരുവിന്റെ നേതൃത്വത്തിലും നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്നു. അവര്‍ക്കായി ചില നിയമങ്ങള്‍ ഉണ്ട്. സൂപ്പര്‍വൈസര്‍ മുതല്‍ ഗുരുവരെ അവരുടെ സമൂഹത്തെ നിയന്ത്രിക്കുന്നു. വടക്കേ ഇന്ത്യയില്‍ ഹിജടകളുടെ വേഷങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ടെങ്കില്‍ തെക്കേ ഇന്ത്യയില്‍ ഹിജടകള്‍ക്ക് താല്പര്യമുള്ള വേഷങ്ങള്‍ ധരിക്കാം.

ഹിജടകള്‍ മറ്റുള്ളവരെ പേടിപ്പിച്ചു ജീവിക്കുന്ന ഒരു സമൂഹമായി അറിയപ്പെടുന്നു. ആരും അവരോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. പൊതുവഴികളില്‍ യാത്രചെയ്യുന്നവരെ കണ്ടുമുട്ടിയാല്‍ കൈമുട്ടുകള്‍കൊണ്ടു തട്ടുകയോ മുഖത്ത് അടിക്കുകയോ ഇടിക്കുകയോ തലോടുകയോ ചെയ്യുന്ന പതിവുകളുണ്ട്. ധര്‍മ്മം കൊടുക്കാത്തവരെ അപഹസിക്കുകയും ചീത്ത വിളിക്കുകയും ചെയ്യും. യാചക വൃത്തി ചെയ്യുന്നതോടൊപ്പം യാത്രക്കാരില്‍നിന്നും പണം തട്ടിയെടുക്കലും പതിവാണ്. കൈകള്‍ തിരിച്ചു ബലമായി പണം യാചിക്കുന്നതും നിത്യ സംഭവങ്ങളാണ്.

കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ഹിജടകളെക്കൊണ്ട് അനുഗ്രഹിപ്പിക്കുകയെന്നത് പാരമ്പര്യമായ ഒരു ആചാരമാണ്. അല്ലെങ്കില്‍ ജനിക്കുന്ന കുഞ്ഞു ഹിജടയായി പോവുമെന്ന വിശ്വസവുമുണ്ട്. കാലുകളില്‍ ചിലങ്കയുമിട്ട് പാട്ടും പാടി ഹിജടകള്‍ അവിടെയെത്തുക സാധാരണമാണ്. വീടിനു പുറത്ത് പാട്ടുപാടിയും ഡാന്‍സ് ചെയ്തും പലവിധ പരിപാടികള്‍ അവതാരിപ്പിക്കാറുണ്ട്. ചിലപ്പോള്‍ കുഞ്ഞുങ്ങളുടെ അമ്മമാര്‍ കുഞ്ഞുങ്ങളെ കാണാന്‍ അനുവദിക്കുംവരെ വീട്ടുകാര്‍ക്ക് ശല്യമായി കുഴപ്പങ്ങളും സൃഷ്ടിക്കും. ഒരു ഭവനത്തില്‍ കല്യാണം വരുമ്പോഴും പുതിയ ഭവനത്തില്‍ പ്രവേശിക്കുമ്പോഴും വിശേഷ ദിനങ്ങളിലും അവര്‍ വന്നെത്തും. ഹിജടകള്‍ക്ക് മാന്ത്രിക ശക്തിയുണ്ടെന്ന വിശ്വസവുമുണ്ട്. അവര്‍ക്ക് അനുഗ്രഹിക്കാനും ശപിക്കാനും കഴിവുണ്ടെന്നാണ് വിശ്വാസം. അനുഗ്രഹ ചടങ്ങുകള്‍ക്കായി വലിയ തുകയായ പ്രതിഫലവും ആവശ്യപ്പെടും. കുഞ്ഞിന്റെ ബാഹ്യ ചര്‍മ്മങ്ങളും പരിശോധിക്കും. ജന്മനാ ഹിജടയായി ജനിച്ചെങ്കില്‍ ആ കുഞ്ഞിനെ അവര്‍ക്ക് നല്കണമെന്ന് ഹിജടകള്‍ ആവശ്യപ്പെടും. അങ്ങനെയൊരു കുഞ്ഞു ജനിച്ചു കഴിഞ്ഞാല്‍ സമൂഹത്തില്‍ നാണക്കേട് പരിഹരിക്കാന്‍ പല കുടുംബങ്ങളും ആഗ്രഹിക്കുന്നു. ഹിജടകള്‍ക്ക് കീഴ്വഴങ്ങുകയും ചെയ്യുന്നു. ഹിജടകളുടെ സമൂഹം ലിംഗവ്യത്യാസത്തോടെ ജനിക്കുന്ന കുഞ്ഞിനെ അവരുടെ വീടുകളില്‍ കൊണ്ടുപോയി അവരില്‍ ഒരാളായി വളര്‍ത്താറുമുണ്ട്. എല്ലാ സ്‌ത്രൈണവും ഏറ്റുവാങ്ങി ഒരിക്കലും പ്രസവിക്കാത്ത അമ്മയെന്ന സ്ഥാനവും ഇവര്‍ വഹിക്കുന്നു.

ഹിജടകള്‍ താമസിക്കുന്ന തെരുവ് ഗ്രഹങ്ങളില്‍ നടക്കുന്ന രഹസ്യങ്ങള്‍ പുറംലോകത്തിന് വളരെ കുറച്ചു മാത്രമേ അറിയുള്ളൂ. അവിടെ അവര്‍ എങ്ങനെ വന്നുവെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. എങ്ങനെ ജനിച്ചുവെന്നും ചിലര്‍ ചിന്തിക്കുന്നു. പൊതുവെ ഹിജിടകള്‍ക്ക് സാമാന്യ ജീവിതം നയിക്കുന്ന സ്ത്രീ പുരുഷന്മാരോട് പ്രതികാര മനോഭാവം കാണാം. ഹിജിടകളില്‍ പലര്‍ക്കും നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നുള്ള ചിന്താഗതികളുമുണ്ട്. കാരണം, പരിഷ്‌കൃത സമൂഹം അവരോടു പെരുമാറുന്നത് തൊട്ടുകൂടാ ജാതികളെക്കാളും കഷ്ടമായിട്ടാണ്.

ഇന്ത്യയിലെ സംവരണങ്ങള്‍ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ ആണ്‍-പെണ്‍ എന്ന വിഭാഗങ്ങളായി വേര്‍തിരിച്ചെടുത്തു. എന്നാല്‍ മൂന്നാമതൊരു വിഭാഗമായ ഹിജടകള്‍ക്ക് വിദ്യാഭ്യാസത്തിലോ ഉദ്യോഗങ്ങളിലോ സാമൂഹിക ക്ഷേമങ്ങളിലോ സംരക്ഷണങ്ങളിലോ യാതൊരു പരിഗണനകളുമില്ല. അവകാശങ്ങളും അധികാരങ്ങളും നിയമങ്ങളുമെല്ലാം ക്രോഡീകരിച്ചിരിക്കുന്നത് പുരുഷനും സ്ത്രീയ്ക്കും മാത്രം. ഹിജടകളെ ഹൈന്ദവ സംസ്‌ക്കാരത്തില്‍ ഐശ്വര്യത്തിന്റെ ദേവികളെപ്പോലെ കരുതിയിരുന്നു. പുരാണങ്ങളിലും ഹിജടകള്‍ക്ക് ദേവി സങ്കല്പങ്ങളാണ് നല്‍കിയിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലം മുതലാണ് അവരെ തീണ്ടാ ജാതികളായി കരുതാന്‍ തുടങ്ങിയത്.

പകല്‍ മുഴുവന്‍ എവിടെയെങ്കിലും വിശ്രമിച്ച ശേഷം രാത്രിയാകുമ്പോള്‍ ഭിക്ഷാടനത്തിനും വേശ്യാവൃത്തിക്കും ഇറങ്ങും. വിശപ്പു സഹിക്ക വയ്യാതെ വരുമ്പോള്‍ ഹോട്ടലുകളുടെ പിന്നാമ്പുറത്തുനിന്നു ഉച്ചിഷ്ട ഭക്ഷണങ്ങള്‍ വരെ നക്കിത്തിന്നും. ചെറിയ തുകയ്ക്ക് ആര്‍ക്കും വേണ്ടാത്ത അവരുടെ ശരീരവും വില്‍ക്കും. ഹിജടകള്‍ തങ്ങളുടെ കഷ്ടപ്പാടുകളും വേദനകളും പുറംലോകത്ത് വെളിപ്പെടുത്താതെ മറച്ചു വെക്കും. സ്ത്രീ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു ജീവിക്കുന്ന ഇരു കാല മനുഷ്യരാണ് ഹിജടകളെന്ന ബോധം ഒരു സാമൂഹിക പ്രവര്‍ത്തകരെയും ഉണര്‍ത്തിയിട്ടില്ല.

ഹിജടകളുടെ സമൂഹത്തില്‍ പുരുഷന്മാര്‍ക്ക് പുരുഷാവയവങ്ങള്‍ ഉണ്ടായിരിക്കില്ല. യൗവനം ആയിരുന്നപ്പോള്‍ ബലമായി വൃഷ്ണച്ഛേദം നടത്തിയവരും അക്കൂടെയുണ്ട്. സ്വാഭാവിക ജനനത്തോടെ ഷണ്ഡത പ്രാപിച്ചവരുമുണ്ട്. ഹിജടകളായവര്‍ ഭൂരിഭാഗവും സ്വവര്‍ഗ രതികളില്‍ താല്പര്യമുള്ളവരാണ്. മൂന്നാം ലിംഗവിഭാഗം (Third gender) എന്നറിയാന്‍ ഇവരുടെ സമൂഹം താല്പര്യപ്പെടുന്നു. കാരണം സ്വവര്‍ഗ രതിക്കാരെ സമൂഹം അംഗീകരിച്ചിട്ടില്ല. ജന്മനാ ഹിജിടയല്ലാത്തവര്‍ സ്ത്രീകളെ വിവാഹം കഴിക്കുകയോ അവരില്‍ നിന്ന് കുട്ടികളെ ജനിപ്പിക്കാനോ താത്പര്യപ്പെട്ടിരുന്നില്ല.

ഹിജടകളായി ഓപ്പറേഷന്‍ നടത്തുന്ന ചടങ്ങുകള്‍ ആഘോഷമായി കൊണ്ടാടുന്നു. പാട്ടും ഡാന്‍സും സദ്യയും പാരമ്പര്യ ദേവി ദേവന്മാരോടനുബന്ധിച്ച നൃത്തങ്ങളും അന്നുണ്ടായിരിക്കും. ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഗുരുക്കന്മാരും കാണും. വൃഷണങ്ങളില്‍ ശസ്ത്ര ക്രിയ ചെയ്യുന്നതും പ്രാകൃത രൂപത്തിലായിരിക്കും. ലിംഗ വിച്ഛേദനത്തിനുമുമ്പ് കുട്ടികളെ കറുപ്പും മയക്കുമരുന്നും പാലും കൊടുത്ത് മയക്കാറുണ്ട്. ചുറ്റും ഹിജടകള്‍ അവനെ തറയില്‍ കിടത്തി ബലമായി പിടിച്ചുകൊണ്ടിരിക്കും. ഓപ്പറേഷന്‍ കഴിഞ്ഞാല്‍ അവരുടെ സ്വകാര്യ അവയങ്ങളില്‍നിന്ന് മണിക്കൂറോളം രക്തം പുറത്തു പോകും. അതോടെ പുരുഷത്വം അവിടെ അവസാനിക്കുകയാണ്.

ലിംഗ വിച്ഛേദനവും ആചാരങ്ങള്‍ക്കും ശേഷം ഹിജടകളെ സമൂഹത്തിലെ പുതിയ അംഗമായി ചേര്‍ക്കുന്നു. യുവാവായ ഹിജട സമൂഹത്തിന്റെ ആചാരങ്ങളും പഠിക്കാനാരംഭിക്കും. ഗുരുവിന്റെ കാലുകള്‍ നമസ്‌ക്കരിക്കുകയും വേണം. സ്‌നേഹപൂര്‍വമുള്ള അന്തരീക്ഷത്തില്‍ ഹിജടക്ക് വസ്ത്രങ്ങളും ഭക്ഷണവും നല്‍കി പരിപാലിക്കും. അവന്‍ സുരക്ഷിതമാകും വരെ സ്വയം കാലില്‍ നില്‍ക്കുന്നവരെ എല്ലാ കാര്യങ്ങളും സമൂഹം നോക്കിക്കൊള്ളും.

ലതായെന്ന ഹിജടയുടെ കഥ സൈബര്‍ പേജുകളില്‍ വായിക്കുകയുണ്ടായി. ലത ബിഹാറിലെ ഒരു ആണ്‍കുട്ടിയായി വളര്‍ന്നു. അവന്‍ ബാലനായപ്പോള്‍ ഒഴിഞ്ഞ ക്ളാസ് മുറിയില്‍ കൊണ്ടുപോയി അവന്റെ സ്‌കൂള്‍ മാസ്റ്റര്‍ പ്രകൃതി വിരുദ്ധ ലൈംഗികതകള്‍ ചെയ്യിപ്പിക്കുമായിരുന്നു. പിന്നീട് പുരുഷന്മാര്‍ക്ക് ഇഷ്ടമാണെന്നറിഞ്ഞ അവന്‍ കുറച്ചു പണമുണ്ടാക്കി ഷണ്ഡനായി ഓപ്പറേഷന്‍ ചെയ്തു. സ്ത്രീയായി വേഷങ്ങള്‍ ധരിക്കാന്‍ തുടങ്ങി. ഒരു ദിവസം സ്വന്തം ഭവനത്തില്‍ നിന്നും ഒളിച്ചോടി ബോംബയില്‍ ഹിജട സമൂഹത്തില്‍ വന്നു ലൈംഗികത്തൊഴിലാളിയായി ജോലി തുടങ്ങുകയും ചെയ്തു.

മദ്രാസിനു ഇരുന്നൂറു മൈലുകള്‍ക്കപ്പുറം 'കൂവാങ്കം' എന്ന സ്ഥലത്ത് ഹിജടകള്‍ ദേവപൂജകള്‍ നടത്തി ആണ്ടുതോറും ആഘോഷിക്കാറുണ്ട്. തമിഴ് കലണ്ടറനുസരിച്ചുള്ള പുതു വര്‍ഷത്തില്‍ ഉറങ്ങി കിടക്കുന്ന ഈ ഗ്രാമം ഹിജടകളെ കൊണ്ട് ജനനിബിഢമാകും. വിവാഹാഘോഷങ്ങളും ഉടന്‍ തന്നെ വിധവകളുമാകുന്ന വര്‍ണ്ണമയമായ ഒരു ആഘോഷമാണത്. മഹാഭാരതത്തിലെ ഇതിഹാസത്തെ അടിസ്ഥാനമാക്കിയുള്ള രംഗങ്ങളാണ് അവിടെ അനുഷ്ഠിക്കുന്നത്.

കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവ സഹോദരന്മാര്‍ക്ക് യുദ്ധം ജയിക്കാന്‍ ഒരു യോദ്ധാവിനെ ബലി കൊടുക്കണമായിരുന്നു. അര്‍ജുനന്റെ മകനായ 'അരവണനെ' മഹാഭാരത യുദ്ധം ആസൂത്രണം ചെയ്തവര്‍ തെരഞ്ഞെടുത്തു. ശ്രീകൃഷ്ണന്‍ പങ്കെടുക്കുന്ന ഒരു വിശുദ്ധ യുദ്ധത്തില്‍ ബലിയാടാകാന്‍ ആ യുവാവിന് ഇഷ്ടമായിരുന്നു. ക്രൂരന്മാരും അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരുമായ കൗരവ സഹോദരന്മാരെ ഇല്ലാതാക്കണമെന്നത് അരവണന്റെ ലക്ഷ്യവുമായിരുന്നു. പക്ഷെ അതിനു മുമ്പ് അരവണനു വിവാഹം കഴിക്കണമെന്നും പറഞ്ഞു. അതും പ്രശ്‌നമായിരുന്നു. ഒരു ദിവസം കൂടി കഴിഞ്ഞു യുദ്ധത്തില്‍ മരിക്കാന്‍ പോവുന്ന ഒരു യുവാവിനെ വിവാഹം കഴിക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രീ കൃഷ്ണന്‍ സുന്ദരിയായ മോഹിനിയായി രൂപാന്തരപ്പെട്ടു. മോഹിനി അരവണനെ വിവാഹം ചെയ്തു. പുരുഷനും സ്ത്രീയുമെന്നുള്ള മോഹിനി സംയോഗമാണ് ഹിജടകള്‍ ആഘോഷമായി കൊണ്ടാടുന്നത്.

കഴിഞ്ഞ അഞ്ഞൂറു വര്‍ഷങ്ങളായി അര്‍ജുനന്റെ മകന്‍ 'അരവണന്‍' ഹിജടകളുടെ മനസ്സില്‍ പതിഞ്ഞ ഒരു ദേവനാണ്. അന്നേ ദിവസം ഉത്സവത്തിന് ഹിജടകള്‍ മോഹിനിയായി വേഷം കെട്ടും. 'അരവണ' നായി വേഷം കെട്ടി അമ്പലത്തിലെ പൂജാരിയായ പുരോഹിതന്‍ എല്ലാ ഹിജടകളെയും വിവാഹം കഴിക്കും. അടുത്ത ദിവസം തന്നെ പുരോഹിതന്‍ ഹിജടകളുടെ കഴുത്തില്‍ കെട്ടിയ മംഗള സൂത്രങ്ങള്‍ മുറിച്ചു കളയും. ഉടന്‍തന്നെ എല്ലാ ഹിജിടകളും വിധവകളാവുകയും ചെയ്യും. വിവാഹവും വിധവയും ആയ ശേഷം ഹിജടകള്‍ പിന്നീട് അവരുടെ പങ്കാളികളെ തേടാന്‍ തുടങ്ങും.

ഹിജടകള്‍ക്കു ദേവി ദേവ ദൈവ സങ്കല്പങ്ങളുണ്ട്. ഒരിക്കല്‍ ഹിജടകളുടെ ദേവി ദൈവമായി കരുതുന്ന 'മാതാ ബഹുചര മാതായും' സഹോദരികളുമൊത്ത് യാത്ര ചെയ്യുകയായിരുന്നു. വഴിയില്‍ വെച്ച് 'ബാപ്പിയ' എന്ന ഒരു രാക്ഷസന്‍ അവരെ ആക്രമിച്ചു. ദേവി ദൈവവും സഹോദരികളും അവരുടെ മാറിടങ്ങള്‍ മുറിച്ചു എറിഞ്ഞുകൊടുത്തുകൊണ്ട് രാക്ഷസനായ ബാപ്പിയായെ ശപിച്ചുവെന്നു പുരാണങ്ങള്‍ പറയുന്നു. ശാപമേറ്റ രാക്ഷസനു ലൈംഗിക ശേഷി നഷ്ടപ്പെടുകയും സ്ത്രീ സ്വഭാവത്തോടെ പെരുമാറാന്‍ തുടങ്ങുകയും ചെയ്തു. ശാപമോക്ഷം ലഭിക്കാന്‍ നീണ്ടകാലം ബഹുചര മാതായേ ധ്യാനിച്ചുകൊണ്ട് തപസു ചെയ്യുകയും ശാപമോചനം ലഭിക്കുകയും ചെയ്തു. അതിന്റെ സ്മാരകമായി ഹിജടകള്‍ ബഹുചര മാതായേ ദൈവമായി ആരാധിക്കുന്നു.

വര്‍ഷത്തിലൊരിക്കല്‍ സൗന്ദര്യ മത്സരവും അവര്‍ നടത്താറുണ്ട്. ആഭരണങ്ങള്‍ അണിഞ്ഞു, എംബ്രോയ്ഡറി ചെയ്ത സാരിയുമുടുത്ത് മേക്കപ്പ് ചെയ്തു സൗന്ദര്യ മത്സരത്തില്‍ ഹിജിടകള്‍ പങ്കെടുക്കുന്നു. അങ്ങനെ ആള്‍ക്കൂട്ടത്തില്‍ നിന്ന് അവര്‍ കയ്യടികളും നേടാറുണ്ട്. അടുത്ത കാലത്ത് അഖിലേന്ത്യാടിസ്ഥാനത്തില്‍ നടന്ന ഹിജടകളുടെ സൗന്ദര്യ മത്സരവും പൊതുജന ശ്രദ്ധ നേടിയിരുന്നു. അത് ഇന്ത്യയുടെ ഫാഷന്‍ ലോകത്തും മീഡിയാകള്‍ക്കും പുത്തനായ വാര്‍ത്തകളായിരുന്നു. ഇങ്ങനെയൊരു മത്സരം പൊതു ജനങ്ങളുടെ മനസാക്ഷിയെ ഉണര്‍ത്തുകയും ചെയ്തു. സൗന്ദര്യ മത്സര പരിപാടികള്‍ വമ്പിച്ച വിജയവുമായിരുന്നു. മിസ് ഇന്ത്യ മത്സരത്തിലും അവര്‍ക്ക് പങ്കു ചേരാമെന്നുള്ള സാധ്യതകളും തെളിഞ്ഞു വന്നിട്ടുണ്ട്.

ആധുനിക ഇന്ത്യയില്‍ ഹിജടകളെ രക്ഷിക്കാന്‍, അവരുടെ ക്ഷേമങ്ങളെ പടുത്തുയര്‍ത്താന്‍ ഒരു ഗാന്ധിയന്മാരും അവതരിച്ചിട്ടില്ല. 1871-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പാസാക്കിയ നിയമപ്രകാരം അവരെ കുറ്റവാളികളായി മുദ്ര കുത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് നേരെ ആക്രമവും മാര്‍ഗ തടസവും അപമര്യാദകളും വര്‍ദ്ധിച്ചതോടെയാണ് ഇങ്ങനെയൊരു നിയമം പാസ്സാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. നൂറ്റാണ്ടുകള്‍ പാരതന്ത്ര്യത്തില്‍ ജീവിച്ച ഭാരത ജനതയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഹിജടകളെ സാമൂഹിക ഉച്ഛനീചത്വങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ സാധിച്ചിട്ടില്ല. സ്വതന്ത്രവും ക്ഷേമ പൂര്‍ണ്ണമായ ഒരു ജീവിതവും അവര്‍ക്കു നല്‍കാന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടുമില്ല.

ഹിജടകളെ മൂന്നാം തരം വര്‍ഗമായി തരം തിരിച്ച സുപ്രീം കോടതി വിധിയും സ്വാഗതാര്‍ഹമാണ്. എന്നാല്‍ നിയമത്തിന്റെ പഴുതുകളില്‍ക്കൂടി ഇവരെ രക്ഷിക്കാന്‍ സാധിക്കില്ല. ആദ്യം മനുഷ്യ മനസുകള്‍ തന്നെ മാറേണ്ടതായുണ്ട്. ഇവരോടുള്ള പരിഹാസവും വെറുപ്പും കലര്‍ന്ന മനുഷ്യന്റെ ചിന്തകള്‍ക്കാണ് മാറ്റം വരുത്തേണ്ടത്. അതിനായി ഇവരെ ഐശ്വര്യത്തിന്റെ പ്രതീകമായി പൗരാണിക യുഗങ്ങളില്‍ കണ്ടിരുന്ന കാലഘട്ടത്തിലേക്ക് മടക്കി കൊണ്ടുവരേണ്ടതായുമുണ്ട്. ഹിജട സമൂഹം നമ്മുടെ സുഹൃത്തുക്കളും അയല്‍ക്കാരും സഹപ്രവര്‍ത്തകരും കുടുംബത്തിലുള്ളവരുമായി കരുതുന്ന ഒരു സമൂഹത്തെയാണ് പുത്തന്‍ തലമുറകളില്‍ക്കൂടി വാര്‍ത്തെടുക്കേണ്ടത്. അതിനു ഓരോ ജനസമൂഹത്തിന്റെയും മാനസികാവസ്ഥയ്ക്കും മാറ്റം വരണം. രാത്രി കാലങ്ങളില്‍ വിശപ്പകറ്റാന്‍ പൊതുനിരത്തുകളില്‍ വന്നെത്തുന്ന ഹിജടകളോടുള്ള വെറുപ്പ് അകറ്റുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയ്ക്കു വേണ്ടിയുള്ള സ്വപ്നങ്ങള്‍ ഇന്നും വളരെയകലെയാണ്.
അറപ്പോടെ അവരെ കാണണോ?  ഹിജടകളും സാമൂഹിക പ്രശ്‌നങ്ങളും (ജോസഫ് പടന്നമാക്കല്‍) അറപ്പോടെ അവരെ കാണണോ?  ഹിജടകളും സാമൂഹിക പ്രശ്‌നങ്ങളും (ജോസഫ് പടന്നമാക്കല്‍) അറപ്പോടെ അവരെ കാണണോ?  ഹിജടകളും സാമൂഹിക പ്രശ്‌നങ്ങളും (ജോസഫ് പടന്നമാക്കല്‍) അറപ്പോടെ അവരെ കാണണോ?  ഹിജടകളും സാമൂഹിക പ്രശ്‌നങ്ങളും (ജോസഫ് പടന്നമാക്കല്‍) അറപ്പോടെ അവരെ കാണണോ?  ഹിജടകളും സാമൂഹിക പ്രശ്‌നങ്ങളും (ജോസഫ് പടന്നമാക്കല്‍) അറപ്പോടെ അവരെ കാണണോ?  ഹിജടകളും സാമൂഹിക പ്രശ്‌നങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
വെള്ളാശേരി ജോസഫ് 2019-05-09 04:58:29
GREAT ARTICLE.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക