ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ കളത്തിനു പുറത്തു നിര്‍ത്തി പോരാടാന്‍ എന്‍ഡിഎ നീക്കം. ഇടഞ്ഞുനില്‍ക്കുന്ന ബിഡിജെഎസിനെ കൂടെ കൂട്ടി സിപിഎമ്മിനെ കീഴടക്കാനുള്ള തന്ത്രങ്ങള്‍ സംഘ പരിവാര്‍ മെനയുന്നു. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ ബിജെപി- സിപിഎം പോരാട്ടമാണ് ചെങ്ങന്നൂരിലെന്ന തന്ത്രപരമായ പ്രചരണത്തിനാണ് മുന്‍തൂക്കം കൊടുക്കുന്നതെന്നു ബിജെപി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ളയോട് അടുത്തു നില്‍ക്കുന്നവര്‍ വ്യക്തമാക്കി.
പിണറായി സര്‍ക്കാരിനെതിരെ കാര്യക്ഷമമായി പ്രതികരിക്കാത്ത യു.ഡി.എഫിനെ യഥാര്‍ത്ഥ പ്രതിപക്ഷമായി പൊതു സമൂഹം അംഗീകരിക്കുന്നില്ലെന്ന് ബി.ജെ.പി പറയുന്നു. വാസ്തവത്തില്‍ ഇതു ശരിയാണെങ്കിലും കോണ്‍ഗ്രസ് മണ്ഡലമായ ചെങ്ങന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രചരണം നടത്തുന്നതിനെ സിപിഎമ്മും എതിര്‍ക്കുന്നില്ല.
സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെയും സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും ശക്തമായി പ്രതികരിക്കുന്ന ബി.ജെ.പിക്ക് ചെങ്ങന്നൂരില്‍ ഒരവസരം തന്നാല്‍ കേരള രാഷ്ട്രീയം തന്നെ മാറ്റിമറിക്കുമെന്നാണ് വാഗ്ദാനം. ബി.ഡി.ജെ.എസ് അനുകൂല നിലപാട് സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ധാരണയിലായിട്ടുണെന്നതും വെളിപ്പെട്ടിട്ടുണ്ട്. പിണറായിയെ തത്ക്കാലം പിണക്കേണ്ടതില്ലെന്ന രീതിയിലാണ് വെള്ളാപ്പള്ളി ഇപ്പോള്‍ ബിജെപിയെ തള്ളിപ്പറയുന്നതെന്നും തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ അടുക്കുമ്പോള്‍ എന്‍ഡിഎ യിലേക്ക് തന്നെ വരുമെന്നും ബിജെപിയും കണക്കു കൂട്ടുന്നു.
എസ്.എന്‍.ഡി.പി യോഗത്തിനും ബി.ഡി.ജെ.എസിനും ചെങ്ങന്നൂരിലെ ഈഴവ വിഭാഗത്തിനിടയിലുള്ള രാഷ്ട്രിയ സ്വാധീനം ബിജെപി കാര്യമായി തന്നെ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇതു കണ്ടതുമാണ്. സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന സിഎസ്ഡിഎസ് പോലെയുള്ള സംഘടനയുടെ വോട്ടുകളെയും ബിജെപി ഉന്നമിടുന്നു. സംഘടിത വിഭാഗമായ എന്‍.എസ്.എസിന് ചെങ്ങന്നൂരിലെ നായര്‍ വിഭാഗത്തില്‍ വലിയ സ്വാധീനമുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നായര്‍ വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥികളെ ബി.ജെ.പിയും കോണ്‍ഗ്രസ്സും ഇവിടെ രംഗത്തിറക്കിയിരിക്കുന്നത് തന്നെ ഈ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്.
സി.പി.എം ആകട്ടെ മണ്ഡലത്തിലെ അര ലക്ഷത്തോളം വരുന്ന ക്രൈസ്തവ വോട്ട് ലക്ഷ്യമിട്ടാണ് സജി ചെറിയാനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ്സിലൂടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച കൈസ്തവ വോട്ടുകളില്‍ ഇത്തവണ യു.ഡി.എഫിന് പ്രതീക്ഷയില്ല. ഈ കുറവ് നേട്ടമായാല്‍ ബി.ജെ.പി കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ മറികടക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി 52,880 വോട്ട് നേടിയാണ് യു.ഡി.എഫിലെ പി.സി വിഷ്ണുനാഥിനെ തോല്‍പ്പിച്ചത്. വിഷ്ണുനാഥ് 44,897 വോട്ട് നേടിയപ്പോള്‍ 42,682 വോട്ട് നേടി ബി.ജെ.പി സകലരെയും ഞെട്ടിച്ചിരുന്നു. അയല്‍ക്കൂട്ട യോഗങ്ങള്‍, ഗൃഹ സമ്പര്‍ക്കം എന്നിവയ്ക്കാണ് ബി.ജെ.പി പ്രഥമ പരിഗണന കൊടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട കേഡര്‍മാര്‍ സ്ഥലത്ത് തമ്പടിച്ചാണ് പ്രചരണത്തിന് നേതൃത്വം കൊടുക്കുന്നത്. ആര്‍.എസ്.എസ് ഇവിടെ സജീവമായി ശ്രീധരന്‍ പിള്ളക്കായി രംഗത്തുണ്ട്.
കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുന്‍ കേന്ദ്ര സഹമന്ത്രി പി.സി തോമസ് എന്നിവരാണ് ക്രിസ്ത്യന്‍ സമുദായത്തിന്റെ വോട്ട് ബി.ജെ.പിക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുന്നത്. ശ്രീധരന്‍ പിള്ള രചിച്ച 'ഡാര്‍ക്ക് ഡേയ്‌സ് ഓഫ് ഡെമോക്രസി' എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി മാര്‍ത്തോമ്മാ സഭ ഡല്‍ഹി ബിഷപ്പ് ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസിനു നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് പ്രകാശനം ചെയ്യിച്ചതിനു പിന്നിലും തന്ത്രപരമായ നീക്കമായിരുന്നു.
എന്‍.എസ്.എസ് നേതൃത്വവുമായി ഏറെ അടുപ്പമുള്ള സ്ഥാനാര്‍ത്ഥി കൂടിയാണ് ശ്രീധരന്‍ പിള്ള. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഡി.വിജയകുമാര്‍ ആകട്ടെ എന്‍.എസ്.എസ് പിന്തുണ തനിക്കും ലഭിക്കുമെന്ന പ്രതിക്ഷയിലാണ്.
കേരള കോണ്‍ഗ്രസ്സും എന്‍.എസ്.എസും സമദൂര നിലപാടായിരിക്കും പരസ്യമായി സ്വീകരിക്കുകയെങ്കിലും രണ്ട് വിഭാഗത്തില്‍ നിന്നുമുണ്ടാകുന്ന അടിയൊഴുക്കുകളായിരിക്കും ആത്യന്തികമായി ആര് വിജയിക്കുമെന്നതില്‍ നിര്‍ണ്ണായകമാവുക.
കേരള കോണ്‍ഗ്രസ്സ് കഴിഞ്ഞ തവണ യു.ഡി.എഫില്‍ ഇല്ലായിരുന്നുവെങ്കില്‍ രണ്ടാം സ്ഥാനത്ത് വരുമായിരുന്നത് ബി.ജെ.പി സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ളയാവുമായിരുന്നു. ഈ കണക്കുകള്‍ മുന്‍ നിര്‍ത്തി തന്നെയാണ് ശ്രീധരന്‍ പിള്ളയെ വീണ്ടും ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്.
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ബി.ജെ.പി മത്സരമായി ചിത്രീകരിക്കപ്പെട്ടത് ബി. ജെ.പിക്ക് ഗുണം ചെയ്തതു പോലെ ചെങ്ങന്നൂരില്‍ സി.പി.എം-ബി.ജെ.പി മത്സരമാക്കി മാറ്റിയാല്‍ അട്ടിമറി നേട്ടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
കേരള കോണ്‍ഗ്രസ്സ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം മന:സാക്ഷി വോട്ടിന് പാര്‍ട്ടി തീരുമാനിച്ചാല്‍ സജി ചെറിയാനാണ് താന്‍ വോട്ട് ചെയ്യുക എന്ന് പറഞ്ഞത് യു.ഡി.എഫിന് തിരിച്ചടിയായിട്ടുണ്ട്. അണികള്‍ക്കുള്ള സന്ദേശമായിട്ടാണ് ഈ പ്രസ്താവനയെ യു.ഡി.എഫ് നേതാക്കള്‍ നോക്കി കാണുന്നത്. മാണിയെ ഇടതുപക്ഷത്തിനു വേണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതും വോട്ട് ബാങ്കില്‍ പ്രതിഫലിച്ചേക്കും.