Image

ലൗകികതയില്‍ നിന്നും ദൈവികതയിലേക്കുള്ള ഒരു മാറ്റമാകട്ടെ ഈ ഉയിര്‍പ്പുതിരുനാള്‍ (ജോയ് ഇട്ടന്‍)

Published on 31 March, 2018
ലൗകികതയില്‍ നിന്നും ദൈവികതയിലേക്കുള്ള ഒരു മാറ്റമാകട്ടെ ഈ ഉയിര്‍പ്പുതിരുനാള്‍ (ജോയ് ഇട്ടന്‍)
സുവിശേഷത്തിന്റെ ആനന്ദം എന്ന ലേഖനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇങ്ങനെ പറയുന്നു. ‘ "ചില െ്രെകസ്തവരുടെ ജീവിതം ഉയിര്‍പ്പുതിരുനാള്‍ ഇല്ലാത്ത നോമ്പുകാലം പോലെയാണ്.ഉതിര്‍പ്പുതിരുനാള്‍ സ്‌നേഹത്തിന്റെ തിരുനാളാണ്. ഉയിര്‍പ്പുതിരുനാള്‍ സന്തോഷത്തിന്റെ തിരുനാളാണ്. ഈശോയുടെ ഉത്ഥാനത്തില്‍ നിന്ന് നമുക്ക് ഓടിയൊളിക്കാതിരിക്കാം. ഒരിക്കലും പ്രത്യാശ കൈവെടിയരുത്’. ഉത്ഥാനത്തിന്റെ സന്തോഷം അനുഭവിക്കാനാകാത്തത് സുവിശേഷത്തിന്റെ പൊരുള്‍ അനുഭവിക്കാനാകാത്തതുകൊണ്ടാണ്".

ഇന്നത്തെ ലോകത്തില്‍ ദൈവത്തെ സ്‌നേഹിക്കുന്നതിലേക്കാളേറെ ദൈവമാകുവാനാണ് ആഗ്രഹം. മനുഷ്യനെ സ്‌നേഹിക്കുന്നതിലേറെ അവനെ ഉപയോഗവസ്തുവായി കരുതാനാണ് ആഗ്രഹം. ലൗകികതയില്‍ നിന്നും ദൈവികതയിലേക്കുള്ള ഒരു മാറ്റമുണ്ടാക്കുവാന്‍ ആണ് ഓരോ ഈസ്റ്ററും നമ്മെ പഠിപ്പിക്കേണ്ടത് .

ക്രിസ്തു തന്റെ ഉത്ഥാനത്തിലൂടെ ശാന്തിയുടെയും പ്രതീക്ഷയുടെയും നവ്യമായ സന്തോഷമാണു ലോകത്തിനു നല്‍കുന്നത്. ക്രിസ്തുവിന്റെ ഉയിര്‍പ്പില്‍ സൃഷ്ടി അതിന്റെ ലക്ഷ്യമായ മഹത്വം പ്രാപിക്കുന്നു. ക്രിസ്തുവിന്റെ ശൂന്യമായ കല്ലറ പുതുജീവനിലേക്കും ജീവന്റെ സമൃദ്ധിയിലേക്കുമുള്ള പ്രത്യാശയുടെ കവാടമാണ്.

ക്രിസ്തുവിന്റെ ജീവിതം മാതൃകയാക്കി നിരാലംബര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമായി ജീവിതം ബലിയര്‍പ്പിക്കുന്നവര്‍ അനശ്വരരായിത്തീരുമെന്ന് ഉയിര്‍പ്പുതിരുനാള്‍ പഠിപ്പിക്കുന്നു. ഓരോ വ്യക്തിയും നന്മ ചെയ്യുമ്പോള്‍ യേശുവിന്റെ ഉയിര്‍പ്പ് സംഭവിക്കുന്നു. നമുക്ക് സന്തോഷത്തോടെ ഈസ്റ്റര്‍ ആഘോഷിക്കാന്‍ സാധിക്കുമ്പോള്‍ ലോകത്തിലെ അനേകായിരങ്ങള്‍ക്ക് ഉത്ഥാനതിരുനാളിന്റെ ആനന്ദം അനുഭവിക്കാന്‍ സാധിക്കുന്നില്ല എന്ന ചിന്ത നമ്മെ പരസ്‌നേഹത്തിലേക്കു നയിക്കുകയും സത്യത്തിനു സാക്ഷ്യം നല്‍കാന്‍ ശക്തരാക്കുകയും ചെയ്യണം.

ദുഖവെള്ളിയില്‍ നിന്നും ഈസ്റ്റര്‍ ഞായറിലേക്കുള്ള ദൂരത്തിന് മണിക്കൂറുകളുടെ അകലമേയുള്ളൂ.പക്ഷെ അതിനു പിന്നിലെ ദുഖത്തിനും ആഹഌദത്തിനുമിടയില്‍ സഹനത്തിന്റെ എണ്ണിയാലൊടുങ്ങാത്ത കാലത്തിന്റെ അകലങ്ങളുണ്ട്.

അനീതിക്കെതിരെ പള്ളിയങ്കണത്തില്‍പ്പോലും ചാട്ടവാറെടുത്തു യേശു.അന്നത്തെ സമൂഹത്തില്‍ ആധുനിക പരിഷ്ക്കാരിയായിരുന്നു യേശു.അതുകൊണ്ടു തന്നെ പലര്‍ക്കും അദ്ദേഹത്തെ മനസിലായില്ല.ഒടുവില്‍ തെമ്മാടിയായ ബറാബാസിനെ വിട്ടുതരണം എന്ന് ജനം ആവശ്യപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല. വൈരുധ്യങ്ങളുടെ ലാവണ്യമായിരുന്നു യേശുവിന്റെ ജീവിതം.ത്യാഗത്തിന്റെ സമ്പന്നത.എളിമയുടെ വൃദ്ധി.മറ്റുള്ളവര്‍ക്കായുള്ള വേദനയിലൂടെ സന്തോഷം.ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി പങ്കുവെപ്പാണെന്നു സ്വജീവിതത്തിലൂടെ ഓര്‍മ്മിപ്പിക്കുകയായിരുന്നു യേശു.

ദുഖത്തിന്റെ കടലു നീന്തിച്ചെല്ലുന്നത് ആഹഌദത്തിന്റെ മറുകര. ക്രൂശുമരണത്തിനുശേഷം വിശുദ്ധിയുടെ മറ്റൊരു ജന്മം.സഹനത്തിന്റെ പാരിതോഷികമാണ് ഈസ്റ്റര്‍ ആഹഌദം.

രണ്ടായിരം വര്‍ഷത്തിനുശേഷവും ആ വ്യസനസ്മരണ മഹത്തരമാകുന്നത് ഈ സഹനത്തിന്റെ കനപ്പുകൊണ്ടാണ്. ക്രിസ്തീയ സമൂഹം ലോകം മുഴുവന്‍ ആനന്ദോത്സവമായ ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍ യേശു എന്ന എളിമയുടെ ചക്രവര്‍ത്തി പീഡാസഹനത്തിലൂടെ തന്റെ ജനത്തിന് പാപമോചനത്തില്‍ നിന്നും പറുദീസ വാഗ്ദാനം ചെയ്ത മഹത്വം അറിയുകകൂടിയാണ്.

ക്രിസ്ത്വനുഭവം ഉള്ളവനാണ് യഥാര്‍ഥ ക്രിസ്ത്യാനി. ക്രിസ്തു ആത്മാവില്‍ വിരുന്നു വരണം. ഒരേ സമയം മനുഷ്യപുത്രനും ദൈവപുത്രനുമായി ജീവിക്കുകയായിരുന്നു യേശു.സ്വന്തം ജനത്തിനു ചിലതു ബോധ്യപ്പെടുത്താന്‍ ദൈവപുത്രനായും ചിലതിനു മനുഷ്യപുത്രനായും മാറുകയായിരുന്നു അദ്ദേഹം.രണ്ടു കള്ളന്മാര്‍ക്കു നടുവില്‍ ഒരു സത്യ ദൂതന്റെ ക്രൂശുമരണം എന്ന നേരത്തേ എഴുതപ്പെട്ട വിധിയാണ് യേശുവിലൂടെ നടന്നത്.ക്ഷമിക്കുന്ന സ്‌നേഹവും ഉപാധിയില്ലാത്ത കാരുണ്യവുംകൊണ്ട് ശത്രുവില്ലാത്ത ലോകത്ത് ജീവിച്ച് മനുഷ്യന് ദൈവമാകാമെന്നു കാണിച്ചു കൊടുത്തതിന്റെ ആഹഌദ തിരുന്നാളാണ് ഈസ്റ്റര്‍.

യേശുവിനെപ്പോലെ ആയില്ലെങ്കിലും കുറഞ്ഞ പക്ഷം അദ്ദേഹത്തിന്റെ സന്ദേശം മനസിലാക്കാനുള്ള മനസെങ്കിലും ഉണ്ടാവണം.നന്മയുടെ ,സ്‌നേഹത്തിന്റെ ,കാരുണ്യത്തിന്റെ പ്രതീകമായ ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിക്കുന്ന എല്ലാവര്ക്കും ഈസ്റ്റര്‍ ആശംസകള്‍.

ജോയ് ഇട്ടന്‍
(ഭദ്രാസന കൗണ്‌സില്‍ മെമ്പര്‍,മലങ്കര സിറിയക് ഓര്‍ത്തഡോക്‌സ് സഭ അമേരിക്കന്‍ ഭദ്രാസനം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക