Image

ബന്ധു ഉപേക്ഷിച്ചു പോയ പ്രവാസി തൊഴിലാളിയുടെ മൃതദേഹം, നവയുഗം നാട്ടില്‍ എത്തിച്ചു

Published on 01 April, 2018
ബന്ധു ഉപേക്ഷിച്ചു പോയ പ്രവാസി തൊഴിലാളിയുടെ മൃതദേഹം, നവയുഗം നാട്ടില്‍ എത്തിച്ചു
അല്‍ഹസ്സ: ഏറ്റെടുക്കാന്‍ ബന്ധു തയ്യാറാകാതെ അനാഥമായ പ്രവാസി തൊഴിലാളിയുടെ മൃതദേഹം, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗം ഏറ്റെടുത്ത് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു.

തമിഴ്നാട് കന്യാകുമാരി തിക്കണംകോട് സ്വദേശി മരിയ രാജേന്ദ്രന്‍ (50 വയസ്സ്) എന്ന പ്രവാസി തൊഴിലാളിയ്ക്കാണ് ഈ ദുര്‍വിധി നേരിടേണ്ടി വന്നത്. ഏഴു വര്‍ഷം മുന്‍പാണ് രാജേന്ദ്രന്‍ സൗദിയിലെ റിയാദില്‍ ഒരു കമ്പനിയില്‍ ജോലിക്കാരനായി എത്തിയത്. കമ്പനിയിലെ ജോലിസാഹചര്യങ്ങളില്‍ അസന്തുഷ്ടനായ രാജേന്ദ്രന്‍, എട്ടു മാസങ്ങള്‍ക്ക് മുന്‍പ്, അവിടെ നിന്ന് ഒളിച്ചോടി അല്‍ഹസ്സയില്‍ എത്തി, അവിടെയുണ്ടായിരുന്ന ഭാര്യാസഹോദരനൊപ്പം മേസ്തിരിപ്പണി ചെയ്തു വരികയായിരുന്നു.

ആദ്യമൊക്കെ കുഴപ്പം ഇല്ലായിരുന്നെകിലും, നിതാഖാത്ത് മൂലമുള്ള പോലീസ് പരിശോധനയൊക്കെ കര്‍ശനമായതോടെ, ഇക്കാമയോ, പാസ്സ്‌പോര്‍ട്ടോ, നിയമപരമായ രേഖകളോ ഇല്ലാത്ത രാജേന്ദ്രന്റെ ജീവിതം ഏറെ ബുദ്ധിമുട്ടിലായി. നാട്ടിലെ സാമ്പത്തിക അവസ്ഥയും കുടുംബപ്രശ്നങ്ങളും കാരണം ഏറെ മാനസികസമ്മര്‍ദ്ദത്തിലായ രാജേന്ദ്രന്‍, ഫെബ്രുവരി മാസം എട്ടാം തീയതി താമസസ്ഥലത്ത് തൂങ്ങി മരിയ്ക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ ഹുസ്സൈന്‍ കുന്നിക്കോട്, രാജേന്ദ്രന്റെ ഭാര്യാസഹോദരനെ നേരിട്ട് ബന്ധപ്പെട്ട് സംസാരിച്ചു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ നിയമനടപടികള്‍ക്കായി അനുമതിപത്രം നാട്ടില്‍ നിന്നും വരുത്താന്‍ ശ്രമം തുടങ്ങി. എന്നാല്‍ തനിയ്ക്ക് എന്തെങ്കിലും നിയമനടപടികള്‍ നേരിടേണ്ടി വരുമോ എന്ന് ഭയന്ന്, മൃതദേഹത്തിന്റെ കാര്യം ഉപേക്ഷിച്ച്, ഭാര്യാസഹോദരന്‍ ആരുമറിയാതെ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേയ്ക്ക് മുങ്ങുകയായിരുന്നു. രാജേന്ദ്രന്റെ നാട്ടിലെ കുടുംബത്തിന്റെ അഡ്രെസ്സ്, ഫോണ്‍ നമ്പര്‍ എന്നിങ്ങനെ ഒരു വിവരവും ഇല്ലാത്തതിനാല്‍, മൃതദേഹം നാട്ടിലേയ്ക്ക് എങ്ങനെ അയയ്ക്കും എന്നത് ഒരു ചോദ്യചിഹ്നമായി.

ഹുസ്സൈന്‍ കുന്നിക്കോട് പോലീസിന്റെ സഹായത്തോടെ, രാജേന്ദ്രന്‍ ജോലി ചെയ്തിരുന്ന റിയാദിലെ കമ്പനിയുടെ അഡ്രെസ്സ് തപ്പിയെടുത്ത് അവരെ വിളിച്ചു സംസാരിച്ചു. സ്‌പോണ്‍സര്‍ വഴി രാജേന്ദ്രന്റെ നാട്ടിലെ അഡ്രസ്സും, കുടുംബത്തിന്റെ ഫോണ്‍ നമ്പറും കിട്ടി.

ഭാര്യ കലയും, രണ്ട് ആണ്‍മക്കളും ചേര്‍ന്നതായിരുന്നു രാജേന്ദ്രന്റെ കുടുംബം. അവരുമായി ഫോണില്‍ ബന്ധപ്പെട്ട് ഹുസ്സൈന്‍ കുന്നിക്കോടിന്റെ പേരില്‍ അനുമതിപത്രം നാട്ടില്‍ നിന്നും വരുത്തി. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ശക്തമായ ശ്രമഫലമായി, ഇന്ത്യന്‍ എംബസ്സിയുമായും വിവിധ സൗദി വകുപ്പുകളുമായും ഏകോപിപ്പിച്ചു നിയമനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി, മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാന്‍ കഴിഞ്ഞു. സാമൂഹ്യപ്രവര്‍ത്തകന്‍ മണി മാര്‍ത്താണ്ഡവും ഈ കേസില്‍ ഹുസ്സൈനെ സഹായിച്ചു.

ഫോട്ടോ: എം.രാജേന്ദ്രന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക