Image

ഇന്ത്യയിലെ കാര്യങ്ങള്‍ നോക്കേണ്ടെന്ന്‌ അഫ്രീദിയോട്‌ സച്ചിന്‍; കശ്‌മീരിനെ പരാമര്‍ശിച്ച പാക്‌ താരത്തിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍

Published on 05 April, 2018
ഇന്ത്യയിലെ കാര്യങ്ങള്‍ നോക്കേണ്ടെന്ന്‌  അഫ്രീദിയോട്‌   സച്ചിന്‍; കശ്‌മീരിനെ പരാമര്‍ശിച്ച പാക്‌ താരത്തിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍


രാജ്യത്തെ നയിക്കാന്‍ കെല്‍പ്പുള്ളവര്‍ ഇന്ത്യയില്‍ ഉണ്ടെന്നും ഭാരിച്ച കാര്യമൊന്നും ഏറ്റെടുക്കേണ്ടെന്നും പാക്‌ ക്രിക്കറ്റ്‌ താരം ഷഹീദ്‌ അഫ്രീദിയോട്‌    ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. എന്താണ്‌ ചെയ്യേണ്ടതെന്ന്‌ ഇന്ത്യയിലെ പ്രാപ്‌തരായവര്‍ തീരുമാനിച്ചു കൊള്ളും അത്‌ പുറത്തുള്ളവര്‍ പറഞ്ഞു തരേണ്ട കാര്യമില്ലെന്നും സച്ചിന്‍ പറഞ്ഞു.

കശ്‌മീരില്‍ ഭരണകൂട ഭീകരതയാണ്‌ നടക്കുന്നതെന്നും ഐക്യരാഷ്ട്രസഭ ഇടപെടണമെന്നുമുള്ള ഷഹീദ്‌ അഫ്രീദിയുടെ പ്രസ്‌താവനയ്‌ക്കായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ മറുപടി.

അഫ്രീദിയുടെ കശ്‌മീരിനെ ചൊല്ലിയുള്ള ആദ്വ ട്വീറ്റ്‌ വന്നതിന്‌ തൊട്ടുപിന്നാലെ ആദ്യം രംഗത്ത്‌ വന്നത്‌ ഗൗതം ഗംഭീറായിരുന്നു. കശ്‌മീര്‍ താഴ്വരയില്‍ ഭീകരര്‍ക്കെതിര ഇന്ത്യ നടത്തിയ സൈനിക നടപടിയെ അപലപിച്ച അഫ്രീദി എന്നത്തേയും പോലെ, ഇക്കുറിയും നോബോളില്‍ വിക്കറ്റെടുത്ത്‌ അത്‌ ആഘോഷിക്കുകയാണ്‌ എന്നാണ്‌ ഗംഭീര്‍ ട്വീറ്റ്‌ ചെയ്‌തത്‌.

അഫ്രീദിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട്‌ പ്രതികരണത്തിനായി മാധ്യമങ്ങള്‍ തന്നെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തിയാണ്‌ ഗംഭീറിന്റെ ട്വീറ്റ്‌ ആരംഭിക്കുന്നത്‌. ഇതിന്‌ പിന്നാലെയായിരുന്നു സച്ചിനും റെയ്‌നയും ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്‌ലിയുമെല്ലാം പ്രതികരണവുമായി രംഗത്തെത്തിയത്‌.

രാജ്യത്തിന്‌ എതിരായി ഉയരുന്ന ഒന്നിനെയും പരിഗണിക്കില്ലെന്നും രാജ്യത്തിനാണ്‌ തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും വിരാട്‌ കോഹ്‌ലി പ്രതികരിച്ചു. എന്തിനാണ്‌ അഫ്രീദിക്ക്‌ ഇത്ര പ്രാധാന്യം കൊടുക്കുന്നതെന്നായിരുന്നു മറ്റൊരു ഇന്ത്യന്‍ ഇതിഹാസം കപില്‍ദേവ്‌ ചോദിച്ചത്‌. ഞങ്ങള്‍ക്ക്‌ വേണ്ടത്‌ സമാധാനമാണെന്നും ചോരപ്പുഴയല്ലെന്നും റെയ്‌ന പറഞ്ഞു. കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതങ്ങിനെ തന്നെ തുടരണമെന്നും റെയ്‌ന കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക