Image

സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്‌ജിക്ക്‌ സ്ഥലം മാറ്റം

Published on 07 April, 2018
സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്‌ജിക്ക്‌ സ്ഥലം മാറ്റം


ന്യൂദല്‍ഹി: കൃഷ്‌ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ അഞ്ച്‌ വര്‍ഷത്തെ തടവിന്‌ ശിക്ഷിക്കപ്പെട്ട നടന്‍ സല്‍മാന്‍ ഖാന്റെ വാദം ഇന്ന്‌ കേള്‍ക്കാനിരുന്ന ജഡ്‌ജിയെ സ്ഥലം മാറ്റി. വാര്‍ഷിക ട്രാന്‍സ്‌ഫറിന്റെ ഭാഗമായി 87 സെഷന്‍സ്‌ കോടതി ജഡ്‌ജിമാരെ സ്ഥലം മാറ്റിയ കൂട്ടത്തിലാണ്‌ ജോദ്‌പൂര്‍ സെഷന്‍സ്‌ കോടതി ജഡ്‌ജി രവിന്ദ്ര കുമാര്‍ ജോഷിയേയും സ്ഥലം മാറ്റിയിരിക്കുന്നത്‌.

സല്‍മാന്‍ ഖാന്റെ ജാമ്യവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനായി ജഡ്‌ജി രവിന്ദ്ര കുമാര്‍ ജോഷി വിചാരണ അടുത്ത ദിവസത്തേക്ക്‌ മാറ്റിവെച്ചിരുന്നു. ഭില്‍വാരയിലെ സെഷന്‍സ്‌ കോടതി ജഡ്‌ജി ചന്ദ്ര കുമാര്‍ സോങ്കര ഒരാഴ്‌ചക്കകം ജോദ്‌പൂര്‍ സെഷന്‍സ്‌ കോടതി ജഡ്‌ജിയായി സ്ഥാനമേല്‍ക്കും.

20 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ രണ്ട്‌ കൃഷ്‌ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന്‍ ഖാന്‌ ജയില്‍ ശിക്ഷ വിധിച്ച ജഡ്‌ജി ദേവ്‌ കുമാര്‍ ഖത്രിയേയും ഹൈക്കോടതി ഉത്തരവു പ്രകാരമുള്ള രാജസ്ഥാന്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സ്ഥലം മാറ്റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഉദയ്‌പൂരിലെ അഡീഷനല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്ററായ സമ്രേന്ദ്ര സിംഗ്‌ സിക്കാര്‍വാറാണ്‌ ജഡ്‌ജി ഖത്രിക്കു പകരം നിയമിക്കപ്പെട്ടിരിക്കുന്നത്‌.

1998 ഒക്ടോബര്‍ രണ്ടിന്‌ രാജസ്ഥാനിലെ ജോധ്‌പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട്‌ കൃഷ്‌ണമൃഗങ്ങളെ ആയുധമുപയോഗിച്ച്‌ വേട്ടയാടിയെന്നാണ്‌ കേസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക