Image

കൃഷി ശാസ്ത്രജ്ഞരോട് കലിപ്പ്... (മുരളി തുമ്മാരുകുടി )

മുരളി തുമ്മാരുകുടി Published on 10 April, 2018
കൃഷി ശാസ്ത്രജ്ഞരോട് കലിപ്പ്... (മുരളി തുമ്മാരുകുടി )
അബുദാബി സന്ദര്‍ശനത്തിന്റെ ഹൈലൈറ്റ് ലുലുമാളില്‍ നിന്നും കിട്ടിയ ചക്കപ്പഴം ആയിരുന്നു. പക്ഷെ മിസ് ചെയ്യുന്നത് ആഞ്ഞിലി ചക്കയാണ്.

തുമ്മാരുകുടിയില്‍ വീടിന് ചുറ്റും ആഞ്ഞിലി മരങ്ങള്‍ ഉണ്ടായിരുന്നു. അവധിക്കാലം ആയാല്‍ അതില്‍ നിറയെ പഴങ്ങള്‍. അല്പം കുട വയര്‍ ഒക്കെ അന്നേ ഉണ്ട്, എന്നാലും ചേട്ടന്മാരോടും (ചേച്ചിമാരോടും), ബന്ധുക്കളോടും ഒക്കെ ഒപ്പം ഞാനും അതില്‍ വലിഞ്ഞു കയറും, മരത്തിലിരുന്നു തന്നെ പഴം ശാപ്പിടും. ഇത് ഒരു മനോഹരമായ ഓര്‍മ്മയാണ്.

കാലം കഴിഞ്ഞു, ഞാന്‍ വലുതായി, തുമ്മാരുകുടി വിട്ടു. മരങ്ങളും വലുതായി പക്ഷെ മരങ്ങള്‍ അവിടെ തന്നെ ഉണ്ട്. പക്ഷെ മരത്തില്‍ കയറാനുള്ള എന്റെ കഴിവും ധൈര്യവും ഒക്കെ പോയി. പഴയതു പോലെ കുട്ടികളെ മരത്തില്‍ കയറാന്‍ പോയിട്ട് പറമ്പില്‍ പോകാന്‍ വരെ സമ്മതിക്കാത്ത കാലമായി.

വാഷിംഗ്ടണ്‍ ആപ്പിള്‍ തൊട്ട് ന്യൂസിലന്‍ഡിലെ കിവി ഫ്രൂട്ട് വരെ, മലേഷ്യന്‍ രംബുത്താന്‍ മുതല്‍ തായ്‌ലന്‍ഡിലെ ഡ്രാഗണ്‍ ഫ്രൂട്ട് വരെ വെങ്ങോലയില്‍ പോലും കിട്ടിത്തുടങ്ങി, എന്നിട്ടും കേരളത്തില്‍ വളരെ അപൂര്‍വ്വമായി അല്ലാതെ ഒരിടത്തും ആഞ്ഞിലി ചക്കയുടെ പഴം വാങ്ങാന്‍ കിട്ടില്ല.

നാട്ടില്‍ വളരാത്ത മുന്തിരിയും നാട്ടില്‍ ഇല്ലാതിരുന്ന അവക്കാഡോയും ഒക്കെ നാട്ടില്‍ എത്തിച്ചിട്ടും എന്തുകൊണ്ടാണ് നമ്മുടെ കൃഷി ശാസ്ത്ര സ്ഥാപനങ്ങള്‍ ഒരു കുഞ്ഞന്‍ ആഞ്ഞിലി ഗവേഷണം ചെയ്തു നിര്‍മ്മിക്കാത്തത് ?. അതുണ്ടെങ്കില്‍ കൃഷിവകുപ്പ് അതെന്തുകൊണ്ടാണ് കൂടുതല്‍ പ്രചരിപ്പിക്കാത്തത് ?

ഒരു കാര്യം ഞാന്‍ ഇപ്പഴേ പറയാം. കേരളത്തിലെ ഭക്ഷ്യ സുരക്ഷ പോയിട്ട് സാമ്പത്തിക സുരക്ഷയില്‍ പോലും നമ്മുടെ കൃഷിക്കും കൃഷിവകുപ്പിനും ഇപ്പോള്‍ വലിയ പങ്കില്ല. പാരമ്പര്യമായി കിട്ടിയ പറമ്പുള്ള കാലത്തോളം തട്ടിയും മുട്ടിയും കൃഷി ഒക്കെ ഇങ്ങനെ നടന്നു പോകും. പക്ഷെ കൃഷി വകുപ്പ് ഇങ്ങനെ നടന്നിട്ട് കാര്യം ഒന്നുമില്ല.

ഒന്നല്ലെങ്കില്‍ ലാഭം ഉണ്ടക്കുന്ന കൃഷി രീതികളും വിളകളും പൂവുകളും ഒക്കെ നാട്ടില്‍ എത്തിക്കുക, അല്ലെങ്കില്‍ നൊസ്റ്റാള്‍ജിയ, അലങ്കാരം, ലാന്‍ഡ്‌സ്‌കേപ്പിങ്ങ് ഒക്കെയാണ് നമ്മുടെ കൃഷിയുടെ അടിസ്ഥാനം എന്ന തരത്തിലേക്ക് മാറുക. ഇല്ലെങ്കില്‍ ഈ പ്രസ്ഥാനങ്ങള്‍ അപ്രസക്തം ആകും.

കൃഷി ശാസ്ത്രജ്ഞരോട് കലിപ്പ്... (മുരളി തുമ്മാരുകുടി )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക