Image

ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും

Published on 13 April, 2018
ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും
വാഗമണ്ണിനോടു ചേര്‍ന്നു കോലാഹലമേട്ടില്‍ ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും. കേരളമാകെ ശ്രദ്ധിക്കപ്പെട്ട പ്രമാദമായ കേസായിരുന്നു ഇത്.

വാഗമണ്‍ മൊട്ടക്കുന്ന് ഭാഗത്ത് നിരാത്തില്‍ പ്രവീണിന്റെ ഭാര്യ വിജീഷയെ(26)യാണ് ജീവപര്യന്തം തടവിനും 25,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ച് ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാര്‍ വിധി പ്രസ്താവിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം കഠിനതടവ് കൂടി അനുഭവിക്കേണ്ടി വരും. 2013 ഒക്‌ടോബര്‍ പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌നേഹത്തിലായിരുന്ന വിജിഷയുടേയും പ്രവീണിന്റെയും വിവാഹത്തിന് വിജിഷയുടെ വീട്ടുകാര്‍ എതിരായിരുന്നു. ഇതിനാല്‍ വിവാഹം കഴിക്കാതെ തന്നെ പ്രവീണിന്റെ വീട്ടില്‍ ദമ്പതികളെപ്പോലെ ഒരുവര്‍ഷത്തോളം ജീവിച്ചു വരികയായിരുന്നു. തുടര്‍ന്ന് 2013 ഒക്‌ടോബര്‍ 17 ന് ആലപ്പുഴ കളര്‍കോടില്‍ നിര്‍ധനരായ യുവതീ യുവാക്കള്‍ക്കായി നടത്തിയ സമൂഹ വിവാഹത്തിലായിരുന്നു ഇരുവരുടേയും വിവാഹം. ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുവച്ചാണ് വിജിഷ കതിര്‍മണ്ഡപത്തില്‍ എത്തിയത്. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ വിജിഷ വൈകുന്നേരത്തോടെ കുളിമുറിയില്‍വച്ച് ഇരട്ടക്കുട്ടികളെ പ്രസവിച്ചു. ഈ സമയം പ്രവീണിന്റെ അമ്മയും കുഞ്ഞമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. കുളിമുറിയില്‍ കയറിയ വിജിഷ പാവടവള്ളി കെട്ടുവീണു എന്നുപറഞ്ഞ് ഇത് മുറിക്കുന്നതിനായി കത്തി ആവശ്യപ്പെട്ടു. അമ്മ ഇതെടുത്തു നല്‍കുകയും ചെയ്തു. തുടര്‍ന്ന് അമിത രക്തസ്രാവത്തെ തുടര്‍ന്ന് വിജിഷ കുളിമുറിയില്‍ വീണു. ശബ്ദം കേട്ടെത്തിയ അമ്മയും കുഞ്ഞമ്മയും ഭര്‍ത്താവിനെ വിളിച്ചുവരുത്തി വിജിഷയെ ആശുപത്രിയിലെത്തിച്ചു. 

ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചതിനാല്‍ വിജിഷ പ്രസവിച്ച കാര്യവും കഴുത്തറുത്തതും അപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനയ്ക്കിടെ വിജിഷ പ്രസവിച്ചിട്ടുണ്ടെന്നും കുട്ടിയെ കൊണ്ടുവന്നാല്‍ മാത്രമേ ചികിത്സിക്കുകയുള്ളൂവെന്നും ഡോക്ടര്‍ പറഞ്ഞതോടെ പ്രവീണ്‍ വീട്ടിലുണ്ടായിരുന്ന പിതാവിനെ വിവരം അറിയിച്ചു. ഇദ്ദേഹം നടത്തിയ പരിശോധനയിലാണ് ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്നശേഷം തുണിയില്‍ പൊതിഞ്ഞുവച്ചതായി കണ്ടെത്തിയത്. 

രണ്ടുകുട്ടികളുടേയും മൃതദേഹം മെഡിക്കല്‍ കോളജില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. വിജിഷയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതോടെ പോലീസ് അറസ്റ്റ് ചെയ്യകുയായിരുന്നു. താന്‍ പ്രസവിച്ചിട്ടില്ലെന്നും കുട്ടികളെ കൊലപ്പെടുത്തില്ലെന്നുമായിരുന്നു ഇവര്‍ കോടതിയില്‍ ബോധിപ്പിച്ചത്. കഴുത്തറുത്ത നിലയില്‍ പോലീസുകാര്‍ എവിടെനിന്നോ കൊണ്ടുവന്ന കുട്ടികളുടെ മൃതദേഹമുപയോഗിച്ച് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ സഹായത്തോടെ തെളിവുണ്ടാക്കി പോലീസ് കുറ്റപത്രം നല്‍കിയെന്നാണ് വിജിഷ വാദിച്ചത്. എന്നാല്‍ വിജിഷ ഗര്‍ഭിണിയാണെന്ന കാര്യം തനിക്കറിയാമായിരുന്നെന്നും വിവാഹം കഴിക്കാത്തതിനാല്‍ മാനക്കേട് ഭയന്ന് മറ്റാരോടും ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നും വണ്ണം കൂടുതലായതിനാല്‍ ഗര്‍ഭിണിയാണെന്ന കാര്യം മറ്റാരുടേയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും പ്രവീണ്‍ കോടതിയില്‍ മൊഴിനല്‍കിയിരുന്നു. 

പ്രവീണിന്റെയും ചികിത്സിച്ച ഡോക്ടറുടേയും മൊഴികളും മെഡിക്കല്‍ പരിശോധനാ തെളിവുകളുമാണ് വിജിഷ കുറ്റക്കാരിയാണെന്ന് കണ്ടെത്തുന്നതിന് സഹായിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക