Image

അമേരിക്കയുടെ ആജ്ഞാനുവര്‍ത്തികളായി കേന്ദ്ര സര്‍ക്കാര്‍ മാറി: സീതാറാം യെച്ചൂരി

Published on 18 April, 2018
അമേരിക്കയുടെ ആജ്ഞാനുവര്‍ത്തികളായി കേന്ദ്ര സര്‍ക്കാര്‍ മാറി: സീതാറാം യെച്ചൂരി
കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് യച്ചൂരി രംഗത്ത്. ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് കേന്ദ്ര സര്‍ക്കാറിനെ സിപിഐഎം കേന്ദ്ര സെക്രട്ടറി സിതാറാം യെച്ചൂരി രൂക്ഷമായി വിമര്‍ശിച്ചത്. രാജ്യത്തെ ജനങ്ങളും, മതേതര ജനാധിപത്യ റിപ്പബ്ലിക്കും അനേകമായ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്ന് യെച്ചൂരി ഓര്‍മിപ്പിച്ചു. ആര്‍എസ്എസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, ജനങ്ങളുടെ ജീവിതം പൂര്‍ണ ദുരിതത്തിലാക്കുകയും ഒപ്പം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വലിയ തോതില്‍ ഭീഷണി ഉയര്‍ത്തുകയും ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നാവ, കത്വ സംഭവങ്ങളും അദ്ദേഹം പരാമര്‍ശിച്ചു.

വര്‍ഗീയ ധ്രുവീകരണത്തിനായി സംഘപരിവാര്‍ ബലാല്‍സംഗം ആയുധമാക്കുന്നു. ഇത് അത്യന്തം നിന്ദ്യമായ പ്രവര്‍ത്തിയാണ്. മറ്റൊരുകാലത്തും ഇത്ര വര്‍ഗ്ഗീയ ധ്രുവീകരണം രാജ്യത്ത് ഉണ്ടായിട്ടില്ല. സമൂഹത്തിലുള്ള ഐക്യം നശിപ്പിക്കാനാണ് സംഘപരിവാര്‍ ശ്രമം. ഭരണഘടനാ സ്ഥാപനങ്ങള്‍, പാര്‍ലമെന്ററി ജനാധിപത്യം നിലനിര്‍ത്തേണ്ടതായ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ആക്രമിച്ച് ജനാധിപത്യ വിരുദ്ധമായവ അടിച്ചേല്‍പ്പിച്ചു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആജ്ഞാനുവര്‍ത്തികളായി ഇന്ത്യ മാറി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പശുവിനെ സംരക്ഷിക്കാന്‍ എന്നപേരില്‍ മുസ് ലിങ്ങളേയും ദലിതരേയും മര്‍ദ്ദിച്ച് കൊല്ലുന്നു. ഏത് വസ്ത്രം ധരിക്കണമെന്നും എന്ത് ഭക്ഷണം കഴിക്കണമെന്നും ആരുമായി സൗഹൃദം സ്ഥാപിക്കണമെന്നും ആര്‍എസ്എസ് കല്‍പിക്കുകയും വഴങ്ങാത്തവരെ നിശബ്ദരാക്കുകയും ചെയ്യുന്നു. ഇതുവഴി സമൂഹത്തെത്തന്നെ നിയന്ത്രിക്കാമെന്നാണ് ഇവര്‍ കരുതുന്നത്', യെച്ചൂരി വ്യക്തമാക്കി.

പ്രസംഗത്തിലുടനീളം ആര്‍എസ്എസിനേയും ബിജെപിയേയും യെച്ചൂരി രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ കോണ്‍ഗ്രസിനേക്കുറിച്ചുള്ള പരാമര്‍ശം അദ്ദേഹം നടത്തിയില്ല. വര്‍ഗീയതയ്‌ക്കെതിരെ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക