Image

ബി.ജെ.പി എം.എല്‍.എ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ പിതാവിനെതിരെ പരാതി നല്‍കിയ ബന്ധുവിനെ കാണ്‍മാനില്ല

Published on 19 April, 2018
ബി.ജെ.പി എം.എല്‍.എ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ പിതാവിനെതിരെ പരാതി നല്‍കിയ ബന്ധുവിനെ കാണ്‍മാനില്ല
യു.പിയിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ പീഡിപ്പിച്ച പതിനേഴുകാരിയുടെ പിതാവിനെതിരെ പരാതി നല്‍കിയ യുവാവിനെ കാണ്‍മാനില്ല. പെണ്‍കുട്ടിയുടെ ബന്ധു കൂടിയായ ടിങ്കു സിംഗ് എന്ന 21കാരനെയാണ് കാണാതായിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസമായി ഇയാളെ കാണ്‍മാനില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഏപ്രില്‍ 9ന് രാവിലെ പത്ത് മണിക്ക് വീട്ടില്‍ നിന്ന് പോയ ഇയാള്‍ വീട്ടില്‍ തിരിച്ച് എത്തിയിട്ടില്ലെന്ന് മഖി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിയില്‍ ബന്ധുക്കള്‍ വെളിപ്പെടുത്തി.
ഈ മാസം മൂന്നിന് ടിങ്കുവിന്റെ പരാതിയില്‍ ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലിരിക്കെ ഇയാള്‍ മരിച്ചു. സംഭവം ദേശീയതലത്തില്‍ തന്നെ വന്‍ വിവാദമായിരിക്കെയാണ് പരാതിക്കാരനെ കാണാനില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ പതിനേഴുകാരിയെ ബലാത്സംഗം ചെയ്യുകയും പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിക്കുകയും ചെയ്തതാണ് സംഭവം. കാണാതായ ടിങ്കു സിംഗിനെ എം.എല്‍.എയുടെ ആളുകള്‍ തട്ടിക്കൊണ്ട് പോയാതാകാമെന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവിനെതിരെ ടിങ്കു സിംഗ് പരാതി നല്‍കിയത് എം.എല്‍.എയുടെ അനുയായികളുടെ സമ്മര്‍ദ്ദഫലമായാണെന്നും അമ്മാവന്‍ വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു പീഡനം നടന്നത്. പെണ്‍കുട്ടി പരാതി നല്‍കിയിട്ടും യു.പി പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഒടുവില്‍ പെണ്‍കുട്ടി യു.പി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ സമരം നടത്തുകയും കോടതി ഇടപെടുകയും ചെയ്ത ശേഷമാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് യു.പി പോലീസ് തയ്യാറായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക