Image

ആസൂത്രിത വാട്‌സാപ് ഹര്‍ത്താലിന് പിന്നില്‍ വിദേശ ബന്ധമെന്ന് സംശയമെന്നു ലോക്‌നാഥ് ബെഹ്‌റ

Published on 19 April, 2018
ആസൂത്രിത വാട്‌സാപ് ഹര്‍ത്താലിന് പിന്നില്‍ വിദേശ ബന്ധമെന്ന് സംശയമെന്നു ലോക്‌നാഥ് ബെഹ്‌റ
അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയത് വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ചിലര്‍ ഇതിനു മനഃപൂര്‍വം ശ്രമിച്ചതായി വ്യക്തമായി. അവരെ കണ്ടെത്താനുള്ള അന്വേഷണം സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണ്. സംഭവത്തില്‍ അറസ്റ്റിലായവരുടെ പശ്ചാത്തലം പരിശോധിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ആസൂത്രിത വാട്‌സ് ആപ്പ് സന്ദേശത്തിനു പിന്നില്‍ വിദേശത്തു നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് സംശയം ഉണ്ട്.

ഹര്‍ത്താലും അതിന്റെ പിന്നില്‍ നടത്തിയ അക്രമങ്ങളും വര്‍ഗീയ സംഘടനകള്‍ മുന്‍കൂട്ടി നടത്തിയ തിരക്കഥയാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കത്വയില്‍ നടന്ന സംഭവത്തിന്റെ പേരും പറഞ്ഞ് മതസ്പര്‍ധ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എസ്ഡിപിഐ പോലുള്ള തീവ്ര മുസ്ലിം അനുകൂല സംഘടനകളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പൊലീസ് കണ്ടെത്തി.

ഹര്‍ത്താല്‍ നടത്തി അറസ്റ്റിലായവരുടെ പശ്ചാത്തലം കേന്ദ്രീകരിച്ചും, ഹര്‍ത്താല്‍ പ്രചാരണത്തിനു തുടക്കമിട്ടവരെ നിരീക്ഷിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. വര്‍ഗീയ കലാപം ലക്ഷ്യമിട്ടുള്ള അക്രമങ്ങള്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് ഇനിയുമുണ്ടാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

കലാപങ്ങള്‍ തടയാനായി എല്ലായിടത്തും പരമാവധി പൊലീസുകാരെ വിന്യസിച്ചു സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശിച്ചു. രാത്രിയിലടക്കം വാഹനപരിശോധനയും പട്രോളിങും ശക്തമാക്കും. പൊലീസുകാര്‍ ഏതു സമയവും സര്‍വസജ്ജമായിരിക്കണമെന്നു കാട്ടി ഡിജിപി സര്‍ക്കുലറും ഇറക്കി.

അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ അക്രമത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണക്കിലെടുത്താണു നടപടി. അതിനിടെ, ഹര്‍ത്താലാണെന്ന പ്രചാരണത്തിനു തുടക്കമിട്ട ഒരാളെ ഹൈടെക് സെല്‍ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശിയായ യുവാവിന്റെ പക്കല്‍ വിദ്വേഷജനകമായ സന്ദേശങ്ങളും കണ്ടെത്തി.

ശനിയാഴ്ചയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ സന്ദേശം പ്രചരിച്ചു തുടങ്ങിയത്. തിങ്കളാഴ്ച രാവിലെ അക്രമമുണ്ടാകുകയും ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിക്കുകയും ചെയ്തതോടെയാണ് സംഭവത്തിന്റെ ഗൗരവം പൊലീസിന് മനസിലാകുന്നത്. മലബാര്‍ മേഖലയിലായിരുന്നു കൂടുതല്‍ അക്രമം. ചില കടകളില്‍ മോഷണവും നടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക