Image

കുവൈത്തില്‍ 'ഒഥല്ലോ' ചരിത്രം കുറിച്ചു

Published on 22 April, 2018
കുവൈത്തില്‍ 'ഒഥല്ലോ' ചരിത്രം കുറിച്ചു

കുവൈത്ത്: കുവൈത്തിലെ നാടക കൂട്ടായ്മയായ കല്പക് 29ാമത് വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ നാടകം 'ഒഥല്ലോ’ ചരിത്രമായി. അവതരണ മികവുകൊണ്ടും രംഗസജീകരണങ്ങള്‍ കൊണ്ടും വ്യത്യസ്തത പുലര്‍ത്തിയ നാടകത്തില്‍, പ്രവാസ ജീവിതത്തിലെ പരിമിതികളില്‍ നിന്നു കൊണ്ട് അഭിനയപ്രതിഭകള്‍ മത്സരിച്ചഭിനയിച്ചപ്പോള്‍ നാടകം കാണികള്‍ക്ക് ദൃശ്യാനുഭാവമായി. 

മൂന്നു മാസത്തെ ചിട്ടയായ പരിശീലനത്തിലൊടുവിലാണ് നാടകം അരങ്ങില്‍ എത്തിയത്. 35 കലാകാരന്മാരും 30ല്‍ പരം കലാ സ്‌നേഹികളും മറ്റു സങ്കേതിക പ്രവര്‍ത്തകരും പ്രതിസന്ധികളെ ദൃഡനിശ്ചയം കൊണ്ടും ആത്മാര്‍പ്പണംകൊണ്ടും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചപ്പോള്‍ കുവൈത്തിലെ നാടക ചരിത്രത്തില്‍ ഒരു പുതിയ അധ്യായം ആലേഖനം ചെയ്യപ്പെട്ടു.

11 സെറ്റുകളിലായി 18 രംഗങ്ങള്‍, 70 അടി വീതിയില്‍ സുജാതന്‍ മാസ്റ്റര്‍ ഒരുക്കിയ ഗംഭീര രംഗപടം, കര്‍ട്ടന്‍ മറയില്ലാതെ കുവൈറ്റ് ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ തുറന്ന വേദിയില്‍ അവതരണം, 2 കുതിരകളില്‍ ഒഥല്ലോയും കാസിയോയും. അങ്ങനെ വ്യത്യസ്തതകളാല്‍ സന്പുഷ്ടമായിരുന്നു കല്പകിന്റെ ഒഥല്ലോ. രണ്ടു ദിവസങ്ങളിലായി 5000 ത്തില്‍പരം കാണികള്‍ നാടകം ആസ്വദിച്ചു.

കല്പകിനുവേണ്ടി ബാബുജി ബത്തേരി സംവിധാനവും കലാരത്‌നം സുജാതന്‍ മാസ്റ്റര്‍ രംഗപടവും പൂജപ്പുര ശശി വസ്ത്രാലങ്കാരവും നിര്‍വഹിച്ചു. അലക്‌സ് സണ്ണി (സ്‌കൂള്‍ ഓഫ് ഡ്രാമ) വെളിച്ച സംവിധാനങ്ങള്‍ ഒരുക്കി ശശി കോഴഞ്ചേരി, ജോണി കുന്നില്‍ സഹാസംവിധാനവും മുസ്തഫ അന്പാടി സംഗീത സംവിധാനവും പൗര്‍ണമി സംഗീത നൃത്ത സംവിധാനവും ഉദയന്‍ അഞ്ചലും മനോജ് മാവേലിക്കരയും പശ്ചാത്തല സംഗീതവും ഒരുക്കി. സിബി. എ.വി.ആര്‍ ദീപവിന്യാസവും വര്‍ഗീസ് പോള്‍ ശബ്ദവിന്യാസവും നിര്‍വഹിച്ചു.

കല്പകിന്റെ അഭ്യുദയകാംക്ഷിയായ എന്‍ബിറ്റിസി ചെയര്‍മാന്‍ കെ.ജി. എബ്രഹാം സംവിധായകന്‍ ബാബുജി ബത്തേരി, കലാ രത്‌നം സുജാതന്‍ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. വര്‍ഗീസ് പോള്‍ സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു, കല്പക് സെക്രട്ടറി പ്രദീപ് മേനോന്‍ നന്ദി പറഞ്ഞു. ഷൈജു പള്ളിപ്പുറം, പ്രദീപ് വെങ്ങോല, സിജോ വലിയപറന്പില്‍, ടീന തെരേസ, പൗര്‍ണമി സംഗീത്, സ്‌നേഹ സുരേഷ്, ചന്ദ്രന്‍ പുത്തൂര്‍, ജോസഫ് കണ്ണംകര, വത്സന്‍ ജോര്‍ജ്, പ്രമോദ് മേനോന്‍, ലിജോ ജോസ്, ജോമോന്‍ നാട്ടകം, അക്‌സ ജോമോന്‍, അജിത്, ബാപ്ടിസ്റ്റ്, ടോമി, ശ്രീജിത്ത്, സീനു, സന്തോഷ്, മാക്‌സി, രമേശ്, ഫ്രഡി തുടങ്ങിയവര്‍ അരങ്ങിലെത്തി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക