Image

ഇട്ടിയച്ചന്റെ ജീവിത വഴികള്‍ ഒരു ജീവചരിത്രം (നര്‍മ്മ കഥ: റോബിന്‍ കൈതപ്പറമ്പ് )

Published on 27 April, 2018
ഇട്ടിയച്ചന്റെ ജീവിത വഴികള്‍ ഒരു ജീവചരിത്രം (നര്‍മ്മ കഥ: റോബിന്‍ കൈതപ്പറമ്പ് )
'താഴത്തുംകര കുടുംബം' അമേരിക്കയിലെ അറിയപ്പെടുന്ന വീട്ടുകാരാണ്. മക്കളും, കൊച്ചുമക്കളും, ബദ്ധുക്കളും കൂടി ഏകദേശം അറുന്നുറോളം അംഗങ്ങളുള്ള ഒരു വലിയ കുടുംബം. ഡോക്‌റ്റേഴ്സ്, എന്‍ജിനിയേഴ്‌സ് തുടങ്ങി സ്വന്തമായി ബിസിനസ് സാബ്രാജ്യം വരെ ഉള്ള ആള്‍ക്കാര്‍ താഴത്തുംകര വീട്ടില്‍ നിന്നും ഉണ്ട്.
ഇന്ന്, കുടുംബത്തിലെ മൂത്ത സഹോദരനായ സക്കറിയായുടെ വീട്ടില്‍ എല്ലാവരും ഒരുമിച്ച് കുടിയിരിക്കുകയാണ്. നിര്‍ണായകമായ ചില തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടി ഇരിക്കുന്നു. തങ്ങളുടെ സംപൂജ്യനായ പിതാവ് താഴത്തുംകര ഇട്ടിയച്ചന്‍ പരേതനായിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അപ്പന്റെ ഓര്‍മ്മയ്ക്കായി എന്നും നിലനില്‍ക്കുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യണം എന്ന സംസാരം തുടങ്ങിയിട്ട് കുറെക്കാലങ്ങളായി. നമ്മള്‍ അമേരിക്കക്കാരായിട്ട് അപ്പന്റെ ഓര്‍മ്മയ്ക്കായി ഒന്നും ചെയ്തില്ലെങ്കില്‍ മോശമല്ലെ? എല്ലാ വര്‍ഷവും ഓര്‍മ്മ ദിവസം ചിക്കന്‍ ബിരിയാണിയും, മട്ടന്‍ ബിരിയാണിയും മാറി മാറി ആള്‍ക്കാരെ തീറ്റിക്കുന്നുണ്ടെങ്കിലും അത് പോരാ. എന്തെങ്കിലും കാര്യമായി ചെയ്യണം അങ്ങനെ ഒരു തീരുമാനത്തില്‍ എത്താന്‍ വേണ്ടിയാണ് എല്ലാവരും കൂടിയിരിക്കുന്നത്. പല പല അഭിപ്രായങ്ങള്‍ പലരില്‍ നിന്നും വന്നു.' അപ്പന്റെ ഒരു പൂര്‍ണ്ണകായ പ്രതിമ നിര്‍മ്മിക്കാം' എന്ന അഭിപ്രായം പൊതുവെ പൊന്തി വന്നു. അപ്പോഴാണ് ആരോ പറഞ്ഞത് 'എന്തിനാ പ്രതിമ വഴിയേ പോകുന്ന കാക്കയക്കും കിളികള്‍ക്കും അപ്പന്റെ തലയില്‍ വന്നിരുന്ന് കാഷ്ടിക്കാനോ? ' സ്വയമെ ബുദ്ധിമാനെന്ന് കരുതുന്ന ഇളയ മകനായ കുഞ്ഞച്ചന്‍ ഇടപെട്ട് പറഞ്ഞു 'അത് കുഴപ്പമില്ല നമുക്കൊരു കുട പിടിപ്പിക്കാം, അപ്പോള്‍ അപ്പന് വെയിലും കെള്ളില്ല കിളികള്‍ കാഷ്ടം ഇടും എന്ന പേടിയും വേണ്ട അതുകൊണ്ട് പ്രതിമ മതി ... പ്രതിമ ആകുംബോള്‍ കാലാകാലങ്ങളോളം നിലനില്‍ക്കുകയും ചെയ്യും വല്ലപ്പോഴും ആരെയെങ്കിലും വിട്ട് ഒന്ന് വ്യത്തിയാക്കിയാല്‍ മതി'. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രം നല്‍കിക്കൊണ്ട് കാര്‍ന്നോരായ സക്കറിയാ സഹോദരന്‍ മിണ്ടാതെ ഇരുന്നു. ചേട്ടനൊന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട്, പണ്ട് സ്‌കൂളില്‍ കുട്ടികള്‍ സൈന്‍തീറ്റ,കോസ് തീറ്റ പഠിപ്പിക്കുംബോള്‍ കണക്ക് മാഷിന്റെ വായിലേക്ക് നോക്കി ഇരിക്കുന്നതു പോലെ എല്ലാവരും സക്കറിയാ സഹോദരന്റെ മുഖത്തേയ്ക്ക് നോക്കി ഇരുന്നു.ഒരു തത്വജ്ഞാനിയെപ്പോലെ എല്ലാവരെയും ഒന്നു നോക്കിയ ശേഷം സഹോദരന്‍ സക്കറിയാ തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു.ചേട്ടന്‍ എഴുന്നേല്‍ക്കുന്നതു കണ്ട് ബാക്കി എല്ലാവരും എഴുന്നേല്‍ക്കണോ വേണ്ടയോ എന്ന് ശങ്കിച്ച് ഇരിപ്പിടത്തില്‍ നിന്ന് പകുതി പൊങ്ങി, എല്ലാരും ഇരുന്നോളു എന്ന് കൈയ്യാല്‍ ആഗ്യം കാണിച്ച് സക്കറിയാ മുഖത്ത് അല്പം കൂടെ ഗൗരവം വരുത്തി.'നമ്മുടെ അപ്പന് സ്മാരകം വേണം പക്ഷേ അത് പ്രതിമ ഒന്നും പോരാ നമ്മുടെ എല്ലാം കാലം കഴിഞ്ഞാലും ഭൂമി ഉള്ള കാലത്തോളം അപ്പന്റെ ഓര്‍മ്മ നിലനില്‍ക്കണം. അതിന് എന്ത് ചെയ്യാന്‍ കഴിയും എന്ന് ആലോചിക്ക്'. താഴത്തുംകര കുടുംബം മുഴുവനും തലകുത്തി ആലോചിക്കാന്‍ തുടങ്ങി. ഒടുവില്‍ സക്കറിയയയുടെ തലയില്‍ തന്നെ ഒരു ഉഗ്രന്‍ ആശയം ഉരുത്തിരിഞ്ഞു. ' അപ്പന്റെ ജീവചരിത്രം എഴുതുക' ആദ്യം എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും പറഞ്ഞത് സക്കറിയാ സഹോദരനായതുകെണ്ട് അതിലെന്തെങ്കിലും കാര്യം കാണും എന്ന് എല്ലാവര്‍ക്കും തോന്നി. സക്കറിയാ സഹോദരന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.കാശ് കുറച്ച് ചിലവാകും എങ്കിലും ഭാവിയില്‍ കേരള യൂണിവേഴ്‌സിറ്റിയോ, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയോ അപ്പന്റെ ജീവചരിത്രം ഒരു സിലബസ് ആയി തിരഞ്ഞെടുത്താല്‍ അതിലൂടെ നമ്മള്‍ എല്ലാവരും ലോകാവസാനത്തോളം ജീവിക്കും.സക്കറിയാച്ചന്റെ കാഞ്ഞ ബുദ്ധിയില്‍ കുടുംബാഗംങ്ങള്‍ കോള്‍മയിര്‍ കൊണ്ടു.പക്ഷേ ആരെഴുതും? എല്ലാവരും പരസ്പരം നോക്കി. ഒടുവില്‍ നോട്ടം സക്കറിയായില്‍ തന്നെ എത്തി നിന്നു.'എനിക്കറിയാവുന്ന ഒരാളുണ്ട് നാട്ടില്‍,പേര്....റ്റോംകുട്ടി സി.കെ....കാശു കൊടുത്താല്‍ അപ്പന്റെ അല്ല നമുക്കിനി ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ വരെ ചരിത്രം കക്ഷിഎഴുതി തരും.'
ഇനി കുറച്ച് ഫ്‌ലാഷ്ബാക്കിലേക്ക് പോകാം.ഇത് തുവിലഞ്ഞി ഗ്രാമം, സ്വാതന്ത്രസമരത്തിന് ശേഷം പത്ത് പതിനഞ്ച് വര്‍ഷം പിന്നിട്ടിട്ടുണ്ടാവും. ദേശത്ത് എങ്ങും മാറ്റത്തിന്റെ കാറ്റ് വീശിക്കൊണ്ടിരിക്കുന്നു.ക്യസ്തുമത വിശ്വാസത്തിന് പുതിയ മാനങ്ങള്‍ കൈവരികയും, സുവിശേഷ പ്രഘോഷണത്തിനായും ബൈബിള്‍ പഠനത്തിനായും അനേകം ആളുകള്‍ യൂറോപ്പിലേയ്ക്കും വിശേഷാല്‍ അമേരിക്കയിലേയ്ക്കും കുടിയേറുകയും ചെയ്യുന്നു. സായിപ്പുംമാര്‍ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ വരിയകയും പാവപ്പെട്ട പുറജാതിക്കാരായ ആള്‍ക്കാരെ കൃസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തുകയും ചെയ്യുന്ന കാലത്ത്,താഴത്തുംകര വീട്ടിലെ പിള്ളേച്ചനും കുടുംബവും സായിപ്പുംമാരുടെ കൈയിലെ പൂത്ത പണത്തിലും, ഇംഗ്ലീഷും മലയാളവും കലര്‍ന്ന അവരുടെ ഭാഷയിലും മതിമറന്ന് ക്യസ്തുമതം സ്വീകരിച്ച് സുവിശേഷവേലക്കായി ഇറങ്ങിതിരിച്ചു.

അങ്ങനെ താഴത്തുംകര വീട്ടിലെ പിള്ളേച്ചന്‍ പേര് മാറ്റി താഴത്തുംകര ഇട്ടിയച്ചന്‍ എന്ന പേര് സ്വീകരിച്ചു.കുനിഷ്ടുബുദ്ധി കൂടുതല്‍ ഉള്ള ഇട്ടിയച്ചന്‍ സായിപ്പുംമാരുമയി പെട്ടെന്ന് സൗഹൃദത്തിലാവുകയും കൂട്ടത്തിലുണ്ടായിരുന്ന ഒരു മദാമ്മ പാസ്റ്ററെ പാട്ടിലാക്കി സൂത്രത്തില്‍ ബൈബിള്‍ പഠിക്കാനെന്ന വ്യാജേന അമേരിക്കയില്‍ എത്തിച്ചേരുകയും ചെയ്തു. അമേരിക്കയിലേയ്ക്ക് പോരുന്ന സമയത്ത് ചക്കയുടെ കാലമായിരുന്നതിനാല്‍ കുറെ ഏറെ ചക്കക്കുരു കൂടെ കൈയ്യില്‍ എടുക്കാന്‍ ഇട്ടിയച്ചന്‍ മറന്നില്ല. ചക്കക്കുരു പൊതിയുന്ന സമയത്താണ് ഇട്ടിയച്ചന്‍ ഓര്‍ത്തത് ശ്ശെടാ കഴിഞ്ഞ വര്‍ഷം വാട്ടി ഉണക്കിയ കപ്പ ഇരുപ്പുണ്ടല്ലോ അതും കൂടെ കുറച്ച് എടുത്തേയക്കാം.വളരെ കഷ്ടപ്പെട്ട് പത്തായം തുറന്ന് നോക്കുംമ്പോള്‍ ഇട്ടിയച്ചന്റെ നെഞ്ചകം തകര്‍ക്കുന്ന കാഴ്ച്ച; ഉണക്ക കപ്പ മുഴുവന്‍ ചെറിയ ചെറിയ പ്രാണികള്‍ .മനസില്ലാ മനസോടെ ഉണക്കക്കപ്പ ഉപേക്ഷിച്ച് ചക്കക്കുരു ഒരു 'കായ' സഞ്ചിയില്‍ പൊതിഞ്ഞ് എടുത്തു. ഇട്ടിയച്ചനെ യാത്രയാക്കാന്‍ എത്തിയവര്‍ ചോദിച്ചു 'എന്തിനാ പിള്ളേച്ചാ...അല്ല ഇട്ടിയച്ചാ ഈ ചക്കക്കുരു'..ഇട്ടിയച്ചന്‍ എന്ന പിള്ളേച്ചന്‍ മറുപടി പറഞ്ഞു ' ഒരു വഴിക്ക് പോകുന്നതല്ലെ ഇരിക്കട്ട്... തന്നെമല്ല ചക്കയും ചക്കക്കുരുവും ഒരിക്കലും ചതിക്കില്ല എന്നാ കാര്‍ന്നോമാര് പറയാറ്' പിന്നെ കൂടുതലൊന്നും ആരും ചോദിക്കാന്‍ മുതിര്‍ന്നില്ല. ചക്കക്കുരു പൊതിഞ്ഞ സഞ്ചിയും മറ്റു സാമാനങ്ങളുമായി ഇട്ടിയച്ചന്‍ വിമാനം കയറി അമേരിക്കയിലെത്തി.
അങ്ങനെ അബത് വയസുള്ള ഇട്ടിയച്ചന്‍ സ്റ്റുഡന്‍സ് വിസയില്‍ അമേരിക്കയില്‍ ചെന്ന് ബൈബിള്‍ പഠിക്കാന്‍ തുടങ്ങി.നാട്ടില്‍ സ്‌കുളിന്റെ പടി പോലും കണ്ടിട്ടില്ലാത്ത ഇട്ടിയച്ചന്‍, പഠിക്കാന്‍ വിട്ട കാലത്ത് പഠിപ്പിച്ച ടീച്ചറിനെ തെറിയും പറഞ്ഞ് പാഠപുസ്തകം വലിച്ചെറിഞ്ഞ് എന്നന്നേയ്ക്കുമായി പഠനം ഉപേക്ഷിച്ച ഇട്ടിയച്ചന്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ രാവിലെ എഴുന്നേറ്റ് പതിവില്ലാതെ കുളിച്ച് കോട്ടും ടൈയും കെട്ടി ഒരു നാടന്‍ സായിപ്പായി.ഒരുങ്ങിയിട്ടും ഒരുങ്ങിയിട്ടും മതിവരാതെ കണ്ണാടിയുടെ മുന്‍പില്‍ നിന്നു. മനസിലൂടെ പല പല ചിന്തകള്‍ കയറി ഇറങ്ങി. നിക്കറും ബനിയനും മാത്രം ധരിച്ച സുന്ദരികളായ മാദാമ്മ പെണ്ണുങ്ങളോടൊപ്പം ഒരേ ബഞ്ചില്‍ ഇരുന്ന് പഠിക്കുന്നതോര്‍ത്ത് ഇട്ടിയച്ചന്റെ മനസില്‍ ലഡു പൊട്ടി .ആദ്യ ദിവസം ക്ലാസിലേയ്ക്ക് കയറിയ ഇട്ടിയച്ചന്‍ തന്റെ കൂടെ പഠിക്കാന്‍ വന്നവരെ കണ്ട് ഇടി വെട്ടേറ്റതുപോലെ നിന്നു പോയി.ലോകത്തിന്റെ നാനാഭാഗത്ത് നിന്നും തന്നെ പോലെ അമേരിക്കന്‍ മോഹവുമായി വന്നിരിക്കുന്ന കുറെ ആണുങ്ങള്‍ മാത്രം.മരുന്നിന് പോലും ഒറ്റപെണ്ണില്ല.ആകെ നിരാശനായ ഇട്ടിയച്ചന്‍ പഠനം ഉപേക്ഷിച്ച് മടങ്ങിയാലോ എന്നു പോലും ചിന്തിച്ചു. ക്ലാസില്‍ കയറി പരസ്പരം കൈ കൊടുത്ത് ഹലോ പറഞ്ഞ് കസേരയില്‍ ഇരുപ്പുറപ്പിച്ചു.അദ്യാപകര്‍ ഓരോരുത്തരായി വന്ന് ക്ലാസ് എടുത്തു തുടങ്ങി. ഒന്നും മനസിലാകാതെ ഇട്ടിയച്ചന്‍ അന്തം വിട്ട് കുന്തം വിഴുങ്ങിയതു പോലെ കുത്തി ഇരുന്നു. അദ്യാപകന്‍ പേരു ചോദിച്ചപ്പോള്‍ 'ഇട്ടിയച്ചന്‍ ഫ്രം ഇന്ത്യ'എന്ന് മറ്റുള്ളവര്‍ പറയുന്നത് കേട്ട് ഒരുവിധം പറഞ്ഞൊപ്പിച്ചു.'സൗണ്ട്സ് ഗുഡ്'എന്ന് വാദ്യാര്‍ തിരിച്ചു പറഞ്ഞപ്പോള്‍ തന്റെ ശബ്ദത്തില്‍ ആദ്യമായി ഇട്ടിയച്ചന് അഭിമാനം തോന്നി. ഇതാ ഒരു സായിപ്പ് തന്റെ ശബ്ദം കൊള്ളാം എന്ന് പറഞ്ഞിരിക്കുന്നു. ആദ്യമൊക്കെ പെണ്ണുങ്ങള്‍ പഠിക്കാനില്ലാത്തതിന്റെ പ്രയാസം ഇട്ടിയച്ചന് ഉണ്ടായെങ്കിലും സാഹചര്യവുമായി പെട്ടെന്ന് തന്നെ പൊരുത്തപ്പെട്ടു. ചെറിയ ചെറിയ ജോലികളും ബൈബിള്‍ പഠിത്തവും ഒരുമിച്ച് കൊണ്ടു പോകെ തന്നെ നാട്ടില്‍ നിന്നും സ്വന്തം കുടുംബത്തെ കൂടെ അമേരിക്കയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമവും ആരംഭിച്ചു. എംബസിയില്‍ സായിപ്പിനെ കാണാന്‍ പോകവെ കൈയ്യില്‍ കുറെ ചക്കക്കുരു കൂടെ ഇട്ടിയച്ചന്‍ കരുതി. കടല് കടന്ന് എത്തിയതുകൊണ്ടോ അതോ കാലാവസ്ഥ പിടിക്കാഞ്ഞോ ഇട്ടിയച്ചന്‍ കൊണ്ടുവന്ന ചക്കക്കുരു നല്ല പാറ പോലെ ഉറച്ച് കട്ടിയായി. സായിപ്പിന്റെ മുന്‍പില്‍ കരഞ്ഞ് കാലുപിടിക്കവെ കൈയ്യില്‍ കരുതിയ ചക്കക്കുരു സായിപ്പിനെ കാണിക്കുകയും തന്റെ വീട്ടുകാര്‍ വളരെ കഷ്ടത്തില്‍ ആണെന്നും അവര് കഴിക്കുന്നത് ഇതാണെന്നും മറ്റും പറഞ്ഞ് സായിപ്പിന്റെ മനസ് അലിയിപ്പിച്ച് വീട്ടുകാരെ മുഴുവന്‍ ഇട്ടിയച്ചന്‍ അമേരിക്കയില്‍ എത്തിച്ചു. അങ്ങനെ ചക്കയും ചക്കക്കുരുവും ചതിക്കില്ല എന്ന ഇട്ടിയച്ചന്റെ വിശ്വാസം ഫലം കണ്ടു. ഇട്ടിയച്ചന്‍ ചക്കക്കുരു കാണിച്ച് സായിപ്പിനെ മയക്കിയാണ് വീട്ടുകാരെ അമേരിക്കയില്‍ കൊണ്ടുവന്നത് എന്നൊരു ദുഷ് പ്രചരണം ചില തല്‍പ്പരകക്ഷികള്‍ നടത്തുന്നുണ്ടെങ്കിലും ഇട്ടിയച്ചന്‍ അത് കാര്യമാക്കായില്ല.ഉള്ളതോ എന്തോ അതിന് ശേഷം ഇന്ത്യയില്‍ നിന്ന് ഒരു നാണ്യ മണികളും കൊണ്ടുവരാന്‍ അമേരിക്കന്‍ എംബസി സമ്മതിച്ചിട്ടില്ല. അങ്ങനെ നാട്ടില്‍ പശുവിനെ കറന്നും കാളെ തീറ്റിയും നടന്ന തന്റെ വീട്ടുകാരെ മുഴുവന്‍ ഇട്ടിയച്ചന്‍ അമേരിക്കയിലാക്കി.ഇട്ടിയച്ചനെ വീട്ടുകാര്‍ ദൈവത്തെപ്പോലെ കണ്ടു.
മൂന്ന് നാല് കൊല്ലം മുന്‍പ് അമേരിക്കയിലേയ്ക്ക് പോയ ഇട്ടിയച്ചനല്ല ഇപ്പോള്‍, ആളാകെ മാറിയിരിക്കുന്നു. കുടവയറിന് മുകളിലൂടെ താഴെയ്ക്ക് തൂങ്ങിക്കിടക്കുന്ന ടൈയും സ്വര്‍ണ്ണ നിറത്തിലുള്ള കണ്ണടയും ചറപറഎന്നുള്ള ഇംഗ്ലീഷ് പറച്ചിലും എല്ലാം കൂടെ ഇട്ടിയച്ചന് ദൈവീക പരിവേഷം ലഭിച്ചു. മക്കളെയും ബദ്ധുക്കളെയും അമേരിക്കയിലാക്കി ഇട്ടിയച്ചന്‍ ഭാര്യാസമേതം നാട്ടീല്‍ പോയി അവിടെ അദ്ധ്യശ്വാസം പ്രാപിച്ചു.
താനൊരു വലിയ സംഭവം ആണെന്ന് സ്വയം വിശ്വസിച്ചും നാട്ടുകാരെ കൊണ്ട് വിശ്വസിപ്പിക്കാന്‍ പെടാപാട് പെടുകയും ചെയ്യുന്ന ഒരു തൂലിക ഉന്തലുകാരനാണ് റ്റോംകുട്ടി. പ്രമുഖരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ തപ്പിപ്പിടിച്ച് എല്ലാറ്റില്‍ നിന്നും കുറെശ്ശെ ചുരണ്ടി ഒന്ന് രണ്ട് പുസ്തകങ്ങളും സ്വന്തം ചിലവില്‍ ഇറക്കിയിട്ടുമുണ്ട്.തുവിലഞ്ഞി ഗ്രാമത്തിന്റെ അഭിമാനമാണ് താനെന്നാണ് കക്ഷിയുടെ വെപ്പ്. വല്ലപ്പോഴും നാട്ടില്‍ ചെല്ലുന്ന സക്കറിയായെ തന്റെ സാഹിത്യത്തിലുള്ള അഭിരുചികള്‍ പറഞ്ഞ് വിശ്വസിപ്പിക്കുന്നതില്‍ റ്റോംകുട്ടീ വിജയിച്ചു. അതുകൊണ്ടാണ് മറ്റൊന്നും ആലോചിക്കാതെ സക്കറിയാ സഹോദരന്‍ റ്റോംകുട്ടി സി.കെ എന്ന റ്റോംകുട്ടിയെ ഇട്ടിച്ചന്റെ ആത്മകഥ എഴുതാന്‍ തിരഞ്ഞെടുത്തത്. സക്കറിയാ തുടര്‍ന്നു ' ഒരു കാര്യം ഉണ്ട് നല്ല കാശാകും' ബിസിനസ്സ് കാരനായ അനിയന്‍ നല്ലൊരു തുക ഓഫര്‍ ചെയ്തു. ഒറ്റ നിര്‍ബന്ധം തന്റെ പേരും അപ്പന്റെ ജീവചരിത്രത്തില്‍ വരണം. കൊച്ചുമകനായ സാംപി ഇട്ടിച്ചന്‍ കൈ പൊക്കി എഴുന്നേറ്റ് നിന്നു. (ഉള്ളകൊച്ചുമക്കളില്‍ നല്ലൊരു വാഗ്മിയും, എഴുത്തുകാരനും ബൈബിള്‍ കോളെജില്‍ പഠിക്കാനായി പോവുകയും ചെയ്തിട്ടുള്ള കക്ഷിയാണ് ഷെറിക്സ്.) 'നിങ്ങള്‍ക്ക് അറിയാവുന്നതു പോലെ എനിക്ക് മലയാളത്തില്‍ എഴുതാന്‍ വശമില്ല എഴുതി കിട്ടിയാല്‍ ഞാനത് ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിക്കോളാം. മത്രമല്ല എനിക്കറിയാവുന്ന ചില പ്രഫസറുമാര്‍ ഇവിടെ ഉണ്ട് അവരോട് സംസാരിച്ച് ഞാനിത് ഇവിടുത്തെ യൂണിവേഴ്സിറ്റിയിലെ സിലബസ് ആക്കാന്‍ പറ്റുമോ എന്ന് ശ്രമിക്കാം. അങ്ങനെ എങ്കില്‍ ഇത്യയിലെയും അമേരിക്കയിലെയും യൂണിവേഴ്സിറ്റികളില്‍ ഇട്ടിയച്ചന്റെ (കൂട്ടത്തില്‍ നമ്മുടെയും) ജീവചരിത്രം കുട്ടികള്‍ പഠിക്കും. എല്ലാവര്‍ക്കും പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം.അമേരിക്കയില്‍ വന്നതിന് ശേഷം ചക്കക്കുരു തിന്നാന്‍ പോലും ഫോര്‍ക്ക് അന്വേഷിക്കുന്ന ഇട്ടിയച്ചന്റെ മക്കളും കൊച്ചുമക്കളും ആ സന്തോഷ തള്ളിച്ചയില്‍ നല്ലൊരു തുക ഓഫര്‍ ചെയ്ത് പിരിച്ചു. പിരിഞ്ഞ് കിട്ടിയ ഭീമമായ തുകയുമായി സക്കറിയാ ജീവചരിത്ര എഴുത്തുകാരനായ റ്റോംകുട്ടിയെ തപ്പി ഇന്ത്യയിലേയ്ക്ക് വിമാനം കയറി. താഴത്തും കര വീട്ടുകാര്‍ക്കൊപ്പം നമുക്കും കാത്തിരിക്കാം പുതിയ ഒരു യുണിവേഴ്സിറ്റി സിലബസിനു വേണ്ടി......... 'ഇട്ടിയച്ചന്റെ ജീവിത വഴികള്‍' ഒരു ജീവപ്രരിത്രം ...........
റോബിന്‍ കൈതപ്പറമ്പ്

വാല്‍ക്കഷ്ണം :- ഈ കഥ തികച്ചും എന്റെ ഭാവനയില്‍ നിന്നും എഴുതിയതാണ്. ജീവിച്ചിരിക്കുന്നവരുമായോ, മരിച്ചുപോയവരുമായോ ഇതിലെ കഥാപാത്രങ്ങള്‍ക്ക് സാമ്യം തോന്നുന്നെങ്കില്‍ ഞാനതിന് ഉത്തരവാദി ആയിരിക്കില്ല.ഇതിന്റെ പേരില്‍ ആരും എന്റെ നെഞ്ചത്ത് കേറാന്‍ വന്നേക്കരുത് .വായിക്കുക ആസ്വദിക്കുക,.... നന്ദി
Join WhatsApp News
Sudhir Panikkaveetil 2018-04-27 19:54:58
Very hilariously narrated. Satirical too! congratulations Mr. Kaithaparamb.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക