Image

അടുത്ത പാര്‍ലിമെന്റിലേക്കുള്ള ചില ആവശ്യങ്ങള്‍ (മുരളി തുമ്മാരുകുടി)

Published on 28 April, 2018
അടുത്ത പാര്‍ലിമെന്റിലേക്കുള്ള ചില ആവശ്യങ്ങള്‍ (മുരളി തുമ്മാരുകുടി)
രണ്ടായിരത്തി പതിനാല് മെയ് മാസത്തിലാണ് കഴിഞ്ഞ തവണത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഒന്നും അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അടുത്ത മേയ് മാസത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് വരും. അതിനിനി പന്ത്രണ്ട് മാസമേ ബാക്കിയുള്ളൂ.

ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഏഴു തൊട്ടുള്ള പൊതു തെരഞ്ഞെടുപ്പുകളാണ് എന്റെ ഓര്‍മ്മയിലുള്ളത്. ഓരോ തെരഞ്ഞെടുപ്പും ‘നിര്‍ണ്ണായകം’ ആണെന്നൊക്കെ എല്ലാവരും പറയും, കുറച്ചൊക്കെ ശരിയുമാണ്. എന്നാല്‍ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിലെ അക്കങ്ങള്‍ കൊണ്ടുള്ള കണക്കുകൂട്ടലില്‍ കേരളം ഒരിക്കലും ഒരു നിര്‍ണ്ണായക ശക്തിയല്ല, ആവുകയുമില്ല. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തിലെ എ ടീമില്‍ കളിയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വമനസ്സാലെ പാര്‍ലമെന്റിലേക്ക് മത്സരിക്കാറില്ല. കേരളത്തിന്റെ വികസന നിലവാരം ഇന്ത്യയിലെ ശരാശരി നിലവാരത്തിനേക്കാള്‍ വളരെ മുന്നിലായതിനാല്‍ കേന്ദ്രത്തില്‍ വിജയ സാധ്യതയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനപത്രികയില്‍ കേരളത്തിന് മാറ്റമുണ്ടാക്കാവുന്ന വിഷയങ്ങള്‍ ഉണ്ടാകാറില്ല. ഇതില്‍ രണ്ടിലും മാറ്റമുണ്ടാകുന്നതു വരെ കേരളത്തിലെ ഇരുപത് സീറ്റുകള്‍ ആരൊക്കെ എങ്ങനെയൊക്കെ പങ്കിട്ടെടുത്താലും കേരളത്തിന് കേന്ദ്രത്തില്‍ നിര്‍ണ്ണായകമായി ഒന്നും ചെയ്യാനില്ല. അതുകൊണ്ടാണ് അസംബ്ലി തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുന്‍പ് തന്നെ നമ്മുടെ പാര്‍ട്ടികള്‍ ഒരുക്കം തുടങ്ങുമ്പോള്‍, പാര്‍ലിമെന്റ് ഇലക്ഷന്‍ സീറ്റ് വിഭജനവും വെള്ളിമൂങ്ങ പരിപാടിയും ആയി ചുരുങ്ങുന്നത്.

ഉയര്‍ന്ന വികസന നിലവാരവും സൂചികയുമാണ് നമ്മുടെ അടിസ്ഥാനമായ വികസനത്തിന് വിലങ്ങുതടി. കാരണം, മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും ആളോഹരി വരുമാനത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് എന്ത് വികസന പ്രശ്‌നമാണുള്ളതെന്ന് മറ്റുള്ള പിന്നോക്ക സംസ്ഥാനങ്ങളില്‍ നിന്നും ജയിച്ചുവന്ന് കേന്ദ്രം ഭരിക്കുന്നവര്‍ക്ക് മനസ്സിലാകില്ല. അതേസമയം കേരളത്തിന്റെ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനങ്ങളുടെ കൈയിലുള്ള അധികാരം മതിയാകില്ല. എന്തൊക്കെ പുതിയ നയങ്ങളും നിയമങ്ങളുമാണ് വികസനത്തിന്റെ അടുത്ത ഓര്‍ബിറ്റിലേക്ക് കടക്കാന്‍ നമുക്ക് വേണ്ടത്? എങ്ങനെയാണ് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഈ നയങ്ങളും നിയമങ്ങളും നാം നടപ്പില്‍ വരുത്തേണ്ടത്?
ഇതിനെപ്പറ്റി ഈ മാസം മുതല്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ ഒരു ലേഖന പരമ്പര എഴുതുകയാണ്. മാസത്തില്‍ ഒന്ന് വീതം എഴുതാമെന്നാണ് കരുതുന്നു. താല്പര്യമുള്ളവര്‍ക്ക്, മാധ്യമങ്ങള്‍ക്ക് ഉള്‍പ്പടെ, ഇത് പുനഃപ്രസിദ്ധീകരിക്കാം. പതിവുപോലെ നിങ്ങളുടെ കമന്റുകള്‍ കൊണ്ടാണ് ഈ ചര്‍ച്ച കൊഴുക്കേണ്ടത്.

1. ഇന്നത്തെ വിഷയം പ്രവാസമാണ്. കേരളത്തിലെ വികസനത്തിന്റെ ആധാരം ഇപ്പോള്‍ കേരളത്തിന് പുറത്തുള്ള മലയാളികളും കേരളത്തിനകത്തുള്ള മറുനാട്ടുകാരുമാണ് എന്നതില്‍ എനിക്ക് സംശയമില്ല. ഇവരുടെ രണ്ടു കൂട്ടരുടെ കാര്യത്തിലും പുതിയ നയങ്ങളുടെ ആവശ്യമുണ്ട്. പോരാത്തതിന്, കേരളത്തിന്റെ വികസനത്തെ ലോകോത്തരമാക്കണമെങ്കില്‍ ലോകത്തെവിടെയുമുള്ള ഒന്നാംതരം തലച്ചോറുകള്‍ക്ക് കേരളത്തില്‍ വന്ന് ജോലി ചെയ്യാനുള്ള അവസരമുണ്ടാക്കണം. ഇതിനും കേന്ദ്രത്തില്‍ നിയമനിര്‍മ്മാണത്തിന്റെ ആവശ്യമുണ്ട്.

2. തൊഴില്‍ കമ്പോളത്തിന്റെ ആഗോളവല്‍ക്കരണം: ലോകത്തെമ്പാടും തൊഴില്‍ മേഖലകള്‍ മാറുകയാണ്. വികസിതരാജ്യങ്ങളില്‍ മാറിവരുന്ന ഡെമോഗ്രാഫിക് പ്രൊഫൈല്‍ ഒരുപക്ഷെ ധാരാളം പ്രവാസ തൊഴില്‍ സാധ്യതകളുണ്ടാക്കാം. അതേസമയം കൃത്രിമ ബുദ്ധിയും റോബോട്ടിക്‌സും മൊത്തത്തില്‍ തൊഴിലുകളെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ അടുത്ത ഇരുപത് വര്‍ഷത്തെ ആഗോള തൊഴില്‍ കമ്പോളം ഇന്നത്തേതില്‍ നിന്നും വളരെ വ്യത്യസ്തമായിരിക്കും. മധ്യേഷ്യയില്‍ തൊഴിലവസരം കുറയുമ്പോള്‍ തൊഴിലാളികളുടെ ആവശ്യം യൂറോപ്പിലേക്കും ജപ്പാനിലേക്കും വ്യാപിക്കും. സൂപ്പര്‍ മാര്‍ക്കറ്റ് തൊഴിലാളികളെയും െ്രെഡവര്‍മാരെയും കൂടാതെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഹൈ ടെക്ക് രംഗത്ത് ജോലി ചെയ്യുന്നവരും കൂടുതല്‍ വേണ്ടിവരും. പക്ഷെ അവിടെ ഒക്കെ പുറത്തു നിന്നും തൊഴിലാളികള്‍ എത്തുന്നതിന് വലിയ നിയന്ത്രണങ്ങള്‍ ഉണ്ട്. അത് മാറണം. ലോകത്തെ മൂന്നാം നമ്പര്‍ സാമ്പത്തിക ശക്തിയാകുകയാണ് ഇന്ത്യ. ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ഇന്ത്യയിലെ വസ്തുക്കളുടെയും സേവനങ്ങളുടെയും കമ്പോളത്തിന്റെ ഒരു വീതം എങ്കിലും കിട്ടാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. ബ്രിട്ടന്‍ മുതല്‍ കാനഡ വരെയുള്ള രാജ്യത്തെ പ്രധാനമന്ത്രിമാര്‍ നമ്മുടെ രാജ്യത്ത് വരുന്നതും നമ്മുടെ പ്രധാനമന്ത്രി അവിടെ പോകുമ്പോള്‍ വലിയ സ്വീകരണം കൊടുക്കുന്നതും എല്ലാം നമ്മുടെ കമ്പോളത്തിന്റെ ആകര്‍ഷണം കൊണ്ടാണ്. ആ കമ്പോള ശക്തി ഉപയോഗിച്ച് മറ്റു രാജ്യങ്ങളിലെ തൊഴില്‍ കമ്പോളങ്ങള്‍ നമുക്കായി തുറക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന് മാത്രം സാധിക്കുന്ന കാര്യമാണ്. തൊഴില്‍ കമ്പോളങ്ങള്‍ ആഗോളവല്‍ക്കരിക്കല്‍ കേന്ദ്രത്തിന്റെ അജണ്ടയാക്കുന്നതില്‍ കേരളം മുന്‍കൈയെടുക്കണം.

3. വിദ്യാഭ്യാസ യോഗ്യതയുടെ ആഗോള അംഗീകാരം: ആഗോള കമ്പോളങ്ങളില്‍ ഫലപ്രദമായി ഇടപെടണമെങ്കില്‍ നമ്മുടെ വിദ്യാഭ്യാസ യോഗ്യതകള്‍ ലോകത്തെമ്പാടും അംഗീകരിക്കപ്പെടണം. ഇപ്പോള്‍ തന്നെ നമ്മുടെ മെഡിക്കല്‍ ബിരുദങ്ങള്‍ ലോകത്ത് പത്തു ശതമാനം രാജ്യങ്ങളില്‍ പോലും അംഗീകരിക്കപ്പെട്ടിട്ടില്ല. ആയുര്‍വേദവും ഹോമിയോയും ഇന്ത്യക്ക് പുറത്ത് അംഗീകരിക്കപ്പെട്ടിട്ടേ ഇല്ല. മൂന്നു വര്‍ഷം മാത്രം ദൈര്‍ഘ്യമുള്ള നമ്മുടെ ഡിഗ്രി കോഴ്‌സുകള്‍ വികസിത രാജ്യങ്ങളില്‍ ബിരുദമായി കണക്കാക്കുന്നില്ല. വാഷിംഗ്ടണ്‍ അക്കോര്‍ഡ് വരുന്നതോടെ എഞ്ചിനീയറിംഗ് ബിരുദങ്ങളും ലോകത്ത് അംഗീകരിക്കപ്പെടാതാകും. ഇക്കാര്യങ്ങളിലൊന്നും കേരളത്തിന് തനിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല. വളരുന്ന സാമ്പത്തിക ശക്തിയും ലോക ഒന്നാം നമ്പര്‍ മാനവശേഷി സാധ്യതയുമായ ഇന്ത്യ ഇക്കാര്യത്തിലൊക്കെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. നമ്മുടെ ബിരുദങ്ങള്‍ ലോകത്ത് അംഗീകരിക്കാന്‍ വേണ്ട നടപടികള്‍ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് ചെയ്യുന്നതോടൊപ്പം മറ്റു രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ വേണ്ടത്ര ഉഭയകക്ഷി ഉടമ്പടികളുണ്ടാക്കണം, ആഗോള ഉടമ്പടികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണം, ഉള്ളവയില്‍ സജീവമാകണം. ഇതൊന്നും മറ്റുള്ള സംസ്ഥാനങ്ങള്‍ മുന്‍കൈ എടുക്കാന്‍ പോകുന്ന കാര്യമല്ല, അപ്പോള്‍ നമ്മുടെ എംപിമാര്‍ വേണം പാര്‍ലിമെന്റില്‍ ഇത് ചര്‍ച്ചയാക്കാന്‍.

4. തൊഴില്‍ അന്വേഷകരില്‍ നിന്നും തൊഴില്‍ ദാതാക്കളിലേക്ക്: പ്രവാസത്തെപ്പറ്റിയുള്ള മലയാളി സങ്കല്പം തൊഴില്‍ അന്വേഷണത്തില്‍ മാത്രമായി ചുരുങ്ങുകയാണ്. ഗള്‍ഫിലെ തൊഴിലവസരങ്ങള്‍ കുറയുമ്പോള്‍ ആഫ്രിക്കയിലാണോ ജര്‍മ്മനിയിലാണോ ഇനി കൂടുതല്‍ തൊഴില്‍ സാധ്യത എന്ന ചിന്തയിലാണ് നാം. പക്ഷെ, ലോകത്ത് വളരെ ആവശ്യമുള്ളതും കേരളത്തില്‍ ആവശ്യത്തില്‍ കൂടുതലുള്ളതുമായ ഒരു കഴിവിനെ നാടുകടത്താന്‍ നാം ഒട്ടും ശ്രമിക്കുന്നില്ല. ചെറുകിട സംരംഭകരുടെ കാര്യമാണ് ഉദ്ദേശിച്ചത്. ഒരു ബസ് വാങ്ങി അഞ്ചുപേര്‍ക്ക് തൊഴില്‍ നല്‍കി ബിസിനസ് നടത്തുന്ന ബസ് മുതലാളിമാര്‍ മുതല്‍ സ്കൂളുകളും ആശുപത്രികളും നടത്തുന്ന വിദ്യാഭ്യാസ ആരോഗ്യ ‘മാഫിയ’ എന്ന് നാം പുച്ഛത്തോടെ പറയുന്നവര്‍ എല്ലാം തൊഴില്‍ ദാതാക്കള്‍ തന്നെയാണ്. ഏഷ്യയിലും ആഫ്രിക്കയിലും ധാരാളം രാജ്യങ്ങളില്‍ പൊതുഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഇന്ത്യന്‍ സ്കൂള്‍ കോളേജ് ബസ് സംവിധാനങ്ങളുടെ ശ്രുംഖല സ്ഥാപിക്കാന്‍ നമ്മുടെ ‘മുതലാളി’മാര്‍ക്ക് കഴിയും. ഇതിനായി വിദേശത്ത് ബിസിനസുകള്‍ നടത്താനുള്ള ചെറിയ പരിശീലനം, അവിടുത്തെ ഇന്ത്യന്‍ എംബസിയുടെ ആത്മാര്‍ത്ഥമായ സഹകരണം, മുടക്കുന്ന പണം തിരിച്ചു കിട്ടുന്നതിന് അവിടുത്തെ സര്‍ക്കാരിന്റെ ഗ്യാരണ്ടി എന്നിവ മതി. നമ്മുടെ എംബസികള്‍ വിചാരിച്ചാല്‍ എളുപ്പം സാധിക്കുന്ന കാര്യമാണ്. റോഡും പാലവും വിമാനത്താവളങ്ങളും തുറമുഖവും ഒക്കെയായി ചൈന ആഫ്രിക്കയും മധ്യേഷ്യയും പൂര്‍വ്വേഷ്യയും വരുതിയിലാക്കുകയാണ്. ഇവിടെയാണ് ഒരുകാലത്തും ചൈനക്ക് എത്തിപ്പിടിക്കാന്‍ പോലുമാകാത്ത സംരംഭക മികവുകളുമായി മലയാളികള്‍ക്ക് ഇന്ത്യയുടെ ബ്രാന്‍ഡ് ഉയര്‍ത്താന്‍ സാധിക്കുന്നത്. ഇതൊക്കെ കേന്ദ്രത്തെ പറഞ്ഞ് മനസ്സിലാക്കണം.

5. ആഭ്യന്തര പ്രവാസത്തെപ്പറ്റി ഒരു പോളിസി: പ്രവാസി മലയാളി തൊഴിലാളികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. അതേസമയം കേരളത്തിലെത്തുന്ന മറുനാടന്‍ തൊഴിലാളികളെപ്പറ്റി നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിനു വേണ്ടത്ര വിവരങ്ങളില്ല എന്നത് മറുനാട്ടുകാരെയും മലയാളികളെയും ഒരുപോലെ വിഷമിപ്പിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലെ കൊടും കുറ്റവാളികള്‍ കേരളത്തിലേക്ക് നുഴഞ്ഞുകയറുന്നുണ്ടോ? കേരളത്തിലെത്തുന്ന ബഹുഭൂരിപക്ഷം മറുനാട്ടുകാരും കേരളത്തിന് പുറത്തേക്ക് പോകുന്ന മലയാളികളെ പോലെ സ്വന്തം കുടുംബത്തിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി വരുന്നവരാണെങ്കിലും, ചിലരെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും മലയാളികളുടെ ആശങ്ക കൂട്ടുന്നു. ഇത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ വംശീയവും വര്‍ഗ്ഗീയവുമായ ലഹളകളിലേക്ക് നയിക്കും. പുതിയ കേന്ദ്ര സര്‍ക്കാര്‍ നയം അനുസരിച്ച് ഇന്ത്യയില്‍ എവിടെയും തൊഴില്‍ ചെയ്തു തുടങ്ങിയവര്‍ വേറെ എവിടെ ജോലിക്ക് പോയാലും പ്രോവിഡന്റ് ഫണ്ട് കൂടെ കൊണ്ടുപോകുന്ന സംവിധാനം ഉണ്ട്. അതുപോലെ ഇന്ത്യയില്‍ എവിടെയും ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ ഒരു ഡേറ്റബേസ് ഉണ്ടാക്കുക അവരുടെ വിവരങ്ങള്‍ നാട്ടിലെയും തൊഴില്‍, ആരോഗ്യ ക്രമസമാധാന സംവിധാനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതൊക്കെ കേന്ദ്ര സര്‍ക്കാരിന് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ്.

6. മറുനാടന്‍ തൊഴിലാളികളുടെ ക്ഷേമം: അനേകം തൊഴിലാളി ക്ഷേമപദ്ധതികളുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ മറുനാടന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ആരോഗ്യ ക്ഷേമ പദ്ധതികള്‍ വേണ്ടത്ര നടപ്പിലാക്കുന്നില്ല. തൊഴില്‍ വകുപ്പും ആരോഗ്യ വകുപ്പും തൊഴിലാളികളും തമ്മിലുള്ള കമ്മ്യൂണിക്കേഷന്‍ ഗ്യാപ് തന്നെയാണ് ഇതിനു പ്രധാന കാരണം. കേരളത്തിലെ ഉദ്യോഗസ്ഥരെ മറുനാടന്‍ തൊഴിലാളികളുടെ ഭാഷ പഠിപ്പിച്ചെടുക്കലോ മറുനാടന്‍ തൊഴിലാളികളെ മലയാളം പഠിപ്പിക്കലോ എളുപ്പമല്ല. കേരളത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ മറ്റു സംസ്ഥാനങ്ങളുടെ വലിയ സാമ്പത്തിക ശ്രോതസ്സാണ്. അതുകൊണ്ടുതന്നെ ഓരോ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ലെയ്‌സണ്‍ ഓഫീസര്‍മാരെ കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പോസ്റ്റ് ചെയ്യണം. (ഇപ്പോള്‍ തന്നെ ശബരിമല തീര്‍ത്ഥാടന കാലത്ത് ഇത്തരം ഓഫീസര്‍മാരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേരളത്തില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്). മറുനാടന്‍ തൊഴിലാളിള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍, ആ ഉറവിടെ സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസുകാരെയും ഡോക്ടറെയും അധ്യാപകരെയും പോസ്റ്റ് ചെയ്താല്‍ തൊഴിലാളി ക്ഷേമത്തിന് ഏറെ ഗുണകരമാകും. ഇതൊക്കെ കേന്ദ്ര ഗവണ്മെന്റിനു മാത്രം നടപ്പിലാക്കാന്‍ സാധിക്കുന്ന കാര്യങ്ങളാണ്.

7. വിസയില്ലാതെ സഞ്ചാരം ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് നാം എങ്കിലും പാസ്സ്‌പോര്‍ട്ടിന്റെ ശക്തിയുടെ കാര്യത്തില്‍ നമ്മുടെ റാങ്ക് എഴുപത്തി ആറാണ്. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സിംഗപ്പൂരിലെ പാസ്സ്‌പോര്‍ട്ട് ഉപയോഗിച്ചാല്‍ ലോകത്ത് നൂറ്റി അറുപത്തി എട്ടു രാജ്യങ്ങളില്‍ വിസ ഇല്ലാതെ സഞ്ചരിക്കാം, പക്ഷെ നമ്മുടെ പാസ്സ്‌പോര്‍ട്ട് വച്ച് അന്‍പത്തി എട്ടു രാജ്യങ്ങളില്‍ മാത്രമേ സഞ്ചരിക്കാന്‍ പറ്റൂ. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ആളുകള്‍ക്കും പാസ്സ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ പാസ്സ്‌പോര്‍ട്ടിന്റെ ശക്തിയൊന്നും അവര്‍ക്ക് വിഷയമല്ല. പക്ഷെ ലോകത്തെങ്ങും സഞ്ചരിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന മലയാളിക്ക് ഇക്കാര്യത്തില്‍ പ്രത്യേക താല്പര്യം ഉണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ പോകുന്ന അനവധി മലയാളികള്‍ ആ രാജ്യത്തെ പൗരത്വം സ്വീകരിക്കുന്നത് ആ രാജ്യങ്ങളിലെ പാസ്സ്‌പോര്‍ട്ടിന്റെ ശക്തികൊണ്ടാണ്. അതുകൊണ്ടു തന്നെ നമ്മുടെ സാമ്പത്തിക ശക്തിയെ ലീവറേജ് ചെയ്തു പരമാവധി രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര സാധ്യമാക്കണം. പോരാത്തതിന് കേരളത്തില്‍ ടൂറിസത്തിനും ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസത്തിനുമായി വരാനുള്ള വിദേശികളുടെ വിസ നിയന്ത്രണങ്ങളും ഏറ്റവും കുറക്കണം.

8. തൊഴില്‍ രംഗത്തെ മിനിമം സ്റ്റാന്‍ഡേര്‍ഡ്: അസംഘടിത തൊഴില്‍ രംഗത്ത് ഇന്ത്യയില്‍ പരിശീലനമോ സര്‍ട്ടിഫിക്കേഷനോ ഇല്ല. കേരളത്തിലെത്തുന്ന മറുനാടന്‍ തൊഴിലാളികള്‍ മുടിവെട്ട് മുതല്‍ കെട്ടിടം പണി വരെയുള്ള തൊഴിലുകളില്‍ പ്രത്യേകിച്ച് ഒരു പരിശീലനവും ലഭിച്ചവരല്ല. തൊഴിലില്‍ പരിശീലനവും പരിചയവുമുള്ള മലയാളികള്‍ മറുനാട്ടിലേക്ക് തൊഴില്‍ തേടി പോകുമ്പോള്‍, പകരം ഇവിടേക്ക് വരുന്നത് പ്രത്യേകിച്ച് ഒരു പരിശീലനവും പരിചയവുമില്ലാത്ത മറുനാട്ടുകാരാണ്. ഇതിന്റെ ഫലമായി ഓരോ തൊഴില്‍ രംഗത്തെയും നിലവാരം കുറഞ്ഞുവരുന്നു. ഇതിന് ആരോഗ്യ സുരക്ഷാ പ്രത്യാഘാതങ്ങളുമുണ്ട്. ഇന്ത്യയില്‍ എവിടെയും അസംഘടിത തൊഴിലുകള്‍ക്കും മിനിമം പരിശീലനവും മുതിര്‍ന്ന തൊഴിലാളികളുടെ കൂടെയുള്ള അപ്രന്റീസ്ഷിപ്പും നിര്‍ബന്ധമാക്കണം. അവര്‍ക്ക് മിനിമം ശമ്പളവും ഉറപ്പാക്കണം. പരിശീലനം ലഭിച്ചവരെ മാത്രമേ തൊഴിലിനായി നിയമിക്കൂ എന്നും ഉറപ്പാക്കണം. ഇത്തരം നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ കൊണ്ടുവരാന്‍ സാധിക്കൂ. തൊഴില്‍ രംഗത്തിന്റെ നിലവാരത്തിന്റെ ഉയര്‍ച്ച മലയാളികള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ഉപകാരപ്പെടും.

9. ഉന്നത വിദ്യാഭ്യാസം ഉള്ളവരുടെ കേരളത്തിലേക്കുള്ള പ്രവാസം: കേരളത്തില്‍ ലക്ഷക്കണക്കിന് മറുനാട്ടുകാര്‍ തൊഴില്‍ ചെയ്യുന്നുണ്ടെങ്കിലും അതില്‍ പത്തു ശതമാനം പോലും ഉന്നത വിദ്യാഭ്യാസം ഉളളവരോ ഉയര്‍ന്ന തൊഴിലുകള്‍ ചെയ്യുന്നവരോ അല്ല. അതുപോലെ തന്നെ കേരളത്തില്‍ നിന്നും ഇരുപത് ലക്ഷം പേരെങ്കിലും പുറത്ത് ജോലി ചെയ്യുന്നുണ്ടെങ്കിലും അതിന്‍റെ ഒരു ശതമാനം വിദേശികള്‍ പോലും കേരളത്തില്‍ ജോലി ചെയ്യുന്നില്ല. കേരളത്തിലെ സമ്പദ്‌വ്യവസ്ഥ ഹൈ ടെക്ക് ആയി മാറണമെന്നും ആഗോള സമ്പദ്‌വ്യവസ്ഥയും ആയി ബന്ധിക്കണണമെന്നും ഉണ്ടെങ്കില്‍ ഇതും മാറിയേ പറ്റൂ. ഇന്ത്യയില്‍ നിന്നും വിദേശത്ത് പോയി ജോലി ചെയ്യാന്‍ വിസ കിട്ടാന്‍ ഏറെ കടമ്പകളുണ്ടെന്ന് നമുക്കറിയാം. അതുപോലെതന്നെ മെഡിസിന്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ ഇന്ത്യന്‍ ബിരുദങ്ങള്‍ മറ്റു രാജ്യങ്ങളില്‍ അംഗീകരിച്ചിട്ടില്ല എന്നും.

എന്നാല്‍ ലോക പ്രശസ്തമായ സര്‍വ്വകലാശാലകളില്‍ നിന്നും ബിരുദങ്ങള്‍ നേടിയിട്ടുള്ള വക്കീലുമാര്‍ക്കോ ഡോക്ടര്‍മാര്‍ക്കോ പോലും കേരളത്തില്‍ ജോലി ചെയ്യാന്‍ പറ്റില്ലെന്ന് എത്ര പേര്‍ക്കറിയാം? ലോകത്തിലെ തന്നെ ഏറ്റവും അടഞ്ഞ തൊഴില്‍ കമ്പോളമാണ് ഇന്ത്യയിലേത്. കേരളം ഒരു സാമ്പത്തിക ശക്തി എന്ന നിലയില്‍ അടുത്ത തലത്തിലേക്ക് നീങ്ങണമെങ്കില്‍ ആഗോളമായി നിയന്ത്രിക്കപ്പെടുന്ന സര്‍വീസ് ഇന്‍ഡസ്ട്രിയിലും നോളജ് എക്കണോമിയിലും നാം മുന്നേറിയേ പറ്റൂ. അവിടെ കേരളത്തിലെയോ ഇന്ത്യയിലെയോ മാത്രം മാനവശക്തി കൊണ്ട് മത്സരിച്ചു നില്‍ക്കാന്‍ സാധിക്കില്ല. ഉദാഹരണത്തിന് നിര്‍മ്മാണത്തിലെയോ, എണ്ണ പര്യവേഷണ രംഗത്തെയോ, ബ്ലോക്ക് ചെയിന്‍ രംഗത്തെയോ ലോകോത്തരമായ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ സിംഗപ്പൂരും ദുബായിലും ഹോങ്കോങ്ങിലും ഉണ്ട്. ഇതൊക്കെ പെരുമ്പാവൂരോ കണ്ണൂരോ എത്തിക്കാന്‍ ഭൗതികമായ ഒരു നിയന്ത്രണവുമില്ല. ദുബായില്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്നതിന്റെ പകുതി ചെലവില്‍ കേരളത്തില്‍ കാര്യം നടത്താം. 90 ശതമാനവും മലയാളി തൊഴിലാളികളെ നിയമിക്കുകയും ചെയ്യാം. ദിവസവും സിംഗപ്പൂരിലേക്കും ദുബായിലേക്കും വിമാനമുള്ളതിനാല്‍ ലോകത്തെവിടെയുമുള്ള കക്ഷികളുമായി നേരിട്ട് ബന്ധപ്പെടുക എന്നതും ഒരു ബുദ്ധിമുട്ടാകില്ല. എന്നാല്‍ ഇത്തരം കണ്‍സള്‍ട്ടന്‍സികളില്‍ ജോലി ചെയ്യുന്നത് ഒരു ആഗോള ടീമാണ്. നാട്ടില്‍ ഇത്തരം കണ്‍സള്‍ട്ടന്‍സികള്‍ തുടങ്ങുമ്പോള്‍ മറുനാട്ടുകാര്‍ക്ക് വിസ പരിമിതി വെച്ചാല്‍ ഈ ബിസിനസ് ഒന്നും ഇങ്ങോട്ട് വരില്ല. മറുനാട്ടുകാരുടെ വിസ പ്രശ്‌നവും ഒരു കേന്ദ്ര സര്‍ക്കാര്‍ വിഷയമാണ്.

10. ഡോളര്‍ ഇക്കോണമി: ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാകാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. പക്ഷെ, വിദേശ നാണ്യ രംഗത്ത് ഇപ്പോഴും നിയമങ്ങള്‍ കര്‍ശനമാണ്. ഇന്ത്യന്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഡോളറില്‍ ശമ്പളം കൊടുക്കാനോ, ഇന്ത്യക്കാര്‍ക്ക് ഡോളര്‍ സേവിങ്‌സ് അക്കൗണ്ട് നിലനിര്‍ത്താനോ, കൈയിലുള്ള പണം ഡോളറാക്കി ഇഷ്ടമുള്ളപ്പോള്‍ പുറത്തേക്ക് കൊണ്ടുപോകാനോ സാധിക്കില്ല. ഇത്രയൊക്കെ പരിമിതികളുള്ള രാജ്യത്ത് വന്ന് ജോലിചെയ്യാന്‍ വിദേശികളും വിദേശ ഇന്ത്യക്കാരും മടിക്കും. ആഗോള സമ്പദ്‌വ്യവസ്ഥയുമായി കൊടുക്കല്‍ വാങ്ങല്‍ ഇല്ലാതെ കേരളത്തിന് മുന്നേറാന്‍ കഴിയില്ല. ക്രിസ്തുവിന് മുമ്പ് തന്നെ റോമന്‍ നാണയം വെച്ച് കച്ചവടം നടത്തിയിരുന്ന സ്ഥലമാണ് കേരളം. നമ്മള്‍ ഒരു ഡോളറിനെയും കണ്ട് പേടിക്കേണ്ട കാര്യമില്ല. എന്നാല്‍ ഈ വിഷയവും കേന്ദ്രത്തിന് മാത്രം എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക