മെയ് ഒന്നിലെ തണുത്ത പ്രഭാതത്തില്‍ രാജാക്കാട് പട്ടണത്തിന്റെ നടുമുറ്റത്തെ മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നും തൊട്ടു ചേര്‍ന്ന ക്രിസ്തുരാജ് ഫൊറാനെ പള്ളിയില്‍ നിന്നും ഒരേ സമയം ഉണര്‍ത്തുപാട്ടുകള്‍.
''തൃശൂര്‍ പൂരത്തിന്റെ നാട്ടില്‍ നിന്ന് മേളപ്പെരുമക്കായി ചൊവല്ലൂര്‍ മോഹനവാരിയര്‍എത്തുന്നു' എന്ന് ക്ഷേത്രാങ്കണത്തില്‍ വലിയ ഫ്ലെക്സ്ബോര്‍ഡ് കണ്ടു. പള്ളിയിലാകട്ടെ കല്യാണത്തിനു തിരക്കും.
രാജാക്കാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ആയ എന്‍ആര്‍ സിറ്റിയിലെ കൊടിയംകുന്നേല്‍ കെജെ ജോസഫിന്റെയും സെലിന്റെയും മകന് ജിനീഷിന്റെയും ചങ്ങനാശ്ശേരി നെടുംതകടിയില്‍ ജോസിന്റെയും നാന്‍സമ്മയുടെയും മകള്‍ ടീനുവിന്റെയും വിവാഹത്തിലും വിരുന്നിലും മൂന്ന് പഞ്ചായ ത്തില്‍ നിന്നും അതിഥികള്‍എത്തി. ജിനീഷും ടീനുവും ഡോക്ടര്‍മാര്‍. ടീനുവിന്റെ ഇരട്ട സഹോദരി ഡോ. ടീനയും പ്രതിശ്രുതവരന് ആശിഷ് ആന്റണിയും വിവാഹത്തിനു സാക്ഷ്യം വഹിച്ചു.
ഇടുക്കി ജില്ലയില്‍ ഹൈറേഞ്ചിന്റെ കവാടമായ അടിമാലിയില്‍ നിന്ന് 30 കി.മീ. കിഴക്കാണ് രാജാക്കാട്. മലയിടുക്കുകളിലെ വളഞ്ഞു പുളഞ്ഞു ഇടയ്ക്കിടെ പൊളിഞ്ഞ വഴിയിലൂടെ ഒരുമണിക്കൂര്‍ എടുക്കും അവിടെ എത്താന്‍. രാജാക്കാടും രാജകുമാരിയും സേനാപതിയും മുട്ടിയുരുമ്മി കിടക്കുന്ന പഞ്ചായത്തുകള്‍. ആനയിറങ്കലില്‍ നിന്ന് വരുന്ന പന്നിയാര്‍പുഴ മൂന്നു പഞ്ചായത്തുകളിലൂടെയും ഒഴുകി പൊന്മുടി ഡാമില്‍ പതിക്കുന്നു. പുഴയില്‍ വേനല്‍ക്കാലത്തും നിറയെ വെള്ളം.
രാജാക്കാട് സാന്‍ജോ കോളജും രാജകുമാരിയില്‍ എന്‍എസ്എസ് കോളജും സേനാപതിയില്‍ എസ്എസ്എം കോളജും ഉണ്ടെങ്കിലും മൂന്നിടത്തും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും വിരലില്‍ എണ്ണാനേ ഉള്ളുവെന്ന് എസ്എസ്എം കോളേജിലെ കൊമെഴ്സ് അസിസ്റ്റന്റ് പ്രൊഫസര്‍ അര്ജുന് വി. അജയന് പറയുന്നു. 'മൂന്ന് പഞ്ചായത്തുകള്‍ക്കുമായി അഭിമാനിക്കാന്‍ ഒന്നോ രണ്ടോ സിവില്‍ സര്‍വീസ് ജേതാക്കളേ ഉള്ളു. ഒരാള്‍ ഐആര്‍എസ്. നേടിയ രാജക്കാടുകാരനായ രൂപേഷ്,' മഹാദേവര്‍ ക്ഷേത്രത്തിന്റെ ഉത്സവത്തിരക്കിനിടയില്‍ അദ്ദേഹം പറഞ്ഞു.
'സിറ്റി' കളുടെ നടുമുറ്റമാണ്കുടിയേറ്റ മേഖല. എന്‍ആര്‍ സിറ്റി, കുരുവിള സിറ്റി, പുന്നാസിറ്റി, വാക്കാസിറ്റി, കടുക്കാസിറ്റി എന്നിങ്ങനെ. ആദ്യകാലത്ത് കട തുറന്ന എന്‍ആര്‍ രാഘവനാണ് ഒരു സ്മര്യപുരുഷന്. ആദ്യമായി വായനശാല തുറന്ന തേക്കനാട്ടു കുരുവിള മറ്റൊരാള്‍. പുന്നമരവും കടുക്കാമരവും ഒക്കെ സിറ്റികളായി. കടുക്കാസിറ്റിയുടെ ഇന്നത്തെ പേര് രാജ കുമാരി നോര്‍ത്ത് എന്നാണ്. ചില സിറ്റികളില്‍ ഏതാനും കടകള്‍ മാത്രം.
ചേരമാന്‍ പെരുമാക്കന്മാരുടെ കാലം കാലം മുതല്‍ പൂഞ്ഞാര്‍ രാജഭരണം വരെയുള്ള ചരിത്രം പറയുന്ന പഴമക്കാര്‍ ഇപ്പോള്‍ ഏറെയില്ലെങ്കിലും (ഈ കുടിയേറ്റ മേഖലയില്‍ അതറിയാവുന്ന അപ്പനപ്പൂന്മാരില്‍ പലരും കടന്നുപോയി. ഇവിടെ എംബിടി എന്ന ആദ്യത്തേ ബസ് സര്‍വിസ് നടത്തിയ പി.വി. മത്തായിപിള്ള അവരില്‍ ഒരാളായിരുന്നു. പക്ഷെ അടുത്തയിടെ മരണമടഞ്ഞു, 92 വയസ്) രാജാവിന്റെ കാലം ഓര്‍മ്മിപ്പിക്കാന്‍ രാജാക്കാടും രാജകുമാരിയും സേനാപതിയും അരമനപ്പാറയും ഖജനാപ്പാറയും മതിയാകുമല്ലോ. രാജകുമാരി മാത്രം എടുത്താല്‍ അവിടെ രാജ്കുമാര് എന്നൊരു വന്‍ എസ്റ്റേറ്റ് ഉണ്ടായിരുന്നു. പിന്നീട് അതിന്റെ പേരു രാജകുമാരി എസ്റേറ്റ് എന്ന് മാറ്റി. ഉടമ മുന്‍ തിരുവിതാംകൂര്‍ ചീഫ് സെക്രട്ടറി ജിഎം തമ്പിയും ഭാര്യ ഓമന തങ്കച്ചിയും എസ്റേറ്റ് പലര്‍ക്കായി വിറ്റു സ്ഥലം വിട്ടു.
ഏലവും കുരുമുളകും കാപ്പിയും മാത്രം മതി ഈ മേഖലയുടെ രാജകീയ പ്രതാപം ഉദ്ഘോഷിക്കാന്‍. രാജകുമാരി ഏലവും രാജകുമാരി കുരുമുളകും ഒരുകാലത്ത് കൊച്ചിയിലെ വ്യാപാര ശാലകളില്‍ ഏറ്റം പ്രിയപ്പെട്ട ചരക്കുകള്‍ ആയിരുന്നു. ഇന്നും അതിനു വലിയ ഇടിവ് വന്നിട്ടില്ലെന്നു രാജാക്കാട്നിന്ന് രാജകുമാരി വഴി മൂന്നാര്‍ കുമിളി ഹൈവേയിലെ പൂപ്പാറ വരെ മുക്കാല്‍ മണിക്കൂര്‍ സഞ്ചരിച്ചാല്‍ ബോധ്യമാകും. ഏലത്തിനു പറ്റിയ തണുത്ത അന്തരീക്ഷം. വഴിയോരങ്ങളില്‍ പുതുതായി പണിഞ്ഞ മനോഹരമായ വീടുകള്‍. കാറില്ലാത്ത പൂമുഖങ്ങള്‍ ഇല്ല. ഇടയ്ക്കിടെ 'ഇവിടെ ഡ്രയര്‍ ലഭ്യമാണ്' എന്ന പരസ്യങ്ങളും കാണാം. ഡ്രയറില്‍ ഏലം ഉണക്കാന്‍ കിലോക്ക് പത്തു രൂപ. 500 കിലോ ഉണക്കാവുന്ന ഒരു ഡ്രയറിനു കുറഞ്ഞത് അഞ്ചു ലക്ഷം മുടക്ക് വരും.
''നന്നായി പരിപാലിച്ചാല്‍ ഒരു വര്‍ഷം ഒരേക്കറില്‍ നിന്ന് ആയിരം കിലോ വരെ ഏലം ലഭിക്കും. വില ആയിരത്തില്‍ നിന്ന് 800 വരെ താണെങ്കിലും ആയിരം കിലോക്ക് എട്ടു ലക്ഷം രൂപ കിട്ടുന്നു. അതില്‍ പരമാവധി പകുതി ചെലവു കഴിച്ചാല്‍ നാലു ലക്ഷം ലാഭം,'' ഈ കണക്കു നിരത്തുന്നത് സേനാപതി മാര്‍ ബേസില്‍ വൊക്കേഷനല്‍ ഹയര്‍ സെകണ്ടറി സ്കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന കെ.കെ.മനോജ്. തൊടുപുഴ ന്യുമാന് കോളേജില്‍ നിന്ന് എം.എ. എടുത്ത മനോജിനും ചെറിയതോതില്‍ ഏലകൃഷി ഉണ്ട്.
'എലത്തോട്ടങ്ങള്‍ക്ക് നടുവില്‍ ടൂറിസം വളര്‍ത്താന്‍ എല്ലാ സാധ്യതകളും ഉണ്ട്,' പറയുന്നത് രാജാക്കാട് പഞ്ചായത്ത് പ്രസിഡണ്ട് സതി കുഞ്ഞുമോന്. വൈദ്യുതി മന്ത്രി എം.എം മണിയുടെ മകള്‍. പഞ്ചായത്തില്‍ മുന്നാര്‍ മേഖല യിലെ ഏറ്റം വലിയ റിസോര്‍ട്ടുകളില്‍ ഒന്നായ 'രാഗമായ' രാജാക്കാട് പഞ്ചായത്തിലാണ്. നഗരഹൃദയത്തില്‍ നിന്ന് നാല് കി.മീ. അടുത്ത് കള്ളിമാലി വ്യൂപോയിന്റിനോട് ചേര്‍ന്ന്. അവിടെ നിന്നാല്‍ പൊന്മുടി ഡാമിന്റെ ചേതോഹരമായ ദൃശ്യം കാണാം.ഡാമില്‍ ഹൈഡല്‍ ടൂറിസം നടപ്പാക്കാന്‍ ശ്രമിക്കുന്നു. സ്പൈസ് ടൂറിസത്തിനും സാധ്യത ഏറെ. 1962- ല്‍ പണിത പഞ്ചായത്ത് ഓഫീസ് ജീര്‍ണ്ണിച്ചു. അത് പുതുക്കി പണിയുകയാണ് അടിയന്തിര പരിപാടി.
രാജാക്കാട് എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ രാജകുമാരിയില്‍ യുഡിഎഫിന്റെ പി.ടി. എല്‍ദോ ആണ് പഞ്ചായത്ത് അധ്യക്ഷന്‍. കഴിഞ്ഞ തവണ പ്രസിഡന്റ്റ് ആയിരുന്ന സുമ സുരേന്ദ്രന് (മന്ത്രി മണിയുടെ മറ്റൊരു മകള്‍, ജയം മൂന്നാം തവണ; മണിക്ക് അഞ്ചു പെണ്മക്കള്, രണ്ടു പേരേ ഉള്ളു രാഷ്ട്രീയത്തില്‍, എല്ലാവര്ക്കും കൃഷി) ഇപ്പോള്‍ മെമ്പര്‍ ആണ്. വികസന സമിതി അധ്യക്ഷയും. പഞ്ചായത്തിലെ കുളപ്പാറചാലില്‍ റെഡിയായി നില്ക്കുന്ന കിന്‍ഫ്ര അപ്പേരല്‍ പാര്‍ക്കില്‍ ആയിരം സ്ത്രീകള്‍ക്കു ജോലി ലഭിക്കുമെന്ന് എല്‍ദോ അഭിമാനത്തോടെ പറഞ്ഞു. ഹൈറേഞ്ചിലെ ഏറ്റം വലിയ വ്യവസായ സ്ഥാപനം അതായിരിക്കും. സുമ പ്രസിഡന്റ്റ് ആയിരുന്ന കാലത്ത് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് തറക്കല്ലിട്ട പദ്ധതി ആണിത്. എംഎല്‍എ കെകെ ജയചന്ദ്രനും മുന്‍കൈ എടുത്തു. ഇപ്പോള്‍ മന്ത്രി എംഎം മണി ശ്രമിച്ചാണ് പദ്ധതിക്ക് പുതുജീവന്‍ ലഭിച്ചതെന്നു സുമ ഓര്‍മ്മിപ്പിച്ചു.
രാജാവിന്റെ സൈന്യത്തലവന്‍ വസിച്ചിരുന്ന തെന്നു കരുതുന്ന സേനാപതിയിലും ഭൂരിഭാഗവും കൃഷിക്കാര്‍ തന്നെ. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ജോസ് തോമസ് കാഞ്ഞിരക്കോണം പ്രസിഡന്റ്റ്. പതിനെട്ടു വര്‍ഷം സര്‍വിസ് സഹകരണ ബാങ്ക് അധ്യക്ഷന്‍ ആയിരുന്നു. നാലാം തവണ പഞ്ചായത്ത് അംഗം. പ്രസിഡന്റ്റ് ആകുന്നതു ആദ്യവും. പഞ്ചായത്തിലെ കാറ്റൂതിമേട്, സ്വര്‍ഗംമേട്, പെട്ടിപ്പാറ എന്നിവിടങ്ങളില്‍ ടൂറിസം വികസനത്തിന് വന്‍ സാധ്യത. അവിടങ്ങളിലേക്ക് ടാര്‍ ചെയ്തു നല്ല വഴി ഉണ്ടാക്കാനുള്ള പദ്ധതി ജോര്‍ജ് കുര്യന് അധ്യക്ഷനായ വികസന സമിതി ആവിഷ്കരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ആദിവാസി വംശജന് രമേശ് രാജന് സിവില്‍ സര്‍വിസില്‍ എത്തിപ്പെടാന്‍ കഴിഞ്ഞതില്‍ തികഞ്ഞ അഭിമാനം തോന്നുന്നു.
ഒരുനൂറ്റാണ്ടിന്റെ കുടിയേറ്റ ചരിത്രമാണ് എലമലമേടുകള്‍ക്ക്. വഴിയോ വാഹനമോ വൈദ്യുതിയോ വിദ്യാലയമോ ഇല്ലാതെ മണ്ണിനോട് പടവെട്ടി വിജയിച്ച കഥകള്‍ ധാരാളം. ബിസിനസില്‍ പിടിച്ചു കയറാന്‍ പലര്‍ക്കും കഴിഞ്ഞു. അത്തരം ഒരാളാണ് കോലഞ്ചെരി പഴന്തോട്ടം സ്വദേശി നിബു പോള്‍ (40). ബി.കോം. രാജകുമാരിയില്‍ 'കൊച്ചിന് രാജകുമാരി' എന്നഫര്‍ണിച്ചര്‍ ഷോപ്പ് തുറന്നു. ഹിറ്റാച്ചി എസ്കവേറ്റര്‍ വാങ്ങി. പതിനൊന്നു വര്‍ഷം മുമ്പ് പുതിയൊരു ലെയ് ലാന്‍ഡ്ബസ് എടുത്തു അടിമാലി-ശാന്തന്‍പാറ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചു. ബസിനു പേരിട്ടത് 'രാജകുമാരി'. 'നമ്മുടെ സ്വന്തം നാട്' എന്നുകൂടി മുന്നിലും പിന്നിലും സൈഡിലും ഇംഗ്ലീഷിലും മലയാളത്തിലും എഴുതി. സ്ഥലപ്പേരുകള്‍ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും. പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലില്‍ അതലിറ്റ് ബീനാമോളുടെ അയല്‍ക്കാരി ജോസ്മിയാണ് ഭാര്യ. കട നോക്കുന്നത് ജോസ്മി. നാലേക്കര്‍ പാട്ടത്തിനെടുത്ത് ഏലം കൃഷിയുമുണ്ട്.
ഹൈറേഞ്ചിലെ ഇന്‍ഫര്‍മേഷന്‍ വിപ്ലവം ആരെയും അമ്പരരിപ്പിക്കും. കൊച്ചു വെളുപ്പന് കാലത്ത് എല്ലാ പത്രങ്ങളും എത്തും. എല്ലായിടത്തും മൊബൈല്‍ ടവറുകള്‍, കട്ടപ്പന നിന്ന് ഇടുക്കി വിഷനും, എച്ച്സിഎന്നും ഇടുക്കിനെറ്റും അടിമാലിയില്‍ നിന്നു മീഡിയനെറ്റും ചാനല്‍ ടുഡേയും രാജാക്കാടു നിന്നു സിറ്റി വിഷനും പ്രാദേശിക വാര്‍ത്താ ബുള്ളറ്റിനുകള്‍ ഉള്‍പ്പെടെ പ്രക്ഷേപണം ചെയ്യുന്നു. എല്ലാവര്ക്കും നിറയെ പരസ്യങ്ങള്‍. സിറ്റിവിഷനു ലേഡി മാനേജരെ ആവശ്യമുണ്ടെന്നുള്ള സ്ട്രീമറും സ്ക്രീനില്‍ ഓടിനടക്കുന്നു. എലമലച്ചോലയില്‍ നിന്ന് പത്രപ്രവര്‍ത്തകരും എഴുത്തുകാരും പലരുണ്ട്. ജീവന് ടിവിയിലെ മനോജ് മാതിരപ്പള്ളിയുടെ 'ഇടുക്കി ദേശം ചരിത്രം സംസ്കാരം,' ദേശാഭിമാനിയിലെ കെ.ടി.രാജീവിന്റെ 'ഇടുക്കി: മണ്ണും മനുഷ്യരും,' ദീപിക റിപ്പോര്‍ട്ടര്‍ ജിജോ രാജകുമാരിയുടെ 'രാജകുമാരി അമ്മ' എന്നീ ഗ്രന്ഥങ്ങള്‍ വിശിഷ്ടം.
(ചിത്രങ്ങള്‍ 1, 2, 10 കടപ്പാട്: ഉല്ലാസ് റെയിന്‍ബോ രാജകുമാരി, ബിന്നി കൊല്ലാട്, കണ്ണന് രാജാക്കാട്)