Image

കൊല്ലരുത് പ്‌ളീസ്...അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വന്നോട്ടെ

Published on 11 May, 2018
കൊല്ലരുത് പ്‌ളീസ്...അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വന്നോട്ടെ
നടന്‍ ജഗതി ശ്രീകുമാറിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരേ പ്രതികരണവുമായി മകള്‍ പാര്‍വതി. ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം. സോഷ്യല്‍ മീഡിയ വഴി ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുതെന്നും അദ്ദേഹം ആയുസോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നുണ്ടെന്നും ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് അദ്ദേഹത്തിന് മെന്റല്‍ ഷോക്ക് നല്‍കുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ച് അദ്ദേഹത്തെ പൂര്‍ണമായിട്ടും ഈ ലോകത്തു നിന്നു പറഞ്ഞയക്കരുതേ...എന്നാണ് പാര്‍വതി പറയുന്നത്. 

പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

ഇങ്ങനെയൊരു പോസ്റ്റ് അപ്‌ലോഡ് ചെയ്യണമെന്നു വിചാരിച്ചതല്ല. പക്ഷേ അപ്‌ലോഡ് ചെയ്യാതിരിക്കാന്‍ കഴിയുന്നില്ല. കുറേ നാളായി സഹിക്കുന്നു. ദയവു ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഉളളവര്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുത്. അദ്ദേഹം ആയുസോടും ആരോഗ്യത്തോടും കൂടി പേയാടുള്ള വീട്ടില്‍ സന്തോഷത്തോടെ ഇരിപ്പുണ്ട്. ഇനി അഥവാ അദ്ദേഹത്തിന് ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അങ്ങോട്ടു വിളിച്ചറിയിച്ചോളാം. അതാണല്ലോ എല്ലാവരുടേയും ആഗ്രഹം. എങ്ങനെയെങ്കിലും ചത്തുതൊലയണമെന്നാണല്ലോ സോഷ്യല്‍ മീഡിയയില്‍ ഉളളവര്‍ ആഗ്രഹിക്കുന്നത്.

നിങ്ങള്‍ ഒന്ന് ആലോചിക്കൂ. ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിക്ക് എന്തെങ്കിലും സംഭവിച്ചു എന്നു കേള്‍ക്കുമ്പോള്‍ തന്നെ കണ്ണും പൂട്ടി ഫോര്‍വേഡ് ചെയ്യുന്നതിനു മുമ്പ് ഒരു നിമിഷം ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നാലോചിക്കാനുള്ള മാനുഷിക ബോധമങ്കിലും കാണിക്കണം. മനുഷ്യത്വമെന്നത് നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്ളവര്‍ ഒട്ടും കാണിക്കുന്നില്ല.

കലാകാരന്‍മാര്‍ എന്നുള്ളത് നിങ്ങള്‍ക്ക് പന്താടാനുള്ള ഒരു വ്യക്തിത്വമല്ല എന്നു മനസിലാക്കണം. അവര്‍ക്കുമുണ്ട് വികാരങ്ങള്‍ എന്നു നിങ്ങള്‍ മനസിലാക്കണം. ഞങ്ങള്‍ എന്തുമാത്രം പരിശ്രമിച്ചുകൊണ്ടാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിക്കണം. ഈ ന്യൂസ് കാണുമ്പോഴുള്ള മെന്റര്‍ ഷോക്ക്, മെന്റല്‍ ഡിപ്രഷന്‍ എന്നിവയെല്ലാം കാരണം അദ്ദേഹം വീണ്ടും ഡൗണ്‍ ആയി പോവുകയാണ്.

ഇപ്പോള്‍ അദ്ദേഹത്തിന് വായിക്കാനുള്ള കപ്പാസിറ്റിയുണ്ട്. സംസാരിക്കാനുള്ള കപ്പാസിറ്റിയുണ്ട്, ആളുകളെ തിരിച്ചറിയാനുള്ള കപ്പാസിറ്റിയുണ്ട്. പക്ഷേ ഈ ഒരു ന്യൂസ് വായിക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന മെന്റല്‍ ഷോക്ക് നിങ്ങള്‍ മനസിലാക്കിയിരിക്കണം. ദയവു ചെയ്ത് നിങ്ങള്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുത്. എന്റെ എളിയ അഭ്യര്‍ത്ഥനയാണ്. ഇനി അഥവാ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ഞാന്‍ ഫെയ്‌സ്ബുക്കില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാം. അദ്ദേഹത്തെ കൊല്ലരുത്. എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വന്നോട്ടെ.

എത്രയെ സിനിമകളില്‍ കഥാപാത്രങ്ങളായി നിങ്ങളെ ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും ഒരായുസിനുള്ള കഥാപാത്രങ്ങളെ തന്ന വ്യക്തിയാണ് ജഗതി ശ്രീകുമാര്‍. അദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ നിങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും പ്രാര്‍ത്ഥിക്കുക. ഒരു മകളുടെ എളിയ പ്രാര്‍ത്ഥനയാണ്. അദ്ദേഹം സന്തോഷവാനായി ഇരിപ്പുണ്ട്. ഒരു കുഴപ്പവുമില്ല. ഞങ്ങള്‍ പരമാവധി ശ്രമിക്കുകയാണ് അദ്ദേഹത്തെ സില്‍വര്‍ സക്രീനിലേക്ക് തിരിച്ചു കൊണ്ടുവരാന്‍. അതിന് നിങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും ഇങ്ങനെയൊരു ന്യൂസ് തന്ന് മെന്റല്‍ ഷോക്ക് തന്ന് അദ്ദേഹത്തെ പൂര്‍ണമായും ഈ ലോകത്തു നിന്നും പറഞ്ഞയക്കരുത്, ദൈവത്തെ ഓര്‍ത്ത്. പാര്‍വതി പറയുന്നു.
see video below 
Join WhatsApp News
Mathew V. Zacharia, New Yorker 2018-05-12 16:49:20
Heartbreaking request!.Respect and pray.
Mathew V. Zacharia, New Yorker
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക