Image

നീറ്റ്‌ പരീക്ഷയില്‍ അടിവസ്‌ത്രം അഴിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ പാലക്കാട്‌ എസ്‌പിയോട്‌ വിശദീകരണം തേടി

Published on 12 May, 2018
നീറ്റ്‌ പരീക്ഷയില്‍ അടിവസ്‌ത്രം അഴിപ്പിച്ച സംഭവത്തില്‍  മനുഷ്യാവകാശ കമ്മീഷന്‍ പാലക്കാട്‌ എസ്‌പിയോട്‌ വിശദീകരണം തേടി


അഖിലേന്ത്യ മെഡിക്കല്‍, ദന്തല്‍ പ്രവേശനപരീക്ഷയില്‍(നീറ്റ്‌) പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്‌ത്രം അഴിച്ചു മാറ്റിയ സംഭവത്തില്‍ നടപടിയുമായി മനുഷ്യാവകാശ കമ്മിഷന്‍. സംഭവത്തെക്കുറിച്ച്‌ ഡിവൈഎസ്‌പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതല ഏല്‍പ്പിക്കണമെന്നും ഉടന്‍ വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആക്ടിങ്‌ ചെയര്‍മാന്‍ പി. മോഹന്‍ദാസ്‌ പാലക്കാട്‌ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ നിര്‍ദേശം നല്‍കി.

പാലക്കാട്‌ നഗരത്തിലെ ലയണ്‍സ്‌ സ്‌കൂളില്‍ നടന്ന (നീറ്റ്‌) പരീക്ഷയില്‍ പരിശോധനയുടെ ഭാഗമായി മെറ്റല്‍ ഹുക്ക്‌ ഉള്ള അടിവസ്‌ത്രം വിദ്യാര്‍ഥിനിക്ക്‌ അഴിച്ചുമാറ്റേണ്ടി വന്നു. തുടര്‍ന്ന്‌ അശ്ലീലകരമായ രീതിയില്‍ അധ്യാപകന്‍ തുറിച്ചു നോക്കിയെന്ന്‌ വിദ്യാര്‍ത്ഥിനിയുടെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കമ്മീഷന്റെ നടപടി.

മെറ്റല്‍ ഉള്ള വസ്‌തുക്കള്‍ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കരുത്‌ എന്ന്‌ സിബിഎസ്‌ഇ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മെറ്റല്‍ ഹുക്ക്‌ ഉള്ള അടിവസ്‌ത്രം അഴിച്ചുമാറ്റുന്നതിന്‌ കുട്ടിയോട്‌ നിരീക്ഷകര്‍ നിര്‍ദേശിച്ചത്‌.

അധ്യാപകന്റെ നെഞ്ചിലേക്കുള്ള തുറിച്ചുനോട്ടം അസഹ്യമായതോടെ ചോദ്യ പേപ്പര്‍ കൊണ്ട്‌ ശരീരം മറച്ചതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ഷാള്‍ ധരിച്ചിരുന്നില്ല. പരാതിക്കാരിക്കു മാത്രമല്ല ആ ഹാളില്‍ പരീക്ഷയ്‌ക്ക്‌ വന്ന 25 പെണ്‍കുട്ടികളുടെയും മെറ്റല്‍ ഹുക്ക്‌ ഉള്ള അടിവസ്‌ത്രം അഴിച്ചുമാറ്റിച്ചതിന്‌ ശേഷമാണ്‌ ഹാളില്‍ പ്രവേശിപ്പിച്ചത്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഒഴിഞ്ഞ ചാക്കിന്റെ മറവില്‍ നിന്നാണ്‌ പെണ്‍കുട്ടികള്‍ക്ക്‌ അടിവസ്‌ത്രം മാറ്റേണ്ടി വന്നത്‌. ഇതും നീറ്റ്‌ പരിശോധനയുടെ നിയമത്തിന്റെ ഭാഗമാണെന്ന ധരിച്ച പെണ്‍കുട്ടി ഹാളില്‍ വച്ച്‌ പ്രതികരിച്ചില്ല. പിന്നീട്‌ പരീക്ഷ കഴിഞ്ഞ്‌ വീട്ടില്‍ തിരിച്ചു വന്ന ശേഷം സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴാണ്‌ മറ്റു സെന്ററുകളില്‍ ഇത്തരം സംഭവങ്ങള്‍ ഇല്ലായിരുന്നുവെന്ന്‌ അറിഞ്ഞത്‌. ഇതോടെയാണ്‌ കുട്ടി പൊലീസിനെ സമീപിച്ചത്‌.

സംഭവത്തില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌തതായി ടൗണ്‍ നോര്‍ത്ത്‌ എസ്‌ഐ , ആര്‍ രഞ്‌ജിത്ത്‌ അറിയിച്ചു. നീറ്റ്‌ പരീക്ഷയുടെ ഡ്രസ്‌ കോഡിനെ ചൊല്ലി കഴിഞ്ഞ വര്‍ഷവും വന്‍വിവാദങ്ങളുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക