Image

കര്‍ണാടകയില്‍ കുമാരസ്വാമി മുഖ്യമന്ത്രിയാകും; മന്ത്രിസഭാ രൂപീകരണത്തിന്‌ ജെഡിഎസിന്‌ കോണ്‍ഗ്രസ്‌ പിന്തുണ

Published on 15 May, 2018
കര്‍ണാടകയില്‍ കുമാരസ്വാമി മുഖ്യമന്ത്രിയാകും; മന്ത്രിസഭാ രൂപീകരണത്തിന്‌ ജെഡിഎസിന്‌ കോണ്‍ഗ്രസ്‌ പിന്തുണ
 കര്‍ണാടക  നിയമസഭാ തിരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതിന്‌ പിന്നാലെ ബിജെപിയെ അധികാരത്തില്‍നിന്ന്‌ അകറ്റി നിര്‍ത്താന്‍ തന്ത്രപരമായ നീക്കവുമായി കോണ്‍ഗ്രസ്‌. 40 സീറ്റുള്ള ജെഡിഎസിന്‌ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ നല്‍കുമെന്ന്‌ കോണ്‍ഗ്രസ്‌ അറിയിച്ചു. ഈ ധാരണയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ ജെഡിഎസ്‌ നേതാവ്‌ എച്ച്‌.ഡി. കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകും. ദേവഗൗഡയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ധാരണയുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്‌.

222 അംഗ കര്‍ണാടക നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനായി 114 സീറ്റുകള്‍ വേണം. ഒരു ഘട്ടത്തില്‍ ബിജെപി ഈ മാന്ത്രികസംഖ്യ കടന്ന്‌ മുന്നേറിയിരുന്നെങ്കിലും പിന്നീട്‌ ലീഡ്‌ നില 105ലേക്ക്‌ താഴ്‌ന്നു. ഈ സാഹചര്യത്തിലാണ്‌ ജെഡിഎസിന്‌ പിന്തുണ കൊടുക്കുക എന്ന രാഷ്ട്രീയ തന്ത്രത്തിലേക്ക്‌ കോണ്‍ഗ്രസ്‌ എത്തിയത്‌. കുമാരസ്വാമി നയിക്കുന്ന സര്‍ക്കാരിന്‌ പുറത്തുനിന്ന്‌ പിന്തുണ കൊടുക്കാനാണ്‌ കോണ്‍ഗ്രസ്‌ തീരുമാനം.
ദേവഗൗഡയുടെ വീട്ടില്‍ എത്തിയ കോണ്‍ഗ്രസ്‌ നേതാവ്‌ ഗുലാം നബി ആസാദ്‌ മുഖാന്തിരം ദേവഗൗഡയും സോണിയാ ഗാന്ധിയും സംസാരിക്കുകയും കോണ്‍ഗ്രസ്‌ പിന്തുണ ജെഡിഎസിന്‌ എന്ന്‌ ഉറപ്പാക്കുകയുമായിരുന്നു.

വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക്‌ നീങ്ങുമ്പോള്‍ ബിജെപി 105 സീറ്റിലാണ്‌ ലീഡ്‌ ചെയ്യുന്നത്‌. കേവല ഭൂരിപക്ഷ നേടാന്‍ ഇനി ഏഴു സീറ്റുകള്‍കൂടി വേണം. അതിലേക്കെത്താനുള്ള സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്‌. കോണ്‍ഗ്രസ്‌ 73 സീറ്റും ജെഡിഎസ്‌ 41 സീറ്റും മറ്റ്‌ പാര്‍ട്ടികള്‍ രണ്ട്‌ സീറ്റും നേടിയിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക