കര്‍ണാടകയില്‍ ബി.എസ്.യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഇന്നു രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതി.
കര്‍ണാടക ഗവര്‍ണറുടെ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ കോടതി, ഗവര്‍ണറുടെ ഓഫിസിന് നോട്ടിസ് അയയ്ക്കുമെന്ന് അറിയിച്ചു.
ജസ്റ്റിസ് സിക്രി, അശോക് ഭൂഷണ്‍, ബോബ്ഡെ എന്നിവരടങ്ങിയ ബെഞ്ചാണ് കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിച്ചത്. ഇന്ന് പുലര്‍ച്ചെ 1.45 നാണ് കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചത്. കോണ്‍ഗ്രസിന് വേണ്ടി മനു അഭിഷേക് സിങ്വിയാണ് ഹാജരായത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും ബിജെപിക്കു വേണ്ടി മുകുള്‍ റോത്തഗിയും ഹാജരായി
രണ്ടുമണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണു മൂന്നംഗ സുപ്രീംകോടതി ബെഞ്ചിന്റെ തീരുമാനം. ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പുലര്‍ച്ചെ 2.10ന് തുടങ്ങിയ വാദംകേള്‍ക്കല്‍ നാലേകാലോടെയാണ് അവസാനിപ്പിച്ചത്.
ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി ്
ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമെന്നത് കുറയ്ക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തിലും അനുകൂലമായ തീരുമാനമുണ്ടായില്ല. 15 ദിവസത്തിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. യെദ്യൂരപ്പയെ കക്ഷിചേര്‍ക്കും.
ഗവര്‍ണര്‍ക്ക് നോട്ടീസയക്കണമെന്ന ആവശ്യവും കോടതി തള്ളി. ഗവര്‍ണര്‍ എന്നത് ഭരണഘടനാ പദവിയാണ്. അങ്ങനെയൊരാള്‍ക്ക് നോട്ടീസയക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി.
ആദ്യം സത്യപ്രതിജ്ഞ നടക്കട്ടെ. എല്ലാവരുടെയും വാദങ്ങള്‍ വിശദമായി പിന്നീടു കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി.
ഭൂരിപക്ഷം ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ തെളിയിക്കാമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും, ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും കോടതിയെ അറിയിച്ചിരുന്നു.