Image

ഒറിഗണ്‍ കാട്ടുതീക്ക് കാരണക്കാരനായ 15 കാരന് 36 മില്യണ്‍ പിഴ

പി പി ചെറിയാന്‍ Published on 23 May, 2018
ഒറിഗണ്‍ കാട്ടുതീക്ക് കാരണക്കാരനായ 15 കാരന് 36 മില്യണ്‍ പിഴ
പോര്‍ട്ട്‌ലാന്റ് (ഒറിഗണ്‍): 2017 സെപ്റ്റംബര്‍ 2 ന് ഈഗിള്‍ ക്രീക്കിലെ 48,000 ഏക്കര്‍ കാട് കത്തിനശിക്കുന്നതിന് കാരണക്കാരനായ 15 കാരന്‍ വിവിധ ഏജന്‍സികള്‍ക്കും കമ്പനികള്‍ക്കും പുനരധിവാസ തുകയായി 36 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന് കഴിഞ്ഞ  വാരാന്ത്യം സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജ് ജോണ്‍ ഒള്‍സന്‍ ഉത്തരവിട്ടു.

വാഷിങ്ടണ്‍ വാന്‍കൂറില്‍ നിന്നുള്ള പതിനഞ്ചുകാരന്‍ രണ്ടു പടക്കം കത്തിച്ചു എറിഞ്ഞതാണ് തീപടര്‍ന്ന് പിടിക്കുന്നതിന് കാരണമെന്ന് കോടതി കണ്ടെത്തി. തീ ആളി പടര്‍ന്നതിനെ തുടര്‍ന്ന് ആളുകളെ മാറ്റി താമസിക്കുകയും പ്രധാന ഹൈവേകള്‍ അടയ്ക്കുകയും പ്രധാന ടൂറിസ്റ്റ് ആകര്‍ഷണം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

പതിനഞ്ചുകാരന് 36 മില്യണ്‍ ഡോളര്‍ ഉണ്ടാക്കുക പ്രയാസമാണെങ്കിലും ജീവിതകാലം മുഴുവന്‍ ഇതിലേക്ക് പണം അടയ്‌ക്കേണ്ടിവരുമെന്നും കോടതി വിധിച്ചു. ഈ വിധി വളരെ ക്രൂരമായിപ്പോയെന്ന് പ്രതിയുടെ അറ്റോര്‍ണി വാദിച്ചു. എന്നാല്‍ ഭരണഘടനയ്ക്കകത്തു നിന്നാണ്  വിധി പ്രസ്താവിക്കുന്നതെന്നു കോടതി വിശദീകരിച്ചു. പ്രതിക്ക് കോര്‍ട്ടി ഓഫ് അപ്പീല്‍സിലോ, സുപ്രീം കോടതിയിലോ അപ്പീല്‍ നല്‍കാവുന്നതാണെന്നും കോടതി പറഞ്ഞു.

പ്രതിക്ക് 10 വര്‍ഷത്തെ പ്രൊബേഷനും മാപ്പപേക്ഷിച്ചു 150 കത്തുകളും എഴുതണമെന്നും കോടതി വിധിയില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇത്തരം കേസുകളില്‍  വിധിക്കുന്ന കൂടിയ ശിക്ഷയാണ് പതിനഞ്ചുകാരനു കോടതി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക