Image

റോഡപകടത്തില്‍ കൊല്ലപ്പെട്ട ഏക മകന്റെ മൃതദേഹത്തില്‍ അന്ത്യ ചുംബനം നല്‍കി മാതാപിതാക്കള്‍ കീടനാശിനി കഴിച്ച്‌ മരണം വരിച്ചു

Published on 24 May, 2018
റോഡപകടത്തില്‍ കൊല്ലപ്പെട്ട ഏക മകന്റെ മൃതദേഹത്തില്‍ അന്ത്യ ചുംബനം നല്‍കി മാതാപിതാക്കള്‍  കീടനാശിനി കഴിച്ച്‌ മരണം വരിച്ചു
മറയൂര്‍: റോഡപകടത്തില്‍ ഏകമകന്‍ മരിച്ചപ്പോള്‍ സങ്കടം സഹിക്കാനാവാതെ മാതാപിതാക്കള്‍ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്‌തു. മകന്റെ മൃതദേഹം അവസാനാമായി ഒരു വട്ടം കൂടി കണ്ട്‌ അന്ത്യ ചുംബനം നല്‍കിയ ശേഷമാണ്‌ മകന്‌ പിന്നാലെ മാതാപിതാക്കളും ഈ ലോകത്ത്‌ നിന്നും യാത്രയായത്‌. തമിഴ്‌നാട്‌ അവിനാശി ബൈപ്പാസ്‌ റോഡില്‍ ബൈക്ക്‌ അപകടത്തില്‍ മകന്‍ നിഷാന്ത്‌ (18) മരിച്ച ദുഃഖം താങ്ങാനാകാതെ മാതാപിതാക്കളായ നാമക്കല്‍ ഈക്കാട്ടൂര്‍ സ്വദേശികളായ ശക്തിവേല്‍ (49), ഭാര്യ സുധ (45) എന്നിവരാണു ജീവനൊടുക്കിയത്‌.

ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ചുമണിയോടെ നാദംപാളയം ജങ്‌ഷനിലുണ്ടായ അപകടത്തില്‍ പരുക്കേറ്റാണ്‌ നിഷാന്തും സുഹൃത്ത്‌ പൂളാംപെട്ടി സ്വദേശി കൃപാകരനും മരിച്ചത്‌. മരണവിവരം അറിഞ്ഞ ശക്തിവേല്‍ ഭാര്യ സുധയുമായി മകന്റെയും സുഹൃത്തിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരുന്ന വിനാശി ഗവ. ആശുപത്രിയിലെത്തി അന്ത്യചുംബനം നല്‍കി.

തുടര്‍ന്ന്‌ ഇരുവരും രാത്രി പത്ത്‌ മണിയോടെ കാറില്‍ കയറി ഇരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ഇരുവരും പുറത്തിറങ്ങിയില്ല. തുടര്‍ന്ന്‌ ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തുക ആയിരുന്നു. തുടര്‍ന്നു തിരുപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിച്ചു.

തെങ്ങിന്‌ ഉപയോഗിക്കുന്ന കീടനാശിനി തേനില്‍ കലര്‍ത്തി വെള്ളരിക്കയില്‍ പുരട്ടിയാണ്‌ കഴിച്ചതെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു. ഏകമകന്‍ മരിച്ചതിന്റെ ദുഃഖം താങ്ങാനാവാതെയാണ്‌ ഇവര്‍ ആത്മഹത്യ ചെയ്‌തത്‌. ശക്തിവേല്‍, സുധ, മകന്‍ നിഷാന്ത്‌ എന്നിവരുടെ മൃതദേഹങ്ങള്‍ കാട്ടൂര്‍ പൊതുശ്‌മശാനത്തിലും കൃപാകരന്റെ മൃതദേഹം പൂളാംപെട്ടി പൊതുശ്‌മശാനത്തിലും സംസ്‌കരിച്ചു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക