നടുക്കത്തോടെയാണ് അക്ഷരനഗരി ആ വാര്‍ത്ത ശ്രവിച്ചത്. വടക്കേ ഇന്ത്യയില്‍ നടന്നുകണ്ടിട്ടുള്ള ദുരഭിമാന കൊലപാതകം നമ്മുടെ നാട്ടിലും എത്തിയോ എന്ന ഞെട്ടല്‍. കൊല്ലപ്പെട്ട നവവരനെക്കുറിച്ച് ഓഫീസുകളിലും നടപ്പാതകളിലും സമൂഹമാധ്യമങ്ങളിലും ദുഃഖാര്‍ദ്രമായ ചര്‍ച്ചകള്‍ നടന്നു. ഭരണപക്ഷത്തിന്‍െ്‌റയും പൊലീസിന്‍െ്‌റയും അനാസ്ഥ ചൂണ്ടിക്കാട്ടി രാഷ്ട്രീയക്കാരും രംഗം കൊഴുപ്പിച്ചു.
പ്രതിഷേധ സൂചകമായുള്ള ഹര്‍ത്താലിന്‍െ്‌റ പ്രഖ്യാപനത്തോടെ അന്തരീക്ഷം മാറി. നാടിനെ കാര്‍ന്നുതിന്നുന്ന വര്‍ഗീയ വിഷത്തെപ്രതിയുള്ള ആകുലത ജനത്തെ അലട്ടിയില്ല. ഓര്‍ക്കാപ്പുറത്ത് കിട്ടിയ ഒഴിവുദിവസം എങ്ങനെ ആഘോഷിക്കാം എന്ന് മാത്രമാണ് അവര്‍ ചിന്തിച്ചത്. ഇതിനെച്ചൊല്ലിയുള്ള ചാനല്‍ സംവാദങ്ങള്‍ക്ക് ചെവികൊടുക്കാതെ റിമോട്ടില്‍ വിരലമര്‍ത്തി പതിവ് പ്രോഗ്രാമുകളിലേക്ക് ആളുകള്‍ തിരിഞ്ഞപ്പോള്‍ പലതും നഷ്ടപ്പെട്ട ജീവിതങ്ങളെക്കുറിച്ച് ഓര്‍ത്തില്ല.
ഈ സംഭവം മുന്നോട്ടുവെക്കുന്ന പാഠം ഉള്‍ക്കൊള്ളാനും മുതിര്‍ന്നില്ല. അതേ സമയം, മകള്‍ പ്രണയിച്ച ആളുടെ ജാതിയുടെ പേരില്‍ നഷ്ടപ്പെട്ട അഭിമാനം നരബലിയിലൂടെ വീണ്ടെടുത്ത് ആ അച്ഛന്‍ തല ഉയര്‍ത്തിപ്പിടിച്ച് ചുറ്റും നോക്കിയിരുന്നിട്ടുണ്ടാകാം- വിധവയായ മകള്‍, കൊലയാളിയായ മകന്‍...ഹാ, എന്തൊരഭിമാനം!