പാസ്‌പോര്‍ട്ട് വെരിഫിക്കേഷനുള്ള കൈക്കൂലി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചു. ഇനി മുതല്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് പോലീസ് വീടുകളില്‍ എത്തില്ല. ജൂണ്‍ ഒന്നു മുതല്‍ വീട്ടില്‍ ചെന്നുള്ള വെരിഫിക്കേഷന്‍ നിര്‍ത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. മേയ് 21ന് ജോയന്റ് സെക്രട്ടറി ആന്‍ഡ് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ കെ. ചാറ്റര്‍ജിയാണ് ഉത്തരവ് ഇറക്കിയത്. വര്‍ഷങ്ങളായി പിന്തുടര്‍ന്നുവന്ന പോലീസ് പരിശോധനയില്‍ അപേക്ഷകന്റെ വിലാസവും ക്രിമിനല്‍ പശ്ചാത്തലവും വീട്ടില്‍ചെന്ന് പരിശോധിച്ചിരുന്ന രീതിയാണ് ഇതോടെ ഇല്ലാതാകുന്നത്.അപേക്ഷ നല്‍കുമ്‌ബോള്‍ വിലാസം രേഖപ്പെടുത്തുന്ന കോളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി താമസിക്കുന്ന സ്ഥലവും കുടുംബ വിലാസവും രേഖപ്പെടുത്തണമായിരുന്നു. ഇനിമുതല്‍ ഒരു വിലാസം മാത്രം നല്‍കിയാല്‍ മതി. മറ്റിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് ഇതിന്റെ ഗുണം കൂടുതല്‍. പോലീസ് പരിശോധന രണ്ടിടങ്ങളിലും ഉണ്ടായിരുന്നത് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ കാലതാമസമുണ്ടാക്കിയിരുന്നു.പാസ്‌പോര്‍ട്ട് കേന്ദ്രം നല്‍കുന്ന അപേക്ഷയുടെ വിവരം അനുസരിച്ച് സ്‌റ്റേഷനുകളില്‍ നിന്ന് തന്നെ പോലീസിന് റിപ്പോര്‍ട്ട് കൈമാറാം. അപേക്ഷകന്റെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കല്‍ മാത്രമാണ് ഇനിയുള്ള ഏക ജോലി.
ഒന്‍പത് ചോദ്യങ്ങളായിരുന്നു പ്രധാനമായും പോലീസ് പരിശോധിച്ചത്. ഇനി അവസാന ഒരു വര്‍ഷത്തെ വിലാസം, ഫോട്ടോയും അപേക്ഷയിലെ വിവരങ്ങളും ശരിയാണോ തുടങ്ങിയ ചോദ്യങ്ങള്‍ അന്വേഷിക്കേണ്ടതില്ല. ഫോട്ടോ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍നിന്ന് തന്നെയാണ് എടുക്കുന്നത്. രേഖകളും അവിടെ പരിശോധിക്കുന്നുണ്ട്. അതിനാല്‍ രണ്ടാമതുള്ള പരിശോധന ആവശ്യമില്ലെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം.
എവിടെ നിന്നും പാസ്‌പോര്‍ട്ട് അപേക്ഷിക്കാം. അപേക്ഷകന് എവിടെനിന്നും അപേക്ഷിക്കാം. അവിടെ താമസിക്കുന്ന രേഖ മാത്രംമതി. മുന്‍പ് ദൂരങ്ങളിലുള്ളവര്‍ കുടുംബവീട്ടില്‍ വന്നായിരുന്നു പാസ്‌പോര്‍ട്ട് എടുത്തത്. ആള്‍ സ്ഥലത്തുണ്ടാകണം
ഇപ്പോള്‍ താമസിക്കുന്ന മേല്‍വിലാസം നല്‍കുന്നതായിരിക്കും നല്ലത്. അപേക്ഷകന്‍ സ്ഥലത്തില്ലെങ്കില്‍ അവിടെ എത്തിക്കാന്‍ പോസ്റ്റ്മാന്‍ തയ്യാറാകില്ല. ഇത് കാലതാമസത്തിന് കാരണമാകും.