Image

ജസ്‌നയും യുവാവും തമ്മില്‍ ആയിരത്തിലധികം ഫോണ്‍കോളുകള്‍! നുണപരിശോധന നടത്താന്‍ പോലീസ്

Published on 11 June, 2018
ജസ്‌നയും യുവാവും തമ്മില്‍ ആയിരത്തിലധികം ഫോണ്‍കോളുകള്‍! നുണപരിശോധന നടത്താന്‍ പോലീസ്
ജസ്‌നയെക്കുറിച്ചുള്ള സൂചന തേടി ഒരു ലക്ഷത്തിലധികം ഫോണ്‍ കോളുകളാണ് പോലീസ് പരിശോധിച്ചത്. ജസ്‌നയുടെ സുഹൃത്തായ യുവാവിന്റെ ഫോണ്‍ കോളുകളാണ് പോലീസില്‍ ഇപ്പോള്‍ സംശയമുണ്ടാക്കിയിരിക്കുന്നത്.
ജസ്‌നയെ കാണാതായിട്ട് മൂന്ന് മാസത്തോളമാകുന്നു. ഇതുവരെ ജസ്‌ന എവിടെ എന്നത് സംബന്ധിച്ച് ഒരു സൂചന പോലും പോലീസിന് ലഭിച്ചിട്ടില്ല. ജസ്‌നയുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും അടക്കം നിരവധി പേരെ പോലീസ് ഇതിനകം ചോദ്യം ചെയ്ത് കഴിഞ്ഞു. അക്കൂട്ടില്‍ ജസ്‌നയുടെ സുഹൃത്തായ ഒരു യുവാവിലാണ് ഇപ്പോള്‍ പോലീസിന്റെ ശ്രദ്ധ ഉടക്കി നില്‍ക്കുന്നതും. ഇയാളും ജസ്‌നയും തമ്മിലുള്ള ഫോണ്‍ കോളുകളാണ് പോലീസില്‍ സംശയമുണ്ടാക്കിയിരിക്കുന്നത്.

ഒരു ലക്ഷത്തിലധികം ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ബന്ധുക്കള്‍ ഒഴികെ ഉള്ള വിളികളുടെ ലിസ്റ്റ് പോലീസ് എടുത്തത്. അക്കൂട്ടത്തില്‍ പോലീസ് സംശയിക്കുന്ന ഈ യുവാവുമായി ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണയാണ് ജസ്‌ന ഫോണില്‍ സംസാരിച്ചിരിക്കുന്നത്. കാണാതാകുന്നതിന് തൊട്ട് മുന്‍പും ഇയാള്‍ ജസ്‌നയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്.ഈ യുവാവിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസ് തീരുമാനം. നേരത്തെ ഇയാളെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും ജസ്‌നയെക്കുറിച്ച് വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. ജസ്‌ന എവിടെപ്പോയി എന്നത് തനിക്ക് അറിയില്ലെന്നാണ് ഇയാള്‍ പോലീസിനോട് ആവര്‍ത്തിച്ചത്. ഇയാള്‍ പോലീസില്‍ നിന്നും എന്തോ മറച്ച് വെയ്ക്കുന്നതായി സംശയിക്കുന്നുണ്ട്.


ജസ്‌നയെ കാണാതായതിന്റെ പിറ്റേ ദിവസം ഈ യുവാവ് പരുന്തുംപാറയില്‍ പോയിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ഈ യുവാവിനെ നുണപരിശോധന നടത്താന്‍ പോലീസ് ഒരുങ്ങുന്നത്. അതിനിടെ ജസ്‌നയെ ചെന്നൈയില്‍ വെച്ച് കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും പോലീസ് അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ്.ചെന്നൈ അനാവരത്ത് വെള്ളല സ്ട്രീറ്റില്‍ വെച്ച് ജസ്‌നയെ കണ്ടു എന്നാണ് സ്ഥലവാസിയായ അലക്‌സ് പോലീസിന് അറിയിച്ചത്. ഒരു കടയില്‍ നിന്നും കോയിന്‍ ബൂത്തില്‍ ഫോണ്‍ ചെയ്യുന്ന ജസ്‌നയെ കണ്ടതായി അലക്‌സ് എരുമേലി പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് നടപടിയൊന്നും എടുത്തില്ല എന്നാണ് ആക്ഷേപം ഉയരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക