Image

സംഗീത യാത്രയുടെ ഇരുപത്തിഅഞ്ചാം ആണ്ടില്‍ ഹിറ്റ് ഗാനവുമായി ബിജു നാരായണന്‍ തരംഗമാകുന്നു ........

ജിനേഷ് തമ്പി Published on 21 June, 2018
സംഗീത യാത്രയുടെ ഇരുപത്തിഅഞ്ചാം ആണ്ടില്‍  ഹിറ്റ് ഗാനവുമായി  ബിജു നാരായണന്‍ തരംഗമാകുന്നു ........
സംഗീത യാത്രയുടെ  ഇരുപത്തി അഞ്ചാം ആണ്ടിന്റ്‌റെ നിറവില്‍  , അടുത്തയിടെ റിലീസ് ചെയ്ത 'ഞാന്‍ മേരിക്കുട്ടി'  എന്ന സിനിമയില്‍ ബിജു നാരായണന്‍ ആലപിച്ച  'ദൂരെ ദൂരെ ഇതള്‍ വിരിയാനൊരു സ്വപ്നം  കാത്തുനില്‍ക്കുന്നു  ' എന്ന ഗാനം സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുകയാണ് 

വെങ്കലം എന്ന ചിത്രത്തിലെ   മലയാളികളുടെ  മനം കവര്‍ന്ന പത്തു വെളുപ്പിന് എന്ന ഗാനത്തിലൂടെ സംഗീതപ്രേമികളുടെ  ഇഷ്ട ഗായകനായി  മാറിയ ബിജു നാരായണന്‍   ഒരു ഇടവേളയ്ക്കു ശേഷം മലയാള സിനിമയില്‍ വീണ്ടും ഹിറ്റ്  ഗാനത്തിന്റെ ഭാഗമാവുകയാണ്   

ബിജു നാരായണന്റെ  അനുഗ്രഹീത  സംഗീത തേനൊലി  കേരളക്കരയില്‍  ഈ മഴക്കാലത്തു   പെയ്തിറങ്ങിയ വേളയില്‍ ബിജു നാരായണനുമായി ജിനേഷ് തമ്പി നടത്തിയ അഭിമുഖം ..

1 ) ഒരു ഇടവേളയ്ക്കു ശേഷമാണല്ലോ  ബിജു നാരായണന് സിനിമയില്‍   ഹിറ്റ് ഗാനം ലഭിക്കുന്നത് . ഇതിനെ എങ്ങനെ നോക്കി കാണുന്നു ?  

ഞാന്‍ സിനിമയില്‍ നല്ലൊരു ബ്രേക്കിന് വേണ്ടി കുറച്ചു കാലമായി കാത്തിരിക്കുകയായിരുന്നു . സിനിമകളില്‍ പാടുന്നുണ്ടായിരുന്നു , പക്ഷെ നല്ലൊരു ബ്രേക്ക് കിട്ടുന്ന പാട്ടിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. സിനിമകളില്‍  നല്ലൊരു ബ്രേക്ക് ലഭിക്കുന്നത് സോളോ പാടുമ്പോഴോ , അല്ലെങ്കില്‍ ശ്രദ്ധേയമായ കൂട്ടുകെട്ടിന്റെ   ഭാഗമായി സിനിമയില്‍ പാടുമ്പോഴാണ്. അതൊക്കെ ഒരു  ദൈവാധീനമാണ്. കുറെ ഘടകങ്ങള്‍ ചേരുമ്പോഴാണ് ഈ ഭാഗ്യം ഉദിക്കുന്നത് . മലയാളികളുടെ ഇഷ്ടകൂട്ടുകെട്ടായ രഞ്ജിത്ത് ശങ്കര്‍ , ജയസൂര്യ ടീമിന്റെ കൂടെ 'ഞാന്‍ മേരിക്കുട്ടി' എന്ന സിനിമയില്‍  പാടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. 'ദൂരെ ദൂരെ ' എന്ന ഗാനം  വലിയ  ഹിറ്റ് ആയി മുന്നോട്ടു പോകുന്നതില്‍  സന്തോഷമുണ്ട് . അത് പോലെ എനിക്ക് ഏറെ ഇഷ്ടമുള്ള ഗാനരചയിതാവായ  സന്തോഷ് വര്‍മയും, സംഗീത സംവിധായകന്‍ ആനന്ദ്  മധുസൂദനനും ഉള്‍പ്പെടുന്ന   പ്രഗത്ഭരായ കൂട്ടുകെട്ടിന്റെ കൂടെ  ഒരു  ഹിറ്റ് ഗാനം ആലപിക്കാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നു .അതിനു ഈശ്വരന് നന്ദി പറയുന്നു 

2 ) അനുഗ്രഹീത ഗായകനായ ബിജു നാരായണന്‍ മുഖ്യധാരാ മലയാള സിനിമകളില്‍ അടുത്തയിടെ വേണ്ടുവോളം സജീവമായി കാണുന്നില്ല .എന്താണ് കാരണം 

അതിനു ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല .അടുത്തയിടെ ഒരുപാടുപേര്‍ എന്നോട് ഈ ചോദ്യം ചോദിക്കുന്നുണ്ട് . തെറ്റ് എന്റ്‌റെ തന്നെയാണ് എന്നാണ് തോന്നുന്നത് . എന്നെ നന്നായി അറിയുന്ന ആളുകള്‍ക്ക് അറിയാം  ഞാന്‍ ആരോടും   അങ്ങോട്ട് ചെന്ന് ചാന്‍സ് ചോദിച്ചു ബുദ്ധിമുട്ടിക്കാറില്ല. സ്വയം ഒതുങ്ങി കഴിയുന്ന ശീലമാണ് പൊതുവെ . സന്തോഷ് വര്‍മയാണ് ' ഞാന്‍  മേരികുട്ടിയില്‍' എനിക്ക് പാടാനുള്ള  അവസരം ഒരുക്കി തന്നത് . ഹൈ പിച്ച് ഉള്ള, കഥാ സന്ദര്‍ഭത്തിനു അനുയോജ്യമായ  രീതിയില്‍ ഇമോഷന്‍ ചാലിച്ചു പാടേണ്ട കുറച്ചു ബുദ്ധിമുട്ടുള്ള പാട്ടാണ്. പതിവായി സിനിമയില്‍ കേള്‍ക്കുന്ന ശബ്ദത്തില്‍ നിന്ന് വ്യത്യസ്ത ശബ്ദമുള്ള  ഒരു ഗായകനെ വേണം എന്ന് സന്തോഷ് വര്‍മക്കു തോന്നിയതാണ് ആ പാട്ടു എന്നെ തേടിയെത്താന്‍ കാരണം . സന്തോഷ് വര്‍മ്മ എന്റ്‌റെ പേര് പറഞ്ഞപ്പോള്‍ സിനിമ സംവിധായകന്‍ രഞ്ജിത് ശങ്കര്‍ സമ്മതം പറയുകയും,  ഈ പാട്ടു പാടാന്‍ എന്നെ വിളിച്ചു അറിയിച്ചത്  ആനന്ദ്  മധുസൂദനനാണു . പിറ്റേ ദിവസം തന്നെ പോയി പാടുകയും ചെയ്തു . 

3 ) ബിജു നാരായണന്‍  രവീന്ദ്രന്‍  മാഷ് കോമ്പിനേഷന്‍ വലിയ ജനപ്രീതി നേടിയിരുന്നല്ലോ . അകാലത്തിലുള്ള രവീന്ദ്രന്‍ മാഷിന്റെ വിയോഗം ബിജു നാരായണന്‍ എന്ന ഗായകന്റെ വളര്‍ച്ചക്ക് തടസമായി  എന്ന് തോന്നിയിട്ടുണ്ടോ ?

ഇല്ല അങ്ങനെ തോന്നിയിട്ടില്ല . രവീന്ദ്രന്‍ മാഷിനെ പോലെയുള്ള ഒരു മഹാപ്രതിഭയുടെ നഷ്ടം ഏതൊരു മലയാളിയെയും പോലെ എന്നെയും ഏറെ വേദനിപ്പിച്ചിട്ടുണ്ട്  .പക്ഷെ അദ്ദേഹത്തിന്റെ വിയോഗം ഗായകന്‍ എന്ന നിലയില്‍ എന്റ്‌റെ വളര്‍ച്ചക്ക് തടസമായി എന്ന് കരുതുന്നില്ല. രവീന്ദ്രന്‍ മാഷാണ്  എനിക്ക്  വെങ്കലം എന്ന ചിത്രത്തിലെ പത്തു വെളുപ്പിന്  , വടക്കും നഥാനിലെ കളഭം തരാം എന്ന ഹിറ്റ് ഗാനങ്ങള്‍ പാടാന്‍ അവസരം തന്നത് . സംഗീത പ്രേമികള്‍ ഹൃദയത്തില്‍ ഏറ്റു വാങ്ങിയ പാട്ടുകളാണിവ. രവീന്ദ്രന്‍  മാഷിന്റെ സംഗീത സംവിധാനത്തില്‍ പാടുമ്പോള്‍ ആ പാട്ടുകള്‍ക്ക് ശ്രോതാക്കളുടെ മനസ്സില്‍ എന്നും ഒരു പ്രത്യേക ഇടമുണ്ടായിരുന്നു. മാഷിന്റെ വിയോഗം എന്റ്‌റെ സംബന്ധിച്ചു വലിയ ഒരു നഷ്ടം തന്നെയാണ്.  രവീന്ദ്രന്‍  മാഷിനെ പോലെ എസ് പി വെങ്കടേഷിനും , വിദ്യാസാഗറിനും ഒപ്പം ധാരാളം പാട്ടുകള്‍ പാടാന്‍ അവസരം കിട്ടിയിട്ടുണ്ട് 

4 ) ബിജു നാരായണന്‍  കുറെ വര്‍ഷങ്ങളായി ലോകമെമ്പാടും സ്‌റ്റേജ് ഷോകളില്‍  നിത്യ  സാന്നിധ്യമായ ഗായകനാണല്ലോ  .  സിനിമയില്‍ പാടാനാണോ , സ്‌റ്റേജ് ഷോകളാണോ കൂടുതല്‍ ഇഷ്ടം ?

റെക്കോര്‍ഡ് ചെയ്തു പാടുന്ന പാട്ടുകളാണ്  കൂടുതല്‍ ഇഷ്ടം. സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്തു പാടിയ ഒരു പാട്ടു സിനിമയില്‍ സൂപ്പര്‍ ഹിറ്റ് ആവുകയാണെങ്കില്‍   ആ പാട്ടിനു  സംഗീതാസ്വാദകരില്‍ നിന്നും   കിട്ടുന്ന സ്വീകാര്യതയും  പ്രശസ്തിയും  10  ആല്‍ബം പാടി കിട്ടുന്ന അംഗീകാരത്തേക്കാള്‍  കൂടുതലായിരിക്കും . സ്‌റ്റേജ് ഷോകള്‍ ഞാന്‍ സിനിമയില്‍ വരുന്നതിനു മുന്‍പേ ചെയ്യുന്നതാണ്. കൊച്ചിയിലുള്ള ഒരുപാടു പ്രശസ്തമായ  ട്രൂപ്പുകളില്‍ ചെറുപ്പം മുതല്‍ക്കേ പാടിയിട്ടുണ്ട് ലോകമെമ്പാടുമുള്ള  ഒരു പാട് രാജ്യങ്ങളില്‍  സ്‌റ്റേജ് ഷോകളില്‍ പാടാനുള്ള ഭാഗ്യവും   ലഭിച്ചിട്ടുണ്ട് . സ്‌റ്റേജ് ഷോകള്‍ എന്നും ആസ്വദിച്ചാണ് ചെയ്യാറ്. ' ഞാന്‍ മേരിക്കുട്ടി' യിലെ പാട്ടിന്റെ വിജയത്തിന് ശേഷം സിനിമയില്‍ കൂടുതല്‍ പാട്ടുകള്‍ പാടാന്‍ അവസരം എന്നെ തേടി എത്തും എന്നാണ് പ്രതീക്ഷ. 

5 ) ബിജു നാരായണ്‍ എന്ന ഗായകന്  സിനിമാലോകത്തു നിന്നും , സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടുണ്ട് എന്ന് കരുതുന്നുണ്ടോ ?

എന്നെ സ്‌നേഹിക്കുന്ന ഒരു പാട് പേര്‍ എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണിത് . പലരും പറയാറുണ്ട് ഞാന്‍ പാടിയതിനേക്കാള്‍ കൂടുതല്‍ ഹിറ്റ് ഗാനങ്ങള്‍ സിനിമയില്‍ പാടേണ്ടിയിരുന്ന  ഗായകനാണ് , കൂടുതല്‍ അംഗീകാരങ്ങള്‍ ലഭിക്കേണ്ടതാണ് എന്നൊക്കെ. പക്ഷെ ഞാന്‍ ഇതൊക്കെ വേറെ തരത്തിലാണ് നോക്കി കാണുന്നത്. കഴിഞ്ഞ  ഇരുപത്തി അഞ്ചു വര്‍ഷമായി ഞാന്‍ സംഗീത ലോകത്തുണ്ട്. എന്നെ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥന മൂലമാണ് ഞാന്‍ ഇക്കാലമത്രെയും പാട്ടിന്റെ ലോകത്തു നിന്നിട്ടുള്ളത്. അതിനു എനിക്ക് എല്ലാവരോടും നന്ദിയും സ്‌നേഹവുമുണ്ട്. എന്നേക്കാള്‍ കഴിവുള്ള  ഒട്ടേറെ പേര്‍ പുറത്തു നില്‍ക്കുമ്പോള്‍ ഇത്രെയെങ്കിലും പാട്ടുകള്‍ പാടാന്‍ ഈശ്വരാനുഗ്രം ഉണ്ടായല്ലോ എന്ന് കരുതിയാണ് സന്തോഷിക്കാറ്

6 )  എം ജി ശ്രീകുമാറും  , വേണുഗോപാലും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ ,  ഗായകന്‍ ഉണ്ണിമേനോന്  മലയാളത്തില്‍ പാടാന്‍ അവസരങ്ങള്‍ ലഭിക്കാതെ പോയത് , ഇതൊക്കെ സംഗീത ലോകത്തു നിലനില്‍ക്കുന്ന കിടമത്സരങ്ങളിലേക്കാണ് പലപ്പോഴും വിരല്‍ ചൂണ്ടിയിട്ടുള്ളത്. ബിജു നാരായണന്  മലയാള സിനിമയില്‍ അവസരങ്ങള്‍ കുറക്കാന്‍   ഏതെങ്കിലും ഗ്രൂപ്പ് പ്രതിസന്ധി സൃഷ്ഠിച്ചിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ടോ ?

ഇല്ല , അങ്ങനെ ഒരിക്കലും തോന്നിയിട്ടില്ല. എന്നെ ഞാന്‍ അര്‍ഹിക്കുന്ന സ്ഥാനത്തു എത്തിക്കാതിരിക്കാന്‍ ആരെങ്കിലും മനഃപൂര്‍വം പ്രതിസന്ധി ഒരുക്കിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നില്ല, പക്ഷെ സിനിമയില്‍ പാടാന്‍ വിളിച്ചിട്ടു പല കാരണങ്ങള്‍ കൊണ്ടും പാടാന്‍ പറ്റാതെ ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് മടങ്ങി വരേണ്ട സംഭവങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട് . അതൊന്നും മറക്കുന്നില്ല. പക്ഷെ അങ്ങനെയുള്ള തിക്ത അനുഭവങ്ങള്‍ എന്നേക്കാള്‍ സീനിയര്‍ ആയ പല ഗായകര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് , അത് കൊണ്ട് അതൊന്നും കാര്യമായി എടുക്കാറില്ല . സിനിമയും,രാഷ്ട്രീയവും രണ്ടും നമ്മള്‍ വളരെ സൂക്ഷിച്ചു നില്‍ക്കേണ്ട മേഖലയാണ് . അല്ലെങ്കില്‍  ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും . ഞാന്‍ ആരോടും മുഖം കറുപ്പിച്ചു സംസാരിക്കുകയോ, മോശമായി പെരുമാറുകയോ ചെയ്യാറില്ല. എന്നെ അടുത്ത് അറിയാവുന്ന ആളുകള്‍ക്ക് ഇത് നന്നായി അറിയാവുന്നതാണ് . പിന്നെ ഞാന്‍ നേരത്തെ പറഞ്ഞ പോലെ കഴിവുള്ള ഒട്ടേറെ ആളുകള്‍ വെളിയില്‍ നില്‍ക്കുമ്പോള്‍ ഒരു പിടി ഹിറ്റ് ഗാനങ്ങള്‍ പാടാന്‍ അവസരങ്ങള്‍ തേടി എത്തിയതില്‍ ഈശ്വരന് ഒരു പാട് നന്ദി പറയുന്നു 

7 ) ' ഞാന്‍  മേരിക്കുട്ടി' സിനിമയിലെ ഹിറ്റ് ഗാനാലാപനത്തിനു ശേഷം ബിജു നാരായണന്റെ  സിനിമാ മോഹങ്ങള്‍ക്ക് പുത്തന്‍ വര്‍ണങ്ങള്‍ കൈവന്നിട്ടുണ്ട്  എന്നത് ഉറപ്പാണ് . എന്തൊക്കെയാണ് പുതിയ സിനിമാ മോഹങ്ങള്‍ 

(ചിരിക്കുന്നു)  ' ഞാന്‍ മേരിക്കുട്ടി'  സിനിമയില്‍ പാടാനുള്ള അവസരം എന്നെ തേടിയെത്തിയത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. അനുയോജ്യമായ ഭാവങ്ങളോടെ , കഥാസന്ദര്‍ഭത്തിനു ചേരും വിധം, സാധാരണ സിനിമയില്‍ കേള്‍ക്കുന്ന ശബ്ദത്തില്‍ നിന്നും വ്യത്യസ്തമായി  പാടാനാണ് എന്നെ വിളിപ്പിച്ചത് .എനിക്ക് ആവും വിധം   നന്നായി പാടി. അതിന്റെ ഗുണം സിനിമക്കും , എനിക്കും കിട്ടി എന്ന് വിശ്വസിക്കുന്നു. ഇനിയും ഒരു പാട് അവസരങ്ങള്‍ സിനിമയില്‍ എന്നെ തേടി എത്തുമെന്നാണ് പ്രതീക്ഷ . അങ്ങോട്ട് പോയി ചാന്‍സ് ചോദിക്കുന്ന ഒരു ശീലമില്ല. അത് ഇനി മാറും എന്ന് തോന്നുന്നുമില്ല. അവസരങ്ങള്‍ കിട്ടാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാവും  എന്നാണ് പ്രതീക്ഷ 

8 ) സ്‌റ്റേജ് ഷോകളില്‍ ബിജു നാരായണന്‍ മെലഡി, അടിപൊളി , ക്ലാസിക്കല്‍ എന്നിങ്ങനെ എല്ലാത്തരത്തിലുമുള്ള ഗാനങ്ങള്‍ പാടാന്‍ അഗ്രഗണ്യനാണല്ലോ. കാണികളുടെ ആവശ്യമനുസരിച്ചു ഏതു ഗണത്തിലുമുള്ള പാട്ടുകള്‍ പൊടുന്നനെ പാടാനുള്ള സിദ്ധി ബിജു നാരായണ്‍ എങ്ങനെയാണു വളര്‍ത്തിയെടുത്തത് ?

ഞാന്‍ സ്‌റ്റേജ്‌ഷോ നേരിട്ട് കാണാന്‍ ഒരു പാട് ഇഷ്ടപെടുന്ന ആളാണ് . അവസരം കിട്ടുമ്പോഴൊക്കെ കാണാറുമുണ്ട് . അടുത്തയിടെ സോനു നിഗം  മുംബയില്‍ അവതരിപ്പിച്ച ഒരു ഷോ ദിവസം മുഴുവന്‍ ഇരുന്നു കാണുകയുണ്ടായി . ഒരു ശ്രോതാവ് എന്താണ് നമ്മളില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്ന് മനസ്സില്‍ വെച്ചത് ഞാന്‍  ഷോകളില്‍ പാടാറുള്ളത് . കുറച്ചു പാട്ടുകള്‍ പാടി ശ്രോതാക്കളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു പോരുന്ന ഒരു പതിവില്ല .അവര്‍ക്കു ആവശ്യമുള്ള പാട്ടുകള്‍ പാടാനാണ് ഇപ്പോഴും ശ്രമിക്കാറ്. സ്‌റ്റേജ് ഷോ കാണാന്‍ പോകുമ്പോള്‍ ശ്രോതാക്കളുടെ പള്‍സ് മനസിലാകാന്‍ എപ്പോഴും  ശ്രദ്ധിക്കാറുണ്ട് .അത് മനസിലാക്കി ചെയ്യുന്നത് കൊണ്ടാണെന്നു  തോന്നുന്നു  ഒരു പാട് സ്‌റ്റേജ് ഷോ ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടുള്ളത് . 

9 ) വസ്ത്രവിധാനത്തില്‍ ഇപ്പോഴും സസൂഷ്മം ശ്രദ്ധിക്കുന്ന ഗായകനായിട്ടാണല്ലോ ബിജു നാരായണന്‍ അറിയപ്പെടുന്നത് . ഒരു ഗായകനെ സംബന്ധിച്ചു വസ്ത്രവിധാനത്തിനു എത്രത്തോളം പ്രാധാന്യമുണ്ട് ?

ഒരു ഗായകന്റെ പാട്ടാണ് ഏറ്റവും ശ്രദ്ധിക്കപെടുക എന്നതിന് സംശയമൊന്നുമില്ല . പക്ഷെ പാട്ടോ, ഡാന്‍സോ എന്തുമാകട്ടെ നല്ല ഡ്രസ്സ് ഇട്ടു പെര്‍ഫോം ചെയ്താല്‍ നല്ല ആത്മവിശ്വാസം തോന്നും. ഞാന്‍  മമ്മൂക്കയോടൊപ്പം ഏകദേശം 15  ഓളം സ്‌റ്റേജ് ഷോ ചെയ്തിട്ടുണ്ട് , അത് പോലെ അമേരിക്കയില്‍  വെച്ച് ലാലേട്ടനോടൊപ്പവും . അപ്പോഴൊക്കെ ഇവര്‍ വസ്ത്ര വിധാനത്തിനെ പറ്റി പറഞ്ഞു തന്നിട്ടുള്ള  നിര്‍ദ്ദേശങ്ങള്‍ എന്നെ ഒരു പാട് സ്വാധീനിച്ചിട്ടുണ്ട് എന്നത് സത്യമാണ്

10 ) ന്യൂ ജെനെറേഷന്‍ സിനിമാ പാട്ടുകളില്‍  പലപ്പോഴും ഓര്‍ക്കസ്ട്രയുടെ അതിപ്രസരം മൂലം പാട്ടുകളുടെ വരികള്‍ അപ്രസക്തമാവുന്നതു കാണാറുണ്ട്  . ഈ പ്രവണത നല്ലതാണോ 

ഈ രീതി ചില സിനിമാ സംവിധായകര്‍ സ്വീകരിക്കുന്നത് കാണാറുണ്ട് , പക്ഷെ നല്ലതാണു എന്ന് അഭിപ്രായമില്ല. പാട്ടുകളുടെ വരികള്‍ നല്ലതാണെങ്കിലാണ്   പാട്ടുകള്‍ അനേകം വര്‍ഷങ്ങള്‍ പ്രേക്ഷക മനസുകളില്‍ നിലനില്‍ക്കുന്നത് . ഓര്‍ക്കസ്ട്രയുടെ അതിപ്രസരം നല്ല പ്രവണതയായി കരുതുന്നില്ല  

12 )യാത്രകളെ ഒരു പാട് ഇഷ്ടപെടുന്നു എന്ന്  ബിജു നാരായണനെ പറ്റി പറഞ്ഞു കേള്‍ക്കാറുണ്ട് . എന്താണ് യാത്രകളോട് ഇത്രയ്ക്കു കമ്പം 

യാത്രകല്‍  ഒരു പാട് ഇഷ്ടമാണ് . ഭാഗ്യവശാല്‍ പ്രോഗ്രാമിന് പോകുമ്പോള്‍ ലോകമെമ്പാടും മലയാളികളുള്ള ഏകദേശം എല്ലാ സ്ഥലങ്ങളിലും പാടാനുള്ള അവസരം കിട്ടിയിട്ടുണ്ട് . വിവിധ സംസ്‌കാരങ്ങള്‍, ജീവിതരീതി , ഭക്ഷണക്രമങ്ങള്‍ ഇവയൊക്കെ യാത്രകളിലൂടെ അടുത്തറിയാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട് 

13 )അമേരിക്കന്‍ ശ്രോതാക്കളെ പറ്റി എന്താണ് അഭിപ്രായം 

 അമേരിക്കന്‍ മലയാളികള്‍ എല്ലാ തരത്തിലുമുള്ള പാട്ടുകള്‍ നന്നായി ആസ്വദിക്കുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത് . അമേരിക്കയില്‍ പല പ്രാവശ്യം വരുവാനും, അനേകം സ്‌റ്റേജുകളില്‍ പ്രോഗ്രാം അവതരിപ്പിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട് 

14 )അനേകം രാജ്യങ്ങളില്‍ പ്രോഗ്രാം അവതരിപ്പിച്ച ഗായകന്‍ എന്ന നിലയില്‍ ആസ്വാദന രീതിയില്‍ മലയാളികള്‍ വ്യത്യസ്തരാണ് എന്ന്  തോന്നിയിട്ടുണ്ടോ  ?

ഇല്ല, 10  15  വര്‍ഷങ്ങള്‍ക്കു മുന്‍പ്  അങ്ങനെ തോന്നിയിട്ടുണ്ട്  . അന്ന്  മലയാളം ചാനല്‍ ഒക്കെ എല്ലാ രാജ്യങ്ങളിലും ലഭ്യമായിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മാറി . എല്ലാ രാജ്യങ്ങളിലുമുള്ള മലയാളികള്‍ നാട്ടിലെ കാര്യങ്ങള്‍ പൊടുന്നനെ  അറിയുന്നുണ്ട്  . പുതിയ സിനിമ , പാട്ടുകള്‍, പാട്ടുകാര്‍ ഇവയൊക്കെ ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതരാണ്. 
ആസ്വാദന രീതിയില്‍ ലോകമലയാളികളില്‍ ഇപ്പോള്‍ വലിയ അന്തരമൊന്നുമില്ല 

15 ) പാട്ടിനു പുറമെ മറ്റു ഇഷ്ടങ്ങള്‍....

മുന്‍പ് ക്രിക്കറ്റ് കാണുമായിരുന്നു, സച്ചിന്‍ വിരമിച്ചതിനു ശേഷം കാണാറില്ല  ന്യൂസ് ചാനല്‍ കൃത്യമായി കാണും. പിന്നീടുള്ള സമയം റെക്കോര്‍ഡിങ്ങില്‍ ഒക്കെ തിരക്കിലായിരിക്കും..

16 )യുവതലമുറയിലെ ഗായകര്‍ക്കുള്ള ഉപദേശം 

എന്റ്‌റെ ചെറുപ്പത്തില്‍  ദാസേട്ടന്‍ എന്നോട് പറഞ്ഞു തന്നിട്ടുണ്ട് . പാട്ടുകാര്‍ വേട്ടക്കാരെപോലെയാണെന്നു . വേട്ടക്കാര്‍ തോക്കു നന്നായി തേച്ചു മിനുള്ളി വെക്കുന്ന പോലെ ഗായകര്‍ തങ്ങളുടെ പാടാനുള്ള കഴിവ് എപ്പോഴും തേച്ചു മിനുക്കി വെക്കണം. വേട്ടക്കാര്‍ക്കു എല്ലാ ദിവസം വേട്ട കിട്ടി എന്ന് വരില്ല, പക്ഷെ തോക്കു സജ്ജമായിരിക്കണം . അത് പോലെ ഗായകരും എപ്പോഴും അവസരങ്ങള്‍ക്കായി തയ്യാറായിരിക്കണം, ഇത് തന്നെയാണ് എനിക്ക് യുവതലമുറക്കായി പറയാനുള്ളത് .....

മലയാളത്തിന്റെ പ്രിയ ഗായകന്‍ ബിജു നാരായണന്‍ പറഞ്ഞു നിര്‍ത്തി...


സംഗീത യാത്രയുടെ ഇരുപത്തിഅഞ്ചാം ആണ്ടില്‍  ഹിറ്റ് ഗാനവുമായി  ബിജു നാരായണന്‍ തരംഗമാകുന്നു ........
സംഗീത യാത്രയുടെ ഇരുപത്തിഅഞ്ചാം ആണ്ടില്‍  ഹിറ്റ് ഗാനവുമായി  ബിജു നാരായണന്‍ തരംഗമാകുന്നു ........
സംഗീത യാത്രയുടെ ഇരുപത്തിഅഞ്ചാം ആണ്ടില്‍  ഹിറ്റ് ഗാനവുമായി  ബിജു നാരായണന്‍ തരംഗമാകുന്നു ........
സംഗീത യാത്രയുടെ ഇരുപത്തിഅഞ്ചാം ആണ്ടില്‍  ഹിറ്റ് ഗാനവുമായി  ബിജു നാരായണന്‍ തരംഗമാകുന്നു ........
സംഗീത യാത്രയുടെ ഇരുപത്തിഅഞ്ചാം ആണ്ടില്‍  ഹിറ്റ് ഗാനവുമായി  ബിജു നാരായണന്‍ തരംഗമാകുന്നു ........
സംഗീത യാത്രയുടെ ഇരുപത്തിഅഞ്ചാം ആണ്ടില്‍  ഹിറ്റ് ഗാനവുമായി  ബിജു നാരായണന്‍ തരംഗമാകുന്നു ........
സംഗീത യാത്രയുടെ ഇരുപത്തിഅഞ്ചാം ആണ്ടില്‍  ഹിറ്റ് ഗാനവുമായി  ബിജു നാരായണന്‍ തരംഗമാകുന്നു ........
ജിനേഷ് തമ്പി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക