കോട്ടയം: പത്തനംതിട്ടയില്‍ നിന്നും ജസ്‌ന മരിയ ജെയിംസിനെ കാണാതായ സംഭവത്തില്‍ ജസ്‌നയുടെ കുടുംബം, സുഹൃത്തുക്കള്‍ എന്ന് വേണ്ട എല്ലാ സാധ്യതകളും പോലീസ് തേടുന്നു. ജസ്‌നയുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഒരു ആണ്‍സുഹൃത്തിലേക്ക് പോലീസിന്റെ സംശയം നീണ്ടത്.
ജസ്‌നയെ ബെംഗളൂരുവില്‍ വെച്ച് ആണ്‍കുട്ടിയോടൊപ്പം കണ്ടതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും പിന്നീടത് ജസ്‌നയല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ജസ്‌നയുടെ കോളേജിലുള്ള ആണ്‍ സുഹൃത്തിലേക്ക് സംശയമുന നീണ്ടത്. ജസ്‌നയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് ഈ സുഹൃത്തിനെക്കുറിച്ച് സംശയമുണ്ടായത്.
കാണാതാവും മുന്‍പ് ഈ സുഹൃത്തിനാണ് ജസ്‌ന അവസാനമായി മെസ്സേജ് അയച്ചത്.
അയാം ഗോയിംഗ് ടു ഡൈ എന്നായിരുന്നു മംഗ്ലീഷിലുള്ള ആ സന്ദേശം. അത് കൂടാതെ ഏതാണ്ട് ആയിരത്തിലേറെ തവണ ഒരു വര്‍ഷത്തിനിടെ ജസ്‌ന ഈ ആണ്‍സുഹൃത്തുമായി ഫോണില്‍ ബന്ധപ്പെട്ടതായും പോലീസ് കണ്ടെത്തി. ഈ ആണ്‍കുട്ടിയെ പോലീസ് നിരവധി തവണ ചോദ്യം ചെയ്‌തു കഴിഞ്ഞു. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും നുണ പരിശോധന നടത്തുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
അതിനിടെയാണ് ജസ്‌നയുടെ തിരോധാനത്തില്‍ ഈ ആണ്‍സുഹൃത്തു ജസ്‌നയുടെ മറ്റ് രണ്ട് കൂട്ടുകാരികളും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഈ ആണ്‍കുട്ടി ജസ്‌നയുടെ കാമുകനാണ് എന്ന തരത്തില്‍ കഥകള്‍ പ്രചരിക്കുന്നുണ്ട്. പോലീസും ഇക്കാര്യം പലതവണ തന്നോട് ചോദിച്ചുവെന്നും യുവാവ് പറയുന്നു.
താന്‍ ജസ്‌നയുടെ കാമുകന്‍ അല്ലെന്നും ജസ്‌നയ്‌ക്ക് ആരോടെങ്കിലും പ്രണയമുണ്ടായിരുന്നോ എന്ന കാര്യം അറിയില്ലെന്നും സുഹൃത്ത് വെളിപ്പെടുത്തി.
ജസ്‌നയെ കാണാതായതിന്റെ തൊട്ടടുത്ത ദിവസം തന്നെ അറിയാവുന്ന എല്ലാ വിവരവും പോലീസിന് കൈമാറിയിരുന്നു. മരിക്കാന്‍ പോവുകയാണ് എന്ന് തനിക്ക് മെസ്സേജ് അയച്ച കാര്യവും പോലീസിനെ അറിയിച്ചു. ഇത്തരം മെസ്സേജുകള്‍ തനിക്കും മറ്റ് കൂട്ടുകാരികള്‍ക്കും ജസ്‌ന ഇതിന് മുന്‍പും അയച്ചിട്ടുണ്ട്. അക്കാര്യമെല്ലാം പോലീസിനോട് പറഞ്ഞിരുന്നു. തന്റെ ഫോണും പോലീസിന് കൈമാറി.
തന്നെയും സുഹൃത്തുക്കളേയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തതെന്നും യുവാവ് പറഞ്ഞു.
ജസ്‌നയ്‌ക്ക് എന്ത് സംഭവിച്ചതെന്ന് അറിയണം. എങ്കിലേ താന്‍ നിരപരാധിയാണെന്ന് തെളിയുകയുള്ളൂ. അതിനായി കാത്തിരിക്കുന്നു. കുടുംബത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നം ഉള്ളതായി ജസ്‌ന സൂചിപ്പിച്ചിട്ടില്ല. ജസ്‌ന പൊതുവേ അന്തര്‍മുഖയായ പെണ്‍കുട്ടിയാണ്. എന്ത് കാര്യത്തിനും സഹായം വേണ്ടുന്ന പെണ്‍കുട്ടി. അതുകൊണ്ട് തന്നെ അവള്‍ ഒറ്റയ്‌ക്ക് ഒരിടത്ത് പോകുമെന്ന് കരുതുന്നില്ല.
പിന്നില്‍ ആരെങ്കിലുമുണ്ടെന്നാണ് കരുതുന്നത്.
ജസ്‌നയ്‌ക്ക് കോളേജില്‍ അധികം സൗഹൃദങ്ങളില്ല. അതുകൊണ്ട് കൂടിയാണ് വിവരശേഖരണത്തിന് കോളേജിലും ഹോസ്റ്റലിലും സ്ഥാപിച്ച പെട്ടികളില്‍ നിന്ന് ഒരു വിവരം പോലും പോലീസിന് ലഭിക്കാതെ പോയതും. ആ ആണ്‍ സുഹൃത്തും രണ്ട് കൂട്ടുകാരികളുമാണ് കോളേജില്‍ ജസ്‌നയ്‌ക്ക് ഉള്ളത്. തന്റെ നേതൃത്വത്തില്‍ ജസ്‌നയ്‌ക്ക് വേണ്ടി കോളേജില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.
പിറ്റേ ദിവസം പോലീസ് എത്തി ചോദ്യം ചെയ്‌തു. ഭയന്നിട്ടാണ് പ്രതികരിക്കാന്‍ മടിക്കുന്നത്
ജസ്‌നയുടെ വീടിനടുത്ത് തന്റെ ബന്ധുവിന്റെ വീടുണ്ട്. അവിടെ പോകുമ്പോള്‍ ജസ്‌നയെ കാണാറും സംസാരിക്കാറുമുണ്ട്. ഫോണ്‍വിളിക്കാറും മെസ്സേജ് അയക്കാറുമുണ്ട്.
പോലീസ് ഇതുവരെ തന്നെ പത്തിലധികം തവണ ചോദ്യം ചെയ്‌തുവെന്ന് ആണ്‍കുട്ടി പറയുന്നു. പോലീസും സമൂഹവും പീഡിപ്പിക്കുന്നു.തന്നെയും സുഹൃത്തുക്കളേയും ഒറ്റപ്പെടുത്തുന്നുവെന്നും ആണ്‍കുട്ടി പറയുന്നു.
. ആണ്‍ സുഹൃത്തിനെ തങ്ങള്‍ക്ക് സംശയം ഇല്ലാതില്ലെന്ന് കഴിഞ്ഞ ദിവസം ജസ്‌നയുടെ സഹോദരന്‍ ജെയ്‌സ് പ്രതികരിച്ചിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ അവനെ ക്രൂശിക്കരുതെന്നും അവനാണ് പിന്നിലെന്നതിന് ഒരു തെളിവും പോലീസിന്റെ പക്കലില്ലെന്നും ജെയ്‌സ് പ്രതികരിക്കുകയുണ്ടായി.
മുണ്ടക്കയത്തെ
വീട്ടില്‍ നിന്നും ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ ജസ്‌ന പിന്നെ തിരികെ
വന്നിട്ടില്ല. മൊബൈല്‍ ഫോണും പഴ്‌സും പോലും എടുക്കാതെയായിരുന്നു ജസ്‌ന തിരിച്ചത്.
ബെംഗളൂരു, ഗോവ, ചെന്നൈ എന്നിവിടങ്ങളില്‍ എല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും
നിരാശയായിരുന്നു ഫലം.
അതേസമയം ജെസ്‌നയുടെ
പിതാവ് മുണ്ടക്കയം ഏന്താറില്‍ നിര്‍മ്മിക്കുന്ന കെട്ടിടം പോലീസ്
വീണ്ടും
പരിശോധിക്കും.
ജസ്‌നയെ കുറിച്ച് കൂടുതല്‍
വിവരങ്ങള്‍ ലഭിക്കാനായി പോലീസ് സ്ഥാപിച്ച വിവരശേഖരണപെട്ടിയില്‍ നിന്നാണ്
ജസ്‌നയുടെ പിതാവ് മുണ്ടക്കയം ഏന്തയാറില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ പരിശോധന
നടത്താന്‍ പോലീസ് വീണ്ടും തിരുമാനിച്ചത്. ജസ്‌നയെ അപായപ്പെടുത്തി ദൃശ്യം മോഡലലില്‍
കെട്ടിടത്തിനുള്ളില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് പെട്ടിയില്‍ നിന്നാണ് പോലീസിന്
സൂചനകള്‍ ലഭിച്ചത്.
നേരത്തേ പിസി ജോര്‍ജ്ജ് എംഎല്‍എയും ജസ്‌നയുടെ തിരോധാനത്തില്‍
കുടുംബത്തിന് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു.
ജസ്‌ന പഠിക്കുന്ന കോളേജിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി
കോളേജ് പണിത് നല്‍കുന്ന വീടിന്‍റെ നിര്‍മ്മാണ ചുമതല ജസ്‌നയുടെ പിതാവ്
ജയിംസിനായിരുന്നു. 2017 ജുലൈയില്‍ പണി തുടങ്ങിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണ
പ്രവൃത്തികള്‍ ഭിത്തികെട്ടിയ ശേഷം ജനവരിയോടെ നിര്‍ത്തിവെയ്‌ക്കുകയായിരുന്നു.
പെട്ടെന്ന് പണി നിര്‍ത്തിവെച്ചതാണ് സംശയം ജനിപ്പിച്ചത്. പണി
നിര്‍ത്തിവെച്ചതിന് മതിയായ വിശദീകരണം നല്‍കാനും ജയിംസിന് കഴിഞ്ഞില്ലെന്നത്
സംശയത്തിന്‍റെ ആക്കം കൂട്ടി. ഇതോടെയാണ് വീട് വീണ്ടും പരിശോധിക്കുന്നത്.
രണ്ട് മുറികളും സ്വീകരണ മുറിയും അടുക്കളയും ഉള്ള വീടാണ്
നിര്‍മ്മിക്കുന്നത്. രണ്ട് മുറികളുടെ തറകളിലും ഇപ്പോള്‍ പുല്ല് മൂടി
കിടക്കുന്നുണ്ട്. അതേസമയം ബാക്കി ഭാഗത്ത് പുല്ല് ഇല്ലെന്ന് മാത്രമല്ല അവിടുത്തെ
മണ്ണും ഇളകി കിടക്കുന്നുണ്ട്.
മണ്ണിളകിയ കാരണം തിരക്കിയ
പോലീസിനോട് രണ്ടാഴ്‌ച മുന്‍പാണ് സ്ഥലത്തെ പുല്ല് വെട്ടിതെളിച്ചതെന്നായിരുന്നു
വീട്ടുടമയുടെ വിശദീകരണം. പോലീസ് ഇവിടെയുള്ള മണ്ണ് കുഴിച്ച് തന്നെ പരിശോധന
നടത്താനാണ് ഒരുങ്ങുന്നത്.
ജെസ്നയ്ക്കു വേണ്ടി മലപ്പുറത്ത് പോലീസ് അന്വേഷണം നടത്തുന്നു. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
മേയ് 3ന് രാവിലെ 11 മുതല്‍ രാത്രി 8 വരെ ജസ്നയെന്ന് സംശയിക്കുന്ന കുട്ടിയും സുഹൃത്തും കോട്ടക്കുന്നിലുണ്ടായിരുന്നെന്നാണ് പോലീസിന് ലഭിച്ച വിവരം. ദീര്‍ഘദൂരയാത്രക്ക് ശേഷം എത്തിയതെന്ന് തോന്നിക്കുംവിധമായിരുന്നു പെണ്‍കുട്ടികള്‍ ഇവിടെയെത്തിയത്.