Image

ഇന്ദിരാ ഗാന്ധിയെ വിമര്‍ശിക്കാന്‍ ബി.ജെ.പിക്ക്‌ അവകാശമില്ല; ശിവസേന

Published on 02 July, 2018
ഇന്ദിരാ ഗാന്ധിയെ  വിമര്‍ശിക്കാന്‍ ബി.ജെ.പിക്ക്‌ അവകാശമില്ല; ശിവസേന


ന്യൂദല്‍ഹി: 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പേരില്‍ മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കുറ്റപ്പെടുത്തുന്ന ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിമര്‍ശിച്ച്‌ ശിവസേന.

അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്ദിരാ ഗാന്ധി രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ കാണാതിരിക്കാനാവില്ലെന്ന്‌ പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ കോളത്തില്‍ എം.പിയായ സഞ്‌ജയ്‌ റൗട്ട്‌ പറയുന്നു.

ഇന്ദിരാ ഗാന്ധിയെപ്പോലെ ഈ രാജ്യത്തിന്‌ വേണ്ടി പ്രവര്‍ത്തിച്ച മറ്റൊരാളും ഇല്ല. അടിയന്തരാവസ്ഥ പ്രഖ്യാപനം അവരുടെ മറ്റു നേട്ടങ്ങളെ ഇല്ലാതാക്കുന്നതല്ല. ദേശീയ നേതാക്കളായ ജവഹര്‍ലാല്‍ നെഹ്‌റു, മഹാത്മാ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, രാജേന്ദ്ര പ്രസാദ്‌, ബി.ആര്‍ അംബേദ്‌കര്‍, നേതാജി ബോസ്‌, വീര്‍ സവര്‍ക്കര്‍ എന്നിവരുടെ സംഭാവനകളെ തള്ളിക്കളയുന്നത്‌ രാജ്യദ്രോഹം തന്നെയാണെന്നും ലേഖനം പറയുന്നു.

സാഹചര്യം അനുസരിച്ചാണ്‌ ഓരോ സര്‍ക്കാരും ഓരോ കാര്യങ്ങള്‍ ചെയ്യുന്നത്‌. അടിയന്തരാവസ്ഥയും അത്തരമൊരു സാഹചര്യമായിരുന്നു. ശരിയും തെറ്റും ഇവിടെ ആരാണ്‌ തീരുമാനിക്കുന്നത്‌?

അടിയന്തരാവസ്ഥ പിന്‍വലിച്ച്‌ 1977 ല്‍ വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്താനും തീരുമാനിച്ചത്‌ ഇതേ ഇന്ദിര തന്നെയായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. അപ്പോഴും അവര്‍ ജനാധിപത്യത്തിന്‌ അനുകൂലമായിരുന്നു എന്നത്‌ നമ്മള്‍ മറക്കാന്‍ പാടില്ല.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ കറുത്ത ദിനമെന്നാണ്‌ ചിലര്‍ വിശേഷിപ്പിക്കുന്നത്‌. അങ്ങനെയെങ്കില്‍ കറുത്ത ദിനങ്ങള്‍ വേറെയുമുണ്ട്‌. നോട്ട്‌ നിരോധനം പ്രഖ്യാപിച്ചതും അതേ പോലെ ഒരു കറുത്ത ദിനമായി വിശേഷിപ്പിക്കാവുന്നതാണ്‌.  സഞ്‌ജയ്‌ ലേഖനത്തില്‍പറയുന്നു.

നോട്ട്‌ നിരോധനം വന്നതോടെ നിരവധി പേര്‍ക്കു ജോലി നഷ്ട്‌ടപ്പെട്ടു. ഇപ്പോഴും നമ്മുടെ സാമ്പത്തിക സ്ഥിതി പൂര്‍ണ്ണമായും അതില്‍ നിന്നു കരകയറിട്ടില്ല. ജൂണ്‍ 26 ന്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്‌ അടിയന്തരാവസ്ഥയ്‌ക്കെതിരെ നടത്തിയ പ്രസംഗത്തേയും റൗത്ത്‌ ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്‌.

'അന്ന്‌ ജനിച്ചിട്ട്‌ പോലുമില്ലാത്തവരൊക്കെയാണ്‌ ഇപ്പോള്‍ അടിയന്തരാവസ്ഥയെയും ഇന്ദിരാഗാന്ധിയേയും വിമര്‍ശിക്കുന്നത്‌. ഞാന്‍ അടിയന്തരാവസ്ഥയോട്‌ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നില്ല. രാജ്യത്തിന്‌ കൂടുതല്‍ അച്ചടക്കമുണ്ടാകുമെങ്കില്‍ അടിയന്തരാവസ്ഥ അഭികാമ്യമാണെന്ന്‌ ബാല്‍ താക്കറെ പറഞ്ഞിട്ടുണ്ട്‌.

അക്കാലത്ത്‌ ഉദ്യോഗസ്ഥര്‍ കൃത്യമായി ഓഫീസുകളില്‍ എത്തിയിരുന്നു. അധോലോക നേതാക്കളായ ഹാജി മസ്‌താനും കരിം ലാലയും, യൂസഫ്‌ പട്ടേലും അടക്കമുള്ളവരെ അടിയന്തരാവസ്ഥക്കാലത്ത്‌ ജയിലിലടച്ചു. ഇന്നത്തെ സ്ഥിതി നോക്കുക, തട്ടിപ്പ്‌ നടത്തിയ നിരവ്‌ മോദിയും മെഹുല്‍ ചോക്‌സിയും വിജയ്‌ മല്യയും ഒക്കെ തട്ടിപ്പ്‌ നടത്തി രാജ്യം വിട്ടു' ലേഖനം കുറ്റപ്പെടുത്തുന്നു.

മോദിക്ക്‌ സുരക്ഷ വര്‍ധിപ്പിച്ചതിനെയും ലേഖനത്തില്‍ ഇദ്ദേഹം പരിഹസിക്കുന്നുണ്ട്‌. ` സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തിയാണ്‌ മോദിയുടെ സുരക്ഷ വര്‍ധിപ്പിച്ചത്‌. എന്നാല്‍ ഇന്ദിരയ്‌ക്ക്‌ ഇത്തരത്തിലുള്ള ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിരുന്നില്ല. അതുകൊണ്ട്‌ തന്നെയാണ്‌ 1984 ല്‍ അവരുടെ ജീവിതം ഇല്ലാതായിപ്പോയതെന്നും ലേഖനത്തില്‍ ഇവര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക