Image

അഭിമന്യുവിന്റെ കൊലയ്‌ക്ക്‌ പിന്നില്‍ എസ്‌എഫ്‌ഐയുടെ വളര്‍ച്ചയില്‍ അസഹിഷ്‌ണുതയുള്ള വിധ്വംസക ശക്തികളെന്ന്‌ കോടിയേരി

Published on 02 July, 2018
അഭിമന്യുവിന്റെ കൊലയ്‌ക്ക്‌ പിന്നില്‍  എസ്‌എഫ്‌ഐയുടെ വളര്‍ച്ചയില്‍ അസഹിഷ്‌ണുതയുള്ള വിധ്വംസക ശക്തികളെന്ന്‌ കോടിയേരി


തിരുവനന്തപുരം: എറണാകുളം മഹാരാജാസ്‌ കോളേജിലെ എസ്‌.എഫ്‌ഐ നേതാവ്‌ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവം അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ഈ കൊലപാതകത്തിന്‌ പിന്നില്‍ ഉന്നതതലത്തിലുള്ള ഗൂഢാലോചനയും ആസൂത്രണവും നടന്നിട്ടുണ്ട്‌. കേരളത്തിലെ ഏറ്റവും വലിയ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനമായി എസ്‌.എഫ്‌.ഐ വളര്‍ന്നുവന്നതില്‍ അസഹിഷ്‌ണുതപൂണ്ട വിധ്വംസകശക്തികളാണ്‌ ഈ ആക്രമണത്തിന്‌ പിറകിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ഭീകര സംഘടനയായ എസ്‌.ഡി.പിഐയില്‍പ്പെട്ടവരാണ്‌ ഈ പാതകത്തിന്‌ പിന്നിലുന്ന്‌ ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. കൊലപാതകത്തിന്‌ പിന്നിലുള്ള എല്ലാവരെയും കണ്ടെത്തി കര്‍ശന ശിക്ഷ നല്‍കണം. മുപ്പത്തി മൂന്നാമത്തെ എസ്‌.എഫ്‌ഐ പ്രവര്‍ത്തകനാണ്‌ കേരളത്തില്‍ കൊലചെയ്യപ്പെട്ടത്‌. ചരിത്രപ്രസിദ്ധമായ മഹാരാജാസ്‌ കോളേജില്‍, തീര്‍ത്തും ജനാധിപത്യപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന കലാലയത്തിനകത്തേക്ക്‌ ഇരച്ചുകയറിയാണ്‌ ആക്രമിസംഘം പൈശാചികമായ രീതിയില്‍ കൊല നടത്തിയത്‌. എസ്‌.എഫ്‌.ഐയെ തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമാണിത്‌.

കഠാര രാഷ്ട്രീയത്തിലൂടെ ജനാധിപത്യത്തെ ഇല്ലായ്‌മ ചെയ്യാമെന്ന്‌ വ്യാമോഹിക്കുന്ന ഈ ഭീകരവാദികളായ അക്രമികളെ സമൂഹം ഒറ്റപ്പെടുത്തണം. അഭിമന്യുവിന്റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്തുടനീളം ഉയര്‍ന്നുവരണമെന്നും കോടിയേരിപറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക