Image

സംവിധായകന്‍ കമലിനെതിരെ സാംസ്‌കാരിക മന്ത്രി എ.കെ.ബാലന് പരാതിയുമായി താരസംഘടനയായ അമ്മയിലെ തലമുതിര്‍ന്ന താരങ്ങള്‍

Published on 02 July, 2018
സംവിധായകന്‍ കമലിനെതിരെ സാംസ്‌കാരിക മന്ത്രി എ.കെ.ബാലന് പരാതിയുമായി താരസംഘടനയായ അമ്മയിലെ തലമുതിര്‍ന്ന താരങ്ങള്‍
സംവിധായകന്‍ കമലിനെതിരെ സാംസ്‌കാരിക മന്ത്രി എ.കെ.ബാലന് പരാതിയുമായി താരസംഘടനയായ അമ്മയിലെ തലമുതിര്‍ന്ന താരങ്ങള്‍. മധു, ജനാര്‍ദ്ധനന്‍, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി.ലളിത എന്നിവരാണ് ഫേസ്ബുക്കിലൂടെ മന്ത്രിയെ പരാതി ബോധിപ്പിച്ചത്.

500 അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേരേ സജീവമായി അഭിനയരംഗത്തുള്ളൂ. അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരും കൈനീട്ടുന്നവരുമാണ്. അതിനാല്‍ ഒരിക്കലും അതില്‍ ജനാധിപത്യം ഉണ്ടാവില്ലെന്നായിരുന്നു കമലിന്റെ പരാമര്‍ശം. ഇതിനെതിരെയാണ് മുതിര്‍ന്ന താരങ്ങള്‍ രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 
'ബഹുമാനപെട്ട കലാ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ.കെ ബാലന്‍ അവര്‍കളുടെ ശ്രദ്ധയിലേക്കായി മലയാള സിനിമാ പ്രവര്‍ത്തകരായ മധു, ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത എന്നിവര്‍ ബോധിപ്പിക്കുന്നത്. 

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ ശ്രീ.കമല്‍ അമ്മയിലെ കൈനീട്ടം വാങ്ങിക്കുന്ന മുതിര്‍ന്ന അംഗങ്ങളെ കുറിച്ച് നടത്തിയ പ്രസ്താവന ഞെട്ടലോടെയാണ് ഞങ്ങള്‍ വായിച്ചത്. ഞങ്ങളെല്ലാം ഔദാര്യത്തിനായി കൈനീട്ടി നില്‍ക്കുന്നവരാണെന്നാണ് അദ്ദേഹം പറയുന്നത്. ദശാബ്ദങ്ങളായി മലയാള സിനിമയില്‍ അഭിനേതാക്കളായി പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. എത്രയോ കഥാപാത്രങ്ങളെ തിരശീലയില്‍ അവതരിപ്പിച്ചു. ആ വേഷപകര്‍ച്ചകളിലൂടെ കേരളത്തിന്റെ സാംസ്‌ക്കാരിക ജീവിതത്തില്‍ ഞങ്ങളുടെ സാന്നിധ്യവും എളിയ രീതിയില്‍ എഴുതപ്പെട്ടിട്ടുണ്ട്. ആ നിലയില്‍ തന്നെയാണ് കേരളത്തിലെ ജനങ്ങള്‍ ഞങ്ങളെ കാണുന്നതും സ്‌നേഹിക്കുന്നതും. ഞങ്ങളുടെ സംഘടനയായ അമ്മ ഞങ്ങള്‍ക്ക് മാസം തോറും നല്‍കുന്ന കൈനീട്ടത്തെ ഔദാര്യമായല്ല ഞങ്ങള്‍ കാണുന്നത്. അത് ഒരു സ്‌നേഹസ്പര്‍ശ്ശമാണ്. തുകയുടെ വലിപ്പത്തേക്കാള്‍, അത് നല്‍കുന്നതില്‍ നിറയുന്ന സ്‌നേഹവും കരുതലുമാണ് ഞങ്ങള്‍ക്ക് കരുത്താവുന്നത്, തണലാവുന്നത്. ഇതിനെ ഔദാര്യത്തിനു വേണ്ടിയുള്ള കൈനീട്ടലായി വ്യാഖ്യാനിക്കാന്‍ തീരെ ചെറിയ ഒരു മനസ്സിനേ കഴിയൂ. അവകാശത്തെ ഔദാര്യമായി കരുതുന്ന ഒരാള്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നത് ഞങ്ങളെ ഞെട്ടിക്കുന്നു. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ചികിത്സാമരണാനന്തര സഹായങ്ങളും പെന്‍ഷനും അക്കാദമി നല്‍കുന്നുണ്ട്. ഇതെല്ലാം താന്‍ നല്‍കുന്ന ഔദാര്യമായും അത് വാങ്ങുന്നവരെ തനിക്ക് മുമ്ബില്‍ കൈനീട്ടി നില്‍ക്കുന്ന അടിയാളന്മാരായും ആവും ശ്രീ.കമല്‍ കാണുന്നത്. കമിലിനോട് തെറ്റ് തിരുത്തണമെന്നോ ഖേദം പ്രകടിപ്പിക്കണമെന്നോ ഞങ്ങള്‍ പറയുന്നില്ല. കാരണം 35 വര്‍ഷത്തെ സിനിമാനുഭവം ഉണ്ടെന്ന് പറയുന്ന അദ്ദേഹത്തെ ഞങ്ങള്‍ക്കും അറിയാം, വ്യക്തമായി.

അദ്ദേഹത്തിന്റെ ഒരു പ്രസ്താവന മൂലം ഞങ്ങള്‍ക്കുണ്ടായ മാനസിക വിഷമം താങ്കളുമായി പങ്കുവച്ചൂ എന്ന് മാത്രമേ ഉളളൂ, ഇതേ തുടര്‍ന്ന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കേണ്ടത് താങ്കള്‍ ആണല്ലോ

സ്‌നേഹപൂര്‍വ്വം
മധു, ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത

അതേസമയം, തന്റെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് കമല്‍ രംഗത്തെത്തിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക