ചിറ്റാർ: അഞ്ച് വൈദികർ ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിക്ക് പിന്നാലെ ഒാർത്തഡോക്സ് സഭയിൽ നിന്ന് മറ്റൊരു പീഡന പരാതിയും പുറത്ത്. പത്തനംതിട്ട ജില്ലയിലെ ചിറ്റാർ സെന്‍റ് ജോർജ് ഒാർത്തഡോക്സ് പള്ളി മുൻ വികാരിക്കെതിരായ ലൈംഗികപീഡന പരാതി സഭ ഒതുക്കിയെന്ന് മാനേജിങ് കമ്മിറ്റിയംഗം ഫാ. മാത്യു വാഴക്കുന്നമാണ് വെളിപ്പെടുത്തിയത്.
പീഡനത്തിന് ഇരയായ യുവതിയുടെ ഭർത്താവാണ് നിലക്കൽ ഭദ്രാസനാധിപൻ ജോഷ്വാ മാർ നിക്കോടിമോസിന് പരാതി നൽകിയത്. എന്നാൽ, പരാതി സമ്മർദം ചെലുത്തി മെത്രോപ്പാലിത്ത പിൻവലിപ്പിച്ചെന്നും ഫാ. മാത്യു വാഴക്കുന്നം വെളിപ്പെടുത്തി.
ലഭിച്ച പരാതി ഭദ്രാസന കൗൺസിലിന് മുമ്പാകെ ചർച്ച ചെയ്ത് നടപടി സ്വീകരിക്കുകയാണ് വേണ്ടിയിരുന്നത്. കൗൺസിൽ അംഗങ്ങൾ പരാതി ഉന്നയിച്ചപ്പോൾ മെത്രോപ്പാലിത്ത മൗനം പാലിച്ച് നിസംഗത പ്രകടിപ്പിച്ചു. പരാതിക്കാരനെ വിളിച്ച് ആറു തവണ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായി ഭദ്രാസന സെക്രട്ടറി വ്യക്തമാക്കിയെന്നും ഫാ. മാത്യു വാഴക്കുന്നം മാധ്യമങ്ങളോട് പറഞ്ഞു. (Madhyamam)