Image

ചങ്ങനാശ്ശേരിയില്‍ പോലീസ് ചോദ്യംചെയ്തുവിട്ട ദമ്പതികള്‍ ആത്മഹത്യചെയ്ത നിലയില്‍; എസ്.ഐയ്ക്ക് സ്ഥാനചലനം; താലൂക്കില്‍ നാളെ ഹര്‍ത്താല്‍

Published on 04 July, 2018
ചങ്ങനാശ്ശേരിയില്‍ പോലീസ് ചോദ്യംചെയ്തുവിട്ട ദമ്പതികള്‍ ആത്മഹത്യചെയ്ത നിലയില്‍; എസ്.ഐയ്ക്ക് സ്ഥാനചലനം; താലൂക്കില്‍ നാളെ ഹര്‍ത്താല്‍
ചങ്ങനാശ്ശേരി: പോലീസ് ചോദ്യംചെയ്ത് വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യചെയ്ത നിലയില്‍. കോട്ടയം ചങ്ങനാശ്ശേരിയിലെ വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സുനില്‍- രേഷ്മ ദമ്പതികളാണ് മരിച്ചത്. വൈകീട്ട് 3.30ഓടെ വിഷം ഉള്ളില്‍ച്ചെന്ന് അവശരായ നിലയില്‍ കണ്ടെത്തിയ ദമ്പതികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളിയായിരുന്നു മരിച്ച സുനില്‍. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലാണ് പോലീസ് ഇവരെ ചോദ്യംചെയ്തത്. ഇതേത്തുടര്‍ന്നുള്ള മാനസിക വിഷമത്താലാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക വിവരം.

സംഭവത്തില്‍ പോലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി. മര്‍ദനമേറ്റ് മരിക്കാറായെന്ന് സുനില്‍ പറഞ്ഞുവെന്നാണ് ബന്ധുക്കള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പരാതി ലഭിച്ചാല്‍ സ്വീകരിക്കേണ്ട നടപടികള്‍ മാത്രമാണ് ഉണ്ടായതെന്നും ദമ്പതികളെ മര്‍ദിക്കുകയോ മാനസികമായി ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

സംഭവത്തില്‍ എസ്.ഐക്ക് സ്ഥലംമാറ്റം. ചങ്ങനാശേരി എസ്.ഐ ഷമീര്‍ഖാനെ കോട്ടയം എസ്.പി ഓഫീസിലേക്കു മാറ്റി. അന്വേഷണവിധേയമായാണ് എസ്.ഐയുടെ സ്ഥലംമാറ്റം. കേസന്വേഷണം ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പിക്ക് കൈമാറിയിട്ടുണ്ട്. സംഭവം അന്വേഷിക്കാന്‍ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെ നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫും ബിജെപിയും വ്യാഴാഴ്ച ചങ്ങനാശേരി താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. ചങ്ങനാശേരി പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചങ്ങനാശേരി ആശുപത്രിയിലും പോലീസ് സ്‌റ്റേഷന്‍ പരിസരത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

കോട്ടയം മെഡിക്കല്‍ കോളജില്‍ പോലീസ് സര്‍ജന്മാരുടെ സംഘം ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ആര്‍.ഡി.ഒയുടെ സാന്നിധ്യത്തിലായിരിക്കും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക