Image

കെ.സി.ആര്‍.എം- നോര്‍ത്ത് അമേരിക്കയുടെ ഒന്‍പതാമത് ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട് (ചാക്കോ കളരിക്കല്‍)

Published on 05 July, 2018
കെ.സി.ആര്‍.എം- നോര്‍ത്ത് അമേരിക്കയുടെ ഒന്‍പതാമത് ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട് (ചാക്കോ കളരിക്കല്‍)
KCRM-North America യുടെ ഒന്‍പതാമത് ടെലികോണ്‍ഫറന്‍സ് ജൂണ്‍ 13, 2018 ബുധനാഴ്ച നടത്തുകയുണ്ടായി. ശ്രീ എ. സി. ജോര്‍ജ് മോഡറേറ്ററായിരുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി അനേകര്‍ അതില്‍ പങ്കെടുത്തു. അഖില കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൌണ്‍സില്‍ പ്രസിഡന്‍റ് ശ്രീ. കെ. ജോര്‍ജ് ജോസഫ് ആയിരുന്നു, ‘ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങളും മെയ് 22, 2018ല്‍ ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സെക്രട്ടേറിയറ്റ് മാര്‍ച്ചും, ഒരു അവലോകനം’ എന്ന വിഷയം അവതരിപ്പിച്ചത്.

സഭാമേലധികാരികളായ പുരോഹിതരുടെയും മെത്രാന്മാരുടെയും സമ്പത്തിനായുള്ള ആര്‍ത്തിയും സുഖജീവിതവും അധികാര ദുര്‍വിനയോഗവുമെല്ലാം സാധാരണ വിശ്വാസികള്‍ക്കുപോലും വലിയ ഉതപ്പാണ്. മാര്‍തോമാ നസ്രാണി സഭയുടെ വിശുദ്ധഗ്രന്ഥാടിസ്ഥാനത്തിലുള്ള പുരാതന സഭാഭരണ പാരമ്പ ര്യത്തിന് വിരുദ്ധമായി ഇന്ന് വിശ്വാസികളെ പള്ളിഭരണത്തില്‍നിന്നും പൂര്‍ണമായി മാറ്റിനിര്‍ത്തിയിരിക്കയാണ്. ഭാരതത്തിലെ െ്രെകസ്തവരുടെ, പ്രത്യേകിച്ച് മാര്‍തോമാ നസ്രാണി ക്രിസ്ത്യാനികളുടെ പൊതുസ്വത്ത് പുരോഹിത നിയമമായ കാനോന്‍ നിയമത്തിലൂടെയല്ലാ മുന്‍കാലങ്ങളില്‍ ഭരിച്ചിരുന്നത്. പള്ളികളുടെ സാമ്പത്തീകകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് പള്ളിപൊതുയോ ഗം വഴിയായിരുന്നു. ഈ അടുത്തകാലത്താണ് സീറോ മലബാര്‍ സഭയ്ക്ക് പൗരസ്ത്യ കാനോന്‍ നിയമം ബാധകമാക്കിയത്. അതോടെ വികാരിമാരും മെത്രാന്മാരും പള്ളിഭരണം ഏറ്റെടുത്തു. അല്മായര്‍ അദ്ധ്വാനിച്ച് സമാഹരിച്ച പള്ളിസ്വത്തുക്കള്‍ സ്വേച്ഛാധിപതികളായ കുറെ വികാരിമാരും മെത്രാന്മാരും നശിപ്പിച്ചതിനുള്ള കറതീര്‍ന്ന തെളിവാണ് ഒല്ലൂര്‍, കൊരട്ടി, ഇരവിപേരൂര്‍ തുടങ്ങിയ ഇടവകകളിലും, മാനന്തവാടി, കോഴിക്കോട്, കൊല്ലം തുടങ്ങിയ രൂപതകളിലും, എറണാകുളംഅങ്കമാലി അതിരൂപതയിലും നടന്ന വമ്പിച്ച സാമ്പത്തിക ക്രമക്കേടുകള്‍. സഭയില്‍ നട ക്കുന്ന സാമ്പത്തിക അതിക്രമങ്ങള്‍ക്ക് തടയിടാനാണ് Kerala Catholic church Reformation

Movement (KCRM) പോലെയുള്ള സഭാനവീകരണപ്രസ്ഥാനങ്ങള്‍ ഒത്തുചേര്‍ന്ന് അഖില കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൌണ്‍സില്‍ എന്ന സംഘടന രൂപീകരിച്ചത്. ഭാരതത്തിലെ െ്രെകസ്തവരുടെ പൊതുസ്വത്ത് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നപ്രകാരമുള്ള നിയമത്തിലൂടെ ആയിരിക്കണം ഭരിക്കപ്പെടേണ്ടത്. നിയമപരിഷ്കരണ കമ്മീഷന്‍ അധ്യക്ഷനായിരുന്ന ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ ഇതുസംബന്ധമായ ഒരു കരടുബില്‍ "The Kerala Christian Church Properties and Institutions Trust Bill, 2009' എന്ന പേരില്‍ കേരളസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കാബിനറ്റ് സബ്കമ്മിറ്റിയുടെ പ്രാഥമിക പഠനമല്ലാതെ ഇന്നുവരെ മേല്‍നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. അഖില കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൌണ്‍സിലിന്‍റെ ഏക ദൗത്യം ബില്‍ അസ്സംബ്ലിയില്‍ സമര്‍പ്പിച്ച് പാസാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തുക എന്നതാണെന്ന് ജോര്‍ജ് ജോസഫ് സാര്‍ എടുത്തുപറയുകയുണ്ടായി.

അല്മായര്‍ കാലാകാലങ്ങളായി സമാഹരിച്ചുകൂട്ടിയ പള്ളിസ്വത്തുക്കള്‍ പള്ളിയോഗ നടപടിപ്രകാരം അല്മായര്‍തന്നെ സുതാര്യമായി കൈകാര്യം ചെയ്യണം. മെത്രാന്‍ നിയോഗിക്കുന്ന വികാരിവന്ന് അയാള്‍ക്ക് തോന്നുന്നപ്രകാരം പള്ളിസ്വത്തുക്കള്‍ നശിപ്പിക്കാന്‍ പാടില്ല. ഇന്ന് പള്ളികളുടെ സാമ്പത്തികഭരണം നടക്കുന്നത് റോമന്‍സൃഷ്ടിയായ കാനോന്‍ നിയമപ്രകാരമാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് ആലഞ്ചേരി മെത്രാപ്പോലീത്തയ്ക്ക് താന്‍ കണക്കുബോധിപ്പിക്കേണ്ടത് മാര്‍പാപ്പയെയാണ് എന്നുപറയാന്‍ ധൈര്യം കിട്ടിയത്. ഇന്ന് നിലനില്ക്കുന്ന സ്ഥിതിമാറ്റി ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന വിധത്തിലുള്ള സര്‍ക്കാര്‍ നിര്‍മ്മിതമായ സിവില്‍ നിയമപ്രകാരം സഭാസ്വത്തുക്കള്‍ ഭരിക്കപ്പെടണം.

ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്ട് സംബന്ധിച്ച് വിശ്വാസികളുടെ ഇടയില്‍ കാര്യമായ തെറ്റിദ്ധാരണകള്‍ ഉണ്ട്. ദേവസ്വം ബോര്‍ഡുപോലെ സര്‍ക്കാരിനെ പള്ളിസ്വത്തുക്കള്‍ ഏല്‍പ്പിക്കുന്ന ബില്ലാണിതെന്ന് അച്ചന്മാരും മെത്രാന്മാരും പള്ളികളില്‍ പ്രസംഗിച്ചും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്ടിനെപ്പറ്റി പാംബ്‌ളാനി മെത്രാന്‍റെ 'എലിയെ പേടിച്ച് ഇല്ലം ചുടലാണ്' എന്നുള്ള പ്രയോഗംതന്നെ അതിനുദാഹരണമാണല്ലോ. അച്ചന്മാരെയും മെത്രാന്മാരെയും ഒന്നുമല്ലാതാക്കുന്ന ഒരു ബില്ലല്ല ഇത്. ആത്മീയകാര്യങ്ങള്‍ അച്ചന്മാര്‍

കൈകാര്യം ചെയ്യുന്നു; ഭൗതികകാര്യങ്ങള്‍ അല്മായര്‍ സിവില്‍ നിയമത്തിലൂടെ സുതാര്യതയോടെ കൈകാര്യം ചെയ്യുന്നു. വൈദികരുടെ ആത്മീയ ഗുണവര്‍ദ്ധനവിന് അത് സഹായകമാകുകയും ചെയ്യും. ബില്ല് വായിച്ചുപോലും നോക്കാതെ അഭിപ്രായങ്ങള്‍ പറയുന്നവരാണധികവും. (ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ കേരളസര്‍ക്കാരിന് സമര്‍പ്പിച്ച കരടുബി ല്ലിന്‍റെ മലയാളം പകര്‍പ്പ് 2009ല്‍ 'ഓശാന' പ്രസിദ്ധീകരിച്ചത് ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നുണ്ട്). ചര്‍ച്ച് ആക്ട് ക്രിസ്ത്യന്‍ സഭകളുടെ സ്വത്തുഭരണത്തിന് ഗുണകരമാണ് എന്നുള്ള ബോധവല്‍ക്കരണമായിരിക്കണം സഭാനവീകരണക്കാരുടെ സമകാലിക മുഖ്യ അജണ്ട. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് സാധാരണക്കാരെ ഈ വിഷയത്തില്‍ ബോധവല്‍ക്കരിക്കണമെന്നും അഖില കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൌണ്‍സില്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്ത് സഹായിക്കണമെന്നും ജോര്‍ജ് ജോസഫ് സാര്‍ എല്ലാവരെയും ഓര്‍മ്മപ്പെടുത്തുകയുമുണ്ടായി.

പല ഇടവകകളിലും രൂപതകളിലും പ്രത്യേകിച്ച് എറണാകുളംഅങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന തട്ടിപ്പിന്‍റെ പ്രധാന കാരണം ക്രിസ്ത്യന്‍ സമുദായത്തിന്‍റെ ഭൗതിക സ്വത്ത് അതിന്‍റെ യഥാര്‍ത്ഥ ഉടമകളായ വിശ്വാസികളാല്‍ ജനാധിപത്യപരവും സുതാര്യവുമായി ഭരിക്കപ്പെടുന്നില്ലന്നുള്ളതാണ്. ഈ സാഹചര്യത്തില്‍ ചര്‍ച്ച് ആക്ടിന്‍റെ അനിവാര്യതയെ മനസ്സിലാക്കിയതുകൊണ്ടാണ് 'ചര്‍ച്ച് ആക്ട് നടപ്പിലാക്കുക' എന്ന മുദ്രാവാക്യത്തോടെ മെയ് 22, 2018 ല്‍ അഖില കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൌണ്‍സില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് സെക്രട്ടേറിയറ്റിലേക്കു നടത്തിയ പ്രകടനജാഥയിലും ധര്‍ണയിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തെന്നും പരിപാടി വന്‍ വിജയമായിരുന്നെന്നും ജോര്‍ജ് ജോസഫ് സാര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചിനെ വിലയിരുത്തി. കൂടാതെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ രണ്ടുപ്രാവശ്യം നേരില്‍കണ്ട് മെമ്മോറാണ്ടം നല്കിയെന്നും പറയുകയുണ്ടായി.

വിഷയാവതരണത്തിനുശേഷം ദീര്‍ഘമായ ചോദ്യോത്തരചര്‍ച്ച നടക്കുകയുണ്ടായി.

വേനല്‍ക്കാലമായതിനാല്‍ എല്ലാവരും വളരെ തിരക്കിലാണല്ലോ. അതുകൊണ്ട് വേറൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ

KCRM-North America സംഘടിപ്പിക്കുന്ന ടെലികോണ്‍ഫറന്‍സ് താല്‍ക്കാലികമായി നിര്‍ത്തുന്നു എന്ന വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു

https://1drv.ms/b/s!ArEfEAVOW_h4jBNXd8KTBhwyIFCM
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക