Image

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; വാട്ട്‌സ്‌അപ്‌ ഗ്രൂപ്പ്‌ അഡ്‌മിന്‍ പിടിയില്‍

Published on 07 July, 2018
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; വാട്ട്‌സ്‌അപ്‌ ഗ്രൂപ്പ്‌ അഡ്‌മിന്‍ പിടിയില്‍


തലശ്ശേരി: പിണറായി പോലീസ്‌ സ്‌റ്റേഷന്‍ ഉദ്‌ഘാടന ദിവസം സ്‌റ്റേഷന്‍ രജിസ്റ്ററില്‍ മുഖ്യമന്ത്രി ഒപ്പിടുന്നത്‌ മോര്‍ഫ്‌ ചെയ്‌ത്‌ മാറ്റി മേശമേല്‍ ഇലയിട്ട്‌ ഭക്ഷണം കഴിക്കുന്നതും അത്‌ പോലിസ്‌ മേധാവികള്‍ നോക്കി നില്‍കുന്നതുമാക്കി നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വാട്‌സ്‌ അപ്‌ ഗ്രൂപ്‌ അഡ്‌മിന്‍ കസ്റ്റഡിയിലായി. മട്ടന്നൂര്‍ ചാവശ്ശേരി സ്വദേശിയായ ഇയാളെ പിണറായി പോലിസ്‌ സ്‌റ്റേഷനില്‍ ചോദ്യം ചെയ്‌ത്‌ വരികയാണ്‌.

താമസിയാതെ അറസ്റ്റ്‌ രേഖപ്പെടുത്തുമെന്ന്‌ സൂചനയുണ്ട്‌. ഐ പി സി 469 ഉം കേരള പോലിസ്‌ ആക്ട്‌ 120 ബി വകുപ്പിലുമാണ്‌ പ്രമുഖ വ്യക്തികള്‍ക്ക്‌ നേരെ അപവാദം പ്രചരിപ്പിച്ചുവെന്നതിന്‌ കേസെടുത്തിരുന്നത്‌. ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച വൈകിട്ട്‌ പിണറായി പോലീസ്‌ സ്‌റ്റേഷന്‍ ഉദ്‌ഘാടനം ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസറുടെ മുറിയില്‍ ഇരിക്കുകയും, സ്‌റ്റേഷന്‍ രജിസ്റ്ററില്‍ ഒപ്പിടുകയും ചെയ്‌തിരുന്നു. സംസ്ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബഹ്‌റ, ഉത്തരമേഖലാ ഐ ജി അനില്‍ കാന്ത്‌, ജില്ലാ പോലീസ്‌ മേധാവി ശിവവിക്രം എന്നിവരടക്കമുള്ള ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്‌ പോലീസ്‌ സ്‌റ്റേഷന്‍ രജിസ്റ്ററില്‍ മുഖ്യമന്ത്രി ഒപ്പ്‌ രേഖപ്പെടുത്തിയിരുന്നത്‌.

മിക്ക ചാനലുകളും, ദിനപത്രങ്ങളും ഫോട്ടോ അടക്കം മുഖ്യമന്ത്രി രജിസ്റ്ററ്റില്‍ ഒപ്പ്‌ വെക്കുന്നത്‌ ഫോട്ടോ സഹിതം വാര്‍ത്ത നല്‍കുകയും ചെയ്‌തിരുന്നു. എന്നാല്‍ രണ്ട്‌ ദിവസത്തിന്‌ ശേഷമാണ്‌ പ്രസ്‌തുത ചിത്രം മോര്‍ഫ്‌ ചെയ്‌ത്‌ അപകീര്‍ത്തിയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിച്ചത്‌. മേശപ്പുറത്തുള്ള രജിസ്റ്ററിന്‌ പകരം വിഭവങ്ങളടങ്ങിയ ഇലയാണ്‌ ചിത്രത്തില്‍ മോര്‍ഫ്‌ ചെയ്‌ത്‌ വച്ചിരുന്നത്‌. മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ട പിണറായി പോലീസ്‌ സ്വമേധയാ കേസെടുക്കുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക