കേരളത്തിലെ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷങ്ങളില്‍ ആദ്യം ജീവന്‍ നഷ്ടപ്പെട്ടത് തങ്ങള്‍ക്കാണെന്നായിരുന്നു എക്കാലത്തെയും ആര്‍എസ്എസിന്‍റെ വാദം. ജനസംഘം നേതാവായിരുന്നു വാടിക്കല്‍ രാമകൃഷ്ണനായിരുന്നു ഈ ബലിദാനി. 1969 ഏപ്രില്‍ 29നാണ് സിപിഎം ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത്. ഇന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഈ കേസില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ അക്കാലത്ത് കെ.എസ്.എഫ് നേതാവായിരുന്നു. കോടിയേരിയെ ആക്രമിച്ചതിന് പകരമായിട്ടാണ് വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപ്പെട്ടത് എന്നായിരുന്നു അക്കാലത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോടിയേരിയെയും പിണറായി വിജയനെയും പിന്നീട് കോടതി കുറ്റവിമുക്തരാക്കി.
കേരളത്തിലെ സിപിഎം അക്രമണത്തില്‍ ആദ്യമായി ജീവന്‍ നഷ്ടപ്പെട്ട വ്യക്തി എന്ന നിലയില്‍ വാടിക്കല്‍ രാമകൃഷ്ണന്‍റെ ബലിദാനം ദേശിയ തലത്തില്‍ തന്നെ ബിജെപി ഉയര്‍ത്തിക്കാട്ടാറുമുണ്ട്. എന്നാല്‍ കമ്മ്യൂണിസ്റ്റ് നേതാവ് പാട്യം ഗോപാലന്‍റെ മകനും മാധ്യമപ്രവര്‍ത്തകനുമായ എന്‍.പി ഉല്ലേഖ് എഴുതിയ കണ്ണൂര്‍-ഇന്‍സൈഡ് ഇന്ത്യാസ് ബ്ലഡിയസ്റ്റ് റിവഞ്ച് പൊളിറ്റിക്സ് എന്ന പുസ്കതത്തില്‍ ഈ വാദം പൊളിക്കുകയാണ്.
സിപിഎം നേതാവായിരുന്ന പി.പി സുലൈമാനാണ് സിപിഎം-ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ ആദ്യമായി ജീവന്‍ നഷ്ടപ്പെട്ടത് എന്നാണ് ഉല്ലേഖിന്‍റെ പുസ്കതത്തിലെ വെളിപ്പെടുത്തല്‍. പോലീസ് രേഖകള്‍ ആധികാരികമായി വെളിപ്പെടുത്തിക്കൊണ്ടാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
1968ലായിരുന്നു സുലൈമാന്‍റെ കൊലപാതകം. വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് സുലൈമാനെ ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ തൊഴിലാളി യൂണിയന്‍ നേതാവായിരുന്നു സുലൈമാന്‍.
1968-86 കാലഘട്ടത്തില്‍ സിപിഎം ജില്ലാ നേതൃത്വം വഹിച്ച എം.വി രാഘവനാണ് കണ്ണൂരില്‍ അക്രമ രാഷ്ട്രീയത്തെ ഏറ്റവും ഭീകരമായ അവസ്ഥയില്‍ എത്തിച്ചതെന്നും പുസ്തകത്തില്‍ പ്രത്യേകമായി സൂചിപ്പിക്കുന്നുണ്ട്.