Image

ചാരക്കേസ്‌; നമ്പി നാരായണന്‌ നഷ്ടപരിഹാരം നല്‍കണം: സുപ്രീം കോടതി

Published on 10 July, 2018
ചാരക്കേസ്‌; നമ്പി നാരായണന്‌ നഷ്ടപരിഹാരം നല്‍കണം: സുപ്രീം കോടതി


ന്യൂഡല്‍ഹി: ഐ.എസ്‌.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട്‌ ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണന്‌ നഷ്ടപരിഹാരം നല്‍കണമെന്ന്‌ സുപ്രീം കോടതി. ഉന്നത പദവിയില്‍ ഇരുന്ന ഒരു ശാസ്‌ത്രജ്ഞനെയാണ്‌ കള്ളകേസില്‍ കുടുക്കിയത്‌. അതിനാല്‍ തന്നെ അദ്ദേഹം നഷ്ടപരിഹാരം അര്‍ഹിക്കുന്നുണ്ടെന്നും കേസിന്റെ വാദത്തിനിടെ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ പറഞ്ഞു.
കോളിളക്കം സൃഷ്ടിച്ച ഐ.എസ്‌.ആര്‍.ഒ ചാരക്കേസ്‌ അന്വേഷിച്ച മുന്‍ ഡി.ജി.പി സിബി മാത്യൂസ്‌, മുന്‍ എസ്‌.പി.മാരായ കെ.കെ. ജോഷ്വ, എസ്‌. വിജയന്‍ എന്നീ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ നമ്പി നാരായണന്‍ ആണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. തനിക്കെതിരെ കെട്ടിച്ചമച്ച കേസിന്റെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി തന്റെ ഭാവിയെയും ഐ.എസ്‌.ആര്‍.ഒയുടെ പുരോഗതിയെയും ബാധിച്ചു. അമേരിക്കന്‍ പൗരത്വവും നാസയുടെ ഫെലോഷിപ്പും വേണ്ടെന്നുവെച്ച്‌ രാജ്യത്തെ സേവിക്കാനെത്തിയ തന്റെ ഭാവിയാണ്‌ ചാരക്കേസില്‍ തകര്‍ന്നതെന്ന്‌ അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്‌ റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചിന്റെ നടപടിക്കെതിരേയാണ്‌ നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്‌. നമ്പി നാരായണന്റെ പേരിലുള്ള കേസ്‌ തെറ്റാണെന്ന്‌ സി.ബി.ഐ. റിപ്പോര്‍ട്ട്‌ നല്‍കുകയും കോടതി അതംഗീകരിക്കുകയും ചെയ്‌തു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശുപാര്‍ശ ചെയ്‌തിരുന്നു. കേസ്‌ അവസാനിപ്പിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്‌തിരുന്നു.
ഐ.എസ്‌.ആര്‍.ഒയുടെ തിരുവനന്തപുരം മേഖല ആസ്ഥാനത്തെ ശാസ്‌ത്രജ്ഞരായ ഡോ. നമ്പി നാരായണനും ഡോ. ശശികുമാറും ചേര്‍ന്ന്‌ മാലി സ്വദേശിനി മറിയം റഷീദ മുഖേന ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കിയെന്നായിരുന്നു ചാരക്കേസ്‌. കേസില്‍ 1994 നവംബര്‍ 30ന്‌ നമ്പി നാരായണനെ സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്‌തിരുന്നു.
സി.ബി.ഐ അന്വേഷണത്തില്‍ ചാരക്കേസ്‌ വ്യാജമാണെന്ന്‌ കണ്ടെത്തുകയും കേസന്വേഷിച്ച സിബി മാത്യൂസ്‌ അടക്കമുള്ള പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനോട്‌ ശുപാര്‍ശ ചെയ്യുകയും ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക