ഖരമാലിന്യ നിര്‍മാജനത്തില്‍ കോടതി ഉത്തരവുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കേരളമടക്കം പത്ത് സംസ്ഥാനങ്ങള്‍ക്കും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതി പിഴ വിധിച്ചു. കേരളത്തിന് ഒരു ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. പ്രസ്തുത തുക രണ്ടാഴ്ചയ്ക്കകം സുപ്രീംകോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റിയില്‍ സമര്‍പ്പിക്കണം. ഈ തുക ബാലാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഖരമാലിന്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഹര്‍ജി കേട്ട ജസ്റ്റിസ് എം.ബി.ലോക്കൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരാണ് വിധി പറഞ്ഞത്.
അതേസമയം, ഖരമാലിന്യ നിര്‍മാര്‍ജനത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി അന്ത്യശാസനം നല്‍കി. നിയമങ്ങള്‍ ഇനിയും നടപ്പിലാക്കിയില്ലെങ്കില്‍ വിശദീകരണത്തിനായി സംസ്ഥാന ചീഫ് സെക്രട്ടറിയെ വിളിപ്പിക്കും. രാജ്യത്തെ നിയമങ്ങള്‍ എന്തുകൊണ്ട് കേരളത്തിന് ബാധകമല്ലെന്ന് അദ്ദേഹം കോടതിയില്‍ വിശദീകരിക്കേണ്ടി വരും. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ നയം ആഗസ്റ്റ് ഏഴിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രൂക്ഷവിമര്‍ശനം
ഖരമാലിന്യ നിര്‍മാര്‍ജന രംഗത്ത് വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാത്ത വിവിധ സംസ്ഥാന സര്‍ക്കാരുകളെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. രാജ്യതലസ്ഥാനത്ത് മലപോലെ ഉയര്‍ന്ന മാലിന്യ പ്രശ്‌നത്തില്‍ ഉത്തരവാദികളായവര്‍ നാളെ സുപ്രീംകോടതിയില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. ഡല്‍ഹി മാലിന്യ മലയില്‍ മൂടിയപ്പോള്‍ മുംബയ് നഗരം മഴയില്‍ മുങ്ങിയിരിക്കുകയാണ്. എന്നിട്ടും ബന്ധപ്പെട്ട സര്‍ക്കാരുകള്‍ ഒന്നുംചെയ്യുന്നില്ല. ഇക്കാര്യത്തില്‍ കോടതികള്‍ ഇടപെടുമ്‌ബോള്‍ ജുഡീഷ്യന്‍ ആക്ടിവിസത്തിന്റെ പേര് പറഞ്ഞ് ആക്രമിക്കുകയാണ്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ അധികാരം സംബന്ധിച്ച് വിശദമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി.