Image

രാഹുല്‍ ഗാന്ധിയെ വിദേശിയെന്ന്‌ ആക്ഷേപിച്ച ബിഎസ്‌പി ഉപാധ്യക്ഷനെ മായാവതി പുറത്താക്കി

Published on 17 July, 2018
രാഹുല്‍ ഗാന്ധിയെ വിദേശിയെന്ന്‌ ആക്ഷേപിച്ച ബിഎസ്‌പി   ഉപാധ്യക്ഷനെ മായാവതി പുറത്താക്കി


രാഹുല്‍ ഗാന്ധിയെ വിദേശിയെന്ന്‌ ആക്ഷേപിച്ച നേതാവിനെ പാര്‍ട്ടി പദവികളില്‍ നിന്നും ബിഎസ്‌പി അധ്യക്ഷ മായാവതി പുറത്താക്കി. പാര്‍ട്ടി കോ-ഓര്‍ഡിനേറ്ററായ ജയ്‌ പ്രകാശ്‌ സിങ്ങിനെയാണ്‌ പുറത്താക്കിയത്‌. ജയ്‌ പ്രകാശ്‌ പറഞ്ഞത്‌ പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും, അയാളുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും മായാവതി വ്യക്തമാക്കി.

`ബി.എസ്‌.പി ദേശീയ കോര്‍ഡിനേറ്റര്‍ ജയ്‌പ്രകാശ്‌ സിങ്ങിന്‍റെ പ്രസംഗത്തെക്കുറിച്ച്‌ അറിയാനിടയായി. എതിര്‍പക്ഷത്തുള്ള പാര്‍ട്ടികളുടെ നേതൃത്വത്തെക്കുറിച്ച്‌ അദ്ദേഹം തീര്‍ത്തും വ്യക്തിപരമായ ചില പ്രസ്‌താവനകള്‍ നടത്തിയിരുന്നു. അത്‌ അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്‌. ഇക്കാര്യം കണക്കിലെടുത്ത്‌ അദ്ദേഹത്തെ ഔദ്യോഗിക പദവിയില്‍ നിന്നും നീക്കിയിട്ടുണ്ട്‌.' മായാവതി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ സിരകളിലുള്ളത്‌ വിദേശരക്തമാണെന്നും അതുകൊണ്ടു തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ അദ്ദേഹത്തിന്‌ ആവില്ലായെന്നുമായിരുന്നു ജയ്‌ പ്രകാശ്‌ സിങിന്‍റെ വിവാദപരാമര്‍ശം. പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ എന്തുകൊണ്ടും യോഗ്യത ബിഎസ്‌പി അധ്യക്ഷ മായാവതിക്കാണെന്നും ജയ്‌ പ്രകാശ്‌ സിങ്‌ പറഞ്ഞു.

`രാഹുല്‍ ഗാന്ധി തന്റെ പിതാവില്‍ നിന്നും എന്തെങ്കിലും പഠിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തില്‍ പ്രതീക്ഷ വെയ്‌ക്കാമായിരുന്നു. എന്നാല്‍, വിദേശിയായ മാതാവില്‍ നിന്നാണ്‌ അദ്ദേഹം രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചെടുത്തത്‌. അദ്ദേഹത്തിന്റെ സിരകളിലുള്ളത്‌ വിദേശ രക്തമാണ്‌. ഞാനുറപ്പിച്ച്‌ പറയാം, അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശോഭിക്കില്ല.' ജയ്‌പ്രകാശ്‌ പ്രസംഗത്തിനിടെ പറഞ്ഞു.

ഇന്ത്യയുടെ പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നത്‌ ജനിച്ച കുടുംബം കണക്കിലെടുത്തല്ല, മറിച്ച്‌ ബാലറ്റുകള്‍ വഴിയാണെന്നും ജയ്‌പ്രകാശ്‌ പറഞ്ഞിരുന്നു. ലഖ്‌നൗവില്‍ നടന്ന ബി.എസ്‌.പി കോര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തില്‍ പ്രസംഗിക്കവേയാണ്‌ ജയ്‌പ്രകാശ്‌ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക