Image

സ്‌കൂളില്‍ ദളിത് യുവതിയെ പാചകക്കാരിയായി നിയമിച്ചതിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം

Published on 22 July, 2018
സ്‌കൂളില്‍ ദളിത് യുവതിയെ പാചകക്കാരിയായി നിയമിച്ചതിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം
സ്വതന്ത്ര ഇന്ത്യയ്ക്ക് വയസ് 72 ആയിട്ടും തൊട്ടുകൂടായ്മയ്ക്ക് അറുതിയില്ല. സ്‌കൂളില്‍ ദളിത് യുവതിയെ പാചകക്കാരിയായി നിയമിച്ചതിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത് വന്നു. തമിഴ്‌നാട്ടിലാണ് സംഭവം. പാത്രങ്ങള്‍ വലിച്ചെറിഞ്ഞും അസഭ്യം പറഞ്ഞും കുട്ടികളെ സ്‌കൂളിലയക്കാതെയുമാണ് രക്ഷിതാക്കള്‍ പ്രതിഷേധിച്ചത്.

സംഭവത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം കേസെടുത്തു. ദളിത് പാചകക്കാരി വീണ്ടും ജോലിയില്‍ പ്രവേശിച്ചതോടെ 30 രക്ഷിതാക്കള്‍ സ്വന്തം കുട്ടികളെ സ്‌കൂളിലയക്കാന്‍ തയാറായില്ല.

തിരുമാല ഗൗണ്ടന്‍പാളയം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പാചക്കാരിയായി അരുന്തതിയാര്‍ വിഭാഗത്തില്‍പെട്ട പി പപ്പലിനെ നിയമിച്ചതിനെതിരെയാണ് മറ്റുജാതിക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പപ്പലിനെ പാചകക്കാരിയായി നിയമിക്കാനാകില്ലെന്ന് പറഞ്ഞുകൊണ്ട് പാത്രങ്ങള്‍ വലിച്ചെറിയുകയും അസഭ്യം പറയുകയുമായിരുന്നു. 

പപ്പലിന്റെ പരാതിയില്‍ 87 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പട്ടികജാതി പട്ടികവര്‍ഗ പീഡന വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകളും സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെതിരായ വകുപ്പുകളും ചേര്‍ത്താണു കേസ്. കേസിലെ 12 പ്രധാന പ്രതികള്‍ ഒളിവിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക