Image

ജെസ്‌ന ജീവനോടെ ഉണ്ടെന്ന നിഗമനത്തില്‍ പോലീസ്‌

Published on 23 July, 2018
 ജെസ്‌ന ജീവനോടെ ഉണ്ടെന്ന നിഗമനത്തില്‍  പോലീസ്‌

മുക്കൂട്ടുതറയില്‍നിന്നു കാണാതായ കോളജ്‌ വിദ്യാര്‍ഥിനി ജെസ്‌ന കേരളത്തിന്‌ പുറത്ത്‌ ജീവനോടെ ഉണ്ടെന്ന നിഗമനത്തില്‍ ഉറച്ച്‌ അന്വേഷണസംഘം. വിദഗ്‌ധരായ സൈബര്‍സെല്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഫോണ്‍ വിളി വിശദാംശങ്ങളുടെ പരിശോധനയാണ്‌ ജെസ്‌നയിലേയ്‌ക്കുള്ള ദൂരം കുറച്ചുകൊണ്ടുവന്നത്‌. ജെസ്‌ന ജീവിച്ചിക്കുന്നുവെന്ന്‌ ഉറപ്പിച്ച പ്രത്യേകസംഘത്തിന്റെ മുന്നിലുള്ള വെല്ലുവിളി സംസ്ഥാനത്തിന്‌ പുറത്തെവിടെയാണീ പെണ്‍കുട്ടി എന്നു കണ്ടെത്തുകയാണ്‌.

മുണ്ടക്കയത്തെ കടയിലെ സി.സി.ടിവിയില്‍ കണ്ടത്‌ ജെസ്‌നയെ തന്നെയാണെന്നുറപ്പിച്ചാണ്‌ പോലീസ്‌ നീങ്ങുന്നത്‌. പാന്റ്‌സും ഷര്‍ട്ടും ധരിച്ച്‌ തല ഷാള്‍ കൊണ്ടു മറച്ചു നടന്നു പോകുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ്‌ സി.സി.ടിവിയിലേത്‌. ജെസ്‌നയെ കാണാതായ മാര്‍ച്ച്‌ 22ന്‌ ശക്തമായ ഇടിമിന്നലും മഴയും ഉണ്ടായിരുന്നു.

ഇടിമിന്നലില്‍ പ്രവര്‍ത്തനരഹിതമായ സി.സി.ടി.വിയില്‍ നിന്നാണ്‌ മാസങ്ങള്‍ക്കുശേഷം ദൃശ്യങ്ങള്‍ പോലീസ്‌ വീണ്ടെടുത്തത്‌. ഇതു പരമാവധി പ്രചരിപ്പിച്ച അന്വേഷണസംഘം ദൃശ്യങ്ങളില്‍ കാണുന്ന യുവതിയെ അറിയാവുന്നവര്‍ വിവരം അറിയിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഴ്‌ചകള്‍ കഴിഞ്ഞിട്ടും മറ്റേതെങ്കിലും പെണ്‍കുട്ടിയാണിത്‌ എന്ന്‌ ആരും ചൂണ്ടിക്കാട്ടാത്ത സാഹചര്യത്തിലാണ്‌ ജെസ്‌ന തന്നെയെന്ന നിഗമനത്തിലേക്ക്‌ പോലീസ്‌ എത്തിച്ചേര്‍ന്നത്‌.

വീട്ടില്‍നിന്നു ജെസ്‌ന പുറപ്പെടുമ്പോള്‍ ധരിച്ച ചുരിദാറല്ല ദൃശ്യങ്ങളിലെ വേഷം. മുണ്ടക്കയം ബസ്‌ സ്‌റ്റേഷനോടു ചേര്‍ന്ന്‌ സ്‌ത്രീകള്‍ക്ക്‌ വസ്‌ത്രം മാറാനുള്ള സൗകര്യം ഉണ്ട്‌. ഇവിടെവച്ചു വേഷം മാറിയതാകാം എന്ന നിഗമനത്തിലാണ്‌ അന്വേഷണസംഘം. ദൃശ്യത്തിലെ പെണ്‍കുട്ടിയുടെ കൈവശം രണ്ട്‌ ബാഗുണ്ട്‌. ഒന്ന്‌ കൈയില്‍ തൂക്കിപ്പിടിച്ചിരിക്കുകയാണ്‌.
മറ്റൊന്നു തോളില്‍ കൂടി പിന്നിലേക്കിട്ടിരിക്കുകയും. ഇതു ഭാരമുള്ള ബാഗ്‌ ആണെന്നു നടത്തത്തില്‍ നിന്നു മനസിലാക്കാം. ദീര്‍ഘയാത്ര ലക്ഷ്യമിട്ടുള്ള വസ്‌ത്രങ്ങളാവാം ബാഗിലേത്‌ എന്നു പോലീസ്‌ അനുമാനിക്കുന്നു. സ്ഥിരം ഉപയോഗിക്കുന്ന ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചു പോയതും ബോധപൂര്‍മാണെന്ന്‌ അന്വേഷണസംഘം വിലയിരുത്തുന്നു. തിരോധാനം വലിയ വിവാദമായ സാഹചര്യമാകാം ഒളിവില്‍ നിന്നും പുറത്തു വരുന്നതിന്‌  ജെസ്‌നക്ക്‌ തടസമായതെന്നും പോലീസ്‌ സൂചന നല്‍കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക