Image

പ്രണവ്‌ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, യൂണിഫോമില്‍ മീന്‍ വിറ്റ പെണ്‍കുട്ടിക്കും ചാന്‍സ്‌

Published on 25 July, 2018
പ്രണവ്‌  നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍,  യൂണിഫോമില്‍ മീന്‍ വിറ്റ പെണ്‍കുട്ടിക്കും ചാന്‍സ്‌
പ്രണവ്‌ മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക്‌ കൊച്ചി പാലാരിവട്ടം തമ്മനം ജംഗ്‌ക്ഷനില്‍ കോളേജ്‌ യൂണിഫോമില്‍ വൈകുന്നേരങ്ങളില്‍ മീന്‍ വില്‍പ്പന നടത്തുന്ന ഹനാന്‌ ക്ഷണം.

സിനിമയുടെ സംവിധായകന്‍ അരുണ്‍ ഗോപിയാണ്‌ തന്റെ രണ്ടാമത്തെ ചിത്രത്തില്‍ മികച്ച വേഷം ഹനാന്‌ നല്‍കാമെന്ന്‌ അറിയിച്ചിരിക്കുന്നത്‌. പഠിക്കാനുള്ള ആഗ്രഹം കാരണം പണം സമ്പാദിക്കുന്നതിന്‌ വേണ്ടിയാണ്‌ വൈകുന്നരങ്ങളില്‍ ഹനാന്‍ മീന്‍ വില്‍ക്കാന്‍ പോകുന്നത്‌. സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി മാറിയതോടെയാണ്‌ അരുണ്‍ ഗോപി ഹനാനെ സിനിമയിലേക്ക്‌ ക്ഷണിച്ചിരിക്കുന്നത്‌.

മികച്ച അവതാരകയും ഡബ്ബിങ്‌ ആര്‍ട്ടിസ്റ്റുമാണ്‌ ഹനാന്‍. ഈ കുട്ടിയെ അന്തരിച്ച നടന്‍ കലാഭവന്‍ മണി പല വേദികളിലും പങ്കെടുപ്പിച്ചിട്ടുണ്ട്‌. അത്തരത്തിലുള്ള ഒരു പെണ്‍കുട്ടിക്ക്‌ തനിക്ക്‌ ചെയ്യാന്‍ സാധിക്കുന്ന സഹായം ചെയ്യണമെന്ന്‌ ആഗ്രഹമുണ്ട്‌. സിനിമയില്‍ ആവശ്യമായ വേതനം ഹനാന്‌ ലഭിക്കുന്നതായി ഉറപ്പു വരുത്തുമെന്നും അരുണ്‍ ഗോപി പറഞ്ഞു. മനോരമയാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

തൃശൂര്‍ സ്വദേശിനിയായ ഹനാന്‍ പാലാരിവട്ടം തമ്മനം ജംഗ്‌ഷനിലാണ്‌ വൈകുന്നരങ്ങളില്‍ മീന്‍ വില്‍പ്പന നടത്തുന്നത്‌. അതിരാവിലെ മൂന്ന്‌ മണിക്ക്‌ എഴുന്നേറ്റ്‌ ഒരു മണിക്കൂര്‍ പഠിച്ച ശേഷം കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടി ഹനാന്‍ ചമ്പക്കര മത്സ്യ മാര്‍ക്കറ്റിലേക്ക്‌ പോകും.

മീനും സൈക്കിളും ഓട്ടോയില്‍ കയറ്റി ഹനാന്‍ തമ്മനത്തേക്ക്‌ പോകും. തമ്മനത്ത്‌ മീന്‍ കൊണ്ട്‌ വച്ച്‌ ശേഷം മാടവനയില്‍ വാടകവീട്ടിലേക്ക്‌ മടങ്ങും.

പിന്നീട്‌ വീട്ടില്‍ നിന്ന്‌ കുളിച്ചൊരുങ്ങി 7.10ഓടെ 60 കിലോമീറ്റലധികം ദൂരെയുള്ള തൊടുപുഴയിലെ അല്‍ അസര്‍ കോളേജിലേക്ക്‌ പോകും. അവിടെ ഡിഗ്രി വിദ്യാര്‍ത്ഥിയായ ഹനാന്‍ കോളേജ്‌ വിട്ട ശേഷം 3.30 ഓടെ തമ്മനത്തേക്ക്‌ തിരിച്ച്‌ വരും.

രാവിലെ കൊണ്ട്‌ വന്ന മീന്‍ വില്‍പ്പന നടത്തും. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പ്ലസ്‌ ടു പഠനം മുടങ്ങിയ ഹനാന്‍ കൊച്ചിയില്‍ ഒരു വര്‍ഷം കോള്‍ സെന്ററിലും ഓഫീസിലും ജോലി ചെയ്‌തു. പിന്നീടാണ്‌ കോളേജ്‌ പഠനത്തിന്‌ വീട്ടുച്ചെലവിന്‌ വേണ്ട പണത്തിനുമായി ഹനാന്‍ മത്സ്യവില്‍പ്പന തുടങ്ങിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക