Image

ഹനാന്‌ പിന്തുണയുമായി നടന്‍ ഷൈന്‍ ടോം ചാക്കോ

Published on 27 July, 2018
ഹനാന്‌ പിന്തുണയുമായി നടന്‍ ഷൈന്‍ ടോം ചാക്കോ
മത്സ്യം വിറ്റ്‌ പഠിക്കാനും ജീവിക്കാനും വക കണ്ടെത്തുന്ന ഹനാന്‌ പിന്തുണയുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. ഹനാന്‌ എതിരേ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ്‌ നടന്‍ തന്റെ വിശദീകരണവുമായി രംഗത്തെത്തിയത്‌.

അഞ്ചു വര്‍ഷം മുമ്പ്‌ തന്റെ വീട്ടിലേക്ക്‌ കുറച്ച്‌ നോട്ടീസുമായി കടന്നു വന്ന ഹനാനെ തന്റെ അമ്മ ഇന്നും ഓര്‍ക്കുന്നുണ്ടെന്ന്‌ ഷൈന്‍ ടോം ചാക്കോ ഫേസ്‌ ബുക്കില്‍കുറിച്ചു. നമ്മള്‍ കരുതുന്നതിനും അപ്പുറമാണ്‌ ഹനാന്റെ ജീവിതമെന്നാണ്‌ തന്റെ വിശ്വാസമെന്നും ഷൈന്‍ പറയുന്നു.

ഷൈന്‍ ടോം ചാക്കോയുടെ ഫേസ്‌ ബുക്ക്‌ പോസ്റ്റില്‍ നിന്ന്‌:

ഹനാനെ എനിക്കറിയില്ല...എഫ്‌ബിയിലെ പോസ്റ്റ്‌ കണ്ടിട്ടാണ്‌ ഞാന്‍ ആദ്യമായി ഈ വാര്‍ത്ത ശ്രദ്ധിക്കുന്നത്‌. ജീവിതത്തിലെ പ്രതിസന്ധികളെ ധീരമായി നേരിടുന്ന പെണ്‍കുട്ടി. അപ്പോള്‍ തന്നെ ഞാന്‍ ഈ വാര്‍ത്ത വീട്ടില്‍ എല്ലാവരേയും വിളിച്ചു കാണിച്ചു. എല്ലാവരും ഓരോ അഭിപ്രായങ്ങള്‍ പറയുന്നതിനിടയില്‍ അമ്മ പറഞ്ഞു. എനിക്ക്‌ ഈ കുട്ടിയെ അറിയാം. ഏകദേശം അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഈ കുട്ടി നമ്മുടെ വീട്ടില്‍ വന്നിട്ടുണ്ടെന്ന്‌. എനിക്ക്‌ അത്ഭുതം തോന്നി. ഞാന്‍ അമ്മയോട്‌ വിശദമായി ചോദിച്ചു. ഏകദേശം അഞ്ചു വര്‍ഷം മുമ്പ്‌ തൃശൂരെ മുണ്ടൂരില്‍ എട്ടിലോ ഒമ്പതിലോ പഠിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി കൈയില്‍കുറച്ച്‌ നോട്ടീസുമായി വന്നത്‌. താന്‍ പുതുതായി തുടങ്ങാന്‍ പോകുന്ന ട്യൂഷന്‍ പ്‌ളസ്‌ സ്‌പോക്കണ്‍ ഇംഗ്‌ളീഷ്‌ ക്‌ളാസിലേക്ക്‌ കുട്ടികളെ ക്യാന്‍വാസ്‌ ചെയ്യാനാണ്‌ അവള്‍ ഒറ്റയ്‌ക്ക്‌ നോട്ടീസുമായി ഓരോ വീടും കയറിയിറങ്ങുന്നത്‌.
അമ്മ ആ കാര്യങ്ങള്‍ വീണ്ടും ഓര്‍ത്തെടുത്തു. വളരെ സ്‌മാര്‍ട്ടായിട്ടുള്ള കൊച്ചായിരുന്നു അത്‌.

ആ കൊച്ചാണ്‌ ഇതെന്ന്‌ അറിഞ്ഞപ്പോള്‍ പ്രത്യേകിച്ച്‌ അത്ഭുതമൊന്നും അമ്മയ്‌ക്ക്‌ തോന്നിയില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത്‌ ഹനാന്‍ ഈ പോരാട്ടം തുടങ്ങിയത്‌ ഇന്നും ഇന്നലെയുമല്ല. ആ ചെറു പ്രാത്തില്‍ തന്നെ ഒറ്റയ്‌ക്കൊരു സ്ഥാപനം തുടങ്ങാനുള്ള ചങ്കൂറ്റം നിസാരമല്ല. എന്റെ വീട്ടില്‍ നിന്നും ആരും അങ്ങോട്ടു പോയിട്ടില്ല. ചുറ്റുവട്ടത്തു നിന്നും ആരും അങ്ങോട്ടു പോയതായും അറിയില്ല.

പിന്നെ തിന്നാനും കുടിക്കാനും ഉടുക്കാനും ഇല്ലാത്തതല്ല ഇന്നത്തെ ദാരിദ്ര്യം. സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റ്‌ എന്നു പറയുന്നത്‌ സമ്പന്നതയുടെ പ്രതീകവും അല്ല. അബിനയ മോഹത്തേക്കാള്‍ അതിജീവനത്തിനായി വരുന്നവരാണ്‌ സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ അധികവും.

പിന്നെ യൂണിഫോം ഇട്ടുള്ള കച്ചവടം എന്നെ പോലെ പലരെയും ആകര്‍ഷിക്കാന്‍ ഉതകുന്ന ഒന്നായേ എനിക്കു തോന്നിയിട്ടുള്ളൂ.
ഹനാന്റെ ജീവിതം നമ്മള്‍ കരുതുന്നതിനും അപ്പുറത്താണെന്നാണ്‌ എന്റെ വിശ്വാസം.

അല്ലെങ്കില്‍ അത്രചെറു പ്രായത്തില്‍ ഒരു ഒമ്പതാം ക്‌ളാസുകാരി നോട്ടീസുമായി വരേണ്ട കാര്യമില്ല. ആ കാര്യമാണ്‌ മീന്‍ കച്ചവടത്തേക്കാള്‍ എനിക്ക്‌ അത്ഭുതമായത്‌. പിന്നെ തീയില്‍ കുരുത്ത ചിലര്‍ക്കെങ്കിലും പെട്ടെന്ന്‌ കണ്ണീര്‍ വരില്ല.

ഒഴുക്കിനൊപ്പം നീന്തുന്നവരാണ്‌ ഞാന്‍ ഉള്‍പ്പെടെ പലരും. ഒഴുക്കിനെതിരേ നീന്തുന്നവരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും തളര്‍ത്തരുത്‌. കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കാന്‍ ശ്രമിക്കുക.















.





















































































































































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക